Links

ഡൽഹിയിൽ നിന്ന് പഠിക്കാനുള്ളത് ..

ഒരു മൂന്നാംകിട തറ രാഷ്ട്രീയക്കാരനെ പോലെയാണു പ്രശാന്ത് ഭൂഷൺ തിരുവനന്തപുരത്ത് വന്ന് പത്രക്കാരോട് സംസാരിച്ചത്. അഴിമതിയുടെ കാര്യത്തിൽ മൂന്നാം മുന്നണി മറ്റാർക്കും പിന്നിലല്ലെന്നും (എന്നാ പിന്നെ ലവനു മൂന്നാംമുന്നണി തട്ടിക്കൂട്ടിക്കൂടേ) സി.പി.ഐ.യും ലോകസത്തയും വിശ്വാസ്യതയുള്ള പാർട്ടികളാണെന്നും സി.പി.എമ്മിനു അല്പം വിശ്വാസ്യത കുറവാണെങ്കിലും അച്യുതാനന്ദനു അത് വേണ്ടുവോളം ഉണ്ടെന്നും ഈ പ്രശാന്തഭൂഷണൻ സർട്ടിഫൈ ചെയ്യുന്നു. പോരാത്തതിനു സമാന ചിന്താഗതിയുള്ള ചെറുപാർട്ടികൾ എ.എ.പി.യിൽ ലയിക്കണമെന്നും അസാധാരണ സാഹചര്യങ്ങളിൽ മറ്റ് പാർട്ടികളുമായി സഹകരിക്കുമെന്നും ഇയ്യാൾ പ്രസ്താവിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നയുടൻ ആം ആദ്മി പാർട്ടി ബി.ജെ.പി.യുമായി സഹകരിക്കുന്നതിൽ തെറ്റില്ല എന്ന് ഈ വിദ്വാൻ പറഞ്ഞത് തുടക്കത്തിൽ തന്നെ ഒരു കല്ലുകടിയായതാണു. ലവനെ പോലെ നിരവധി അലവലാതികൾ ആം ആദ്മി പ്രസ്ഥാനത്തിൽ അടിഞ്ഞുകൂടുക സ്വാഭാവികമാണു. ഞാൻ കെജ്‌രിവാൾ എന്ന അസാമാന്യപ്രതിഭയുടെ ചിന്താശക്തിയിലും പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്ന മികവിലും അനേകായിരം ധിഷണാശാലികളായ യുവാക്കൾ ഇതിലേക്ക് കടന്നുവന്ന് രാജ്യത്തെ ശുദ്ധീകരിക്കാൻ പോകുന്ന പ്രക്രിയയിലും ആണു പ്രതീക്ഷയർപ്പിക്കുന്നത്.

ഞാൻ എ.എ.പി.യെ പറ്റി Over enthusiastic ആവുകയാണെന്ന് സുഹൃത്ത് ശ്രീകുമാർ പറയുന്നു. ശരിയാണു, ഞാൻ അല്പം എന്തൂസ്യാസ്റ്റിക്ക് തന്നെയാണു. കാരണം എന്റെ മനസ്സിൽ ആം ആദ്മി പാർട്ടി വളരെ മുൻപേയുള്ളതാണു. എന്നാൽ അതിനൊരു മൂർത്തരൂപം കൈവരുന്നത് ഇപ്പോഴാണെന്ന് മാത്രം. അതിനു കെജ്‌രിവാൾ എന്നൊരു നേതാവിനെ ഇപ്പോഴാണു ലഭിക്കുന്നത്. എന്റെ മാത്രമല്ല ലക്ഷോപലക്ഷം ആളുകളുടെ മനസ്സിലും ആം ആദ്മി വളരെ മുൻപേയുണ്ടാകും. ഡൽഹിയിലെ വിജയവും സത്യപ്രതിജ്ഞാചടങ്ങിലെ ജനപങ്കാളിത്തവും അതാണു കാണിക്കുന്നത്.

നിലവിലെ മുഖ്യധാര പാർട്ടികൾ ഇതൊരു താൽക്കാലിക പ്രതിഭാസമായിട്ടാണു കാണുന്നത്. അസ്സം ഗണപരിഷത്തും തെലുങ്ക് ദേശവും ഒക്കെ എവിടെയാണു എന്നാണവർ ചോദിക്കുന്നത്. വോട്ടർമാർക്ക് കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാതെ ആറു മാസം കൊണ്ട് ആപ് അടങ്ങിപ്പോകുമെന്ന് ഇക്കൂട്ടർ പ്രവചിക്കുന്നു. കാത്തിരുന്നു കാണാം എന്ന് ദോഷൈകദൃക്കുകൾ പരിഹസിക്കുന്നു. ഇതൊക്കെ ഞമ്മ എത്ര കണ്ടതാ എന്ന സ്റ്റൈലിൽ. ഇത് വെറുമൊരു അരാഷ്ട്രീയക്കൂട്ടത്തിന്റെ നൈമിഷികമായ ആവേശം എന്ന് ചിലർ വിലയിരുത്തി സമാധാനിക്കുന്നു.

കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ എല്ലാവർക്കും കഴിയില്ല. അവരാണു മാറി നിന്ന് പരിഹസിക്കുന്നതും നാശം പ്രവചിക്കുന്നതും. ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ സ്വാതന്ത്ര്യസമരം നടത്തുമ്പോഴും അന്നും ഇത് പോലെ എത്രയോ പേർ പരിഹസിക്കുകയും മാറിനിൽക്കുകയും വെള്ളക്കാരോട് വിധേയത്വം പുലർത്തുകയും ചെയ്തിരുന്നു.

രാജ്യം സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം വൻ പുരോഗതി നേടിയെങ്കിലും അതിനേക്കാളും പുരോഗതി അഴിമതിയിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിലും കെടുകാര്യസ്ഥതയിലും ഒക്കെയുണ്ടായിട്ടുണ്ട്. രാഷ്ട്രീയപാർട്ടികൾ സ്വാതന്ത്ര്യത്തെ ചക്കരക്കുടമായിട്ടാണു കണ്ടത്. രണ്ട് വർഷം ജനപ്രതിനിധിയായാൽ ആജീവനാന്തപെൻഷൻ വാങ്ങാൻ ഒരു രാഷ്ട്രീയക്കാരനും ഉളുപ്പും മുരുമയും ഉണ്ടായില്ല. നിയമങ്ങൾ മേലെ നിന്ന് താഴോട്ട് അടിച്ചേൽപ്പിക്കുന്ന അധികാരപ്രമത്തതയാണു രാഷ്ട്രീയക്കാർ കാണിക്കുന്നത്. ജനങ്ങളുടെ അഭിപ്രായം ആർക്കും പ്രശ്നമല്ല. ഞങ്ങൾ നേതാക്കളാണു, ജനങ്ങൾ വോട്ട് ചെയ്താൽ മതി എന്ന ധാർഷ്ഠ്യം. ജനാധിപത്യം എന്നത് സാധാരണക്കാർക്ക് ബാലറ്റ് പേപ്പറിൽ സീൽ കുത്താൻ മാത്രമാണു രാഷ്ട്രീയയജമാനന്മാർ അനുവദിച്ചു തന്നത്.

ഇതൊനൊക്കെ ഒരു പരിഹാരം വേണമെന്ന് ജനലക്ഷങ്ങൾ ആഗ്രഹിക്കുന്നത് സ്വാഭാവികം. അതിന്റെ മുന്നേറ്റമാണു ഡൽഹിയിൽ കണ്ടത്. ഈ മുന്നേറ്റം രാജ്യം മുഴുവൻ വ്യാപിക്കുമോ , ഈ കാലഘട്ടത്തിന്റെ അനിവാര്യതയായ ഈ രണ്ടാം സ്വാതന്ത്ര്യസമരം വിജയിക്കുമോ എന്നത് ഇതിൽ ജനങ്ങൾ എത്ര കണ്ട് പങ്കെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ആം ആദ്മിയുടെ പ്രവർത്തനം മാതൃകാപരമാണെങ്കിൽ തീർച്ചയായും വിജയം കൈവരിക്കും. അതാണു ചരിത്രം നമുക്ക് നൽകുന്ന പാഠം. നിലവിലെ ജീർണ്ണിച്ച് നാറിയ രാഷ്ട്രീയവ്യവസ്ഥ ഉടച്ചുവാർത്തേ പറ്റൂ. അതിനാണു പുതിയൊരു പാർട്ടി പിറവിയെടുത്തിരിക്കുന്നത്. ഇത് ഭരിക്കാൻ വേണ്ടി ഉണ്ടാക്കിയ സാമ്പ്രദായിക പാർട്ടിയല്ല. പ്രശാന്ത് ഭൂഷൺ പോലും ഇത് മനസ്സിലാക്കിയോ എന്ന് സംശയമാണു. പക്ഷെ ജനങ്ങൾ മനസ്സിലാക്കി വരുന്നുണ്ട്. അതിന്റെ അനുരണങ്ങൾ കേരളത്തിലും കാണാനുണ്ട്. ആത്യന്തികമായി ആം ആദ്മി തന്നെ വിജയിക്കും എന്ന് തീർച്ചയായും പ്രത്യാശിക്കാം. കാഴ്ചക്കാരായി മാറി നിൽക്കാതെ ഈ പ്രത്യാശയുടെ സാക്ഷാൽക്കാരത്തിനു വേണ്ടി എല്ലാവരും മുന്നോട്ട് വരണം. സാമ്പ്രദായികപാർട്ടികളുടെ നവീകരണത്തിനും ഇങ്ങനെയൊരു മുന്നേറ്റം ആവശ്യമാണെന്ന് എല്ലാ പാർട്ടി വിശ്വാസികളും തിരിച്ചറിയുക !

