Links

കുറ്റിക്കുരുമുളകും ജൈവതീവ്രവാദവും

കാര്യത്തിലേക്ക് കടക്കുന്നതിന് മുന്‍പ് അല്പം മുഖവുര. ഇപ്പോള്‍ എല്ലാ വീടുകളിലും പൂച്ചട്ടികള്‍ ഉണ്ടല്ലൊ. അലങ്കാരത്തിന് വേണ്ടി അതിലൊക്കെ എന്തൊക്കെയോ ചെടികള്‍ നടുന്നുമുണ്ട്. അതിന്റെ കൂടെ ഒരു അഞ്ച് ചട്ടിയില്‍ കുറ്റിക്കുരുമുളകിന്റെ ചെടി നട്ടുകൂടേ? തീര്‍ച്ചയായും അതിനും ഭംഗിയുണ്ട്. ചിത്രം നോക്കുക. ഞാന്‍ നട്ട കുറ്റിക്കുരുമുളക് ചെടിയാണ് ഇത്.  അത് കായ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഫേസ്‌ബുക്കിന്റെ കൃഷി ഗ്രൂപ്പില്‍ ഈ വിഷയം അവതരിപ്പിച്ചുകൊണ്ട് ഞാന്‍ ഒരു പോസ്റ്റ് എഴുതി. അത് ഇങ്ങനെ :


ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററിക്കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. വര്‍ഷം മുഴുവന്‍ കുരുമുളക് മണികള്‍ ലഭിക്കുകയും ചെയ്യും. വലിയ ചെടിച്ചട്ടികളില്‍ മണ്ണും, ഉണക്കി പൊടിച്ച കാലിവളവും ചേര്‍ത്ത് വേര് പിടിപ്പിച്ച കുരുമുളക് തണ്ടുകള്‍ നടാം. ഇങ്ങിനെ നടുന്ന കുററിക്കുരുമുളകിന് കൂടുതല്‍ വളം ആവശ്യമാണ്.

കുററി കുരുമുളക് ചെടികള്‍ നട്ട് ഒരു വര്‍ഷത്തിനകം വിളവ് തരാന്‍ തുടങ്ങും. ആദ്യത്തെ വര്‍ഷം ഒരു ചെടിയില്‍ നിന്നും 500 ഗ്രാം കുരുമുളക് ലഭിക്കും. ചെടിച്ചട്ടികളില്‍ നിന്നു തന്നെ വീട്ടാവശ്യത്തിനു വേണ്ട കുരുമുളക് ഉണ്ടക്കാവുന്നതാണ്. ചട്ടിയിലെ ചെടികള്‍ക്ക് രണ്ട് മാസത്തിലൊരിക്കല്‍ 2 ഗ്രാം യൂറിയ, 3 ഗ്രാം സൂപ്പര്‍ ഫോസ്ഫേററ്, 3 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ത്ത വള മിശ്രിതം ഒരു ടീസ്പൂണ്‍ വീതം നല്‍കണം. കാലി വളം 25 ഗ്രാം എന്നതോതിലും കടലപിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും എല്ലാ വര്‍ഷവും മെയ് മാസത്തില്‍ നല്‍കുന്നത് കുററി കുരുമുളകിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണ്.

ദിവസേന നനക്കുന്നത് തുടക്കത്തില്‍ തിരിയിലെ മണിപിടിത്തം കൂട്ടാനും മണി കൊഴിച്ചല്‍ കുറക്കാനും സഹായിക്കും. കുററിക്കുരുമുളക് ചെടിയില്‍ നിന്നും വര്‍ഷം മുഴുവനും കുരുമുളക് ലഭിക്കുകയും അഞ്ച് വര്‍ഷത്തോളം നല്ല വിളവ് ലഭിക്കുകയും ചെയ്യും. പറിക്കാന്‍ ആളെ ആവശ്യമില്ല. നടാന്‍ അധികം സ്ഥലം വേണ്ട, വള്ളി പടര്‍ത്താന്‍ മരം വേണ്ട എന്നിവയാണ് പ്രത്യേകതകള്‍.

