Links

വലത്പക്ഷമാണ് ശരി ..


ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞ കണക്കാണു ഈ പുരോഗമനക്കാരുടെയും മനുഷ്യസ്നേഹികളുടെയും ഇടത്പക്ഷക്കാരുടെയും എല്ലാം ഒരു കാര്യം. അവരൊക്കെ ശുദ്ധന്മാരാണു. മനുഷ്യനു നല്ലത് വരണം എന്നത് കൊണ്ടാണു ഓരോ അഭിപ്രായങ്ങളും പറയുന്നത്. എന്നാൽ അത്തരം പറച്ചിലുകളിൽ പലതും ദുഷ്ടന്റെ ഫലം ചെയ്യുന്നതാണു.  ആ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്കൊണ്ടാണു ഞാൻ വലത്പക്ഷക്കാരനാകുന്നത്.  എനിക്കും ഏറെ ഇഷ്ടം വലത്പക്ഷമാകുന്നതാണു. ഞാൻ പറയുന്നത് ദുഷ്ടത്തരമായി ശുദ്ധന്മാർക്ക് തോന്നിയാലും പ്രായോഗികമായി മനുഷ്യന്റെ നിലനില്പിലാണു എന്റെ ശ്രദ്ധയും ഗൗനവും.

ജന്മിത്വം എന്നത് പിന്തിരിപ്പൻ ആശയമാണു ശുദ്ധന്മാർക്ക്. അവർക്ക് ഭൂപരിഷ്ക്കരണമാണു പുരോഗമനം. അതായത് ഭൂമി എല്ലാവർക്കും വീതിച്ച് നൽകുക. കേരളത്തിൽ നടപ്പാക്കി എന്ന് പറയുന്ന ഭൂപരിഷ്ക്കരണം വളരെ പുരോഗമനമാണു ശുദ്ധന്മാർക്ക്. ഇന്ത്യ മൊത്തം ഭൂപരിഷ്ക്കരണം നടപ്പാക്കാത്തതിൽ, അതായത് ഉള്ള ഭൂമി എല്ലാവർക്കുമായി വീതിച്ചു നൽകാത്തതിൽ ഈ ശുദ്ധന്മാർ ഖിന്നരും അസംതൃപ്തരുമാണു.

എന്നാൽ എന്റെ നിരീക്ഷണത്തിൽ ഇന്ത്യ മൊത്തം ഭൂപരിഷ്ക്കരണം നടപ്പാക്കിയാൽ എന്ത് സംഭവിക്കുമെന്നോ? ഇന്ത്യ ഒരു കേരളമാകും. അതായത്, അവനവനു കിട്ടിയ സ്ഥലത്തിന്റെ നടുക്ക് ഒരു വീടും വെച്ച്  വിശാലമായ മുറ്റവും ഒരുക്കി ബാക്കിയുള്ള സ്ഥലത്ത് അവനു ഇഷ്ടമുള്ളത് നടുകയോ നടാതിരിക്കുകയോ ചെയ്യും. എല്ലാവർക്കും ഭൂമി കിട്ടി, എല്ലാവരും കൃഷി ചെയ്ത് , എല്ലാവർക്കും ആവശ്യമായ ഭക്ഷ്യപദാർത്ഥങ്ങൾ ഉല്പാദിപ്പിക്കപ്പെടും എന്ന് ശുദ്ധന്മാർ സ്വപ്നം കണ്ടാലും അത് അപ്രായോഗികമാണു.

സംഗതി പുരോഗമനക്കാർക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിലും,  നൂറു കണക്കിനു ഏക്കർ കൃഷിസ്ഥലം ജന്മിയുടെ കൈവശം ഇരിക്കുകയും അതിൽ തൊഴിലാളികൾ പണി എടുക്കുകയും ചെയ്യുന്ന സമ്പ്രദായം കേരളത്തിനു പുറത്ത് നിലനിൽക്കുന്നത് കൊണ്ടാണു മലയാളി മൂന്ന് നേരവും ആഹാരം കഴിക്കുന്നത്. പറയുമ്പോൾ ഈ സിസ്റ്റം പിന്തിരിപ്പൻ ആയി തോന്നും. ഭൂപരിഷ്ക്കരണം പുരോഗമനം എന്നും തോന്നും. കാർഷികതൊഴിലാളികളെ വെച്ച് പണി എടുപ്പിച്ച് കൃഷി ചെയ്യുന്ന സമ്പ്രദായത്തിൽ മാത്രമേ എല്ലാവർക്കും ആവശ്യമുള്ള ഭക്ഷ്യപദാർത്ഥങ്ങളുടെ ഉല്പാദനം നടക്കൂ. കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ചിന്തിച്ചാൽ ഇത് മനസ്സിലാകേണ്ടതാണു.

ഭൂമി എന്നത് കൃഷി ചെയ്യാൻ മാത്രമുള്ളതാണു. താമസിക്കാൻ വീട് മാത്രം മതി. കേന്ദ്രീകൃതവും വ്യാവസായിക അടിസ്ഥാനത്തിലുള്ളതുമായ കൃഷി സമ്പ്രദായം ഇല്ലാതാക്കി ഭൂമി വീതം വെച്ചാൽ ഭക്ഷ്യക്ഷാമമായിരിക്കും ഫലം. ജന്മിത്വം എന്ന സമ്പ്രദായത്തിൽ, കേന്ദ്രീകൃത കൃഷി നടന്ന് എല്ലാവർക്കും ഭക്ഷണം എന്ന ആവശ്യം നിറവേറപ്പെടുന്നുണ്ട്. അത്പോലെ തന്നെ മൂലധനം ഒരിടത്ത് കേന്ദ്രീകരിക്കുന്നത്കൊണ്ട് മനുഷ്യന്റെ അധ്വാനശക്തി എല്ലാവരുടെയും ആവശ്യങ്ങൾ നിർവ്വഹിക്കപ്പെടാൻ വേണ്ടി പ്രചോദിപ്പിക്കപ്പെടുന്നുണ്ട്. ഭൂമിയും മൂലധനവും വികേന്ദ്രീകരിക്കപ്പെട്ടാൽ സമൂഹം നിലനിൽക്കില്ല. ഇപ്പോൾ നടപ്പിൽ ഉള്ള രീതിയാണു പ്രായോഗികം എന്നാണു എന്റെ വലത്പക്ഷ ബുദ്ധിക്ക് തോന്നുന്നത്.

ജനാധിപത്യവും പ്രക്ഷോഭങ്ങളും


പ്രതിഷേധം എന്നത് ഒരു വ്യക്തിക്കോ സമൂഹത്തിനോ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ്. കാരണം നമ്മള്‍ സമൂഹജീവിയാണ്.  സമൂഹത്തിലെ ഓരോ ചലനവും നമ്മളില്‍ ചെറുതോ വലുതോ ആയ അനുരണനങ്ങള്‍ സൃഷ്ടിക്കുന്നുന്നുണ്ട്.

നമ്മുടെ രാജ്യം 120 കോടിയില്‍ അധികം ജനങ്ങളുള്ള വലിയൊരു നാടാണ്. സെന്‍സസ്സില്‍ പെടാത്ത ആള്‍ക്കാരും രാജ്യത്ത് എത്രയോ കാണും. ജനസഖ്യാവര്‍ദ്ധന നിയന്ത്രിക്കാന്‍ നമ്മുടെ രാജ്യത്ത് ഫലപ്രദമായ ഒരു നടപടിയും ഇപ്പോഴില്ല. തെരുവുകളിലും ടെന്റുകളിലും ശിശുക്കള്‍ പിറന്നു വീഴുന്നുണ്ട് എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. അത്കൊണ്ട് രാജ്യത്തെ എല്ലാ ആളുകളെയും വിദ്യാഭ്യാസം നല്‍കി സംസ്കൃതചിത്തരായ പൌരന്മാരാക്കി വളര്‍ത്തിയെടുക്കാന്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ ഒരു കാരണവശാലും കഴിയില്ല.

അതിനാല്‍ തന്നെ കുറ്റവാസനയും ക്രിമിനല്‍ സ്വഭാവവും ഉള്ള ആള്‍ക്കാര്‍ രാജ്യത്ത് ആനുപാതികമായി പെരുകാനും സാധ്യത വളരെ കൂടുതലാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് എത്ര ക്രൂരമായ കൃത്യങ്ങളും ചെയ്യാന്‍ നമ്മുടെ നാട്ടില്‍ ക്രിമിനലുകള്‍ക്ക് കഴിയും. ദൌര്‍ഭാഗ്യവശാല്‍ ജനസംഖ്യ നിയന്ത്രിക്കേണ്ട ആവശ്യത്തെ പറ്റി ഇപ്പോഴൊന്നും ആരും മിണ്ടുന്നില്ല. മതങ്ങളെ വെറുപ്പിക്കലായിരിക്കും അതെന്നതാവാം കാരണം. തങ്ങളുടെ മതത്തില്‍ ആളുകള്‍ വര്‍ദ്ധിക്കണം എന്ന് കരുതി ജനസംഖ്യാനിയന്ത്രണത്തെ എതിര്‍ക്കുന്നത് ശരിയല്ല. ജനസംഖ്യാപെരുക്കം രാജ്യത്ത് സ്പോടനാത്മകമായ അന്തരീക്ഷം ഉണ്ടാക്കും. അസംസ്കൃതമനസ്സുള്ള കുറെ ആള്‍ക്കാര്‍ ഉണ്ടാകുന്നതിലും നല്ലത്, ഉള്ള ആള്‍ക്കാരെ സല്‍‌സ്വഭാവികളാക്കുന്നതാണ്.

ക്രിമിനലുകള്‍ പെരുകിയതാണോ കാരണം എന്നറിയില്ല, ഇപ്പോഴൊക്കെ പീഢനങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു ദിവസം പോലും പുലരുന്നില്ല.  അതേ സമയം എല്ലാ സംഭവങ്ങളും നമ്മെ അത്ര കണ്ട് സ്പര്‍ശിക്കുന്നില്ല എന്ന് പറയാം. നിത്യേന വായിക്കുകയും ചാനലുകളില്‍ കാണുകയും ചെയ്യുന്നത്കൊണ്ടാവാം ഇത്. അതിനാല്‍ തന്നെ എല്ലാ സംഭവങ്ങളും ഒരു ബഹുജനപ്രക്ഷോഭത്തിലേക്ക് നയിക്കുന്നുമില്ല.

ഈ അടുത്ത കാലത്ത് ഒരു കൊലപാതകം സമൂഹമന:സാക്ഷിയെ അത്യധികം ഞെട്ടിക്കുകയും ഒരുവകപ്പെട്ട എല്ലാവരെയും ദിവസങ്ങളോളം അസ്വസ്ഥമാക്കുകയുമുണ്ടായി. അത് വെറുമൊരു കൊലപാതകം ആയത്കൊണ്ട് അല്ല. അങ്ങനെ എത്ര കൊലപാതകങ്ങള്‍ അതിനു മുന്‍പും പിന്‍പും നടന്നു. കൊല ചെയ്യപ്പെട്ട  ആളുടെ മുഖം 51 വെട്ടുകള്‍ വെട്ടപ്പെട്ട് വികൃതമാക്കപ്പെട്ടു എന്നതിലെ പൈശാചികതയാണ് ആളുകളെ വല്ലാതെ സ്പര്‍ശിച്ചത്. ആ 51 വെട്ടാണ് മനുഷ്യമനസ്സുകളെ വേട്ടയാടിയത്.

ദല്‍ഹിയിലെ കൂട്ടബലാല്‍‌സംഗം ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് എടുത്തെറിയപ്പെടാനും, ഹതഭാഗ്യയായ ആ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയപ്പോള്‍ സ്വന്തം കുടുംബത്തിലെ ഒരംഗത്തിന് സംഭവിച്ച ദുരന്തമായി ഓരോ ആളും കരുതാനും കാരണം ആ കൃത്യത്തിലെ പൈശാചികതയാണ്. നമ്മുടെ രാജ്യത്ത് പിശാചുകള്‍ പെരുകുന്നു. ഈ പിശാചുക്കളെ എങ്ങനെ നേരിടണം എന്നാണ് രാജ്യം ഒറ്റക്കെട്ടായി ആലോചിക്കേണ്ടത്.

അല്ലാതെ ആ പൈശാചിക സംഭവത്തെ സര്‍ക്കാര്‍ വിരുദ്ധപ്രചാരണമാക്കി രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയല്ല വേണ്ടത്. വന്ദ്യവയോധിക യുവത്വമുള്ള നേതാവ് സഖാവ് അച്യുതാനന്ദന്‍ , ഈ വിഷയത്തെ മുന്‍‌നിര്‍ത്തി പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല എന്ന് പറഞ്ഞത് ബാലിശമാണ്. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിന്റെ മുന്നില്‍ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

ജനാധിപത്യുത്തിന്റെ നിര്‍വ്വചനം അനുസരിച്ച് അധികാരം ജനങ്ങള്‍ക്കാണ്. ജനങ്ങള്‍ക്ക് ബാഹ്യമായി ഒരു ഭരണാധികാരിയോ ഭരണകൂടമോ ജനാധിപത്യത്തില്‍ ഇല്ല. അത്കൊണ്ട് ഭരണാധികാരി, ഭരണകൂടം എന്നൊക്കെ പറഞ്ഞ് നിഴല്‍ യുദ്ധം നടത്തുന്നത് ജനാധിപത്യം എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് അറിയാത്തത്കൊണ്ടാണ്.