സ്വാതന്ത്ര്യം ജനങ്ങൾക്ക് !

NSUI മുൻ പ്രസിഡണ്ട് അൽകാ ലാംബാ കോൺഗ്രസ്സിൽ നിന്ന് രാജി വെച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നിരിക്കുന്നു. അവർ കോൺഗ്രസ്സിനെയും എ.എ.പി.യെയും താരതമ്യപ്പെടുത്തി പറഞ്ഞ ഒരു വാചകം ഇന്ത്യയിൽ മുഴുവൻ രാഷ്ട്രീയക്കാരും ശ്രദ്ധിക്കേണ്ട ഒന്നാണു. പാർട്ടിയിൽ ചില്ലറ ആൾക്കാർ അടച്ചിട്ട മുറിയിൽ കൂടിയിരുന്നാണു എല്ലാ തീരുമാനങ്ങളും എടുക്കുന്നത് എന്നാൽ ആം ആദ്മി പാർട്ടി ജനങ്ങളോട് ചോദിച്ചിട്ടാണു എല്ലാം തീരുമാനിക്കുന്നത് എന്നാണു. ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ പാർട്ടികൾക്കോ സർക്കാരുകൾക്കോ ജനങ്ങളിൽ നിന്ന് ഒന്നും മറച്ചു വയ്ക്കാൻ ഉണ്ടാകരുത്. എല്ലാം സുതാര്യമായിരിക്കണം. ഏത് പാർട്ടിയിൽ വിശ്വസിച്ചാലും ജനങ്ങൾ ഒന്നാണു. ഇന്ത്യയുടെ മക്കളാണു.

അങ്ങനെ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജനങ്ങൾക്ക് ഒരു നിലയും വിലയും വരുന്ന കാഴ്ചയാണു കാണുന്നത്. ഇത് വരെ രാഷ്ട്രീയക്കാർ കരുതിയത് ജനങ്ങൾക്ക് വേണ്ടി തീരുമാനം എടുക്കാൻ കഴിവുള്ളവർ നേതാക്കളായ ഞങ്ങൾ മാത്രമാണു എന്നും, ഞങ്ങൾ പറയുന്നത് ജനങ്ങൾ അനുസരിച്ചാൽ മതിയെന്നുമായിരുന്നു. നേതാക്കൾ എന്നാൽ ഒരു വരേണ്യവർഗ്ഗം ആണെന്നും എല്ലാ പാർട്ടികളിലെയും നേതാക്കൾ ഈ വർഗ്ഗത്തിൽ പെട്ടതാണെന്നും എല്ലാ പാർട്ടിക്കാരും വിശ്വസിച്ചു. ജനങ്ങളെ ഈ നേതാക്കൾ പങ്ക് വെച്ചു. എന്നിട്ട് അടച്ചിട്ട മുറികളിലിരുന്നു തങ്ങളുടെ വോട്ട് ബാങ്കിൽ ഇത്ര അടിമകളുടെ വോട്ട് ഉണ്ട് എന്ന് വിലപേശി സീറ്റ് ചർച്ചകളിൽ മുഴുകി.

ജനങ്ങൾക്ക് എന്തെങ്കിലുമായി അഭിപ്രായമുണ്ടാകും എന്ന് ഈ നേതാക്കൾക്ക് ചിന്തിക്കുവാൻ കഴിഞ്ഞില്ല. താനാരാണെന്നറിയാമോ സവിശേഷസിദ്ധിയുള്ള നേതാവാണു താൻ എന്നാണു ഓരോ നേതാവിന്റെയും ഭാവം. ഈ നേതൃവർഗ്ഗവും ഉദ്യോഗസ്ഥപ്രഭുക്കളും വൻകിട മൂലധനമാഫിയകളും ചേർന്നാണു ഇന്ത്യയെ ഭരിക്കുന്നത്. ഈ ഭരണം ജനങ്ങൾക്ക് വേണ്ടിയല്ല. മറിച്ച്, ഇപ്പറഞ്ഞ നേതൃവർഗ്ഗ-ഉദ്യോഗസ്ഥ-മൂലധന കൂട്ടുക്കെട്ടിനു വേണ്ടിയാണു. അവർ മൃഷ്ടാന്നം തിന്നു ഏമ്പക്കം ഇട്ടു എണീറ്റുപോകുമ്പോൾ ജനങ്ങൾക്ക് എന്തെങ്കിലും എല്ലിൻ കഷണം എറിഞ്ഞുകൊടുക്കുകയാണു പതിവ്.

യഥാർത്ഥ ജനനായകർ ആദ്യം ചെയ്യേണ്ടത് ഈ രാഷ്ട്രീയ-ഉദ്യോഗസ്ഥ-മൂലധന അവിശുദ്ധ കൂട്ടുകെട്ട് തകർക്കണം. പിന്നെ രാജ്യത്തെ സകല സർക്കാർ ആഫീസുകളിലെയും ജീവനക്കാരെക്കൊണ്ട് പണി എടുപ്പിക്കണം. പണി എടുക്കാതെ സർക്കാർ ഉദ്യോഗസ്ഥരെ ശമ്പളം കൊടുത്ത് പോറ്റുന്ന ഏർപ്പാട് അവസാനിപ്പിക്കണം. ഈ ഓഫീസർ അഥവാ ഉദ്യോഗസ്ഥൻ എന്ന വാക്ക് തന്നെ നിരോധിക്കണം. കൊളോണിയൽ ഭരണത്തിലാണു ആഫീസർമാർ വിലസിയത്. ജനാധിപത്യത്തിൽ ആഫീസർ ഉണ്ടാകാൻ പാടില്ല. ജനസേവകരേ പാടുള്ളൂ.

ഇന്ത്യൻ ജനത അവരുടെ യഥാർത്ഥ സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു രണ്ടാം സ്വാതന്ത്ര്യസമരം നടത്തേണ്ടതുണ്ട്. ആദ്യത്തെ സമരത്തിൽ സ്വാതന്ത്ര്യം കിട്ടിയത് രാഷ്ട്രീയപാർട്ടികൾക്കും ഉദ്യോഗസ്ഥവർഗ്ഗത്തിനും മൂലധനശക്തികൾക്കും ആണു. രണ്ടാം സമരത്തിൽ സ്വാതന്ത്ര്യം കിട്ടിയാൽ ജനങ്ങൾ ഇപ്പറഞ്ഞവർക്ക് മേൽ ആധിപത്യം നേടും. ആം ആദ്മി പാർട്ടി സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനകീയപ്രസ്ഥാനമായി ഉയർന്നു വരാൻ പോവുകയാണു. ആ ഉയർച്ച നാളെയോ മറ്റന്നാളോ വിജയം കാണും എന്നില്ല. ആത്യന്തികമായി ജനങ്ങൾ വിജയിക്കുക തന്നെ ചെയ്യും.  

ആം ആദ്മിയായി അണിചേരുക !

അഴിമതി എന്ന് വിളിച്ചുകൂവുന്നുണ്ടെങ്കിലും രാജ്യത്തെ മുക്കാൽ ഭാഗം രാഷ്ട്രീയക്കാരും പെരുങ്കള്ളന്മാരാണു എന്ന വസ്തുത ആർക്കും നിഷേധിക്കാൻ കഴിയില്ല. അവനവന്റെ പാർട്ടിയിലെ കള്ളനേതാക്കളെ മറച്ചുപിടിച്ചുകൊണ്ടാണു ഓരോ പാർട്ടിവിശ്വാസിയും മറ്റേ പാർട്ടി കട്ടുമുടിച്ചു എന്ന് പറയുന്നത്. തന്റെ പാർട്ടിയിൽ കക്കുന്നവരും, അഴിമതിയുടെയും കൈക്കൂലിയുടെയും ഗുണഫലം പറ്റുന്നവരുമായ ചോട്ടാ-ബഡാ നേതാക്കൾ ആരും ഇല്ല എന്ന് ഇന്ത്യയിലെ ഒരു പാർട്ടി അനുഭാവിക്കും പറയാൻ കഴിയില്ല.

രാജ്യത്ത് നടക്കുന്ന സകല അഴിമതിയുടെയും കൈക്കൂലിയുടെയും കള്ളത്തരത്തിന്റെയും പ്രഭവകേന്ദ്രങ്ങൾ നിലവിലെ രാഷ്ട്രീയപാർട്ടികൾ തന്നെയാണു. അങ്ങനെ കള്ളന്മാർ നാട് ഭരിക്കുന്നത്കൊണ്ടാണു ഉദ്യോഗസ്ഥന്മാർക്ക് അഴിമതി നടത്താനും വ്യാപാരികൾക്ക് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്താനും സാധിക്കുന്നത്. നൂറു രൂപ മുതൽ മേലോട്ട് കൈക്കൂലി കൊടുത്താൽ എന്ത് നിയലംഘനവും നടത്താൻ സാധിക്കും എന്ന് ഏത് ഉദ്യോഗസ്ഥനും പൗരന്മാർക്കും അറിയാം.