നന്നായി വിളവ് തരുന്നതും 8 -10 വര്‍ഷത്തോളം പ്രായമുള്ളതുമായ മാതൃവള്ളിയില്‍ നിന്നാണ് തൈകള്‍ക്ക് വേണ്ടിയുള്ള തലകള്‍ ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിച്ച വള്ളികളില്‍ നിന്നും 3- 5 മുട്ടുള്ള തണ്ടുകള്‍ പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീന്‍ കവറുകളില്‍ നടുന്നു. വേരു പിടിക്കുവാന്‍ 30-50 ദിവസം വേണം. വേര് പിടിച്ച തണ്ടുകള്‍ 3 മാസത്തിന് ശേഷം ചട്ടിയില്‍ നടാം. ഇത്തരം കുരുമുളക് ചെടികള്‍ കുററിയായി വളരുകയും കൂടുതല്‍ പാര്‍ശ്വ ശിഖരങ്ങള്‍ ഉണ്ടാവുകയും ചെയ്യും. താങ്ങിന്റെ ആവശ്യമില്ല. ഇതാണ് കുററി കുരുമുളക് അഥവാ ബുഷ് പെപ്പര്‍.

പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പന്നിയൂര്‍-1 മുതല്‍ പന്നിയൂര്‍-7 വരെ കുരുമുളക് തൈകള്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ മാതൃവള്ളികളില്‍ നിന്ന് കുറ്റിക്കുരുമുളക് തൈകള്‍ക്ക് വേണ്ടിയുള്ള തലകള്‍ ശേഖരിക്കുന്നത് നന്നായിരിക്കും. അത് പോലെ തന്നെ കരിമുണ്ട എന്ന ഇനം കുരുമുളകിന്റെ മാതൃവള്ളിയില്‍ നിന്നും തലകള്‍ ശേഖരിക്കാം. ചട്ടികളില്‍ വളര്‍ത്തുന്ന കുറ്റിക്കുരുമുളക് ചെടികള്‍ക്ക് ചെടികള്‍ക്ക് മേല്‍പ്പറഞ്ഞ പോലെ രണ്ട് മാസത്തിലൊരിക്കല്‍ 2 ഗ്രാം യൂറിയ, 3 ഗ്രാം സൂപ്പര്‍ ഫോസ്ഫേററ്, 3 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ത്ത വള മിശ്രിതം ഒരു ടീസ്പൂണ്‍ വീതം നല്‍കാന്‍ മറക്കണ്ട. ജൈവക്കൃഷി എന്നത് അങ്ങനെ അതിവൈകാരികമായി കൊണ്ടുനടക്കേണ്ട സംഗതിയല്ല എന്ന് ഓര്‍ക്കുക. ചട്ടികളില്‍ വളര്‍ത്തുന്ന എന്തിനും ഇങ്ങനെ നേരിയ അളവില്‍ രാസവളം നല്‍കേണ്ടതുണ്ട്.

ഇത്രയും വായിച്ചിട്ട് എന്താണ് കുറ്റിക്കുരുമുളകിന്റെ തല എന്ന് മനസ്സിലായില്ലേ?  സാരംഗ് ഗോപാലകൃഷ്ണന്‍ മാഷ് പറയുന്നത് ശ്രദ്ധിക്കുക:

"കുരുമുളക് ചെടിയുടെ ചോട്ടില്‍ നിന്നും നീണ്ടു വരുന്ന 'കൊടിഞ്ഞാലി' ആണ് സാധാരണ നടാനായി ഉപയോഗിക്കുന്നത്. അത് വളര്‍ന്നു വലുതാവുമ്പോള്‍ മരത്തില്‍ 'അട്ടക്കാല്' പിടിച്ചു കയറുന്നു.അങ്ങനെ വളരുന്ന ചെടിയില്‍ 'കണ്ണി'യുണ്ടാവും.'കണ്ണി'യുണ്ടായാലെ കുരുമുളക് കായ്ക്കാന്‍ തുടങ്ങൂ. ഈ 'കണ്ണി' ഒരിക്കലും നീണ്ടു വളരാറില്ല. വര്‍ഷാവര്‍ഷം പൂക്കുകയും കായ്ക്കുകയും ചെയ്യുമെന്നല്ലാതെ അത് വളര്‍ന്നു നീളു കയെ ഇല്ല.വേനല്‍ കഴിഞ്ഞു കിട്ടുന്ന നല്ല മഴയ്ക്ക് ഈ കണ്ണികളെല്ലാം ഒന്നിച്ചു തളിര്‍ക്കും. ആ തളിരുകളെല്ലാം പൂവോട് കൂടിയ തിരി ആയിരിക്കും. ആ തിരിയാണ് മുള കുതിരിയായി മാറുന്നത്.ഈ കണ്ണി അടര്‍ത്തിയെടുത്ത്‌ കുഴിച്ചിട്ടാല്‍ കിട്ടുന്നതാണ് കുറ്റിക്കുരുമുളക്.