അടിയന്തിരാവസ്ഥ വീണ്ടും വേണം

നമ്മുടെ രാജ്യത്ത് വളരെ തുറന്ന, അരാജകത്വത്തോളം എത്താവുന്ന ജനാധിപത്യ സാതന്ത്ര്യമാണ് ഉള്ളത്. ഒന്നിനും ഒരു നിബന്ധനയോ വ്യവസ്ഥയോ നിയന്ത്രണമോ ഇല്ല. ടണ്‍ കണക്കിന് നിയമങ്ങള്‍ നിയമപുസ്തകങ്ങളില്‍ ഉണ്ട്. അതൊക്കെ നടപ്പാക്കാന്‍ ഉള്ളതാണെന്ന് ആരും വിചാരിക്കുന്നില്ല. ഒരു മാതിരി ‘കാട്ടിലെ മരം തേവരുടെ ആന’ മനോഭാവം. ലോകത്തില്‍ വെച്ച് ഏറ്റവും വലിയ ലിഖിത ഭരണഘടനയും നമുക്കുണ്ട്. അതും അവിടെ കിടക്കും. ഈ സര്‍വ്വതന്ത്ര സ്വാതന്ത്ര്യവും നിരുത്തരവാദിത്വവുമാണ് രാജ്യത്തെ സര്‍വ്വ പ്രശ്നങ്ങളുടെയും ( അഴിമതി മുതല്‍ കൂട്ടബലാല്‍‌സംഗം വരെ) മൂലകാരണം. 

ഇവിടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അധികാരം വേണം എന്നേയുള്ളൂ. അതിനായി പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിക്കൊടുത്ത് അണികളെ ഇളക്കിവിടുകയാണ് ചെയ്യുക. ചക്കിക്കൊത്ത ചങ്കരന്‍ എന്ന മട്ടിലാണ് അണികള്‍ . നേതാക്കള്‍ മനസ്സില്‍ കാണുന്നത് അണികള്‍ മരത്തില്‍ കാണും. ഒരു പാര്‍ട്ടി അനുഭാവിക്ക് അവന്റെ പാര്‍ട്ടിയോടുള്ള കൂറ് എതിര്‍പാര്‍ട്ടിയോടുള്ള വെറുപ്പിന്റെ വിപരീതാനുപാതത്തിലായിരിക്കും. അവന്റെ പാര്‍ട്ടിയെ സ്നേഹിക്കാന്‍ എതിര്‍പാര്‍ട്ടിയോടുള്ള വെറുപ്പ് മതി അവന്. അല്ലാതെ അവന്റെ പാര്‍ട്ടി നല്ലത് ചെയ്യണം എന്നൊന്നുമില്ല. ഇതാണ് ഇവിടത്തെ രാഷ്ട്രീയബോധം. 

പാര്‍ട്ടികള്‍ ജനങ്ങളെ പേടിക്കുന്നു. കാര്യം അവര്‍ക്ക് വോട്ട് വേണം. വോട്ട് കിട്ടിയാലേ അധികാരം കിട്ടൂ. അത്കൊണ്ട് ജനങ്ങള്‍ക്ക് അഹിതമായത് ഒന്നും പറയില്ല. വോട്ട് ബെല്‍ട്ട് ഉണ്ടെങ്കില്‍ ആ വിഭാഗത്തെ പ്രലോഭിപ്പിക്കും,പ്രീണിപ്പിക്കും. ഇതരപാര്‍ട്ടിക്കാരില്‍ നിന്ന് വോട്ട് തട്ടാന്‍ നുണകള്‍ നിര്‍ല്ലജ്ജം പ്രചരിപ്പിക്കും. സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടികള്‍ ഭരണത്തില്‍ ഇരുന്നുകൊണ്ട് ധൈര്യപുര്‍വ്വം ഒരു നടപടിക്കും മുതിരുകയില്ല. അടുത്ത വര്‍ഷം കസേര കിട്ടുമോ എന്ന പേടി. എന്തെങ്കിലും ചെയ്യാന്‍ തുനിഞ്ഞാല്‍ പ്രതിപക്ഷം ഒച്ച വെക്കും. നാല് വോട്ട് അധികം കിട്ടുമോ എന്ന് നോക്കാന്‍ . സര്‍ക്കാര്‍ അപ്പോള്‍ തന്നെ അത് മരവിപ്പിക്കും. പത്ത് വോട്ട് കുറഞ്ഞെങ്കിലോ എന്ന് പേടിച്ച്. 

ഓരോ പാര്‍ട്ടിയും അതിന്റെ നിലനില്‍പ്പാണ് ഏറ്റവും പ്രധാനമായി കാണുന്നത്. ആ നിലപാട് തറയില്‍ നിന്നുകൊണ്ടാണ് പ്രശ്നങ്ങളെ സമീപിക്കുന്നത്. പ്രശ്നങ്ങള്‍ പരിഹൃതമാകുമോ എന്നല്ല, ആ പ്രശ്നം കൊണ്ട് തന്റെ പാര്‍ട്ടിക്ക് വോട്ടുകള്‍ കൂട്ടാന്‍ കഴിയുമോ, അങ്ങനെ അധികാരം കരസ്ഥമാക്കാനാകുമോ എന്നാണ് നോട്ടം. വിവിധ പാര്‍ട്ടി അണികള്‍ തങ്ങളുടെ അഭിപ്രായം സ്വരൂപിക്കുന്നതും ഇപ്രകാരമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് ഒരു മാറ്റവും നടക്കുകയില്ല. ഒരു പ്രശ്നവും പരിഹരിക്കപ്പെടുകയും ഇല്ല. 


എന്റെ അഭിപ്രായത്തില്‍ രാജ്യത്ത് രണ്ടാം അടിയന്തിരാവസ്ഥ വേണം. രണ്ട് വര്‍ഷത്തേക്ക് എല്ലാ മൌലികാവകാശങ്ങളും സസ്പന്‍ഡ് ചെയ്യണം. രണ്ടേ രണ്ട് വര്‍ഷം. ആ കാലയളവില്‍ എല്ലാം നേരെയാക്കണം. അതിന് ശേഷം നമ്മുടെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങള്‍ വേണം. പൌരന്റ ചുമതലകള്‍ നിര്‍വ്വചിക്കപ്പെടുകയും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ചുമതലകള്‍ ഇല്ലാതെ അവകാശങ്ങള്‍ ആര്‍ക്കും ഉണ്ടാകരുത്. 


പ്രബുദ്ധരായ ഒരു വിഭാഗം മധ്യവര്‍ഗ്ഗതലമുറ ഇവിടെയുണ്ട്. അവര്‍ അസ്വസ്ഥരാണ്. അവര്‍ മാറ്റത്തിന് വേണ്ടി ദാഹിക്കുന്നു. അവര്‍ക്ക് നേതൃത്വമില്ല. ഏകോപനമില്ല. ചിലപ്പോള്‍ അവര്‍ വൈകാരികപ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങുന്നു. പക്ഷെ ദിശാബോധവും ലക്ഷ്യപ്രാപ്തിയെക്കുറിച്ച് ധാരണയും ഇല്ലാത്തത്കൊണ്ട് പ്രക്ഷോഭം എങ്ങും എത്തുന്നില്ല. 

അടിയന്തിരാവസ്ഥ ഇപ്പോള്‍ നടപ്പാക്കുന്നില്ലെങ്കില്‍ അത് നടപ്പാക്കേണ്ടതായ ഒരു സാഹചര്യത്തിലേക്ക് രാജ്യം എന്തായാലും നീങ്ങും. മധ്യവര്‍ഗ്ഗത്തിനിടയില്‍ വളരുന്ന അസംതൃപ്തി അഗ്നിപര്‍വ്വതം കണക്കെ പൊട്ടിത്തെറിക്കുമ്പോള്‍ ആയിരിക്കും അത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ഈ കാലഘട്ടത്തില്‍ അത് സംഭവിക്കാന്‍ ചിലപ്പോള്‍ ഒരു ട്വീറ്റ് മതിയാകും. എങ്ങനെയായാലും ഈ പോക്ക് ശരിയല്ല. ബാക്കി കാലം തീരുമാനിക്കട്ടെ.

മണ്ണും മലയാളിയും

നാട്ടില്‍ ഇപ്പോള്‍ വസ്തു കച്ചവടം അങ്ങനെ നടക്കുന്നില്ല. ഒന്ന് രണ്ട് ബ്രോക്കര്‍മാര്‍ എന്നോട് പറഞ്ഞതാണ്. ഒരുപാട് സ്ഥലങ്ങള്‍ വിലനയ്ക്കുണ്ട്. എനിക്കും വില്‍ക്കാനുണ്ട് ഒരു 22.5 സെന്റ് സ്ഥലം. പക്ഷെ ആരും വാങ്ങാനാളില്ല. സ്ഥലത്തിന് വാണം പോലെയാണ് വില കുതിച്ചുയര്‍ന്നത്. ഈ വിലക്കുതിപ്പ് സത്യത്തില്‍ നാട്ടിലെ ബ്രോക്കര്‍മാര്‍ കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു. വിദേശത്ത് നിന്ന് എന്തെങ്കിലും പൈസ വരവുള്ളവരോട് ബ്രോക്കര്‍ പറയും ഒരു വസ്തു വില്‍ക്കാനുണ്ട്, അത് ഇപ്പോ വാങ്ങിയാല്‍ ഞാന്‍ തന്നെ ആറ് മാസം കഴിഞ്ഞാല്‍ ഇരട്ടി ആദായത്തിന് വിറ്റ് തരാം എന്ന്. മിച്ചമായി പൈസ അല്പം കൈയിലുള്ളവര്‍ വിചാരിക്കും ഈ പൈസ കൊണ്ട് മറ്റൊന്നും ചെയ്യാനില്ലാലോ, അത് കൊണ്ട് ഏതായാലും സ്ഥലം വാങ്ങാമെന്ന്. ബ്രോക്കര്‍ക്ക് 3% കമ്മീഷൻ. പ്രമാണം റജിസ്റ്റർ ചെയ്യുന്ന അന്ന് റജിസ്ട്രാഫീസിൽ ഒരു ഡസനിലധികം ആൾക്കാരുണ്ടാകും. ബ്രോക്കറും സബ് ബ്രോക്കർമാരും സിൽബന്ധികളും എല്ലാം കൂടി. പറഞ്ഞ പോലെ ബ്രോക്കർ ആറ് മാസത്തിനുള്ളില്‍ വേറെ ഒരാളെ കൂട്ടി വരും. ദോഷം പറയരുത് സെന്റിന് അമ്പതിനായിരം വെച്ച് കൂട്ടിക്കിട്ടും. അപ്പോഴും ബ്രോക്കര്‍ക്ക് കമ്മീഷൻ. 

ചിലപ്പോൾ ബ്രോക്കർ പറയും നിങ്ങൾ അഡ്വാൻസായി ഒരു തുക കൊടുത്ത് എഗ്രീമെന്റ് എഴുതിയാൽ മതി. എഗ്രീമെന്റ് കാലാവധിക്ക് മുന്നെ നല്ല ലാഭത്തിനു വിറ്റു തരാം. അതും നടക്കാറുണ്ട്. അങ്ങനെ ബ്രോക്കർ കമ്മീഷനു വേണ്ടി ബ്രോക്കർമാരാണു ഭൂമിവില ഉയർത്തിയത്. വിൽക്കാൻ വേണ്ടിയാണു ആളുകൾ വസ്തു വാങ്ങിക്കൂട്ടിയത്. യഥാർത്ഥ ആവശ്യക്കാർ വാങ്ങിയത് വളരെ ചുരുക്കം. അത്കൊണ്ടെന്തായി എന്ന് ചോദിച്ചാൽ വീട് വെക്കാൻ ഒരു സാധാരണക്കാരനു 5 സെന്റ് സ്ഥലം വാങ്ങാൻ കഴിയാതായി. ഇപ്പോൾ എവിടെയോ സ്റ്റക്ക് ആയിപ്പോയി എന്ന് തോന്നുന്നു. ഡീലർമാർ സ്ഥലം വാങ്ങുന്നില്ല. യഥാര്‍ത്ഥ ആവശ്യക്കാര്‍ക്ക് വാങ്ങാന്‍ കഴിയുന്നില്ല, വില്‍ക്കാന്‍ വാ‍ങ്ങിയവര്‍ക്ക് വില കുറച്ച് വില്‍ക്കാനും കഴിയുന്നില്ല. അത്കൊണ്ട് നാട്ടിൽ ഇപ്പോൾ എവിടെ നോക്കിയാലും കാട് പിടിച്ച പറമ്പുകൾ കാണാം. മണ്ണ് ഇങ്ങനെ വെറുതെ കിടക്കുകയാണ്. 