മറ്റുള്ള പാർട്ടികളെ കള്ളന്മാർ കട്ടുമുടിക്കുന്നവർ എന്ന് പറഞ്ഞുകൊണ്ടാണു ഇവിടെ ഓരോ പാർട്ടിയും കക്കുന്നത്. കളവ് കളവ് , അഴിമതി അഴിമതി എന്ന് ഏത് പാർട്ടി ഏറ്റവും ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നുവോ ആ പാർട്ടി തന്നെയായിരിക്കും ഏറ്റവും കൂടുതൽ കക്കുന്നുണ്ടാവുക. എല്ലാ പാർട്ടിയിലും സത്യസന്ധരും ത്യാഗശീലരും രാഷ്ട്രീയത്തെ ജനസേവനമായി കാണുന്നവരും ഉണ്ടാകും. എന്നാൽ പൊതുവെ പറഞ്ഞാൽ രാഷ്ട്രീയം ഇന്ന് കട്ടുസമ്പാദിക്കാനുള്ള വേദിയാണെന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയില്ല. ഒന്നുമില്ലായ്മയിൽ നിന്ന് രാഷ്ട്രീയത്തിൽ വന്ന് രാഷ്ട്രീയം കൊണ്ട് മാത്രം സമ്പാദിച്ചുകൂട്ടിയവർ എല്ലാ പാർട്ടികളിലും ഉണ്ട്.

ഇങ്ങനെ കള്ളന്മാരും അഴിമതിക്കാരും അവിഹിതമായ ഏത് മാർഗ്ഗം ഉപയോഗിച്ചും പണം സമ്പാദിക്കുന്ന ചെറുത്-വലുത് നേതാക്കൾ രാഷ്ട്രീയത്തിൽ പെരുകിയത്കൊണ്ട് വലിയൊരു വിഭാഗം ആളുകൾ രാഷ്ട്രീയത്തെ പുച്ഛത്തോടെ കണ്ട് രാഷ്ട്രീയത്തിൽ നിന്ന് അകന്ന് നിൽക്കുകയാണു. അങ്ങനെ രാഷ്ട്രീയം ഇന്നൊരു പ്രഹസനം മാത്രമായി മാറിയിട്ടുണ്ട്. മറ്റുള്ളവരുടെ മേൽ ആരോപണം വാരിപ്പൂശി സ്വന്തം അനുയായികൾക്ക് മുന്നിൽ സ്വയം മാന്യനാകാൻ നേതാക്കൾക്ക് കഴിയുന്നു എന്നിടത്താണു രാഷ്ട്രീയക്കാരുടെ വിജയം.

ഇതിൽ നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാൻ ഒരു മിശിഹ അവതരിക്കണമായിരുന്നു. പക്ഷെ പ്രവാചകന്മാരുടെയും അവതാരങ്ങളുടെയും കാലം കഴിഞ്ഞുപോയിരുന്നു. സാധാരണക്കാരിൽ നിന്ന് അങ്ങനെയൊരു പ്രസ്ഥാനം ഉയർന്നുവരേണ്ടിയിരുന്നു. ഇന്നല്ലെങ്കിൽ നാളെ അത് ഉയർന്നുവരികയും ചെയ്യും. അതൊരു പ്രകൃതിനിയമമാണു. വെള്ളക്കാരൻ രാജ്യത്തെ കൊള്ളയടിച്ചുകൊണ്ടിരുന്നപ്പോൾ സ്വാതന്ത്ര്യസമര പ്രസ്ഥാനം ഉയർന്നുവന്നില്ലേ അത് പോലെ. നിലവിൽ രൂപം കൊണ്ടുവരുന്ന ആം ആദ്മി പ്രസ്ഥാനം രാജ്യത്തെ നവീകരിക്കാനും ശുദ്ധീകരിക്കാനും മാലിന്യങ്ങൾ തൂത്തുവാരാനുമുള്ള ജനകീയപ്രസ്ഥാനമായി വളരാനുള്ള സാധ്യതയാണു കാണുന്നത്.

അരവിന്ദ് കെജ്‌രിവാൾ എന്ന വ്യക്തിയുടെ ഭൂതകാലം മനസ്സിലാക്കുന്നവർക്ക് ഇന്ത്യയിലെ സാധാരണക്കാരുടെ ഭാവി പ്രധാനമന്ത്രിയായും, രാജ്യത്തെ നേരായ പാതയിൽ നയിക്കാൻ കഴിയുന്ന നേതാവായും സങ്കല്പിക്കാൻ കഴിയുന്നുണ്ട്. അത്കൊണ്ട് കെജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും ശത്രു ആയിട്ടല്ല മറ്റ് പാർട്ടി അണികൾ കാണേണ്ടത്. സ്വന്തം പാർട്ടിയെയും നേതാക്കളെയും ശുദ്ധീകരിക്കാൻ പ്രേരിപ്പിക്കുകയും അങ്ങനെ പൊതുരംഗം സംശുദ്ധമാക്കാൻ നിമിത്തമാകുന്ന അഭിനവമിശിഹ ആയിത്തന്നെ മറ്റ് പാർട്ടി അണികൾ കെജ്‌രിവാളിനെ കാണണം. ആ ആദ്മി മൂവ്‌മെന്റും കെജ്‌രിവാളും പരാജയപ്പെട്ടാൽ അതിന്റെ നഷ്ടം രാഷ്ട്രത്തിനു തന്നെയാണെന്ന് ഓരോ പാർട്ടിക്കാരനും കണ്ണ് തുറന്നു കാണണം. കെജ്‌രിവാളിനെ എതിർക്കുന്നതിനു പകരം സ്വന്തം പാർട്ടി നേതാക്കളെ വിചാരണ ചെയ്യാനാണു ഓരോ പാർട്ടി അനുഭാവിയും മുന്നോട്ട് വരേണ്ടത്.

യാഥാസ്ഥിതികരാഷ്ട്രീയവും സി.പി.എമ്മും ആം ആദ്മി മുന്നേറ്റവും

മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടി കണ്ണൂരിൽ സർക്കാർ ആസൂത്രണം ചെയ്യുമ്പോൾ ആ സൗകര്യം ഉപയോഗപ്പെടുത്തി തങ്ങളുടെ പാർട്ടിക്ക് എങ്ങനെ പണം സംഭരിക്കാം എന്ന് പദ്ധതിയിടുകയായിരുന്നു അസാമാന്യ ബിസിനസ്സ് ബുദ്ധിയുള്ള സി.പി.എം. കണ്ണൂർ നേതൃത്വം. ജനസമ്പർക്കപരിപാടിക്ക് വേദിയും പന്തലും കസേരകളും എല്ലാം കൂടി ബ്രഹ്മാണ്ഡസൗകര്യമാണു ജവഹർ സ്റ്റേഡിയത്തിൽ ഒരുക്കിയത്. തൃശൂരിലുള്ള ഒരു കോൺട്രാക്ടർക്കാണു ഇതിന്റെ നിർമ്മാണച്ചുമതല. 20 ലക്ഷത്തോളമാണു ചെലവ്. സർക്കാർ പണമല്ലേ, സാരമില്ല. ഈ വേദി ചുളുവിൽ ഉപയോഗിച്ച് പണം ഉണ്ടാക്കാനുള്ള മാർഗ്ഗമാണു പാർട്ടി ആലോചിച്ചത്.

 കണ്ണൂരിൽ പാർട്ടിക്ക് ഏരിയ കമ്മറ്റി കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. അതിന്റെ കടം തീർക്കാനെന്ന പേരിൽ ഒരു മെഗാ ഷോ നടത്തുക. ഡിസമ്പർ 17നാണു ജനസമ്പർക്കം. കരാറുകാരനെ കാണുന്നു. മെഗാ ഷോ ഡിസമ്പർ 21നു. പന്തൽ പൊളിക്കുന്നത് നാലു ദിവസം കഴിഞ്ഞിട്ട് മതി. അങ്ങനെ കരാറുകാരനു ചെറിയ പൈസ കൊടുത്ത് 20ലക്ഷത്തിന്റെ വേദിയും പന്തലും കസേരയും സൗകര്യങ്ങളും കിട്ടി. ഒരു സാംസ്ക്കാരിക സംഘടനയുടെ പേരിലായിരുന്നു മെഗാഷോ. പിന്നണിഗായകൻ അഫ്സലിന്റെ നേതൃത്വത്തിൽ ഗാനമേളയും കോമഡിഷോയും ഒക്കെ ചേർന്നാണു മെഗാഷോ. ടിക്കറ്റുകൾ വിറ്റത് പാർട്ടിക്കമ്മറ്റികൾ മുഖേന മാത്രം. അത്കൊണ്ട് പരസ്യങ്ങളൊന്നും വേണ്ടി വന്നില്ല. ടിക്കറ്റ് ഉള്ളവർക്കല്ലാതെ മാധ്യമപ്രവർത്തകർക്ക് പോലും ഷോയിൽ പ്രവേശനമുണ്ടായിരുന്നില്ല. അങ്ങനെ തികച്ചും സ്വകാര്യമായി ഒരു ധനസംഭരണം. പാർട്ടിക്കാർ മാത്രമല്ലേ ടിക്കറ്റെടുത്തുള്ളൂ പിന്നെ നിങ്ങൾക്കെന്ത് കാര്യം എന്ന് ചോദിക്കാം. പന്തലും മറ്റും സ്വകാര്യകോൺട്രാക്ടരുടേതും. പരിപാടിക്ക് നഗരസഭയുടെ അനുമതി പിന്നെ സ്വാഭാവികമായും കിട്ടുമല്ലൊ.

