Links

സി.പി.എം. രാ‍ഷ്ട്രീയ മാന്യത കാട്ടുമോ ?


പോലീസിന്റെ തികച്ചും  ശാസ്ത്രീയമായ അന്വേഷണ രീതി നിമിത്തം ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് കേരളത്തില്‍ അപൂര്‍വ്വമായ ഒരു കേസന്വേഷണമായി മാറിയിരിക്കുകയാണ്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഡി.ജി.പി. പറഞ്ഞു, ഈ കേസില്‍ കൊന്നവരെയും കൊല്ലിച്ചവരെയും പോലീസ് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന്. ഇന്നും ഡി.ജി.പി. അതേ വാക്ക് ആവര്‍ത്തിക്കുകയുണ്ടായി. കൊന്നവരെയും കൊല്ലിച്ചവരെയും കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നത്. അന്വേഷണത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ കാര്യത്തില്‍ സി.പി.എം. നേതാക്കളുടെ ഞഞ്ഞാമിഞ്ഞ വര്‍ത്തമാനം മാര്‍ക്സിസ്റ്റുകാരല്ലാത്തവര്‍ ആരും തന്നെ വിശ്വസിക്കുകയില്ല.  വി.എസ്സ്. അച്യുതാനന്ദന്‍ തന്നെ വിശ്വസിക്കുന്നില്ല. പിന്നെയല്ലെ മറ്റുള്ളവരുടെ കാര്യം.

ഉത്തരവാ‍ദപ്പെട്ട പാര്‍ട്ടിയാണ് സി.പി.എം. എങ്കില്‍ ആ പാര്‍ട്ടി ചെയ്യേണ്ടത്, ഈ കേസിന്റെ പര്യവസാനം ക്ഷമയോടെ കാത്തിരിക്കുകയാണ്. അന്വേഷണവും പ്രതിപ്പട്ടികയും വിചാ‍രണയും എന്ത് തന്നെയായാലും തെളിവില്ലാതെ ഇന്ത്യയിലെ കോടതികള്‍ ഒരാളെയും ശിക്ഷിച്ച ചരിത്രം ഇല്ല. ഇത് സി.പി.എമ്മിനും അറിയാം. എത്രയെത്ര കേസുകളില്‍ സി.പി.എം. പ്രതികള്‍ തെളിവിന്റെ അഭാവത്തില്‍ വെറുതെ വിടപ്പെട്ടിരിക്കുന്നു. ഈ കേസിലും അത്ര മാത്രമേ സംഭവിക്കുകയുള്ളൂ.  അതിനിടയില്‍ സി.പി.എം. നടത്തുന്ന പ്രതിക്ഷേധങ്ങളും കോലാഹലങ്ങളും ഒക്കെ ആ പാര്‍ട്ടിക്കാര്‍ക്ക് ആശ്വാസം പകരുമെങ്കിലും പൊതുസമൂഹത്തിന് ആ പാര്‍ട്ടിയെ പറ്റി അവമതിപ്പ് ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളൂ.

ഇത് വരെയുള്ള അന്വേഷണം വെച്ചു നോക്കുമ്പോള്‍ കൊന്നവരും കൊല്ലിച്ചവരും ആയ പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അങ്ങനെ ശിക്ഷിക്കപ്പെടുന്നവരില്‍ സി.പി.എം. അംഗങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതോ സംരക്ഷിക്കുന്നതോ സി.പി.എമ്മിന്റെ മാത്രം കാര്യമാണ്. കേരളത്തില്‍ ഇനി മേലില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ കേസ് കാരണമാകുമോ എന്ന കാര്യത്തില്‍ മാത്രമേ പൊതുസമൂഹത്തിന് താല്പര്യമുള്ളൂ. കാരണം ആളുകള്‍ക്ക് സമാധാനം വേണം.