പണ്ട് ഇങ്ങനെയായിരുന്നില്ല. ഒരിഞ്ച് മണ്ണ് ആളുകള്‍ വെറുതെ ഇടൂല്ല. പറമ്പത്ത് പലതരം ചേമ്പ്, ചേന , കാച്ചില്‍, പൊടിക്കിഴങ്ങ്, മരച്ചീനി, കൂവ, ഇങ്ങനെ പലതും കൃഷി ചെയ്യൂമായിരുന്നു. കൂടാതെ മാവ്, പ്ലാവ്, തെങ്ങ് തുടങ്ങിയ വൃക്ഷങ്ങളും. തരിശ് പറമ്പില്‍ മധുരക്കിഴങ്ങ് നടും. രണ്ട് വിളയെടുത്ത് ഒഴിഞ്ഞ പാടത്ത് വെള്ളരിയും കുമ്പളവും നടും. മിക്ക വീടുകളിലും പശു, ആട്, കോഴി എന്നിവയെ വളര്‍ത്തും. എന്നാലും മൊത്തത്തില്‍ ദാരിദ്ര്യമായിരുന്നു എന്നത് വേറെ വിഷയം. ഇന്ന് മണ്ണിനോട് ആര്‍ക്കും സ്നേഹമില്ല. എല്ലാം കടയില്‍ പോയി വാങ്ങാന്‍ കഴിയുന്നത്കൊണ്ട് നട്ട് നനച്ചുണ്ടാക്കാന്‍ ക്ഷമയോ താല്പര്യമോ ഇല്ല. 
ബാംഗ്ലൂരില്‍ മലയാളികളുടെ വീടുകള്‍ കണ്ടാല്‍ പെട്ടെന്ന് മനസ്സിലാകും. വീടിന് മാത്രമല്ലേ സ്ഥലമുള്ളൂ. തൊട്ടടുത്ത വീടുകള്‍ തമ്മില്‍ രണ്ടടി അകലം ഉണ്ടാകും. ഏറിയാല്‍ നാലടി, രണ്ട് വീടിന്റെയും കൂടി. എല്ലാ വീടിന്റെയും മുന്നില്‍ റോഡ് ഉണ്ടാകും. വീടിന്റെ കോമ്പൌണ്ട് മതിലിനും റോഡ് ടാര്‍ ചെയ്ത ഭാഗത്തിനും ഇടയില്‍ മതിലിനോട് ചേര്‍ന്ന് ചില വീടുകള്‍ക്ക് മുന്നില്‍ മാവ്, പ്ലാവ്, മുരിങ്ങ, പേരക്ക, വാഴ എന്നിവ വളര്‍ത്തിയിരിക്കുന്നത് കാണാം. അത് മലയാളി വീടായിരിക്കും. 

നാട്ടില്‍ ഒരു വീട് പണിതാല്‍ അടുത്ത പരിപാടി ഗാര്‍ഡന്‍ സെറ്റ് ചെയ്യലാണ്. അതിനു കുറെ ഗാര്‍ഡന്‍ കമ്പനിക്കാരുണ്ട്. ഒഴിവ് സ്ഥലത്തെല്ലാം ലാണ്‍ ഗ്രാസ്സ് വെച്ച് പിടിപ്പിച്ചു തരും. പോരാത്തതിന് ഒരു മിനിയേച്ചര്‍ കുളവും. ആമ്പലും മറ്റും നടാനാണ്. സെറ്റ് ചെയ്ത് നല്ലൊരു കാശും വാങ്ങി ഗാര്‍ഡന്‍‌കാരന്‍ പോയാല്‍ പിന്നെ ആ ഗാര്‍ഡന്‍ ഒരു കൊല്ലം കാണും. അത് കഴിഞ്ഞ് ഗാര്‍ഡന്‍ മെയിന്റയിന്‍ ചെയ്യണമെങ്കില്‍ വീണ്ടും നല്ല കാശ് മുടക്കണം. അതിനധികം പേരും തയ്യാറാകാറില്ല. ചുരുക്കം വീടുകളില്‍ മാത്രമേ ഗാര്‍ഡന്‍ മെയിന്റനന്‍സ് നടക്കാറുള്ളൂ. എന്നാലും ഉപകാരപ്രദമായ ഒന്നും അവിടെ നടാന്‍ ആരും മെനക്കെടാറുമില്ല. എന്തിന്? പഴങ്ങളും പച്ചക്കറികളും എല്ലാം പീടികകളില്‍ നിറഞ്ഞിരിക്കുകയല്ലേ. 

കേരളത്തിലെ പോലെ ഇതര സംസ്ഥാനങ്ങളിലും ഉപഭോഗസമൂഹം മാത്രമായിപ്പോകരുതേ എന്നും , നാളയും നാളെയും നമുക്ക് വേണ്ടുന്നതെല്ലാം അവര്‍ ഉല്പാദിപ്പിച്ച് തരണേ എന്നും പ്രാര്‍ത്ഥിക്കാം.

കമ്മ്യൂണിസ്റ്റ് രോഗവും ജനാധിപത്യവും

ഇന്ന് രാവിലെ ഫേസ്‌ബുക്കില്‍ വായിച്ച ഒരു ബുദ്ധിജീവി-പുരോഗമനക്കാരന്റെ സ്റ്റാറ്റസ്സ് തുടങ്ങുന്നത് ഇങ്ങനെയാണ്:

 “റെയ്പ് എക്കാലത്തും ഭരണകൂടശക്തികള്‍ ജനങ്ങളുടെ മേല്‍ പ്രയോഗിച്ചു പോന്നിട്ടുള്ള, അടിച്ചമര്‍ത്തല്‍ ലക്‌ഷ്യം വെച്ചുള്ള അധികാര പ്രയോഗമാണ്.”

അതായത് നാട് സ്വതന്ത്രമായതോ, ഇവിടെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനാധിപത്യ സര്‍ക്കാര്‍ ഭരണം നടത്തുന്ന ജനാധിപത്യസമ്പ്രദായം നിലവില്‍ വന്നതോ ഈ പുരോഗമനക്കാരന്‍ അറിഞ്ഞിട്ടില്ല. അഥവാ അറിഞ്ഞതായി ഭാവിക്കുന്നില്ല.  ജനങ്ങളുടെ മേല്‍ ആധിപത്യം ചെലുത്തുന്ന, ജനങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന, ജനങ്ങള്‍ക്ക് മാറ്റാന്‍ കഴിയാത്ത അധികാരകേന്ദ്രമായ ഒരു ഭരണകൂടം ഇവിടെ നിലനില്‍ക്കുന്നു എന്നാണ് ഈ പുരോഗമനക്കാരന്‍ പറയുന്നത്.

ഇതാണ് ഞാന്‍ പറയുന്ന കമ്മ്യൂണിസ്റ്റ് രോഗം. അവര്‍ ഇപ്പോഴും വര്‍ഗ്ഗസമരത്തില്‍ വിശ്വസിക്കുന്നു. ഇവിടെ നിലവില്‍ ഉള്ളത് ബൂര്‍ഷ്വാവ്യവസ്ഥിതി ആണെന്ന് അവര്‍ വിശ്വസിക്കണം. ഇവിടത്തെ സര്‍ക്കാര്‍ എന്നത് ബൂര്‍ഷാവര്‍ഗ്ഗത്തിന്റെ മര്‍ദ്ധനോപകരണമാണെന്നും അവര്‍ വിശ്വസിച്ചേ തീരൂ. എന്തെന്നാല്‍ അവരുടെ മസ്തിഷ്കം കമ്മ്യൂണിസ്റ്റ് രോഗബാധിതമാണ്. ആ രോഗം ബാധിച്ചവര്‍ക്ക്, കമ്മ്യൂണിസ്റ്റുകാര്‍ വിപ്ലവം നടത്തി അവരുടെ വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കുന്നത് വരെ എല്ലാം ബൂര്‍ഷ്വാ ആണ്.

മറ്റെല്ലാ പാര്‍ട്ടികളെയും അടിച്ചമര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രം ഭരിക്കുന്ന വ്യവസ്ഥിതിയാണ് യഥാര്‍ഥ ജനാധിപത്യ വ്യവസ്ഥിതി എന്നാണ് ഒരു കമ്മ്യൂണിസ്റ്റുകാരൻ വിശ്വസിക്കേണ്ടത്. ഇവിടെ സംഭവിക്കുന്ന എല്ലാ ദൂഷ്യങ്ങളും ബൂർഷ്വാ വ്യവസ്ഥിതിയുടെ ഫലമാണ് എന്നും കമ്മ്യൂണിസ്റ്റുകാരന്‍ വിശ്വസിക്കണം. ആ വ്യവസ്ഥിതി മാറ്റുക എന്നതാണ് ഇപ്പോഴും തങ്ങളുടെ ദൌത്യമെന്ന് അവശിഷ്ടകമ്മ്യൂണിസ്റ്റുകള്‍ വിശ്വസിക്കണം. അതാണ് കമ്മ്യൂണിസ്റ്റ് രോഗം. ഇതാണ്, ഇത് തന്നെയാണ് ജനാധിപത്യ സമ്പ്രദായം ഇതിനപ്പുറം ഒരു ജനാധിപത്യമില്ല, നമ്മള്‍ ഇതിനെ നന്നാക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞാലൊന്നും കമ്മ്യൂണിസ്റ്റുകാരന്റെ തലയില്‍ കയറില്ല. അവിടെ മറ്റേ സംഗതിയുണ്ടല്ലൊ, വര്‍ഗ്ഗസമരം.

ഈ ഒരു ബോധത്തില്‍ നിന്നാണ് ഞാന്‍ മേലെ ഉദ്ധരിച്ച പുരോഗമനക്കാരന്റെ ഭരണകൂടശക്തികളുടെ പ്രയോഗമാണ് റെയ്പ് എന്ന കണ്ടുപിടുത്തം ഉത്ഭവിക്കുന്നത്. മറ്റൊരു അതിബുദ്ധിജീവിയും അതിപുരോഗമനക്കാരിയുമായ അരുന്ധതി റോയിയും എന്തോ പറഞ്ഞിട്ടുണ്ടല്ലൊ. ഡല്‍ഹിയിലെ പ്രക്ഷോഭം, പാവപ്പെട്ട പ്രതികള്‍ മധ്യവര്‍ഗ്ഗ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്കൊണ്ട് മധ്യവര്‍ഗ്ഗക്കാര്‍ നടത്തുന്ന പ്രക്ഷോഭമാണത് എന്നാണ് അരുന്ധതി റോയിയുടെ നിരീക്ഷണം. അതായത്, അരുന്ധതി റോയിയുടെ കാഴ്ചപ്പാടില്‍ പ്രക്ഷോഭം എന്നത് യഥാര്‍ഥ പ്രക്ഷോഭമാകണമെങ്കില്‍ പ്രതികള്‍ മധ്യവര്‍ഗ്ഗത്തിലും ഇര ആദിവാസി-ദലിത്-പിന്നോക്കവിഭാഗത്തിലും പെടണം. ഇതും ഒരു രോഗമാണ്, പുരോഗമന-ബുദ്ധിജീവിരോഗം. ഈ രോഗം കലശലായി ബാധിച്ചവര്‍ക്ക് മനുഷ്യരെ സമഗ്രമായി കാണാന്‍ കഴിയില്ല. മാത്രമല്ല എപ്പോഴും എന്തെങ്കിലും ഒരു ജാടയും കാണിക്കണം.

കമ്മ്യൂണിസ്റ്റ് രോഗത്തിന്റെ മറ്റൊരു ലക്ഷണം അവര്‍ക്ക് മുതലാളിമാരെ സഹിക്കാന്‍ പറ്റില്ല എന്നതാണ്. മുതലാളിമാര്‍ കുത്തകമുതലാളിമാരും പിന്നീട് സാമ്രാജ്യത്വമായും മാറി ജനങ്ങളെ എന്നും ഉപദ്രവിക്കും എന്നാണവരുടെ പേടി. അതിനും പോംവഴിയുണ്ട്, കമ്മ്യൂണിസ്റ്റുകാരന്റെ മാത്രം ഭരണം. കമ്മ്യൂണിസ്റ്റുകാരന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ പേരില്‍ മാത്രം ഭരിക്കുമെന്നതിനാല്‍ ആ ഭരണാധികാരി എന്ത് കാണിച്ചാലും മറുത്തൊന്നും പറയരുത്. ഇവിടെ നിലവില്‍ ഉള്ളത് ബൂര്‍ഷ്വകള്‍ക്ക് വേണ്ടിയുള്ള ഭരണമായത്കൊണ്ട് ഈ ഭരണകൂടം കുത്തകമുതലാളിമാര്‍ക്ക് വേണ്ടിയാണ് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നത് എന്നും പാവപെട്ടവരെ നിര്‍ദ്ധയം ചൂഷണം ചെയ്തിട്ട് ആ ചൂഷണത്തുകയാണ് കുത്തകകള്‍ക്ക് കൊടുക്കുന്നത് എന്നും കമ്മ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുകയും അത് സദാ ഉരുവിടുകയും വേണം. അല്ലാതെ വേറെ വഴിയില്ലാലോ, രോഗം അമ്മാതിരിയായിപ്പോയില്ലേ.

മുതലാളിമാര്‍ എന്ന് പറഞ്ഞാല്‍ ഇക്കാലത്ത് ചെറുകിട സംരംഭകര്‍ മാത്രമാണ്. ബാക്കിയുള്ള കമ്പനികള്‍ക്കൊന്നും മുതലാളിമാരില്ല. ഏത് കമ്പനിയുടെയും ഉടമസ്ഥര്‍ അതിന്റെ ഓഹരിയുടമകളാണ്. മുതലാളി, കുത്തകമുതലാളി എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ക്ക് ഇന്നത്തെ ഓഹരി മൂലധനത്തിന്റെ കാലഘട്ടത്തില്‍ പഴയ അര്‍ഥമല്ല ഉള്ളത്. കാറല്‍ മാര്‍ക്സിന്റെ കാലത്തുള്ള മുതലാളിവര്‍ഗ്ഗം ഇപ്പോഴില്ല. ഏത് കമ്പനിയിലും പാവപ്പെട്ടവനും ഓഹരി എടുക്കാം. കമ്മ്യൂണിസ്റ്റുകള്‍ക്ക് ലോകം മാറിയത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.