 അതാണു പറഞ്ഞത്, സി.പി.എമ്മിനെ സംബന്ധിച്ച് പണമുണ്ടാക്കാൻ ആയിരം വഴികളാണു. എങ്ങനെയൊക്കെയാണു ഈ വഴികൾ തെളിഞ്ഞുവരുന്നത് എന്ന് ആലോചിച്ച് നമ്മൾ മൂക്കത്ത് വിരൽ വെച്ചുപോകും. നിലവിലെ പാരമ്പര്യരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ സി.പി.എം.ആണു. അത്കൊണ്ട് നിലവിലെ യാഥാസ്ഥിതിക രാഷ്ട്രീയത്തെ മാറ്റത്തിനു വിധേയമാക്കാൻ സി.പി.എം. ഒരിക്കലും സമ്മതിക്കില്ല. നിലവിലെ രാഷ്ട്രീയമാണു ധനസമ്പാദനത്തിനു സി.പി.എമ്മിനു എളുപ്പവും അനുകൂലവും.

 സാമ്പ്രദായിക രാഷ്ട്രീയത്തിനു അന്ത്യം കുറിച്ചുകൊണ്ട് യഥാർത്ഥ ജനാധിപത്യരാഷ്ട്രീയത്തിന്റെ തേരു തെളിച്ചുകൊണ്ടാണു ആം ആദ്മി പാർട്ടിയുടെ വരവ്. അത്കൊണ്ടാണു ഡൽഹിയിൽ മന്ത്രിസഭ രൂപീകരിക്കണോ എന്ന് ആം ആദ്മി പാർട്ടി ജനങ്ങളോട് അഭിപ്രായം ചോദിച്ചത്. നേതാക്കളുടെ തലയിൽ ഉദിക്കുന്നതല്ല നടപ്പാക്കേണ്ടത്. ജനങ്ങളോട് അഭിപ്രായം ചോദിച്ച് സമന്വയം സ്വരൂപിച്ചതിനു ശേഷമാണു നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കേണ്ടത്. ജനങ്ങളുടെ അഭിപ്രായം ചോദിക്കണമെന്ന് ഇത് വരെ ഒരു പാർട്ടിക്കും തോന്നിയിട്ടില്ല. അത്കൊണ്ട് ജനാധിപത്യരാഷ്ട്രീയത്തിന്റെ സാധ്യതകൾ ജനം മനസ്സിലാക്കിയുമില്ല. ഇപ്പോൾ ആധുനികസാങ്കേതികവിദ്യയും സോഷ്യൽ മീഡിയകളും ഈ പരിവർത്തനത്തെ സുഗമവും സുസാധ്യവുമാക്കുന്നു.

 ഒരു രസികൻ പോസ്റ്റ് എഫ് ബിയിൽ വായിക്കാനിടയായി. അതിങ്ങനെയാണു:  "ആം ആദ്മി പാർട്ടി കണ്ണൂരിൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. അങ്ങനെ ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ ആദ്യരക്തസാക്ഷി എവിടെ നിന്നാകുമെന്ന് തീരുമാനമാനവുമായി." കേരളത്തിലെ പാരമ്പര്യരാഷ്ട്രീയവും സി.പി.എമ്മിന്റെ അക്രമണോത്സുകതയും നരഹത്യസന്നദ്ധതയും കണ്ടുകൊണ്ടിരിക്കുന്നവർക്ക് ഈ പോസ്റ്റിൽ കമന്റായി ഒരു സ്മൈലി  രേഖപ്പെടുത്താനേ കഴിയൂ.

 പക്ഷെ ആം ആദ്മി പാർട്ടി പ്രവർത്തകരെ ആക്രമിക്കാനോ കൊല്ലാനോ സി.പി.എമ്മിനു കഴിയില്ല. കാരണം ആം ആദ്മി പാർട്ടി താഴെത്തട്ടിൽ നിന്ന് ജനങ്ങളുടെ മനസ്സിൽ നിന്നാണു ഉയർന്നുവരുന്നത്. അതിന്റെ മുന്നിൽ സി.പി.എം. എന്ന ജൈജാന്റിക്ക് എസ്റ്റാബ്ലിഷ്മെന്റ് വെറും കടലാസ് പുലി മാത്രമാണു എന്ന് തെളിയിക്കപ്പെടാൻ പോവുകയാണു. ഇന്ന് (22-12-2013) കണ്ണൂരിൽ ആം ആദ്മി പാർട്ടിയുടെ അംഗത്വവിതരണ സമ്മേളനം നടക്കുന്നു. അതിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു !

കണ്ണൂരിൽ യുദ്ധസമാന സാഹചര്യം

യുദ്ധസമാനമായ സാഹചര്യമാണു കണ്ണൂരിൽ ഇപ്പോഴുള്ളത്. നാളെ ജനസമ്പർക്കവുമായി മുഖ്യമന്ത്രി എത്തുന്നു. തങ്ങളുടെ കരുത്ത് കാണിക്കാൻ സി.പി.എമ്മും കച്ച മുറുക്കുന്നു. കഴിഞ്ഞവരവിൽ കാർ അക്രമിക്കപ്പെട്ട് മുഖ്യമന്ത്രിക്ക് പരിക്ക് പറ്റിയതിനാൽ ആയിരക്കണക്കിനു പോലീസുകാർ എന്തിനും തയ്യാറായി നിലയുറപ്പിച്ചുകഴിഞ്ഞു. എന്തിനാണിതൊക്കെ?

മുഖ്യമന്ത്രിമാർ ജനസമ്പർക്കപരിപാടി നടത്തുന്നതും പരാതി കേൾക്കുന്നതും പരിഹരിക്കുന്നതും ഒന്നും പുതിയ ഏർപ്പാടല്ല. എന്തോ ആയിക്കോട്ടെ , എന്തെങ്കിലും സഹായം കിട്ടുന്നെങ്കിൽ അത് നമ്മളുടെ ആൾക്കാർക്ക് തന്നെയല്ലേ എന്ന് കരുതിയാൽ പോരേ? ഇതിൽ വിമർശിക്കാനോ പുച്ഛിക്കാനോ എന്താണുള്ളത്. പരിഹരിക്കപ്പെടാത്ത പരാതികൾ ഉള്ളവർ നാട്ടിൽ കുറേയുണ്ട് എന്നാണു ഈ പരിപാടിയിലെ പങ്കാളിത്തം കാണിക്കുന്നത്.

ഉദ്യോഗസ്ഥന്മാരെക്കൊണ്ട് ചെയ്യിച്ചുകൂടേ എന്നാണു ചിലർ ചോദിക്കുന്നത്. ശരിയാണു. നയനാറും അച്യുതാനന്ദനും ഒക്കെ കൃത്യമായി ഉദ്യോഗസ്ഥരെക്കൊണ്ട് പണി എടുപ്പിച്ചതിനാൽ അന്നൊന്നും പരാതിയുള്ളവർ നാട്ടിൽ ആരും ഉണ്ടായിരുന്നില്ല. സർക്കാർ ഓഫീസുകളിൽ പടി കയറേണ്ട താമസം ഉദ്യോഗസ്ഥർ വന്ന്, ശ്ശൊ താങ്കൾ ഇന്നലെയേ വരാമായിരുന്നില്ലേ എന്ന് ചോദിച്ചുകൊണ്ട് പരാതി വാങ്ങി കസേരയിലിരുത്തി കുടിക്കാൻ ചായയും കൊടുത്ത് അപ്പോൾ തന്നെ പരിഹരിച്ചു കൊടുക്കുമായിരുന്നു. ഉമ്മൻ ചാണ്ടിക്ക് അത്രയും ഭരണനൈപുണ്യം ഇല്ല. അതങ്ങ് ക്ഷമിച്ചൂടേ? ഏതായാലും ജനങ്ങൾ അഞ്ച് കൊല്ലത്തേ തെരഞ്ഞെടുത്ത് പോയില്ലേ? തിരുവനന്തപുരത്തെ സന്ധ്യ ചോദിച്ച പോലെ ഏതായാലും തെരഞ്ഞെടുത്ത് പോയി എന്നാ പിന്നെ അഞ്ച് കൊല്ലം ഭരിക്കാൻ വിട്ടൂടേ? അടുത്ത പ്രാവശ്യം പിണറായി സഖാവ് മുഖ്യമന്ത്രിയായാൽ ഉദ്യോഗസ്ഥർ കൃത്യമായി പണി എടുത്ത് ജനങ്ങൾക്ക് ഒരു പരാതിയും ബാക്കി വെക്കില്ല എന്നറിയാം. ശരി, ജനങ്ങൾക്ക് പറ്റിപ്പോയി, ഒന്ന് ക്ഷമിച്ചൂടേ?

ശരിക്കും സഖാക്കളേ എന്താ നിങ്ങൾക്ക് വേണ്ടത്? സരിതയുമായി ചേർന്ന് ആ പാവപ്പെട്ട ശ്രീധരൻ നായരെ പറ്റിച്ച ഒരു മുഖ്യമന്ത്രിയുടെ ഭരണത്തിൻ കീഴിൽ ജീവിക്കാനുള്ള പ്രയാസമാണോ? അതിനിങ്ങനെ മാസക്കണക്കിനു വെയിലും കൊണ്ട് അലയണോടോ? മുഖ്യനോ ഉപമുഖ്യനോ ആക്കാമെന്ന് ആ മാണിയോടൊന്ന് ഊതിയാൽ മതിയല്ലോ 24 മണിക്കൂർ കൊണ്ട് നിങ്ങൾക്ക് ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കാലോ. അതും വയ്യ അല്ലേ? അപ്പോ ഉദ്ദേശം ആരോ പറഞ്ഞ പോലെ നാലു രക്തസാക്ഷികളെ കിട്ടുമോ എന്ന് നോക്കലോ അതോ സന്ധ്യ പറഞ്ഞ പോലെ പൈസ പിരിച്ച് പിരിച്ച് പണം സമ്പാദിക്കലോ? ഒന്നും തിരിയുന്നില്ലാലോ മാർക്സ് കടവുളേ ..