കള്ളക്കേസാണ് , രാഷ്ട്രീയ വൈരാഗ്യമാണ്, തിരക്കഥയാണ് എന്നൊക്കെ പറഞ്ഞോണ്ടിരുന്നാല്‍ അന്നാഹാരം കഴിക്കുന്ന ആരും വിശ്വസിക്കുകയില്ല. അപ്പോള്‍ അറിയാനുള്ളത് കേസിന്റെ സ്വാഭാവിക പരിണാമം സി.പി.എം.കാര്‍ സഹിഷ്ണുതയോടെ അഭിമുഖീകരിക്കുമോ എന്ന് മാത്രമാണ്. അതല്ലാതെ കല്ലോ വടിയോ ഒക്കെ എടുത്ത് തെരുവിലിറങ്ങി പോലീസിനെയും കോടതിയെയും എറിഞ്ഞ് ക്രമസമാധാന പ്രശ്നം ഉണ്ടാക്കി കേസില്‍ നിന്ന് തപ്പിക്കാന്‍ നോക്കണ്ട. അത് തടുക്കാനുള്ള സന്നാഹവും കോപ്പും ഒക്കെ ഇവിടത്തെ സര്‍ക്കാരിനുണ്ട്. ഈ കേസില്‍ സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന മാന്യമല്ലാത്ത ഓരോ പ്രതികരണവും അതിന്റെ നാശത്തിന് മാത്രമേ ആക്കം കൂട്ടുകയുള്ളൂ എന്ന് ഓര്‍ത്താല്‍ നന്ന്.

ടി.പി.വധത്തിന് ശേഷം ഇനിയെന്ത് ?

ടി.പി. വധത്തിനു പിന്നില്‍ സി.പി.എം ആണെന്നും പാര്‍ട്ടി വിട്ടതിലുള്ള വിരോധമാണ്‌ റവല്യൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു കാരണമെന്നും, സി.പി.എം. നേതാക്കളുടെ നിര്‍ദേശപ്രകാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുമിച്ചാണു കൊല നടത്തിയതെന്നും  സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.  അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി ദണ്ഡപാണിയാണ് കോടതിയെ ഇപ്രകാരം അറിയിച്ചത്.

ഇങ്ങനെ ഔദ്യോഗികമായി തന്നെ സി.പി.എം. എന്ന പാര്‍ട്ടിയാണ് ടി.പി.ചന്ദ്രശേഖരനെ 51വെട്ടുകള്‍ വെട്ടി അരുംകൊല ചെയ്തത് എന്ന് പ്രസ്താവിക്കപ്പെട്ടപ്പോള്‍ ഇപ്പോഴൊന്നും ആരും ഈ പ്രസ്താവനയെ എതിര്‍ക്കുന്നില്ല. നെയ്യാറ്റിന്‍‌കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പാര്‍ട്ടി ഇതിന് മുതിരുമായിരുന്നോ എന്ന സംശയവും ഇപ്പോള്‍ ആര്‍ക്കും ഇല്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി തന്നെ കൊലപാതകങ്ങള്‍ സംഘടിപ്പിക്കാറുണ്ട് എന്ന് ഇപ്പോള്‍ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു.

ഇനി എന്ത്? രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുക എന്ന നയത്തിന്റെ പേരില്‍ നക്സലൈറ്റുകളെ എതിര്‍ത്ത പാര്‍ട്ടിയാണ് സി.പി.എം. അതേ പാര്‍ട്ടിയും നക്സൈലൈറ്റുകളുടെ രീതിയാണ് ഇത്രയും കാലമായി പിന്തുടര്‍ന്നു വന്നിരുന്നത് എന്നും വ്യക്തമായിരിക്കുന്നു. ഒരു വ്യത്യാസമുണ്ട്. നക്സലുകള്‍ വധിച്ചത് ജന്മിമാരെ ആയിരുന്നെങ്കില്‍ സി.പി.എം. വധിച്ചതെല്ലാം സാധാരണക്കാരെയായിരുന്നു. നക്സലുകള്‍ വര്‍ഗ്ഗശത്രുവായി കണ്ടത് ജന്മിമാരെ ആയിരുന്നെങ്കില്‍ സി.പി.എം. വര്‍ഗ്ഗശത്രുക്കള്‍ ആയി കണ്ടത് പാര്‍ട്ടിക്ക് ശല്യമായി തോന്നിയവരെയാണ്. അങ്ങനെയാണ് ടി.പി.യും വധിക്കപ്പെടുന്നത്.