കമ്പനികള്‍ ഇല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് വസ്തുത. എനിക്ക് ഒരു കമ്പ്യൂട്ടര്‍ വേണമെങ്കില്‍ അത് ഉല്പാദിപ്പിക്കുന്ന കമ്പനി വേണം. ആര്‍ക്കെങ്കിലും മൊബൈല്‍ ഫോണ്‍ വിളിക്കണമെങ്കില്‍ ആ സൌകര്യം ഏര്‍പ്പെടുത്തിത്തരാന്‍ കമ്പനികള്‍ വേണം. ചുരുക്കത്തില്‍ എനിക്ക് എന്ത് വേണമെങ്കിലും അതൊക്കെ ഒരുക്കിത്തരാന്‍ കമ്പനികളോ ചെറുകിട മുതലാളിമാരോ വേണം. കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇതൊക്കെ വേണം. പക്ഷെ അതവര്‍ സമ്മതിച്ചു തരില്ല. ജനങ്ങള്‍ എല്ലാവരും  ഒരേ പോലെ സമത്വത്തില്‍ ഇരിക്കണമെന്നും ജനങ്ങള്‍ക്ക് വേണ്ടതെല്ലാം സര്‍ക്കാര്‍ ഒരുക്കിത്തരും എന്നുമാണ് അവര്‍ പറയുക.

എല്ലാം സര്‍ക്കാര്‍ ഉടമയില്‍ ആക്കി സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിച്ചിട്ട് അതൊന്നും വിജയിച്ചില്ലാലോ, അത്കൊണ്ട് ഇവിടെ നടപ്പ് രീതിയില്‍ ഉള്ള സമ്പ്രദായമല്ലേ പ്രായോഗികമായതും ശരിയും എന്ന് ചോദിച്ചാല്‍ കമ്മ്യൂണിസ്റ്റുകാര്‍ സമ്മതിച്ചുതരില്ല. ചില രാജ്യങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും അന്തിമമായി വിപ്ലവം വരുമെന്നും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിച്ച് ലോകത്ത് സോഷ്യലിസവും ഒടുവില്‍ ശാസ്ത്രീയ കമ്മ്യൂണിസവും വരുമെന്നും അവര്‍ വിശ്വസിക്കുന്നു. കാരണം  മാര്‍ക്സിസം അജയ്യവും ശാസ്ത്രവും ആണ് പോലും. അത്കൊണ്ട് പുറമേക്ക് ജനാധിപത്യവും പാര്‍ലമെന്റിന്റെ മഹത്വവും ഒക്കെ പറഞ്ഞാലും ഇവിടെ നടക്കുന്ന ഭരണം ബൂര്‍ഷ്വകള്‍ക്ക് വേണ്ടി ബൂര്‍ഷ്വകള്‍ നടത്തുന്നതാണെന്നാണ് ഓരോ സഖാവും വിശ്വസിക്കേണ്ടത്. ചില വിശ്വാസരോഗങ്ങള്‍ക്ക് ചികിത്സയില്ല.

ജനാധിപത്യ വിശ്വാസികള്‍ ഭരണകൂടം എന്ന വാക്ക് ഉപയോഗിക്കരുത്. അത് കമ്മ്യൂണിസ്റ്റ് പദാവലിയിലെ പ്രയോഗമാണ്. ഭാഷയില്‍ കുറെയധികം കമ്മ്യൂണിസ്റ്റ് പദങ്ങള്‍ കലര്‍ന്ന് ആളുകള്‍ അതൊക്കെ സ്വാഭാവിക വാക്കുകളാണെന്ന് ധരിച്ചുപോയിട്ടുണ്ട്. ഇവിടെയുള്ള സര്‍ക്കാര്‍ നമ്മുടെ സര്‍ക്കാരാണ്.  സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ നമ്മളാണ് പ്രതിനിധികളെ നിശ്ചയിക്കുന്നത്.  സര്‍ക്കാരിന്റെ രൂപവും ഭാവവും തീരുമാനികേണ്ടത് നമ്മളാണ്. നമുക്കിടയേ അഭിപ്രായയൈക്യം ഉണ്ടോ എന്നതാണ് പ്രശ്നം. എന്തായാലും നമ്മളില്‍ ഭൂരിപക്ഷം കാര്യങ്ങള്‍ തീരുമാനിക്കും. ഇതിനേക്കാളും മെച്ചപ്പെട്ട മറ്റൊരു സമ്പ്രദായം ഇനിയും കണ്ടുപിടിച്ചിട്ടില്ല എന്ന് മനസ്സിലാക്കുക. ഭരണകൂടം എന്ന വാക്ക് ഹിറ്റ്ലരുടെയോ സ്റ്റാലിന്റെയോ അല്ലെങ്കില്‍ ജനങ്ങള്‍ വോട്ട് ചെയ്ത് തെരഞ്ഞെടുക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാണ് ചേരുക. പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ജനകീയ സര്‍ക്കാരാണ് ഉണ്ടാവുക. സര്‍ക്കാര്‍ എന്നത് സമൂഹത്തിന്റെ സുരക്ഷക്കും സുസ്ഥിതിക്കും നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണെന്നും മനസ്സിലാക്കണം.

നമ്മുടെ ജനാധിപത്യ സമ്പ്രദായത്തില്‍ പൌരന്മാര്‍ ചെയ്യേണ്ടത്  സദാ സര്‍ക്കാര്‍ വിരുദ്ധം പാടലല്ല. ആദ്യമായി ഇത് നമ്മുടെ സര്‍ക്കാരാണ് എന്ന് ഉള്‍ക്കൊള്ളണം. സര്‍ക്കാര്‍ എന്നാല്‍ അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയല്ല. സര്‍ക്കാര്‍ ഒരു തുടര്‍ച്ചയാണ്. ആ തുടര്‍ച്ചയിലാണ് പൌരസമൂഹത്തിന്റെ തുടര്‍ച്ചയും ഉണ്ടാകുന്നത്. അത് കൊണ്ട് സര്‍ക്കാര്‍ ശരി ചെയ്യുമ്പോള്‍ ആ ശരിയെ അംഗീകരിക്കുക. തെറ്റ് ചെയ്യുമ്പോള്‍ ആ തെറ്റ് ചൂണ്ടിക്കാണിക്കുക, വിമര്‍ശിക്കുക. അതാണ് വേണ്ടത്.

ഡൽഹി പ്രക്ഷോഭം നൽകുന്ന പാഠം

ബസ്സിൽ വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഡൽഹിയിൽ ആളിക്കത്തിയ രോഷത്തീ നമ്മുടെ യുവജനതയുടെ പൗരബോധത്തിലും ജനാധിപത്യത്തിന്റെ ഭാവിയിലും പ്രതീക്ഷ നൽകുന്നതായി. നിലവിൽ ഇന്ത്യയിൽ ഒരു പാർട്ടിക്കും ഇങ്ങനെയൊരു പ്രതിക്ഷേധ മാർച്ച് സംഘടിപ്പിക്കാൻ കഴിയില്ല. ഡൽഹിയിൽ യുവാക്കൾ സ്വമേധയാ സംഘടിക്കുകയായിരുന്നു. സ്വന്തം കുടുംബത്തിൽ നേരിട്ട അത്യാഹിതം പോലെയാണു ആളുകൾ ആ വിദ്യാർത്ഥിനിയുടെ ദുരന്തത്തെ കണ്ടത്.

സമരങ്ങളും പ്രതിക്ഷേധങ്ങളും ഇങ്ങനെയാണു സ്വാഭാവികമായി ഉയർന്നു വരേണ്ടത്. ജനങ്ങളുടെ മനസ്സിൽ സ്വാഭാവികമായി രോഷം ഉണരണം. രാഷ്ട്രീയക്കാർ അവരുടെ പാർട്ടി താല്പര്യങ്ങൾ സംരക്ഷിക്കാനാണു പ്രതിക്ഷേധങ്ങൾ സംഘടിപ്പിക്കാറുള്ളത്. നിർബ്ബന്ധത്തിനു വഴങ്ങിയോ പാർട്ടിക്കൂറു കൊണ്ടോ ആണു അത്തരം സമരങ്ങളിൽ അണികൾ പങ്കെടുക്കാറുള്ളതും. അത്തരം പ്രതിക്ഷേധങ്ങൾ കൃത്രിമസമരങ്ങളാണു. ദൽഹിയിൽ സംഘടിച്ചത് പാർട്ടി അണികളല്ല.ആവിടെ പങ്കെടുത്ത ഓരോരുത്തരുടെയും മനസ്സിൽ ആത്മാർത്ഥമായ ധാർമ്മികരോഷമുണ്ടായിരുന്നു.

ആ സമരം കണ്ട് സർക്കാർ പകച്ചുപോയിരിക്കണം. രാഷ്ട്രീയക്കാരുടെ സമരങ്ങൾ, അതിൽ പങ്കെടുക്കുന്നവർ കൂലിക്കാരായ പാർട്ടിത്തൊഴിലാളികൾ ആകുന്നതിനാൽ നിയന്ത്രിക്കാൻ എളുപ്പമായിരിക്കും. എന്നാൽ ജനങ്ങളുടെ യഥാർത്ഥ പ്രക്ഷോഭം അണപൊട്ടിയാൽ അത് നിയന്ത്രിക്കാൻ എളുപ്പമാവില്ല എന്ന് സർക്കാരിനു ബോധ്യപ്പെട്ടുകാണും. ഡൽഹിയിൽ നടന്ന സമരത്തിനു ആരുടെയും നേതൃത്വം ഇല്ലായിരുന്നു. അവിടെ പങ്കെടുത്ത ഓരോ ആളും സ്വയം നേതാവായിരുന്നു. അങ്ങനെയാണു വേണ്ടത്. ജനങ്ങളുടെ ഉത്തരവാദിത്വം തങ്ങൾക്കാണെന്ന് കരുതുന്ന രാഷ്ട്രീയക്കാർ ഇത് കണ്ണ് തുറന്ന് കാണണം. ഇതാണു ജനകീയപ്രക്ഷോഭം. അല്ലാതെ നിങ്ങൾ ആട്ടിത്തെളിച്ചുകൊണ്ടുവരുന്ന അടിമകളായ അണികൾ നടത്തുന്ന പ്രകടനങ്ങൾ സമരങ്ങളല്ല. അതൊക്കെ പാർട്ടിദൈവങ്ങളായ നിങ്ങളെ തൃപ്തിപ്പെടുത്താനുള്ള പാവം അണികളുടെ വഴിപാട് നേർച്ചകളാണു. അത്തരം സമരാഭാസങ്ങൾക്ക് ധാർമ്മികബലമുണ്ടാകില്ല.

ഇന്ന് ദിനേനെ പത്രങ്ങളിൽ പീഡനവാർത്തകൾ വരുന്നത് ജനങ്ങളെ വല്ലാതെ ഭീതിപ്പെടുത്തുന്നുണ്ട്. ഓരോ പുരുഷനെയും സ്ത്രീയാണു പ്രസവിക്കുന്നത്. അമ്മയോ പെങ്ങളോ ഭാര്യയോ ഇല്ലാതെ ഒരു പുരുഷനും നിലനിൽപ്പില്ല. ആ നിലനില്പാണു ഇത്തരം പീഡനസംഭവങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്.  അത്കൊണ്ട് ഒരു തരം അരക്ഷിതബോധം സമൂഹത്തിൽ പടരുകയാണു. മനുഷ്യന്റെ ആകൃതിയിൽ ചില മൃഗങ്ങളെ ചില അമ്മമാർ പെറ്റെടുത്തതിന്റെ ഫലമാണിത്. ആ മൃഗങ്ങൾക്ക് വധശിക്ഷ നൽകണം എന്ന ആവശ്യം  ആളുകൾ ഉയർത്തുന്നത് ന്യായമാണു. പക്ഷെ ഒരു പരിഷ്കൃത സമൂഹം വധശിക്ഷയെ അംഗീകരിക്കുന്നില്ല. ആഭ്യന്തരമന്ത്രി ഉറപ്പ് കൊടുത്തത് ശരി തന്നെ. പക്ഷെ അത്തരം ഒരു നിയമനിർമ്മാണം നടത്തുക എളുപ്പമല്ല.

അതിലും നല്ലത് , പെൺകുട്ടികളെയോ വനിതകളെയോ പീഡിപ്പിക്കുന്ന ഇരുകാലി മൃഗങ്ങളെ കൈയോടെ പിടി കൂടി ഏറ്റവും വേഗത്തിൽ ശിക്ഷ വിധിക്കുക എന്നതാണു. കുറ്റത്തിന്റെ തീവ്രത അനുസരിച്ച് 20 വർഷം വരെ കഠിന തടവ് വിധിക്കാവുന്നതാണു. കുറഞ്ഞ ശിക്ഷ 5 വർഷം എങ്കിലും വേണം. പിടികൂടിയാൽ പിന്നെ കുറ്റവാളി പുറത്ത് വരരുത്. ഒരു മാസത്തിനുള്ളിൽ വിചാരണ നടത്തി ശിക്ഷ വിധിക്കണം. ഇതൊക്കെ സർക്കാർ വിചാരിച്ചാൽ നടപ്പാക്കാൻ പറ്റും.