രാഷ്ട്രീയവും പാർട്ടീയവും

രാഷ്ട്രീയം വെറും കക്ഷിരാഷ്ട്രീയമായി അധ:പതിച്ചുപോയ ഒരു കാലഘട്ടത്തിലാണു നമ്മൾ ജീവിക്കുന്നത്. ബുദ്ധിയുള്ളവർക്ക് പോലും ഈ രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുന്നുമില്ല. രാഷ്ട്രീയം എന്നത് പാർട്ടി വ്യത്യാസം ഇല്ലാതെയും മത-ജാതി-സമുദായ വ്യത്യാസം ഇല്ലാതെയും സർവ്വ പൗരന്മാരുടെയും പ്രശ്നങ്ങൾ ചിന്തിക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന സാമൂഹ്യശാസ്ത്രവും അതിന്റെ പ്രയോഗവും ആണു. അത്കൊണ്ട് തന്നെ രാഷ്ട്രീയത്തിൽ സർവ്വജന താല്പര്യം മാത്രമേ കാണൂ. പാർട്ടിതാല്പര്യം കാണുകയില്ല. പാർട്ടി എന്നത് ഒരു ഇൻസ്ട്രുമെന്റ് മാത്രമാണു. പാർട്ടിക്ക് പാർട്ടിയുടേതായ ഒരു ഇന്ററസ്റ്റും ഉണ്ടാകാൻ വഴിയില്ല. ജനങ്ങൾക്ക് ഒന്നും ചെയ്യാനില്ലെങ്കിൽ ഒരു പാർട്ടിക്ക് നിലനിൽപ്പും വേണ്ട.

എന്നാൽ ഇവിടെ പാർട്ടികൾക്ക് പാർട്ടിതാല്പര്യം മാത്രമേയുള്ളൂ. പാർട്ടിയുടെ നിലനിൽപ്പാണു പാർട്ടിക്കാർ പരമപ്രാധാന്യം കൊടുക്കുന്നത്. പാർട്ടിയെ സ്ഥാപനവൽക്കരിക്കുന്നു. എന്നിട്ട് പാർട്ടിതാല്പര്യത്തെ ജനതാല്പര്യങ്ങൾക്ക് മേലെ പ്രതിഷ്ഠിക്കുന്നു. അങ്ങനെ ജനങ്ങൾക്ക് വേണ്ടി പാർട്ടി എന്നത് മാറി പാർട്ടിക്ക് വേണ്ടി ജനങ്ങൾ എന്ന അവസ്ഥയുണ്ടാകുന്നു. ഇതാണു നിലവിലെ കക്ഷിരാഷ്ട്രീയം. ഇതിനെ നമുക്ക് പാർട്ടീയം എന്ന് വിളിക്കാം. ഈ പാർട്ടീയം വളരെ വിദഗ്ദ്ധമായി നടപ്പാക്കുന്ന പാർട്ടിയാണു സി.പി.എം. സി.പി.എം. എന്ത് ചെയ്യുന്നതും സ്വന്തം പാർട്ടിക്കും പാർട്ടിക്കാർക്കും മാത്രമായിരിക്കും. അതിനു സർക്കാർ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, സഹകരണ പ്രസ്ഥാനങ്ങൾ മുതലായ എല്ലാ ജനാധിപത്യസ്ഥാപനങ്ങളെയും അവർ ഉപയോഗപ്പെടുത്തും. ഉദാഹരണത്തിനു അവർ ഭരിക്കുന്ന പഞ്ചായത്തിൽ സ്വന്തം പാർട്ടിക്കാരെ മാത്രമേ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുകയുള്ളൂ. അവർ ഭരിക്കുന്ന സഹകരണബാങ്കിൽ നിന്ന് അവരുടെ പാർട്ടിക്കാർക്ക് മാത്രമേ പലിശ കുറഞ്ഞ കാർഷികവായ്പ കിട്ടുകയുള്ളൂ.

ഇത് മാർക്സിസ്റ്റ് പാർട്ടി മാത്രം ചെയ്യുന്നു എന്നല്ല. ഒരുദാഹരണം പറഞ്ഞു എന്നു മാത്രം. എല്ലാ പാർട്ടികളും ഇത് തന്നെയാണു ചെയ്യുന്നത്. അങ്ങനെയാണു പാർട്ടീയം ഒരു ബിഗ് ബിസിനസ്സായി ഇന്ത്യയിൽ വളർന്നു വന്നിട്ടുള്ളത്. ഇത് സാമാന്യവൽക്കരിച്ച് പറയുന്നതാണു. നല്ല രാഷ്ട്രീയക്കാരും നല്ല പാർട്ടികളും നല്ല നേതാക്കളും ഇല്ല എന്നല്ല. എന്നാൽ രാജ്യത്തെ പൊതുസ്ഥിതി പറയുമ്പോൾ ഇപ്രകാരം സാമാന്യവൽക്കരിച്ചു മാത്രമേ പറയാൻ കഴിയൂ. പാർട്ടീയം കൊണ്ട് സമ്പാദിച്ചുകൂട്ടിയ നേതാക്കൾ ഒരുപാടൊരുപാടുണ്ട്. തമിഴ്‌നാട്ടിലെ ഒരു സാദാ MBBS ഡോക്‌ടർ മാത്രമായിരുന്നു രാമദാസ്. രോഗികളിൽ നിന്ന് രണ്ടും മൂന്നും രൂപ ഫീസ് വാങ്ങി ചികിത്സിക്കുന്ന വെറും ഡോക്‌ടർ. പെട്ടെന്നാണു അദ്ദേഹത്തിനു പാർട്ടീയത്തിന്റെ ഉൾവിളി വന്നത്. അദ്ദേഹത്തിന്റെ വന്നിയർ സമുദായത്തിനു വേണ്ടി എന്ന് പറഞ്ഞ് ഒരു പാർട്ടിയുണ്ടാക്കി. പാട്ടാളിമക്കൾ കട്ചി. പാട്ടാളിമക്കൾ എന്നാൽ കർഷകത്തൊഴിലാളികൾ എന്നർത്ഥം. ഇന്ന് അദ്ദേഹം എത്രയോ ഹെക്‌റ്റർ ഭൂസ്വത്തിന്റെ ഉടമയാണു. വന്നിയർ അന്നും ഇന്നും പാട്ടാളികൾ തന്നെ.

സ്വാതന്ത്ര്യത്തിനു ശേഷമാണു ഈ പ്രതിഭാസം വളരാൻ തുടങ്ങിയത്. ഇത്രയധികം പാർട്ടികൾ ഇന്ത്യയിൽ പെരുകാൻ കാരണവും പാർട്ടിനടത്തിപ്പ് മുതൽ മുടക്കില്ലാത്ത ബിസിനസ്സ് എന്ന് കണ്ടത്കൊണ്ടാണു. ഇവിടെയും പാർട്ടിയെ ഏറ്റവും മികച്ച ബിസിനസ്സായി കൊണ്ടുനടക്കുന്നതിനു സി.പി.എമ്മിനെ നല്ല ഉദാഹരണമായി പറയാൻ കഴിയും. ഇത്രയും സ്വത്ത് ഉള്ള പാർട്ടി ഇന്ത്യയിൽ തന്നെ വേറെ ഉണ്ടോ എന്ന് സംശയമാണു.

അപ്പോൾ ജനങ്ങൾക്ക് വേണ്ടിയുള്ള യഥാർഥ രാഷ്ട്രീയം നമുക്ക് തിരിച്ചുപിടിക്കാൻ കഴിയുമോ എന്നതാണു പ്രശ്നം. അതിനു ആദ്യമായി പുതിയ ഒരു പാർട്ടി വേണം. രാഷ്ട്രീയത്തെ പാർട്ടീയമായി കാണാത്ത , ബിസിനസ്സ് താല്പര്യം ഇല്ലാത്ത നേതാക്കളും പ്രവർത്തകരും വേണം. അവിടെയാണു ആം ആദ്മി പാർട്ടിയുടെ ആവിർഭാവം പ്രസക്തമായി വന്നിരിക്കുന്നത്. ജനങ്ങൾക്ക് വേണ്ടി ശരിയായ രാഷ്ട്രീയത്തെ പാർട്ടീയമുതലാളിമാരിൽ നിന്ന് തിരിച്ചുവാങ്ങുക എന്ന കനത്ത ഉത്തരവാദിത്വമാണു ആം ആദ്മി പാർട്ടിക്ക് ഉള്ളത്. അവർക്ക് അതിനു കഴിഞ്ഞെങ്കിൽ നന്നായിരുന്നു എന്ന് പറയാൻ മാത്രമേ ഇപ്പോൾ കഴിയു. കാരണം ജനങ്ങളാണു എല്ലാം തീരുമാനിക്കുന്നത്.

സന്ധ്യയ്ക്ക് ഒരു തുറന്ന കത്ത് !