വളരെ ശ്രദ്ധ കൊടുത്താലേ ഇത് മുളപ്പിച്ചെടുക്കാനാവൂ.കൌതുകത്തിനല്ലാതെ തോട്ടക്കൃഷിയായി ആരും ചെയ്തു കാണുന്നില്ല.കാരണം ഇതങ്ങനെ കുറ്റിച്ചു നില്‍ക്കുമെന്നല്ലാതെ വളര്‍ന്നു വലുതായി വലിയ ആദായം തരാറില്ല. മറ്റൊന്നാണ് 'കേറു തല'.ഇതാണ് കുരുമുളകിന്‍റെ വളരുന്ന ഭാഗം.അത് മരത്തിലങ്ങനെ പറ്റിപ്പിടിച്ചു കയറി ക്കൊണ്ടിരിക്കും.അത് മുറിച്ചു നട്ടാല്‍ മരത്തില്‍ കയറിക്കൊണ്ടിരിക്കും എന്നല്ലാതെ'കണ്ണി' കുത്താറില്ല.ചിലത് കുറെ കാലം കഴിഞ്ഞു കണ്ണി കുത്തിയെന്ന് വരാം. കണ്ണിത്തല വേര് പിടിപ്പിച്ചു നടുന്നതാണ് ചെടിച്ചട്ടിയില്‍ നടുന്ന കുറ്റിചെടി. കണ്ണിത്തലക്ക് വള്ളി നീളില്ല. പക്ഷെ കണ്ണിത്തല എടുക്കുമ്പോള്‍ വള്ളിത്തല കൂടി ഉണ്ടെങ്കില്‍ അത് നീണ്ടു പോകും."

എന്റെ മേല്‍ പോസ്റ്റ് വായിച്ചിട്ട് , സാരംഗ് ഗോപാലകൃഷ്ണന്‍ മാഷ് എഴുതിയ കമന്റ് ഇപ്രകാരം: 

രാസവളമിട്ടില്ലെങ്കില്‍ ഒന്നും ഉണ്ടാകില്ല എന്ന് ശാഠ്യം പിടിക്കണോ?താങ്കള്‍ അല്ലാത്ത രീതിയില്‍ കൃഷി ചെയ്തു നോക്കിയിട്ടുണ്ടോ? ജൈവ കൃഷി അതിവൈകാരികതയല്ല.ഞങ്ങളുടെ അച്ഛനും അമ്മയുമൊക്കെ ഞങ്ങളെ പഠിപ്പിച്ച കൃഷിയാണത്.താങ്കളെപ്പോലെ ഉള്ളവരുടെ പ്രലോഭനങ്ങളില്‍ പെട്ട് അവര്‍ വിഷക്കൃ ഷിയിലേക്ക് മാറി.പിന്നെപ്പിന്നെ അവര്‍ക്കത് മനസിലായിതുടങ്ങിയപ്പോഴേക്കും അവരുടെ ശേഷി കെട്ടു. മണ്ണിന്‍റെ ആരോഗ്യവും കെട്ടു.ഞങ്ങളായിട്ടത് തിരുത്തി. ഞങ്ങള്‍ ജൈവ കൃഷി വൈകാരികമായി നടത്തുന്നവരല്ല,ആഹാരമുണ്ടാക്കണം എന്ന ലക്ഷ്യത്തിലാണത് ചെയ്യുന്നത്.താങ്കള്‍ സാരംഗിലെ കൃഷിഭൂമിയിലേക്ക് വരൂ. കാണൂ, മനസിലാക്കൂ.