സി.പി.എമ്മിനെ ന്യായീകരിക്കാന്‍ ഇപ്പോള്‍ വിരലിലെണ്ണാന്‍ കഴിയുന്ന ബുദ്ധിജീവികള്‍ മാത്രമേ രംഗത്ത് വരുന്നുള്ളൂ. ഇത്തരുണത്തില്‍ പാര്‍ട്ടി തിരുത്തി, ശുദ്ധീകരിച്ച് മുന്നോട്ട് പോകണമെന്നും സി.പി.എം. എന്ന പാര്‍ട്ടി കേരളത്തില്‍ വേണമെന്നും ചില കോണ്‍ഗ്രസ്സുകാര്‍ പോലും പറയുന്നുണ്ട്. എന്നാല്‍ എന്തിനാണ് സി.പി.എം. അങ്ങനെ ശുദ്ധീകരിക്കപ്പെടുന്നത്. അല്ലെങ്കില്‍ തന്നെ അത് സാധ്യമാണോ? അഴുക്കും മാലിന്യങ്ങളും നിറഞ്ഞ ഒരു പൊട്ടക്കുളം നന്നാക്കാന്‍ പാഴ്ശ്രമം നടത്തുന്നതിനേക്കാളും നല്ല്ലത് പുതിയ ഒന്ന് കുഴിക്കുന്നതാണ് എന്ന് ലെനിന്‍ തന്നെ പറഞ്ഞിട്ടുണ്ട്. നിക്ഷിപ്തതാല്പര്യക്കാരുടെ കൂടാരമാണ് ഇന്ന് സി.പി.എം. അത്കൊണ്ടാണ് പാര്‍ട്ടി എന്ന സ്ഥാപനം നിലനിര്‍ത്താന്‍ അവര്‍ എന്ത് ഹീനമായ മാര്‍ഗ്ഗങ്ങളും അവലംബിക്കുന്നത്. ജനപക്ഷത്ത് നിന്നുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രസ്ഥാനം വേണമെന്നുള്ളവര്‍ അങ്ങനെയൊന്ന് പുതുതായി വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. അങ്ങനെ വളര്‍ത്തുന്നവര്‍ക്ക് സി.പി.എമ്മിന്റെ അപചയവും പതനവും ഒരു പാഠമായിരിക്കുകയും വേണം.