പ്രിയപ്പെട്ട സന്ധ്യ ,

സഞ്ചാരസ്വാതന്ത്ര്യം എന്നത് ഏതൊരു വ്യക്തിക്കും വളരെ പ്രധാനപ്പെട്ട ഒന്നാണു. അത് മനുഷ്യന്റെ നിലനില്പുമായി ബന്ധപ്പെട്ടതും കൂടിയാണു. ഒരാളുടെ സഞ്ചരിക്കാനുള്ള അവകാശം തടയപ്പെടുക എന്നതാണു ഏറ്റവും കടുത്ത മനുഷ്യാവകാശലംഘനം. ദൗർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ഇത് അടിക്കടി നടക്കുന്നു. സ്വാതന്ത്ര്യം കിട്ടി 65 വർഷം പിന്നിട്ടിട്ടും നമ്മുടെ സ്വദേശികളായ ആളുകളിൽ നിന്ന് തന്നെ നമുക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതേണ്ട അവസ്ഥയാണുള്ളത്. എപ്പോഴാണു തന്റെ വഴി തനിക്ക് മുന്നിൽ തടയപ്പെടുക എന്ന് ആർക്കും നിശ്ചയമില്ല. യാത്രയുടെ പകുതിവഴിയിൽ ആയിരിക്കും പൊടുന്നനെ ഹർത്താൽ പ്രഖ്യാപിക്കപ്പെടുക.

ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ അണിനിരത്തിയാണു തങ്ങൾ ഇങ്ങനെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നത് എന്നാണു നേതാക്കൾ ധാർഷ്ഠ്യത്തോടെ പറയുന്നത്.  ആ അഹന്തയ്ക്ക് നേരെയാണു സന്ധ്യ " യാത് ജനങ്ങൾ എന്തരു ജനങ്ങൾ " എന്ന് തിരുവനന്തപുരം ശൈലിയിൽ പൊട്ടിത്തെറിച്ചത്. കേരളത്തിലെ എത്രയോ ജനങ്ങൾ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യമാണിത്. എന്നാൽ ആർക്കും അങ്ങനെ ചോദിക്കാൻ ധൈര്യം ഉണ്ടായില്ല. എന്തെന്നാൽ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന സാമുഹ്യവിരുദ്ധരായ ആൾക്കൂട്ടം സംഘടിതരും സഞ്ചരിക്കേണ്ട മഹാഭൂരിപക്ഷം അസംഘടിതരും ആയിരുന്നു.  എത്ര കാലമാണു നമ്മൾ ഈ സഞ്ചാരസ്വാതന്ത്ര്യനിഷേധം സഹിക്കുക. സന്ധ്യയുടെ ഒറ്റയാൾ പ്രതിഷേധം ഞങ്ങൾക്ക് ധൈര്യം പകർന്നു തരുന്നു. അത്കൊണ്ടാണു മഹാമനുഷ്യസ്നേഹിയായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം രൂപ സന്ധ്യയ്ക്ക് പാർതോഷികം വാഗ്ദാനം ചെയ്തത്.

ആ തുക വാങ്ങണോ എന്നു തീരുമാനിച്ചിട്ടില്ല എന്നും വാങ്ങിയാൽ തന്നെ അത് നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തും എന്നും സന്ധ്യ പറഞ്ഞതായി പത്രദ്വാര അറിയാൻ കഴിഞ്ഞു. ആ തുക വാങ്ങണം എന്ന് അഭ്യർത്ഥിക്കാനും സാധാരണക്കാരനായ ഞാൻ എന്റെ വകയായി എളിയ ഒരു പാരിതോഷികമായി 50,000 രൂപ തരാൻ താല്പര്യപ്പെടുന്നു എന്ന് അറിയിക്കാനുമാണു ഈ തുറന്ന കത്ത് എഴുതുന്നത്.

ഈ തുക കൊണ്ട് ഹർത്താൽരഹിത കേരളം എന്നൊരു ട്രസ്റ്റ് സന്ധ്യ തുടങ്ങണം. ഹർത്താലിലോ അത് പോലെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന മറ്റ് സമരങ്ങളിലോ സഞ്ചരിക്കുന്ന വാഹനങ്ങൾക്കോ വ്യക്തികൾക്കോ ഉണ്ടാകുന്ന നഷ്ടം ഈ ട്രസ്റ്റ് പരിഹരിച്ചുകൊടുക്കണം. തങ്ങൾക്ക് നഷ്ടം ഉണ്ടാകില്ല എന്ന് വന്നാൽ വാഹനങ്ങൾ ഹർത്താൽ ദിനത്തിൽ റോഡിലിറക്കാൻ ആളുകൾ ധൈര്യപ്പെടും. തങ്ങളുടെ അക്രമം മൂലം ആർക്കും നഷ്ടം വരുന്നില്ല എന്ന് കണ്ടാൽ അക്രമികൾ പിന്നെ സഞ്ചാരസ്വാതന്ത്ര്യം തടയാൻ മെനക്കെടുകയില്ല.  അങ്ങനെ സന്ധ്യയുടെ പ്രതിഷേധം ഐതിഹാസികമായൊരു സമരത്തിന്റെ മുന്നോടിയായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തും. ഒരു ഹർത്താൽ രഹിത കേരളം നമുക്ക് കെട്ടിപ്പടുക്കാൻ കഴിയുക തന്നെ ചെയ്യും.

തിരുവനന്തപുരത്ത് നേരിട്ട് വന്ന് എന്റെ ഈ എളിയ പാരിതോഷികം സന്ധ്യയെ ഏല്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഈ അഭ്യർത്ഥന സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

കെ.പി.സുകുമാരൻ

ഫോൺ : 9400 303115
kpsuku@gmail.com

പറിച്ചുനടപ്പെടുന്നവന്റെ വ്യഥകൾ !

വളരെ കഷ്ടപ്പെട്ടിട്ടാണു നാട്ടിലെ വീട് പണി തീർത്തത്. നാട് എന്ന് പറഞ്ഞാൽ അത് നമ്മുടെ അസ്തിത്വത്തിന്റെ ഭാഗം തന്നെയാണു. എല്ലാവരുടെ മനസ്സിലും അവനവന്റെ നാട് എന്നുമുണ്ടാകും. ആർക്കും തന്നെ ജീവിയ്ക്കാൻ കുടുംബം മാത്രം പോര. നാടും വേണം.  അലഞ്ഞുതിരിഞ്ഞ് ജീവിച്ച മനുഷ്യർ കൃഷി കണ്ടുപിടിച്ചതോടെയാണു കുടുംബവും നാടും ഉണ്ടാകുന്നത്. ജനിച്ചത് മുതൽ മരണം വരെയിലും നാട് ഒരാളുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വീട് പൂർത്തിയാക്കിയെങ്കിലും എനിക്ക് നാട്ടിലെ വീട്ടിൽ തുടർന്ന് താമസിക്കാനായില്ല. ഭാര്യയുടെയും എന്റെയും ശാരീരികമായ അനാരോഗ്യങ്ങൾ കാരണം മക്കളുടെ കൂടെ താമസിക്കുന്നതാണു നല്ലത് എന്ന് തോന്നി. മകൻ ബാംഗ്ലൂരിലാണു. മകൾക്ക് സർക്കാർ സർവ്വീസിൽ ജോലി കണ്ണൂരിൽ തന്നെ മറ്റൊരു സ്ഥലത്ത് വീട് വാങ്ങി. മരുമകൻ നൈജീരിയയിൽ ജോലി ചെയ്യുന്നു. അവിടെ അവനു നല്ല ശമ്പളവും കമ്പനി വക എല്ലാ സൗകര്യങ്ങളുമുള്ള വീടും ഉണ്ട്.

ഓരോ കുടുക്കുകളാണു. മകനു ബാംഗ്ലൂരിൽ മാത്രമേ ജോലി ചെയ്യാൻ പറ്റൂ. നാട്ടിൽ ഒരു പണിയും ഇല്ല. മകൾക്ക് സർക്കാർ സർവ്വീസ്സ്  ഉപേക്ഷിക്കാൻ കഴിയുന്നില്ല. മരുമകനു നൈജീരിയയിലെ ആറക്ക ശമ്പളവും സൗകര്യങ്ങളും ഉപേക്ഷിക്കാൻ ഒട്ടും കഴിയില്ല. ഞാനും ഭാര്യയും മകന്റെ കൂടെയും മകളുടെ കൂടെയും മാറിമാറി താമസിക്കുന്നു. നാട് ഒരു നീറ്റലായി എന്റെ മനസ്സിൽ എപ്പോഴും ഉണ്ട്. കേരളം നാടില്ലാത്തവരുടെ നാടായി മാറുകയുമാണു. ഇപ്പോഴത്തെ കുട്ടികൾക്ക് വളരുമ്പോൾ നാട് എന്നൊന്ന് ഉണ്ടാവുകയില്ല.

ഇതാണു ഞാൻ ഇപ്പോൾ ആലോചിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനായാൽ ഒരു നാട് വേണ്ടേ? എങ്ങനെയാണു പണ്ടൊക്കെ ആളുകൾക്ക് നാട് ഉണ്ടായത്.  ജനിച്ച വീടിനു സമീപം ഒരു പ്രൈമറി സ്കൂൾ ഉണ്ടാകും. അവിടെ ചുറ്റുപാടുള്ള വീടുകളിൽ നിന്നെല്ലാം കുട്ടികൾ പഠിക്കാനുണ്ടാകും. വളർന്നാൽ നാട്ടിൽ തന്നെ എന്തെങ്കിലും ജോലി ചെയ്ത് കുടുംബം നോക്കും. അങ്ങനെ വീടും കുടുംബവും അയൽപ്പക്കവും ചങ്ങാതിമാരും നാടും നാട്ടുകാരും ഒക്കെ ചേർന്നുള്ള ഒരു കൂട്ടുജീവിതം. എന്തൊരു സുഖമായിരുന്നു. ഇന്നുള്ളത്ര പണമോ സൗകര്യങ്ങളോ ഇല്ല എന്നൊരു കുറവ് ഉണ്ടായിരുന്നു എന്നത് ശരി തന്നെ. പണവും സൗകര്യങ്ങളും ഉണ്ടായാൽ ജീവിതം ആനന്ദപ്രദമാകുമോ? എനിക്ക് തോന്നുന്നില്ല. ഞാൻ തന്നെ ഇപ്പോൾ ജീവിച്ചുപോകുന്നത് ഈ ഫേസ്‌ബുക്ക് ഉള്ളത്കൊണ്ടാണു. ഫേസ്‌ബുക്കാണു ഇപ്പോൾ എന്റെ നാട്. നാലാളുമായി ഇന്ററാക്‌ഷൻ സാധ്യമാകുന്നത് ഈ മുഖപുസ്തകത്തിലൂടെയാണു. ഇത് ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു എന്ന് ചിന്തിക്കാൻ കഴിയുന്നില്ല. ആരെങ്കിലുമായി ഇടപെടാതെ നമുക്ക് ജീവിയ്ക്കാൻ കഴിയില്ല. അപ്പോൾ പണത്തേക്കാളും സൗകര്യങ്ങളേക്കാളും വലുത് മനുഷ്യബന്ധങ്ങളാണു.