രാജ്യത്ത് ഇന്ന് എത്രയോ അമ്മമാർ ഇമ്മാതിരി മൃഗങ്ങളെ പ്രസവിക്കുന്നുണ്ട്. അത്കൊണ്ട് വ്യാപകമായ ബോധവൽക്കരണം നടക്കണം. സമൂഹത്തിൽ നിന്ന് ഈ ഇരുകാലി മൃഗങ്ങളെ ഒറ്റപ്പെടുത്തണം.  ആ മൃഗങ്ങൾക്ക് താക്കീത് കൊടുക്കുന്ന, അല്ലയോ മനുഷ്യമൃഗമേ നിന്നെയും ഒരമ്മ പെറ്റതാണു എന്ന് വിവരിക്കുന്ന വാൾ പോസ്റ്ററുകളും മറ്റും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രദർശിപ്പിക്കണം.  സമൂഹത്തെ മാനവീകരിക്കാൻ സർക്കാരും ജനങ്ങളും കഴിയുന്നത് ചെയ്യണം. നമ്മുടെ രാജ്യത്ത് ജനസംഖ്യ ഏറെയുണ്ട്. മനുഷ്യമൃഗങ്ങൾക്ക് എവിടെയും ഒളിഞ്ഞിരിക്കാൻ അത്കൊണ്ട് പറ്റും. വയലിലെ കള പിഴുത് മാറ്റുന്നത് പോലെ ഒരു ശുദ്ധീകരണ പ്രക്രിയ സമൂഹത്തിൽ അടിയന്തിരമായി നടപ്പാക്കേണ്ടി വന്നിരിക്കുന്നു. എങ്കിൽ മാത്രമേ ഇനി ഇവിടെ അമ്മമാർക്ക് ധൈര്യത്തോടെ പെൺകുട്ടികളെ പ്രസവിക്കാൻ കഴിയൂ.

വിപ്ലവം വരവായി ....


ലക്ഷം കോടികളുടെ കോഴ കേട്ടു ശീലിച്ച ജനത്തിന് 125കോടി എന്ന് കേട്ടാല്‍ വെറും പുല്ലുമിട്ടായി  പോലെയേ തോന്നൂ. എന്നാലും ഇരിക്കട്ടെ ഒരു കോഴയല്ലെ. ഒരു കോഴയെന്നാല്‍ അതിന്റെ മൂല്യം ഇന്ത്യയില്‍ കോടാനുകോടികളാണ്. ജനത്തിന് മുന്നില്‍ കോഴ അവതരിപ്പിക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന റേറ്റിങ്ങിന്റെ മൂല്യം എത്ര കോടി വരുമെന്ന് സി.എ.ജി.ക്ക് പോലും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.

മന്ത്രി കമല്‍‌നാ‍ഥിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പ്രതിപക്ഷം നടുത്തളത്തിലേക്ക് വലത് കാല്‍ വെക്കുമ്പോഴേക്കും അന്വേഷണം നടത്താന്‍ തയ്യാര്‍ എന്ന് പ്രഖ്യാപിച്ചില്ലേ അതിനൊരു സല്യൂട്ട്. കോണ്‍ഗ്രസ്സ് എന്നാല്‍ ഭീരുക്കളുടെ കൂടാരമാണെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്. അത്കൊണ്ട് പ്രതിപക്ഷം വായ തുറക്കുമ്പോഴേക്കും മുട്ടു വിറക്കുന്ന മന്ത്രിമാരാണ് കോണ്‍ഗ്രസ്സില്‍ ഉത്തമപുരുഷന്മാര്‍. ഈ കോഴ അന്വേഷിക്കാന്‍ ജെ.പി.സി. മാത്രം പോര സര്‍. കോഴത്തുക ചായക്കാശ് പോലെ വെറും 125 കോടിയാണെങ്കിലും ഈ കോഴയുടെ മാനങ്ങള്‍ വളരെ വളരെ വലുതാണ്.

ഒന്നാമത്തെ കാര്യം ഈ തുക 2008 മുതല്‍ വാള്‍മാര്‍ട്ട് അമേരിക്കയിലെ നിയമത്തിനും സദാചാരത്തിനും വിധേയമായി അവിടെ തന്നെ വിനിയോഗിച്ചതാണ്. ലോബിയിങ്ങ് അവിടെ സാധാരണമാണ്. കമ്പനികളുടെ പ്രമോഷന് കണ്‍സല്‍ട്ടന്റുകളെയും സ്റ്റാഫുകളെയും നിയമിച്ച് പ്രചാരണം ചെയ്യുന്നതില്‍ തെറ്റില്ല. കണക്കുകളെല്ല്ലാം കൃത്യമായിരിക്കണമെന്നും അവ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കണമെന്നും മാത്രമേയുള്ളൂ. ഇന്ത്യയിലാണെങ്കില്‍ ലോബിയിങ്ങ് എന്നത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മാത്രം കുത്തകയുള്ള രംഗമാണ്. അത് കമ്പനികള്‍ ചെയ്താല്‍ രാഷ്ട്രീയനേതാക്കള്‍ക്ക് ഹൃദയം പൊട്ടി ചാകാന്‍ മാത്രം പ്രഹരശേഷിയുള്ള കൊക്കോഴയാണ്. പൊതുവെ കമ്പനികള്‍ എന്ന് കേട്ടാലേ അലര്‍ജിയുള്ള നേതാക്കള്‍ക്ക് അവ ലോബിയിങ്ങ് കൂടി നടത്തി എന്ന് കേട്ടാല്‍ സഹിക്കാന്‍ പറ്റില്ല. കമല്‍‌നാഥിന്റെ ഉറപ്പിന്മേലാണ് പലരും പിടിച്ചുനില്‍ക്കുന്നത്.

125 കോടി ചെലവാക്കിയത് അമേരിക്കയില്‍ ആണെങ്കിലും അത് ഇന്ത്യയില്‍ എത്തിയിട്ടുണ്ട് എന്നതില്‍ ആര്‍ക്കും സംശയമില്ല. അതാണ് നമ്മുടെ എം.പി.മാരുടെ ഉറക്കം കെടുത്തുന്നത്. ആ കോഴപ്പണം എങ്ങനെ ഇന്ത്യയില്‍ എത്തി, ആരെല്ലാം കൈപ്പറ്റി എന്നൊക്കെ അന്വേഷിക്കേണ്ടതുണ്ട്. അത്കൊണ്ടാണ് വെറും ജെ.പി.സി.മാത്രം പോര എന്ന് പറഞ്ഞത്. സി.ബി.ഐ.യും ‘റോ’യും ജെ.പി.സി.യും എല്ലാം കൂടി അമേരിക്കയിലേക്ക് പറക്കട്ടെ. എന്നിട്ട് എല്ലാ തെളിവുകളും സമാഹരിച്ചതിന് ശേഷം മാത്രം ഇനി പാര്‍ലമെന്റ് പ്രവര്‍ത്തിച്ചാല്‍ മതി.

ഇതിനിടയ്ക്ക് സഖാവ് പ്രകാശ് കാരാട്ടിന്റെ മനസ്സില്‍ ലഢു പൊട്ടിയിട്ടുണ്ട്. അദ്ദേഹം ഇന്ത്യയിലെ കച്ചവടക്കാരെ രംഗത്തിറക്കി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാന്‍ പോകുകയാണത്രെ. കച്ചവടക്കാര്‍ എന്നാല്‍ കേവലം പതിനായിരങ്ങളല്ല. 20കോടി വരും എന്നാണ് ബി.ജെ.പി.യുടെ ഓഡിറ്റിങ്ങ് വിഭാഗം പുറത്ത് വിട്ട കണക്ക് സൂചിപ്പിക്കുന്നത്. ആ 20കോടിയെയാണ് കാരാട്ട് സഖാവ് സംഘടിപ്പിക്കാന്‍ പോകുന്നത്. ആദ്യപടിയായി നസിറുദ്ധീന്‍ മുതലാളിയും പിണറായി സഖാവും കൈകോര്‍ത്തിട്ടുണ്ട്. നസിറുദ്ധീന്‍ മുതലാളി വിചാരിച്ചാല്‍ രാജ്യത്തെ 20കോടിയെ അണിനിരത്തുക ക്ഷിപ്രസാധ്യമാണ്. ആ 20കോടിയെ മുന്നില്‍ നിര്‍ത്തി ഒരു വിദേശ റിട്ടെയില്‍ ഭീമനെയും ഇന്ത്യയില്‍ കാല് കുത്താന്‍ അനുവദിക്കില്ല എന്നാണ് പ്രകാശ് കാരാ‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഇദം‌പ്രഥമമായാണ് ഇത്രയും വലിയൊരു വിപ്ലവസഖ്യകക്ഷിയെ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ജനകീയജനാധിപത്യ വിപ്ലവത്തിന്റെ ഭൌതികസാഹചര്യം പരിപക്വമാകും എന്ന കണക്കുകൂട്ടലിലാണ് കാരാട്ട് സഖാവ്.  ഇനി പട്ടികജാതി ക്ഷേമ സമിതിയുടെ ഭാവി എന്താകുമോ എന്തോ!

എന്തായാലും വിപ്ലവം ജയിക്കട്ടെ! അത് കച്ചവടക്കാരിലൂടെയായാലും!

ഗുണപാഠം: ഉപഭോക്താക്കള്‍ അസംഘടിതരാണ്. അവറ്റകളെ വിപ്ലവത്തിന്റെ നാലയലത്ത് പോലും അടുപ്പിക്കാന്‍ പറ്റൂല്ല്ല.

ഇന്ത്യ-ചൈന യുദ്ധം അമ്പത് വര്‍ഷം പിന്നിടുമ്പോള്‍


ഇന്ത്യന്‍ ഭൂപ്രദേശത്ത് ചൈന അതിക്രമിച്ച് കയറി നമ്മുടെ സ്ഥലം ഏകദേശം 50,000 ചതുരശ്ര കിലോ മീറ്ററോളം കൈവശപ്പെടുത്തി യുദ്ധം അവസാനിച്ചതിന്റെ 50 ആം വാര്‍ഷികം അധികമാരാലും ശ്രദ്ധിക്കപ്പെടാതെ അങ്ങനെ കടന്നുപോയി. 1962 ഒക്ടോബര്‍ 20നാണ് ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിച്ചത്. നവമ്പര്‍ 21ന് തിരിച്ചുപോവുകയും ചെയ്തു. ഈ ഒരു മാസംകൊണ്ട് അവര്‍ പിടിച്ചെടുത്ത സ്ഥലം ഇപ്പോഴും അവര്‍ കൈവശം വെച്ച് അനുഭവിക്കുകയും നമ്മുടെ അരുണാചല്‍ പ്രദേശിന് മേല്‍ ഇപ്പോഴും അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 50കൊല്ലം കഴിഞ്ഞിട്ടും ചൈന ഇപ്പോഴും നമുക്ക് ഭീഷണിയായി തുടരുന്നു എന്ന് സാരം. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ മുറക്ക് നടക്കുന്നുണ്ടെങ്കിലും എവിടെയും എത്തിയിട്ടില്ല. ഇന്ന് ലോകത്ത് സാമ്രാജ്യത്വമോഹമുള്ള ഒരേയൊരു രാജ്യം കമ്മ്യൂണിസ്റ്റ് ചൈന മാത്രമാണ് എന്നോര്‍ക്കുമ്പോള്‍ നമ്മള്‍ എന്നും നിതാന്തജാഗ്രത പാലിക്കേണ്ടി വരുന്നു.

1948ല്‍ വിപ്ലവത്തിലൂടെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി അധികാരം പിടിച്ചെടുത്ത് 49ല്‍ തിബത്തിനെയും ആക്രമിച്ച് കീഴ്പ്പെടുത്തി സാമ്രാജ്യം വികസിപ്പിച്ചതിന്  ശേഷമാണ് ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളായത്. തിബത്ത് ഒരു സ്വതന്ത്രരാജ്യമായി തുടര്‍ന്നിരുന്നുവെങ്കില്‍ ചൈനയുമായി നമുക്ക് അതിര്‍ത്തിത്തര്‍ക്കം ഉണ്ടാവുമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് ചൈനയെ നമുക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല്ല. അനുകൂല സാഹചര്യം വന്നാല്‍ ചൈന ഇനിയും ഇന്ത്യയെ ആക്രമിക്കുകയില്ല എന്ന് ഉറപ്പിച്ച് പറയാനും കഴിയില്ല.

എന്ത്കൊണ്ടാണ് 1962ല്‍ ചൈന ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പിന്തിരിഞ്ഞുപോയത്? അല്ലായിരുന്നെങ്കില്‍ അന്ന് ഒരു മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയായി ആ ആക്രമണം മാറുമായിരുന്നു. ശീതസമരം കൊടുമ്പിരിക്കൊള്ളുന്ന ഒരു കാലഘട്ടമായിരുന്നു അത്. അമേരിക്കയുടെയും സോവിയറ്റ് യൂനിയന്റെയും നേതൃത്വങ്ങളില്‍ ലോകരാജ്യങ്ങള്‍ രണ്ട് ശാക്തികച്ചേരികളായി അണിനിരന്ന കാലം. കമ്മ്യൂണിസ്റ്റ് രാജ്യമാണെങ്കിലും ചൈന സോവിയറ്റ് യൂനിയന്റെ സഖ്യത്തിന് പുറത്തായിരുന്നു. ചേരിചേരാനയത്തില്‍ ഊന്നി ഇന്ത്യ ആരുടെ പക്ഷത്തും നിലയുറപ്പിച്ചില്ലെങ്കിലും സോവിയറ്റ് റഷ്യയുമായാണ് സൌഹൃദബന്ധം പുലര്‍ത്തിയിരുന്നത്. പക്ഷെ ചൈന ആക്രമിച്ചപ്പോള്‍ സോവിയറ്റ് റഷ്യ ഇന്ത്യയെ സഹായിച്ചില്ലെന്ന് മാത്രമല്ല, ചൈനയെ ന്യായീകരിക്കുകയും ചെയ്തു.