കേരളം ഭരിക്കാന്‍ യു.ഡി.എഫ്. തന്നെ മതി. അല്ലറച്ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും യു.ഡി.എഫ്. ഭരണം നന്നായി പോകുന്നുണ്ട്. കേരളത്തിലെ റോഡുകള്‍ തന്നെ ഒന്ന് നോക്കിയാല്‍ ആ വ്യത്യാസം മനസ്സിലാകും. സാമൂഹ്യപ്രവര്‍ത്തനത്തിന് ഇന്ന് ആളുകള്‍ ഇല്ല. അവിടെയാണ് പുതിയൊരു ഇടത്പക്ഷ പ്രസ്ഥാനത്തിന്റെ ആവശ്യം വരുന്നത്. അങ്ങനെയൊരു പ്രസ്ഥാനം ഉയര്‍ന്നുവരുന്നതിന് പ്രതിബന്ധം ഇന്നത്തെ നിലയില്‍ സി.പി.എം. മാത്രമാണ്. മദ്യപാനം ഇന്ന് കേരളത്തെ മൊത്തം വിഴുങ്ങിയെന്ന് പറയാം. വൈകുന്നേരമായാല്‍ വെള്ളമടിക്കാത്ത നാലുപേരെ കാണാന്‍ പ്രയാസമായിട്ടുണ്ട്. മദ്യപാനവും ലോട്ടറിയും  എങ്ങനെ നോക്കിയാലും സാമൂഹ്യതിന്മയാണ്. ആരോഗ്യകരമായ മനസ്സുള്ള ഒരാള്‍ മദ്യം കഴിക്കുകയോ ലോട്ടറിടിക്കറ്റ് വാങ്ങുകയോ ഇല്ല എന്ന് ഞാന്‍ പറയും. ലോട്ടറി അടിക്കുന്ന കാശ് കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാം എന്നു കരുതുന്നത് തെറ്റാണ്. സര്‍ക്കാര്‍ ജനങ്ങളെ ഇപ്രകാരം വ്യാമോഹത്തിന് അടിമകളാക്കരുതായിരുന്നു. ഈ രണ്ട് തിന്മകളും നാട്ടില്‍ പ്രചരിപ്പിച്ചത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആയിരുന്നു എന്നും ഇവ രണ്ടും ഇപ്പോള്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും നിരോധിച്ചിട്ടുണ്ട് എന്നു കൂടി പറയട്ടെ.

മദ്യം വിറ്റ് കിട്ടുന്ന കാശ് കൊണ്ട് സബ്സിഡി കൊടുത്ത് ഒരു രൂപയ്ക്ക് ഒരു കിലോ അരി ലഭ്യമാക്കുന്നതില്‍ എന്ത് ജനക്ഷേമമാണ് ഉള്ളത്. 50രൂപയ്ക്ക് ബീയര്‍ വാങ്ങി അതിന്റെ കുപ്പി രണ്ട് രൂപയ്ക്ക് വിറ്റ് രണ്ട് കിലോ അരി വാങ്ങാം, പിന്നെ എന്തിനാണ് ആളുകള്‍ പണിക്ക് പോകുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യഘടന ആകമാനം താറുമാറായിപ്പോയിരിക്കുന്നു. ചാനലുകളില്‍ രാഷ്ട്രീയക്കാരും സാംസ്ക്കാരികക്കാരും ചര്‍ച്ച ചെയ്യുന്നതൊന്നും ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളല്ല. ശരിയായ പ്രശ്നങ്ങള്‍ മനസ്സിലാക്കി ജനങ്ങളോടൊപ്പം നില്‍ക്കുന്ന ജനപക്ഷ രാഷ്ട്രീയം നല്ലതായിരുന്നു. എന്നാല്‍ അധികാരം ഏത് പ്രസ്ഥാനത്തെയും പെട്ടെന്ന് തന്നെ  ദുഷിപ്പിക്കുമെന്നും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.

കൊലപാതകം രാഷ്ട്രീയ അജണ്ടയായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സി.പി.എമ്മിന് ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ല. നക്സലുകള്‍ ഉന്മൂലനസിദ്ധാന്തം നടപ്പാക്കുമ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ പറഞ്ഞതും ഇതേ ന്യായമായിരുന്നുവല്ലൊ. മാര്‍ക്സിസ്റ്റുകാരുടെ കൊലപാതകങ്ങളെ പറ്റി പറയുമ്പോള്‍ മറ്റ് പാര്‍ട്ടിക്കാരും കൊന്നിട്ടില്ലേ എന്നു ചോദിക്കുന്നവരുണ്ട്. ഇന്ത്യയില്‍ എത്രയോ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും സി.പി.എമ്മിന് മാത്രമാണ് പാര്‍ട്ടിക്കോടതികള്‍, പാര്‍ട്ടി വിചാരണ, പാര്‍ട്ടിക്വട്ടേഷന്‍ സംഘങ്ങള്‍  പോലുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ ഉള്ളത്.  നിക്ഷിപ്തതാല്പര്യക്കാരുടെ കൂടാരം മാത്രമായി സി.പി.എം. ഇന്ന് അധ:പതിച്ചുപോയിരിക്കുന്നു. കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ അധ:പതിക്കുന്തോറും അത് കൂടുതല്‍ കൂടുതല്‍ ഫാസിസ്റ്റായി പരിണമിക്കുകയാണ് ചെയ്യുക.