അതാണു നാടിന്റെ പ്രത്യേകത. നാട് നമുക്ക് ബന്ധങ്ങൾ തരുന്നു. നാട് നമുക്ക് അംഗീകാരവും പരിഗണനയും നൽകുന്നു. നാട് നമുക്ക് സഹായഹസ്തം നീട്ടുന്നു. ഞാൻ ഒറ്റയ്ക്കല്ല എന്ന സുരക്ഷിതത്വബോധം നാട് നമുക്ക് നൽകുന്നു. നാട്ടുകാരുമായി കളിച്ചും ചിരിച്ചും സൊറപറഞ്ഞും സല്ലപിച്ചും കഴിഞ്ഞ മുഹൂർത്തങ്ങളുടെ ഓർമ്മകളാണു നമ്മുടെ വിലപ്പെട്ട സമ്പാദ്യം. പണത്തെ പറ്റിയോ നമ്മുടെ ഭൗതികസൗകര്യങ്ങളെ പറ്റിയോ നാം ഒരിക്കലും ഓർത്ത് സന്തോഷപ്പെടുന്നില്ല. എന്നാൽ നമ്മുടെ ബന്ധങ്ങളെ പറ്റി ഓർക്കാനും അയവിറക്കാനും എന്ത് രസമാണു.

മകളുടെ വീടിനടുത്ത് ഒരു സർക്കാർ എൽ.പി.സ്കൂളുണ്ട്. നടന്നു പോകുമ്പോൾ ആ സ്കൂൾ എപ്പോഴും നോക്കും. പാവപ്പെട്ട കുട്ടികൾ കുറച്ചുപേർ അവിടെ പഠിക്കുന്നുണ്ട്. ഞാൻ ഓർക്കും. അവിടെ എന്റെ കൊച്ചുമക്കളും പഠിച്ചിരുന്നെങ്കിൽ അവർക്ക് ഈ നാട്ടിൽ കൂട്ടുകാർ ഉണ്ടാകുമായിരുന്നു. അങ്ങനെ, വളരുമ്പോൾ പറയാൻ അവർക്കും ഒരു നാട് ഉണ്ടാകുമായിരുന്നു. ഇപ്പോൾ പഠിക്കുന്നത് കണ്ണൂർ നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണു. പല ഭാഗത്ത് നിന്നും വരുന്ന കുട്ടികൾ. വളരുമ്പോൾ കൂട്ടുകാരൊക്കെ പിരിഞ്ഞുപോകും. അവർക്കൊന്നും നാട് ഉണ്ടാവുകയില്ല.

നാട് എന്ന് പറയുന്നത് യഥാർത്ഥത്തിൽ ഇപ്പോൾ ഒരു കാല്പനിക സങ്കല്പം മാത്രമാണു. നാടു വിട്ടുപോയവരുടെ കാര്യം മാത്രമല്ല. നാട്ടിൽ ജീവിക്കുന്നവർക്ക് ഇപ്പോൾ നാട് ഉണ്ടോ എന്ന് സംശയമാണു. എല്ലാവരും അവനവന്റെ വീടിനകത്ത് ചുരുങ്ങിപ്പോയി. പണ്ട് നാട്ടിൽ ഏത് വീടിന്റെയും ഉമ്മറത്തെ വാതിലുകൾ തുറന്നു കിടക്കുമായിരുന്നു. പൊടുന്നനെയാണു എല്ലാം മാറിപ്പോയത്. ഇപ്പോൾ എല്ലാ വീടുകളിലും പകലിലും അടഞ്ഞ വാതിലുകളാണു. നാടിനു നേരെയാണു ഈ വാതിലുകൾ കൊട്ടിയടച്ചിരിക്കുന്നത്. ആർക്കും ആരെയും വേണ്ട. ആവശ്യമുള്ളവരെ ആവശ്യം വരുമ്പോൾ അങ്ങോട്ട് പോയോ മൊബൈലിൽ വിളിച്ചോ ബന്ധപ്പെട്ടോളാം എന്നൊരു ലൈൻ. എന്റെ ചെറുമക്കൾ വളരുമ്പോൾ പറയാൻ അവർക്കൊരു നാട് ഉണ്ടാവില്ല. ഇത് തന്നെയായിരിക്കണം വളരുന്ന മിക്കവാറും കുട്ടികളുടെ അവസ്ഥ. അങ്ങനെ മലയാളികൾക്ക് നാട് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതും ഒരു സ്വകാര്യ ആധിയായി ചിലപ്പോഴൊക്കെ എന്നെ അലട്ടുന്നു..

കൊലരഹിത കേരളത്തിനായി പ്രാർത്ഥിക്കുക !

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പാതിവഴിയിൽ അട്ടിമറിക്കപ്പെട്ടു എന്ന് ഇന്ന് എല്ലാവരും മനസ്സിലാക്കുന്നുണ്ട്. അതിന്റെ പേരിൽ ആഭ്യന്തരമന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണനെ കുറ്റപ്പെടുത്താനാണു എല്ലാവരും ശ്രമിക്കുന്നത്. ഒരുതരം തിരുവഞ്ചൂർ വിരുദ്ധവികാരം ഇപ്പോൾ കോൺഗ്രസ്സിൽ പ്രകടമാണു. എന്നാൽ ടി.പി.കൊലക്കേസിൽ വെള്ളം ചേർത്തതിനും അന്വേഷണം ജില്ലാ നേതാക്കളിലേക്ക് എത്തുന്നത് പോലും മരവിപ്പിച്ചത് തിരുവഞ്ചൂർ ഒറ്റയ്ക്കാണോ? നമുക്കറിയാം, മുഖ്യമന്ത്രിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനാണു ശ്രീമാൻ തിരുവഞ്ചൂർ. തിരുവഞ്ചൂരിനെ വിമർശിക്കുന്നവരെയെല്ലാം ഒരു മാതിരി പരിഹാസത്തോടെ നേരിടാൻ അദ്ദേഹത്തിനു ഊർജ്ജം കിട്ടുന്നത് എവിടെ നിന്നാണു. അത് ഉമ്മൻ ചാണ്ടിയിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും അല്ല. തിരുവഞ്ചൂരിനു ഒരാളോട് മാത്രമേ ബാധ്യതയുള്ളൂ. അത് മുഖ്യമന്ത്രിയോട് മാത്രം. ടി.പി.വധക്കേസ് ഇങ്ങനെ ഡൈല്യൂട്ട് ചെയ്യപ്പെട്ടെങ്കിൽ അത് മുഖ്യമന്ത്രിയുടെ താല്പര്യത്തിന്റെയും സമ്മതത്തിന്റെയും പുറത്ത് തന്നെയാണു.

എന്ത്കൊണ്ട് മുഖ്യമന്ത്രി ഇങ്ങനെ ചെയ്യുന്നു? നമുക്കറിയാം, ഉമ്മൻ ചാണ്ടിയും പിണറായി വിജയനും എല്ലാം ഭരണവർഗ്ഗമാണു. നമ്മൾ എന്ത് തലകുത്തി മറിഞ്ഞാലും ഉമ്മൻ ചാണ്ടിയും പിണറായിയും ഒക്കെ ഭരണവർഗ്ഗമായി അവിടെ തന്നെയുണ്ടാകും. അവരെ നമുക്ക് ഒന്നും ചെയ്യാനാകില്ല. ഉമ്മൻ ചാണ്ടി മരിക്കുന്നത് വരെ ഇനി മറ്റാരും കോൺഗ്രസ്സിൽ നിന്ന് മുഖ്യമന്ത്രിയാവില്ല. പിണറായിയാണെങ്കിൽ SNDP യെ വെള്ളാപ്പള്ളി സ്വന്തമാക്കിയ പോലെ മാർക്സിസ്റ്റ് പാർട്ടിയെ സ്വന്തം പോക്കറ്റിലാക്കി. അടുത്ത മുഖ്യമന്ത്രി പിണറായി അല്ലാതെ മറ്റാരുമല്ല. അപ്പോൾ ഉമ്മൻ ചാണ്ടിയും പിണറായിയും നാളെയും നാളെയും കാണേണ്ടവരാണു. പബ്ലിക്കിന്റെ മുന്നിൽ നിന്ന് മൈക്കിലൂടെ പ്രസംഗിക്കുന്നത് നോക്കണ്ട. അത് അവരുടെ തൊഴിലിന്റെ ഭാഗമാണു. ഭരണവർഗ്ഗം ഒറ്റക്കെട്ടാണു. അതിനർത്ഥം പിണറായിയും ഉമ്മൻ ചാണ്ടിയും സഹപ്രവർത്തകരാണു എന്നതാണു. ഉമ്മൻ ചാണ്ടിക്ക് ദിവസവും നേരിൽ കാണേണ്ടത് കോൺഗ്രസ്സിന്റെ ബൂത്ത് കമ്മറ്റി ഭാരവാഹികളെയല്ല പിണറായി വിജയനെയാണു. പിണറായിയെ മുഷിപ്പിക്കാൻ ഉമ്മൻ ചാണ്ടിക്കാവില്ല. ഭരണക്കാർ തമ്മിലുള്ള വർഗ്ഗപരമായ ഐക്യവും സഹകരണവും പരസ്പരാശ്രിതത്വവും ദൃഢമാണു.