അമേരിക്കയുമായി നമ്മള്‍ അന്ന് അത്ര നല്ല ബന്ധത്തില്‍ ആയിരുന്നില്ല. ഒരു യുദ്ധം നമ്മള്‍ അക്കാലത്ത് പ്രതീക്ഷിക്കാത്തത്കൊണ്ട് ഇന്ത്യന്‍ സേന അത്ര സുസജ്ജവുമായിരുന്നില്ല. മാത്രവുമല്ല ഒരു കമ്മുണിസ്റ്റ് രാജ്യം മറ്റൊരു രാജ്യത്തെ ഒരിക്കലും ആക്രമിക്കുകയില്ല എന്ന് അന്ന് വിശ്വസിപ്പിക്കപ്പെട്ടിരുന്നു. ആ ന്യായത്തിന്റെ പുറത്ത് ഇന്ത്യയാണ് ചൈനയെ ആക്രമിച്ചത് എന്നാണ് സോവിയറ്റ് റഷ്യയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. ഒരു സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്, ആ സിദ്ധാന്തം ഔദ്യോഗികമായി സ്വീകരിച്ച രാജ്യങ്ങളോടാണ് കൂറ് ഉണ്ടാവുക എന്നത് മനുഷ്യസഹജമായ ഒരു സ്വഭാവവിശേഷമാണെന്ന് തോന്നുന്നു. അത്കൊണ്ടാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ചൈന അന്നും ഇന്നും മധുരമനോജ്ഞമാകുന്നത്.

ക്യൂബയിലേക്ക് അമേരിക്ക മിസ്സൈല്‍ തൊടുത്ത് വിട്ട് ഒരു സംഘര്‍ഷം നിലനില്‍ക്കുന്ന സമയമായതിനാല്‍ ഇന്ത്യയിലേക്ക് ചൈന അതിക്രമിച്ചു കയറിയത് ആദ്യമൊന്നും അമേരിക്ക ശ്രദ്ധിച്ചില്ല. എന്നാല്‍ ചൈന പിടിമുറുക്കുന്നു എന്ന് മനസ്സിലായപ്പോള്‍ അമേരിക്കയുടെ താക്കീത് ചൈനയിലേക്ക് പറന്നു. മാത്രമല്ല അമേരിക്കയുടെ USS Kitty Hawk എന്ന വിമാനവാഹിനിക്കപ്പല്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങാ‍ന്‍ തയ്യാറെടുക്കുകയും ചെയ്തു. അപകടം മണത്തറിഞ്ഞ ചൈന അക്സായിചിന്‍ പ്രദേശം സ്വന്തം കൈവശത്തില്‍ വെച്ചുകൊണ്ട് ലഡാക്ക്, നേഫ, അരുണാചല്‍ പ്രദേശ് എന്നീ ഭൂപ്രദേശങ്ങളില്‍ നിന്ന് പിന്‍‌വാങ്ങുകയാണുണ്ടായത്.

ഇന്ത്യ-ചൈന യുദ്ധം ഏറ്റവും നഷ്ടം ഉണ്ടാക്കിയത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്. ഇന്ത്യന്‍ സര്‍ക്കാരിനാകട്ടെ നമ്മുടെ സേനയെ നവീകരിക്കാനും ശക്തിപ്പെടുത്താനും സദാ സുസജ്ജമായി നിലനിര്‍ത്താനുള്ള പ്രചോദനമാവുകയും ചെയ്തു. അക്കാലത്ത് ഇന്ത്യന്‍ ജനതയുടെ ഹീറോ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ജോണ്‍ എഫ്. കെന്നഡിയായിരുന്നു. എന്തെന്നാല്‍ കെന്നഡിയുടെ സമയോചിതമായ ഇടപെടല്‍ അന്ന് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ തകര്‍ന്ന് തരിപ്പണമായേനേ. കോണ്‍ഗ്രസ്സ് കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു അന്ന് ഇന്ത്യയിലെ രണ്ടാമത്തെ പാര്‍ട്ടി. ഏ.കെ.ജി. ആയിരുന്നു പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവ്. കോണ്‍ഗ്രസ്സ് അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ് ഇന്ത്യയില്‍ ഭരണാധികാരം ലഭിക്കുക എന്ന് പൊതുവെ കരുതപ്പെട്ടിരുന്ന കാലം. എന്നാല്‍ ചൈനീസ് ആക്രമണത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചൈനാനുകൂലനിലപാട് കമ്മ്യൂണിസ്റ്റുകള്‍ ചൈനാചാരന്മാരാണെന്ന ഒരു പ്രതീതി രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സോവിയറ്റ് അനുകൂലികളും ചൈന അനുകൂലികളും എന്ന രീതിയില്‍ രണ്ട് വിഭാ‍ഗങ്ങള്‍ രൂപപ്പെടുകയും അവരിലെ ആശയഭിന്നത മൂര്‍ച്ഛിക്കുകയും ഒടുവില്‍ പാര്‍ട്ടി പിളരുകയും ചെയ്തു. അതിന് ശേഷം ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്ഷയിക്കാനും ഛിന്നഭിന്നമാകാനും തുടങ്ങി. പിന്നീടൊരിക്കലും ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് പഴയപ്രതാപം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല എന്ന് മാ‍ത്രമല്ല ദേശീയരാഷ്ട്രീയത്തില്‍ അവര്‍ അപ്രസക്തമാകുന്ന തോതില്‍ ദുര്‍ബ്ബലമാവുകയും ചെയ്തു.

1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചില്ലായിരുന്നെങ്കിലോ? ചരിത്രത്തെ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല അല്ലേ? എന്തായാലും ഇന്നും നമ്മള്‍ ചൈനയെ കരുതിയിരിക്കണം. നമ്മുടെ അയല്പക്കങ്ങളില്‍ ചുറ്റുമുള്ള ചെറിയ ചെറിയ രാജ്യങ്ങളെ ചൈന സ്വാധീനിച്ച് അവരുടെ മിത്രങ്ങളായി മാറ്റുന്നത് നമുക്കുള്ള താക്കീത്താണ്. അത് കാണാതിരുന്നുകൂട..

ഭൂമിദാനവും സ്പെക്ട്രം ലേലവും അഴിമതിയാഘോഷങ്ങളും ...


ഭൂമിദാനക്കേസിന്റെ എഫ്.ഐ.ആര്‍. സിംഗിള്‍ ബെഞ്ച് റദ്ധാക്കുന്നതും , ആ റദ്ധാക്കല്‍ ഡിവിഷന്‍ ബെഞ്ച് ഏതാനും മണിക്കൂറിനകം റദ്ധാക്കുന്നതുമാണ് ഇന്നലെ മാധ്യമങ്ങളിലും ഫേസ്‌ബുക്കിലും ചര്‍ച്ചയായത്. ഇതിപ്പോള്‍ കോടതിയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ കൂടുതലായി ഒന്നും പറയാന്‍ പാടില്ലാത്തതാണ്. എന്നാലും എന്റേതായ നിരീഷണങ്ങള്‍ പറയാതിരിക്കാനും വയ്യ.

ഭൂമിദാനക്കേസ് കുറെയായി നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട്. അതിന് കാരണം അഴിമതിക്കേസുകളോട് നമുക്കുള്ള താല്പര്യമാണ്. ഈ താല്പര്യം അഴിമതി രാജ്യത്ത് നിന്ന് ഇല്ലാതാക്കണം എന്നതിലല്ല. അഴിമതിയെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കണം എന്ന താല്പര്യം കൊണ്ടാണ്. അത്കൊണ്ട് അഴിമതി എന്നത് എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഇന്ന് പോഷണമൂല്യമുള്ള ടോണിക്ക് പോലെയാണ്. എതിര്‍പാര്‍ട്ടിക്കാരന്റെ പേരില്‍ ചാര്‍ത്തപ്പെടുന്ന അഴിമതിടോണിക്ക് കുടിച്ച് വേണം തെരഞ്ഞെടുപ്പ് രാഷ്ട്രീയഗോദയില്‍ മത്സരിക്കാന്‍ ശക്തി ആര്‍ജ്ജിക്കുന്നത്. അണികള്‍ക്കും അഴിമതി വളരെ പഥ്യമാണ്. അത് പറഞ്ഞ് വേണം എതിര്‍പാര്‍ട്ടിക്കാരന്റെ വായ അടപ്പിക്കാന്‍. ബോഫേഴ്സ് കേസ് മുതലാണ് ഈ പ്രവണത വ്യാപകമാവുകയും അധികാരരാഷ്ട്രീയത്തിന്റെ അവിഭാജ്യഭാഗമാവുകയും ചെയ്തത്. എതിര്‍പാര്‍ട്ടിക്കാരുടെ പേരില്‍ ചാര്‍ത്തിക്കൊടുക്കാന്‍ ഒരഴിമതിയാരോപണമില്ലെങ്കില്‍ ഇക്കാലത്ത് പാര്‍ട്ടിയില്‍ അണികളെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ല എന്നായിട്ടുണ്ട്.

ഭൂമിദാനക്കേസിന്റെ എഫ്.ഐ.ആര്‍. സിംഗിള്‍ ബെഞ്ച് റദ്ധാക്കിയിരുന്നില്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. ഞാന്‍ അതിലേക്ക് കടക്കുന്നില്ല. പക്ഷെ പലരും കരുതിയ പോലെയോ ചിലര്‍ ആഗ്രഹിച്ചത് പോലെയോ വി.എസ്സ്. പ്രതിപക്ഷ നേതാവിന്റെ പദവി ഒഴിയില്ലായിരുന്നു. കാരണം വി.എസ്സിന്റെ സ്റ്റാന്റ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതാണ്. ലാവലിന്‍ കേസ് ഉണ്ടായിട്ടും പിണറായിയെ സെക്രട്ടരി  സ്ഥാനത്ത് നിന്ന് മാറ്റാന്‍ തയ്യാറാകാത്ത കേന്ദ്രനേതൃത്വത്തിന് ഭൂമിദാനക്കേസിന്റെ പേരില്‍ വി.എസ്സിനെ മാറ്റാന്‍ കഴിയുമായിരുന്നില്ല. പിണറായിയുടേത് പാര്‍ട്ടി പദവിയല്ലേ വി.എസ്സിന്റേത് സര്‍ക്കാര്‍ പദവിയല്ലേ എന്ന് വാദിക്കാം. പക്ഷെ ഭൂമിദാനക്കേസ് നിലനില്‍ക്കാത്ത ഒരു ഫാബ്രിക്കേറ്റഡ് കേസ് ആണെന്ന് പാര്‍ട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ വി.എസ്സിന് കഴിയുമായിരുന്നു.

അത്കൊണ്ട്, സിംഗിള്‍ ബെഞ്ച് എഫ്.ഐ.ആര്‍ റദ്ധാക്കിയിരുന്നില്ല എങ്കില്‍ നടക്കുമായിരുന്നത് , ഇനിയിപ്പോള്‍ അപ്പീലുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാലും നടക്കാന്‍ പോകുന്നത് ഭൂമിദാനക്കേസ് കുറച്ച് കാലം ആഘോഷിക്കാമെന്നത് മാത്രമാണ്. എന്തെന്നാല്‍ ടി.കെ. സോമന്റെ അപേക്ഷയും അതിന്മേല്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും തികച്ചും നിയമാനുസൃതമായിരുന്നു. പലരും ഇത് മനസ്സിലാക്കിയിരുന്നു. ഞാന്‍ വൈകിയാണ് ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയത്. അത്കൊണ്ടാണ് ഇപ്പോള്‍ പറയുന്നത്. വി.എസ്സിനെ പോലെ ഒരു നേതാവ് തന്റെ ബന്ധുവിന് രണ്ടര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തരപ്പെടുത്തിക്കൊടുക്കാന്‍ അഴിമതി കാണിക്കും എന്ന് വിശ്വസിക്കുന്നത് അല്പത്തരമാണ്. എനിക്കും ആ തെറ്റ് പറ്റിപ്പോയി. എല്ലാം കക്ഷിരാഷ്ട്രീയത്തിന്റെ  കണ്ണടയില്‍ കൂടി കാണുന്നത്കൊണ്ടുള്ള ദോഷമാണിത്.

ഇക്കാലത്ത് അഴിമതിയാരോപണങ്ങളില്‍ നിന്ന് നെല്ലും പതിരും തിരിച്ചറിയാനോ ചികഞ്ഞെടുക്കാനോ ആര്‍ക്കും താല്പര്യമില്ല. കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലൊ, അഴിമതി എല്ലാവര്‍ക്കും വേണം, ഇല്ലെങ്കില്‍ ഉണ്ടാക്കും. രാഷ്ട്രീയക്കാര്‍ക്ക് മാത്രമല്ല മാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും അഴിമതിയാരോപണങ്ങളില്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. മാധ്യമങ്ങള്‍ ആദ്യം അഴിമതി സൃഷ്ടിക്കുകയും അത് പിന്നീട് രാഷ്ട്രീയക്കാര്‍ ഏറ്റുപിടിച്ച് പൊലിപ്പിക്കുകയും പിന്നെയത് പാര്‍ട്ടിയണികള്‍ ആഘോഷിക്കുകയുമാണ് നടന്നുവരുന്നത്. ചാരക്കേസ് നമ്മള്‍ കണ്ടതാണ്. ഇതിനിടയില്‍ യഥാര്‍ഥ അഴിമതി എന്നത് സുരക്ഷിതമായി എല്ലാവരുടെയും ആശീര്‍വാദത്തോടെ നടന്നുപോവുകയും ചെയ്യുന്നു.