പാര്‍ട്ടിയുടെ ആശയപ്രചാരണത്തിന് സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഓണ്‍‌ലൈന്‍ വേദികളും ഉപയോഗിക്കണമെന്ന് പ്രവര്‍ത്തകരോട് സി.പി.എം. നേതൃത്വം ആഹ്വാനം ചെയ്യുകയുണ്ടായി. എന്നാല്‍ എന്ത് ആശയമാണ് ഇത്തരം വേദികളിലൂടെ പ്രചരിപ്പിക്കാന്‍ സഗാക്കള്‍ക്കുള്ളത്? പാര്‍ട്ടിയെ ആരെങ്കിലും ക്രിയാത്മകമായി പോലും വിമര്‍ശിച്ചാല്‍ അവരെ മാര്‍ക്സിസ്റ്റ് വിരുദ്ധന്‍ എന്നു മുദ്രകുത്തി വെട്ടുകിളികളെ പോലെ കൂട്ടത്തോടെ വന്നു തെറി പറയുക, പരിഹസിക്കുക, ഭീഷണിപ്പെടുത്തുക എന്നതൊഴിച്ച് എന്ത് നല്ല ആശയങ്ങളും കാഴ്ചപ്പാടുകളുമാണ് അവര്‍ക്ക് പങ്ക് വയ്ക്കാനുള്ളത്? ചാനലുകളില്‍ തന്നെ മാധവന്‍ കുട്ടിയും ശക്തിധരനും ഭാസുരേന്ദ്രബാബുവും ഒക്കെ ഇങ്ങനെ ഉറഞ്ഞുതുള്ളേണ്ടി വരുന്നത് എന്ത്കൊണ്ടാണ്? നല്ലതും ശരിയായതും ‘നേരെ വാ നേരെ പോ’ എന്ന മട്ടില്‍ ഉള്ളതുമായ അഭിപ്രായങ്ങള്‍ അവരുടെ പക്കല്‍ ഇല്ല എന്നത്കൊണ്ട് മാത്രമാണ്.

ലോകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തകര്‍ന്നത് അതിന്റെ തന്നെ സ്വയംകൃതാനര്‍ത്ഥങ്ങള്‍ നിമിത്തമാണ്. ബംഗാളില്‍ സംഭവിച്ചതും കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നതും അങ്ങനെ തന്നെ.  വിമര്‍ശകര്‍ക്ക് എന്തെങ്കിലും പറയാനോ അല്ലെങ്കില്‍ എഴുതാനോ മാത്രമല്ലേ കഴിയൂ. അല്ലാതെ ഒളിക്യാമറകള്‍ സ്ഥാപിക്കാന്‍ കഴിയില്ലാലോ. അത്കൊണ്ട് സി.പി.എമ്മിന് വേണ്ടി ആരും സഹതാപക്കണ്ണീര്‍ ഒഴുക്കിയിട്ട് കാര്യമില്ല. ആ പാര്‍ട്ടി ശുദ്ധീകരിക്കപ്പെടുമെന്നോ തിരുത്തപ്പെടുമെന്നോ ആരും കരുതേണ്ടതുമില്ല.  മറ്റുള്ളവരെ നോക്കി കൊലവിളി നടത്താന്‍ ആ പാര്‍ട്ടിക്ക് ഇനി കഴിയരുത്.  അതിനായി മുഴുവന്‍ ജനാധിപത്യ വിശ്വാസികളും യോജിക്കേണ്ടതുണ്ട്.