ടി.പി.വധക്കേസ് സി.പി.എമ്മിന്റെ അടപ്പ് ഊരാൻ പര്യാപ്തമായൊരു കേസായിരുന്നു. അത് പിണറായിയുടെ രാഷ്ട്രീയാസ്തിത്വം തന്നെ ഇല്ലാതാക്കും. അപ്പോൾ പിണറായിയെ ആരാണു രക്ഷിക്കുക? വർഗ്ഗപരമായ കാരണങ്ങളാൽ അത് ഉമ്മൻ ചാണ്ടിയുടെ കർത്തവ്യമാണു. ആ കടമയാണു ശ്രീ. തിരുവഞ്ചൂർ ഭംഗിയായി നിർവ്വഹിച്ചത്. നമ്മളിതിനെ അഡ്‌ജസ്റ്റ്‌മെന്റ് രാഷ്ട്രീയം എന്നു പറയുന്നു. ഇന്ത്യയിൽ രാഷ്ട്രീയക്കാർ എന്ന ഭരണവർഗ്ഗം എപ്പോഴും ജനങ്ങൾക്ക് മീതെ ഒരു പോറലും ഇല്ലാതെ അവിടെയുണ്ടാകും. വളരെ അപൂർവ്വം ചിലർക്ക് മാത്രമേ അടിപതറി പോയിട്ടുള്ളൂ. നമ്മൾ ജനങ്ങൾക്ക് ഈ വർഗ്ഗത്തെ ഒന്നും ചെയ്യാൻ പറ്റില്ല. ആ രീതിയിലാണു ഇന്ത്യൻ ജനാധിപത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഘടന.

മാർക്സിസ്റ്റ് പാർട്ടിയുടെ കൊലപാതകരാഷ്ട്രീയത്തിനു എന്നെന്നേക്കുമായി അന്ത്യം കുറിക്കാനുള്ള സുവർണ്ണാവസരമായിരുന്നു ടി.പി.വധക്കേസ്. നമ്മളും അങ്ങനെ ആശിച്ചതാണു. മാർക്സിസ്റ്റ് നേതൃത്വവും ഒരു വേള അങ്ങനെ അങ്കലാപ്പിലായതാണു. തങ്ങളുടെ വാൾ ഇനിയൊരിക്കലും ഉറയിൽ നിന്ന് ഊരാൻ കഴിയില്ല എന്ന യാഥാർത്ഥ്യം അവരെ അമ്പരപ്പിച്ചതുമാണു. ഒരു ജില്ലാസെക്രട്ടരിയെ എങ്കിലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു ശിക്ഷ ഉറപ്പാക്കിയിരുന്നുവെങ്കിൽ ഇനിയൊരിക്കലും മാർക്സിസ്റ്റുകാർ ആരേയും കൊല്ലുകയില്ലായിരിന്നു. രണ്ട് ജില്ലാക്കമ്മറ്റികൾ ചേർന്ന് ആസൂത്രണം ചെയ്ത് സംസ്ഥാനനേതൃത്വത്തിന്റെ അറിവോടുകൂടി മാത്രമേ ഈ കൊല നടക്കൂ എന്ന് സി.പി.എമ്മിന്റെ സംഘടനാസെറ്റപ്പ് അറിയുന്ന ആർക്കും മനസ്സിലാകും എന്ന് ടി.പി.യുടെ വിധവ കെ.കെ.രമ പറഞ്ഞത് ഓർക്കുക. 

സി.പി.എം. നടത്തുന്ന കൊലകൾ വിവിധതട്ടുകളിലാണു ആസൂത്രണം ചെയ്യപ്പെടുക. താഴെത്തട്ടിലുള്ള അനുഭാവികൾക്കും ആരെ വേണമെങ്കിലും തോന്നിയാൽ കൊല്ലാം. എന്തിനാണു കൊന്നത് എന്ന് ആരും ചോദിക്കുകയില്ല. കൊന്നിട്ട് നേരെ പാർട്ടി ഓഫീസിൽ പോയാൽ മതി. ബാക്കി കാര്യങ്ങൾ നോക്കാൻ പാർട്ടിയിൽ ഇൻ-ചാർജ്ജ് ഉള്ള നേതാക്കളുണ്ട്. അങ്ങനെയൊരു കൊലയാണു മിനിഞ്ഞാന്ന് (1-12-2013) പയ്യന്നൂരിൽ വെച്ച് നടത്തിയത്. ആ വിനോദ് കുമാറിനെ കൊല്ലാൻ പറയത്തക്ക കാരണം ഒന്നുമില്ല. കുറെയായില്ലെ നമ്മൾ ഒന്നിനെ കൊന്നിട്ട് എന്ന് ഏതോ ചില സഖാക്കൾക്ക് തോന്നി. എന്നിട്ട് ഒരു കൊടിമരത്തെ മുൻനിർത്തി കൊന്നു. ഇനി ബാക്കി കാര്യങ്ങൾ പാർട്ടി നോക്കിക്കോളും. ടി.പി.വധക്കേസ് ശരിയായ ദിശയിൽ പോയിരുന്നുവെങ്കിൽ ആ വിനോദിനെയെന്നല്ല ആരെയും കൊല്ലാൻ സഖാക്കൾക്ക് ധൈര്യം വരില്ലായിരുന്നു. ഇനി തോന്നുമ്പം തോന്നുമ്പം കൈത്തരിപ്പ് മാറ്റാൻ സഖാക്കൾക്ക് ആരെയും കൊല്ലാം. ഈ ഒരു സഹായമാണു ടി.പി.വധിക്കപ്പെട്ടതിനു ശേഷം മാർക്സിസ്റ്റുകാർക്ക് ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തുകൊടുത്തിരിക്കുന്നത്. ഇനി മേലിൽ സഖാക്കൾ കൊല്ലുന്ന കൊല്ലലിലെല്ലാം പാപത്തിന്റെ പങ്ക് ശ്രീ,ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂർ രാധാകൃഷ്ണനും അവകാശപ്പെട്ടതാണു. 

നമുക്ക് ഇതിലൊന്നും ചെയ്യാൻ കഴിയില്ല. കേരളരാഷ്ട്രീയം വെൽ എസ്റ്റാബ്ലിഷ്ഡ് ആണു. ഉമ്മൻ ചാണ്ടിയും പിണറായിയും മാറി മാറി ഭരിക്കും. ഇതിനു മാറ്റം വരാൻ ഒരു സാധ്യതയുണ്ട്. ബംഗാളിൽ മമത ബാനർജി ചെയ്ത പോലെ ഒരു മാർക്സിസ്റ്റ് വിരുദ്ധ തൃണമൂൽ കോൺഗ്രസ്സ് കേരളത്തിലും ഉണ്ടാക്കണം. മുന്നണിയൊന്നും വേണ്ട. ഭരണമായിരിക്കരുത് ലക്ഷ്യം. മാർക്സിസ്റ്റ് ഫാസിസത്തിൽ നിന്ന് കേരളത്തെ രക്ഷിക്കുക. അതിനു പറ്റിയ ഒരു നേതാവും ഉണ്ട്. നമ്മുടെ കെ.സുധാകരൻ.  സുധാകരൻ ഈ ദൗത്യം ഏറ്റെടുക്കുമോ എന്നറിയില്ല. എനിക്കിനി വലിയ മോഹങ്ങളൊന്നും ഇല്ല എന്ന് സുധാകരൻ ഇന്ന് മാധ്യമങ്ങളോട് പറയുകയുണ്ടായി. പക്ഷെ ജനാധിപത്യകേരളത്തിനു ഒരു മോഹമുണ്ട്. ഇന്നത്തെ നിലയിൽ അത് വ്യാമോഹം തന്നെയാണു. മാർക്സിസ് ഫാസിസത്തെ തകർക്കുക എന്നതാണു ആ മോഹം. അങ്ങനെ ഇനി മേലിൽ മാർക്സിസ്റ്റുകാർക്ക് ബലി കൊടുക്കാൻ നിർബ്ബന്ധിതരാവുന്ന പാവപെട്ടവരുടെ ജീവൻ രക്ഷിക്കുക. കെ.സുധാകരൻ ഇനിയുള്ള കാലം ഈ ദൗത്യം ഏറ്റെടുത്ത് പ്രവർത്തിക്കുകയാണെങ്കിൽ എത്രയോ അമ്മമാരും ഭാര്യമാരും സഹോദരിമാരും അദ്ദേഹത്തെ ദൈവമായി കാണും. അല്ലാതെ മാർക്സിസ്റ്റുകാർ കൊല നിർത്തുകയില്ല. പറഞ്ഞാൽ അവിടെ കൊന്നില്ലേ, ഇവിടെ കൊന്നില്ലേ എന്ന് ചോദിക്കും. 

ഒരു കൊലരഹിത കേരളത്തിനായി നമുക്ക് പ്രാർത്ഥിക്കാം.