ഏറ്റവും ഒടുവിലത്തെ കല്‍ക്കരിപാട അഴിമതിയും 2ജി അഴിമതിയും എവിടെ എത്തി നില്‍ക്കുന്നു? 2ജിയില്‍ 1.76 ലക്ഷം കോടി രൂപ അഴിമതി നടത്തി എന്നാണ് പ്രതിപക്ഷ അണികള്‍ ഇപ്പോഴും വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നത്. അല്ല സുഹൃത്തേ ഈ 1.76 ലക്ഷം കോടി രൂപ എന്നത് 2ജി ലേലം വിളിക്കാത്തത്കൊണ്ട് സര്‍ക്കാരിന് നഷ്ടം വന്നു എന്നല്ലേ സി.എ.ജി. പറഞ്ഞത്. അല്ലാതെ സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് അത്രയും തുക അടിച്ചുമാറ്റി എന്ന് സി.എ.ജി. പറഞ്ഞിട്ടില്ലല്ലൊ എന്ന് ലോജിക്ക് പ്രതിപക്ഷ അണികള്‍ക്ക് ബോധ്യമാകുന്നില്ല. 1.76 ലക്ഷം കോടി എന്നത് നഷ്ടമാണ്. ടാന്‍‌ജിബിള്‍ ആയിട്ടുള്ള കറന്‍സിയല്ല. എന്നാലും 1.76 ലക്ഷം കോടി രൂപ കട്ടു എന്നേ പ്രതിപക്ഷ അണികള്‍ പറയൂ. അതാണ് നമ്മുടെ രാഷ്ട്രീയപ്രബുദ്ധത.

2ജി ഇടപാട് അഴിമതിയെ കുറിച്ച് നിലവില്‍ സി.ബി.ഐ. കേസുണ്ട്. എന്താ കേസ്? ആ ഇടപാടില്‍ സര്‍ക്കാരിന് 30,000 കോടി നഷ്ടം ഉണ്ടായി എന്നാണ് കേസ്. അപ്പോള്‍ ബാക്കി 1.46 ലക്ഷം കോടിയുടെ കാര്യമോ? അത് സി.എ.ജി.യുടെ ആരാധകര്‍ ആകുലപ്പെടേണ്ട കാര്യമാണ്. 1.76 ലക്ഷം കോടി എന്ന സി.എ.ജി.യുടെ മായക്കണക്കും കൊണ്ട് കേസെടുത്താല്‍ തെളിവിന് സി.ബി.ഐ. എവിടെ പോകും? എന്നിട്ടും ഈ 30,000 കോടിക്ക് തെളിവ് കിട്ടിയോ? കേസിലെ പ്രതികളില്‍ ഒരാളായിരുന്ന മുന്‍ ടെലികോം മന്ത്രി ഏ. രാജ 15 മാസം ജയിലില്‍ കിടന്ന് ജാമ്യത്തില്‍ പുറത്തിറങ്ങി ഇപ്പോള്‍ പാര്‍ലമെന്റില്‍ പങ്കെടുക്കുന്നു. രണ്ട് കൊല്ലമാകാറായി ആ കേസ് സി.ബി.ഐ. അന്വേഷിക്കുന്നു. ഇത് വരെയിലും നയാപൈസയുടെ തെളിവ് സി.ബി.ഐ.ക്ക് ഉണ്ടാക്കാനായിട്ടില്ല. കുറെക്കാലം കഴിയുമ്പോള്‍ 2ജി കേസും എഴുതിത്തള്ളപ്പെടാം. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് അഴിമതി വേറെ അഴിമതിയാരോപണങ്ങള്‍ വേറെ എന്നാണ്. അഴിമതി എല്ലാ രംഗത്തും വിലസുന്നു. അഴിമതിയാരോപണങ്ങള്‍ ആഘോഷിക്കപ്പെട്ട് കാലക്രമേണ വിസ്മൃതിയില്‍ ആണ്ടുപോവുകയും പുതിയ ആരോപണങ്ങള്‍ മെനയപ്പെടുകയും ചെയ്യുന്നു.

2007-08 വര്‍ഷങ്ങളില്‍ നമ്മുടെ ടെലികോം രംഗം ഒരു കുതിച്ചുചാ‍ട്ടത്തില്‍ ആയിരുന്നു. സ്പെക്ട്രം എന്ന പ്രകൃതി വിഭവം കൈകാര്യം ചെയ്യാന്‍ ബി.ജെ.പി. സര്‍ക്കാര്‍ വളരെ നല്ല ഒരു മെത്തേഡ് ആവിഷ്ക്കരിച്ചിരുന്നു. അതാണ് റവന്യു ഷേര്‍ എന്ന സമ്പ്രദായം. ആദ്യം അപേക്ഷിക്കുന്ന കമ്പനികള്‍ക്ക് അദ്യം ലൈസന്‍സ് എന്ന രീതിയില്‍ കമ്പനികള്‍ക്ക് ഒരു നിശ്ചിത ഫീസ് വാങ്ങി സ്പെക്‍ട്രം അനുവദിക്കുക. എന്നിട്ട് കമ്പനികളുടെ വരുമാനത്തില്‍ ഒരു പങ്ക് സര്‍ക്കാരിന് നല്‍കുക. കമ്പനികള്‍ക്ക് ലാഭം, സര്‍ക്കാരിന് തുടര്‍ന്ന് വരുമാനം, ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ 2ജി സേവനം. അപ്പോഴാണ് പൊന്‍‌മുട്ടയിടുന്ന താറാവിനെ കൊന്ന് മുഴുവന്‍ പൊന്നും ഒരുമിച്ച് കൈക്കലാക്കാമെന്ന ദുര്‍ബുദ്ധി സര്‍ക്കാര്‍ വകുപ്പില്‍ ആരുടെയൊക്കെയോ തലച്ചോറില്‍ ഉദിക്കുന്നത്. അങ്ങനെയാണ് 3ജി ലേലവും തുടര്‍ന്ന് സി.എ.ജി. മായക്കണക്കും അഴിമതിയാഘോഷങ്ങളും അരങ്ങേറുന്നത്. ഫലം 3ജിയും ടെലികോം മേഖലയും ഗ്രഹണി പിടിച്ച പോലെയായി. 3ജി ലേലം ചെയ്തില്ലെങ്കിലോ? ഇന്ന് പ്രതിമാസം 250 രൂപയ്ക്ക് അണ്‍‌ലിമിറ്റഡ് 3ജി ഓരോ മൊബൈല്‍ ഉപഭോക്താവിനും നല്‍കാന്‍ കമ്പനികള്‍ക്ക് കഴിയുമായിരുന്നു. 3ജിയുടെ സൌകര്യം അതായത് മൊബൈല്‍ ഇന്റര്‍നെറ്റ് എല്ലാവരും ഉപയോഗിക്കുമായിരുന്നു. ഇ-ഡിസ്ട്രിക്ട് പദ്ധതി സാര്‍വ്വത്രികമാകുമ്പോള്‍ എല്ലാവര്‍ക്കും അത് ഉപകാരപ്രദമാവുമായിരുന്നു. വരിക്കാര്‍ പെരുകി കമ്പനികള്‍ക്കും ലാഭമുണ്ടായി സര്‍ക്കാരിനും തുടര്‍ വരുമാനത്തിലൂടെ എത്രയോ ലക്ഷം കോടികള്‍ സ്വരൂപിക്കാന്‍ കഴിയുമായിരുന്നു.

അഴിമതിയാരോപണങ്ങളെ മുതലാക്കിയും ആഘോഷിച്ചും അധികാ‍രം കൈക്കലാക്കാന്‍ തന്നെയാണ് ആം ആദ്മി പാര്‍ട്ടി സ്ഥാപകന്‍ കെ‌ജ്‌രിവാളും ശ്രമിക്കുക. എന്തെന്നാല്‍ അഴിമതിയാരോപണമാണ് ഇപ്പോള്‍ എളുപ്പത്തില്‍ വിറ്റ്പോകുന്ന രാഷ്ട്രീയചരക്ക്. ഒരഴിമതിയാരോപണം കെട്ടില്ലെങ്കില്‍ ഉറക്കം വരാത്ത അവസ്ഥയില്‍ കക്ഷിരാഷ്ട്രീയ വിശ്വാസികളും. ഇതിനിടയില്‍ പെട്ട് ഞെരിയുകയാണ് നമ്മുടെ ജനാധിപത്യവും രാജ്യത്തിന്റെ വികസനവും. യഥാര്‍ഥ അഴിമതിക്കാര്‍ ആനന്ദത്തിലാണ്. കാരണം അഴിമതിയെ ആരും ടാര്‍ജറ്റ് ചെയ്യുന്നില്ലാലോ.

ജമാ‌അത്തെ ഇസ്ലാമിയും ജനാധിപത്യവും


ജമാ‌അത്തെ ഇസ്ലാമിയുടെ ജനാധിപത്യ സങ്കല്പം തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ദൈവത്തിന് മാത്രമേ നിയമം നിര്‍മ്മിക്കാന്‍ അവകാശമുള്ളൂ എന്നാണവരുടെ പ്രധാനപ്പെട്ട വാദം. ഇന്ന് നിലവിലുള്ള സമ്പ്രദായത്തെ ഭൂരിപക്ഷ ജനാധിപത്യമെന്നോ പാശ്ചാ‍ത്യ ജനാധിപത്യമെന്നോ മറ്റോ ആണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഈ ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ പ്രാതിനിധ്യമുണ്ടായാല്‍ തെറ്റായ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്നും അത്കൊണ്ട് ഈ സമ്പ്രദായം അംഗീകരിക്കാന്‍ കഴിയില്ല എന്നും ദൈവം സമ്പൂര്‍ണ്ണമായ നിയമങ്ങള്‍ ഇതിനകം മനുഷ്യരാശിക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും പുതിയതായി നിയമം നിര്‍മ്മിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നുമാണ് ജമാ‌അത്തെ ഇസ്ലാമിക്കാര്‍ പറയുന്നത്.

ഇവിടെയാണ് അപകടം ഉള്ളത്. ദൈവത്തിന്റെ കാര്യത്തില്‍ തന്നെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും യോജിപ്പില്ല. ദൈവത്തിന്റെ നിയമം എന്ന് പറയുമ്പോള്‍ അത് ശരീയത്ത് നിയമം ആണോ മനുനീതിയാണോ അതല്ല ബൈബിളില്‍ പറഞ്ഞ നിയമങ്ങളാണോ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരും. ജമാ‌അത്തെ ഇസ്ലാമിക്കാര്‍ എന്തായാലും മനുനീതി അംഗീകരിക്കാന്‍ വഴിയില്ല. അവരെ സംബന്ധിച്ച് ശരീയത്ത് ആയിരിക്കും സമ്പൂര്‍ണ്ണനിയമം. മനുഷ്യന് നിയമം നിര്‍മ്മിക്കാന്‍ അവകാശമില്ല എന്നും ദൈവം അത് നിര്‍മ്മിക്കുമെന്നും ജമാ‌അത്തെ ഇസ്ലാമി പറയുമ്പോള്‍ അവര്‍ പറയാതെ പറയുന്നത് ശരീയത്ത് മാത്രമേ നിയമമായി നിലനില്‍ക്കാന്‍ അര്‍ഹതയുള്ളു എന്നായിരിക്കും. എന്നാണ് ജനാധിപത്യത്തെ കുറിച്ചുള്ള അവരുടെ വിശദീകരണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് അത്യന്തം അപകടകരമായ ഒരു നിലപാടാണ്. 

ജനാധിപത്യത്തിന്റെ പ്രായോഗിക രൂപം എന്നത് നാമെല്ലാവരും മനസിലാക്കുന്നത് പോലെ ഇന്ന് നിലവിലുള്ള പാര്‍ലമെന്ററി സമ്പ്രദായമാണ്. നിയമങ്ങള്‍ സദാ മാറ്റിക്കൊണ്ടിരിക്കുകയും പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടിയും വരും. ഓരോ സാഹചര്യങ്ങളാണ് പുതിയ നിയമനിര്‍മ്മിതി ആവശ്യപ്പെടുന്നത്. ഭൂരിപക്ഷത്തിന്റെ സമ്മതപ്രകാരം ഒരു നിയമം നിര്‍മ്മിക്കപ്പെടുമ്പോള്‍ അത് അനുസരിക്കാന്‍ ന്യൂനപക്ഷം ബാധ്യസ്ഥമാണ്. വേറെ വഴിയില്ല. ആ നിയമം തെറ്റാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടി ഭൂരിപക്ഷത്തിന്റെ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ജനാധിപത്യത്തില്‍ ആര്‍ക്കും അവസരമുണ്ട്. അതാണ് നിലവിലെ ജനാധിപത്യത്തിന്റെ മേന്മ. ഇന്ത്യയില്‍ ഇനി ഒരിക്കലും അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്താന്‍ കഴിയില്ല എന്ന് നമ്മള്‍ നിയമം മാറ്റിയില്ലേ, അത് പോലെ. 

ജമാ‌അത്തേ ഇസ്ലാമിയുടെ അഭിപ്രായത്തില്‍ അവര്‍ ശരിയെന്ന് പറയുന്ന നിയമം ആരാണ് വ്യാഖ്യാനിക്കുകയും നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുക? ആ ബോഡി ഏതായിരിക്കും? പാര്‍ലമെന്റില്‍ ഭൂരിപക്ഷം ജനപ്രധിനിധികള്‍ക്ക് നിയമം നിര്‍മ്മിക്കാന്‍ കഴിയുന്ന ജനാധിപത്യ സമ്പ്രദായം തങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് പറയുമ്പോള്‍ നിയമപാലനത്തിനും ഭരണനിര്‍വ്വഹണത്തിനും ജമാ‌അത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന അതോറിറ്റി ഏതാണ്? ഇക്കാര്യം എന്നാല്‍ അവര്‍ പരസ്യമായി വെളിപ്പെടുത്തുന്നുമില്ല. തങ്ങള്‍ക്ക് തങ്ങളുടേതായ ജനാധിപത്യസങ്കല്പങ്ങളുണ്ട്, അത് മാത്രമേ തങ്ങള്‍ അംഗീകരിക്കൂ എന്നാണ് അവര്‍ പറയുന്നത്. ഈ പറച്ചിലില്‍ തന്നെ ഒരു ജനാധിപത്യവിരുദ്ധതയുണ്ട്. ഇങ്ങനെ ഓരോ വിഭാഗവും ജനാധിപത്യത്തെ പ്രത്യേകം പ്രത്യേകം നിര്‍വ്വചിച്ച് നടപ്പാക്കാന്‍ ഇറങ്ങിയാല്‍ എങ്ങനെയാണ് ശരിയാവുക? 

എല്ലാ വിധ അഭിപ്രായങ്ങളെയും ഉള്‍ക്കൊള്ളാനും അവയില്‍ നിന്ന് ഏറ്റവും ശരിയിലേക്ക് എത്താനും കഴിയുന്നതാണ് നിലവിലെ പാര്‍ലമെന്ററി സമ്പ്രദായം. ഈ സമ്പ്രദായം അംഗീകരിക്കാതെ ജമാ‌അത്തെ ഇസ്ലാമിക്ക് ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. അവര്‍ മുന്‍‌കൈ എടുത്ത് വെല്‍ഫെയര്‍ പാര്‍ട്ടി എന്നൊരു രാഷ്ട്രീയപാര്‍ട്ടിക്ക് ജന്മം നല്‍കിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ജമാ‌അത്തേ ഇസ്ലാ‍മിയുടെ പ്രവര്‍ത്തകര്‍ പൊതുവെ നല്ലൊരു സംസ്ക്കാരം ആര്‍ജ്ജിച്ചിട്ടുള്ളവരാണ്. ആ നന്മ തന്നെ ഒരു ഹിഢന്‍ അജണ്ടയുടെ ഭാഗമാണ് എന്ന് പൊതുവെ തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമായിട്ടുള്ളത് ജനാധിപത്യത്തോടുള്ള അവരുടെ ഈ സന്നിഗ്ദ്ധ സമീപനം നിമിത്തമാണ്. അത്കൊണ്ട്, പാര്‍ലമെന്ററി ജനാധിപത്യമാണ് ഏറ്റവും നവീനമായ രാഷ്ട്രീയ ചിന്താപദ്ധതി എന്നും പ്രയോഗത്തില്‍ നിലവില്‍ മറ്റ് മാര്‍ഗ്ഗമില്ല എന്നും അംഗീകരിക്കാന്‍ ജമാ‌അത്തെ ഇസ്ലാമി തയ്യാറാവുക.

ഇനി ആന്‍ഡ്രോയ്‌ഡ് വിപ്ലവം

എസ് എം എസിന് (Short Message Service) 20 വയസ്സായത്രെ. കൃത്യമായി പറഞ്ഞാല്‍ 1992 ഡിസംബര്‍ മൂന്നിനാണ് ആദ്യത്തെ എസ് എം എസ് ‘ Merry Christmas ‘ എന്ന വാചകം ഒരു പഴ്‌സണല്‍ കമ്പ്യൂട്ടറില്‍ നിന്ന് മൊബൈല്‍ ഫോണിലേക്ക് പറന്നത്. ബ്രിട്ടനിലായിരുന്നു സംഭവം. ഇന്ന് നമ്മള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഫോണ്‍ ചെയ്യാനോ എസ് എം എസ്സുകള്‍ അയക്കാനോ മാത്രമല്ല. ഒരു പഴ്‌സണല്‍ കമ്പ്യൂട്ടറില്‍ ചെയ്യാവുന്നതും അതിനപ്പുറവും മൊബൈല്‍ ഫോണ്‍ കൊണ്ട് ചെയ്യാന്‍ കഴിയും. ഇത്തരം ഫോണുകളെ നമ്മള്‍ സ്മാര്‍ട്ട് ഫോണുകള്‍ എന്നു പറയുന്നു. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് അത്ഭുതകരമായ വളര്‍ച്ചയാണ് മൊബൈല്‍ ഫോണ്‍ രംഗത്ത് ഉണ്ടായിട്ടുള്ളത്.

നിരവധി സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമായതിനാല്‍ ഈ ഫോണുകളെ കുറിച്ച് ഒരു സാമാന്യധാരണ നമുക്ക് ഉണ്ടാകണം. ഏത് സ്മാര്‍ട്ട് ഫോണും ഏതെങ്കിലും ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് (OS) പ്രവര്‍ത്തിക്കുന്നത്. ആ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ അതിന്റെ പ്ലാറ്റ്ഫോം എന്നു പറയുന്നു. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാനും ഇങ്ങനെ ഒരു പ്ലാറ്റ്ഫോം വേണം. നിലവില്‍ വിന്‍ഡോസ് , ലിനക്സ് , മാക് എന്നിവയാണ് പ്രചാരത്തിലുള്ള കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍. ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന് പറയുന്നതും ഒരു സോഫ്റ്റ്‌വേര്‍ അഥവാ പ്രോഗ്രാം ആണ്.

ഒരു മൊബൈല്‍ ഫോണ്‍ ഏത് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മുമ്പൊക്കെ ആരും അത്ര ആലോചിക്കാറില്ലായിരുന്നു. ഉദാഹരണത്തിന് ഒരു നോക്കിയ ഫോണ്‍ വാങ്ങുമ്പോള്‍ അതിന്റെ ഓ.എസ്. സിംബ്യന്‍ ആണെന്ന് അധികമാരും അറിയാന്‍ വഴിയില്ല. എന്നാല്‍ ഇന്ന് ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ക്ക് പ്രചുരപ്രചാരം സിദ്ധിച്ചതോടുകൂടി മൊബൈല്‍ പ്ലാറ്റ്ഫോമുകളെ കുറിച്ച് മനസ്സിലാക്കിയേ പറ്റൂ എന്നായിട്ടുണ്ട്.

കുറെ മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും അവയില്‍ പ്രധാനപ്പെട്ട അഞ്ചെണ്ണത്തിനെ പരിചയപ്പെടുത്താം:

1) Symbian: നോക്കിയ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ഈ പ്ലാറ്റ്ഫോമിലാണ്. Samsung, Sharp, Sony Ericsson മുതലായ പ്രബല കമ്പനികളും സിംബ്യന്‍ പ്ലാറ്റ്ഫോമില്‍ മൊബൈല്‍  നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ നോക്കിയ ഇപ്പോള്‍ വിന്‍ഡോസ് പ്ലാ‍റ്റ്ഫോമിലേക്ക് മാറാന്‍ മൈക്രോസോഫ്റ്റുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. സാംസങ്ങ് ആണെങ്കില്‍ ആന്‍ഡ്രോയിഡിലാണ് ഇപ്പോള്‍ ഫോണുകള്‍ ഇറക്കുന്നത്.

2) BlackBerry RIM: ബ്ലാക്ക്ബെറി ഫോണുകള്‍ക്ക് അവരുടെ സ്വന്തം ഓപ്പറേറ്റിങ്ങ് സിസ്റ്റമാണുള്ളത്.

3) Windows Mobile OS: കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലെ അതികായനായ മൈക്രോസോഫ്റ്റ് അവരുടെ മൊബൈല്‍ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ് മൊബൈലുകള്‍ മാര്‍ക്കറ്റില്‍ ഇറക്കിയിട്ടുണ്ട്.

4) Apple iOS: ആപ്പിളിന്റെ iPhone, iPad,  iPod എന്നിവ പ്രവര്‍ത്തിക്കുന്നത് അവരുടെ  iOS എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ്.

5) Android OS: ആന്‍ഡ്രോയ്‌ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലുകളെയാണ് നമ്മള്‍ ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ എന്ന് പറയുന്നത്. ആന്‍ഡ്രോയ്‌ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഒരു സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ആണ്.  ഓപ്പന്‍ സോഫ്റ്റ്‌വേര്‍ എന്ന് പറയും. ആ സോഫ്റ്റ്വേറിന്റെ സോഴ്സ് കോഡ് ആര്‍ക്കും ലഭ്യമാണ്. ആര്‍ക്കും വികസിപ്പിക്കാവുന്നതും പരിഷ്ക്കരിക്കാവുന്നതുമായ പ്രോഗ്രാമുകളെയാണ് ഓപ്പന്‍ സോഫ്റ്റ്വേര്‍ എന്ന് പറയുന്നത്.  ആന്‍ഡ്രോയ്‌ഡും സ്വകാര്യ സോഫ്റ്റ്വേര്‍ ആയിരുന്നു. 2003 ല്‍ Android Incorporation എന്ന അമേരിക്കന്‍ കമ്പനിയാണ് ഈ സോഫ്റ്റ്വേര്‍ വികസിപ്പിച്ചത്. പിന്നീട് 2005ല്‍ ഗൂഗിള്‍ ആന്‍ഡ്രോയ്‌ഡ് കമ്പനിയെ വിലക്ക് വാങ്ങി.  ഗൂഗിള്‍ എന്നാല്‍ തികച്ചും ഒരു സോഫ്റ്റ്വേര്‍ അധിഷ്ഠിത കമ്പനിയാണ്.  അവര്‍ ഹാര്‍ഡ്‌വേര്‍ ഒന്നും നിര്‍മ്മിക്കുന്നില്ല. എന്നാല്‍ ആന്‍ഡ്രോയ്‌ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിച്ചുകൊണ്ട് ഗൂഗിള്‍ നെക്സസ് എന്ന പേരില്‍ മൊബൈല്‍ ഫോണ്‍ പുറത്തിറക്കി.  ആ ഫോണ്‍ പക്ഷെ നിര്‍മ്മിച്ചത് ഗൂഗിളിന് വേണ്ടി HTC എന്ന കമ്പനിയാണ്.  ആന്‍ഡ്രോയ്‌ഡ് കമ്പനിയെ  വാങ്ങിയെങ്കിലും ആ സോഫ്റ്റ്‌വേര്‍ പബ്ലിക്ക് ലൈസന്‍സ് പ്രകാരം ആര്‍ക്കും ഉപയോഗിക്കാന്‍ ഗൂഗിള്‍ അനുവദിക്കുകയായിരുന്നു. അതിന്റെ ഫലമായി എത്രയോ കമ്പനികള്‍ ഇന്ന് ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ നിര്‍മ്മിക്കുന്നു.

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ജാവ പ്രോഗ്രാം ഉപയോഗിച്ച് പല തരത്തിലുള്ള ആപ്ലിക്കേഷനുകളും ഗെയിമുകളും രൂപകല്പന ചെയ്യാന്‍ പറ്റും. അങ്ങനെ ഇന്ന് ലക്ഷക്കണക്കിന് ആന്‍ഡ്രോയ്‌ഡ് ആപ്ലിക്കേഷനുകള്‍ ഉണ്ട്.  ആന്‍ഡ്രോയ്‌ഡ് ഫോണ്‍ കൈവശമുള്ള ആള്‍ക്ക് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ചില ആപ്ലിക്കേഷനുകള്‍ക്ക് നാമമാത്രമായ വില കൊടുക്കേണ്ടി വരും എന്ന് മാത്രം. ഗൂഗിള്‍ ആക്കൌണ്ട് ഉള്ള ആര്‍ക്കും ഇങ്ങനെ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് ആപ്പ്സ് ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. അത് കൂടാതെ നിരവധി തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഫ്രീയായി ലഭിക്കും.

ആന്‍ഡ്രോയ്‌ഡ് സോഫ്റ്റ്‌വേറിന്റെ ഏറ്റവും ലേറ്റസ്റ്റ് വെര്‍ഷന്‍ 4.2 ആണ്. നാലാമത്തെ സീരീസില്‍  4.1.1 വെര്‍ഷന്‍ (Jelly Bean) ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. സാംസങ്ങിന്റെ ഗ്യാ‍ലക്സി S III ഫോണ്‍ ഓട്ടോമെറ്റിക്ക് ആയി Jelly Bean 4.1.1 ലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നുണ്ട്.  ഇങ്ങനെ ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ Jelly Bean 4.1.1 ലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുമ്പോള്‍ അത് വളരെയധികം സ്മാര്‍ട്ട് ആവുകയാണ്. ഏറ്റവും വലിയ പ്രത്യേകത സ്വിച്ച് ചെയ്യാവുന്ന കീബോര്‍ഡ് ആണ്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നിങ്ങനെയുള്ള ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുന്ന 45ഓളം ഡിഫോള്‍ട്ട് കീബോര്‍ഡുകളാണ് ഇതില്‍ ഉള്ളത്. ഡെഡിക്കേറ്റഡ് കീബോര്‍ഡില്‍ നിന്ന് 45 ഭാഷകളില്‍ സ്വിച്ച് ചെയ്ത് ഒരേ സമയം ടൈപ്പ് ചെയ്തുപോകാമെന്ന് സാരം. കമ്പ്യൂട്ടറില്‍ നിലവില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്തതാണ് ഈ സൌകര്യം എന്നോര്‍ക്കുമ്പോള്‍ ആന്‍ഡ്രോയ്‌ഡ് ഫോണ്‍ കമ്പ്യൂട്ടറിനെയും മറികടക്കുകയാണ്. യൂനികോഡ് സപ്പോര്‍ട്ട് ചെയ്യുന്നത്കൊണ്ട് ഏത് പ്രാദേശിക ഭാഷകളിലും വായിക്കാനും കഴിയും.

ചുരുക്കത്തില്‍ ഒരു ആന്‍ഡ്രോയ്‌ഡ് ഫോണും അതില്‍ 3ജി സിം കാര്‍ഡും ആവശ്യത്തിന് ഡാറ്റ ബാലന്‍സും ഉണ്ടെങ്കില്‍ നമുക്ക് കഴിയാത്തത് ഒന്നുമില്ല.