അതി വൈകാരികത എന്നൊക്കെ പറഞ്ഞു ദയവു ചെയ്തു കളിയാക്കാതിരിക്കൂ.താങ്കള്‍ ഒന്നോര്‍ക്കണം,വിഷം കൊടുത്തുണ്ടാക്കുന്ന ഭക്ഷണം കഴിച്ചാല്‍ അത് ശരീരത്തിനു ഗുണം ചെയ്യില്ല.രാസവളം വിഷമല്ലെന്നല്ലേ താങ്കളുടെ വാദം?ഓരോ ചെടിക്കും അതിനാവശ്യമായാതെ കൊടുക്കാവൂ. അമിത പോഷണത്തിനാണ്നമ്മള്‍ രാസവളം ഉപയോഗിക്കുന്നത്.നമ്മള്‍ പരമ്പരാഗതമായി മണ്ണിനെ പോഷിപ്പിക്കുന്ന കൃഷിരീതിയാണ്‌ ചെയ്തു വന്നിരുന്നത്.അങ്ങനെ പോഷണം കിട്ടിയ മണ്ണില്‍ചെടിക്കാവശ്യമായതെല്ലാംഉണ്ടായിരിക്കും. ഓരോരോ ചെടികള്‍ക്കും അവയ്ക്കാവശ്യമായതെടുത്ത് മിച്ചമുള്ളത് അവിടെ ശേഷിപ്പിക്കും.അതുകൊണ്ട് മണ്ണ് ഒരിക്കലും മണ്ണ് ശൂന്യമാകുന്നില്ല. രാസവിഷക്കൃഷിയില്‍ഓരോ കൃഷിക്ക് ശേഷവും മണ്ണ് ശൂന്യമായിരിക്കും.അപ്പപ്പോള്‍ ഇട്ടുകൊടുക്കുന്ന രാസവളം മാത്രമാണ് അതിനു ആശ്രയം.ഇത് വളം കച്ചവടക്കാരന് ഗുണവും മണ്ണിനും കൃഷിക്കാരനും ദോഷവും ചെയ്യും. കൂടാതെ അമിത പോഷണം കിട്ടി ഉണ്ടാക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ മനുഷ്യന്‍റെ ആരോഗ്യം കെടുത്തുന്നു.


കച്ചവടക്കണ്ണി ല്‍ താങ്കളുടെ വാദം ശരിയായിരിക്കാം.പക്ഷെ ആരോഗ്യക്കണ്ണില്‍ അത് ശരിയാവുകയില്ല.കൂണ് പോലെ മുളച്ചു പൊന്തുന്ന ആയിരക്കണക്കിന് ആശുപത്രികളും അവിടെ തിങ്ങി നിറയുന്ന രോഗികളും അതിവൈകാരികത കൊണ്ട് വന്നെത്തുന്നതല്ല.താങ്കളെപ്പോലുള്ളവര്‍ നിര്‍ദ്ദേശിക്കുന്ന ഓരോ സ്പൂണ്‍ വിഷവും ഭക്ഷിച്ചിട്ടു വരുന്നവരാണെ ന്നറി യുക.ആശുപത്രികള്‍ വര്‍ദ്ധിക്കുന്നത് ഒരു സമൂഹത്തിന്റെ ആരോഗ്യത്തെയല്ല കാണിക്കുന്നത്, മറിച്ചു അതിനെ ബാധിച്ചിട്ടുള്ള രോഗങ്ങളുടെ അതി ഗുരുതരാവസ്ഥയാണെന്ന് തിരിച്ചറിയണം.


എന്റെ മറുപടി: 


ഗോപാലകൃഷ്ണന്‍ മാഷ് പറഞ്ഞതിനെ പറ്റി ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. എന്തെന്നാല്‍ അദ്ദേഹം പറയുന്നത് വ്യത്യസ്തമായൊരു വിചാരധാരയാണ്. അത് ശരിയാണെന്ന് വിശ്വസിക്കുന്നത്കൊണ്ടും ആത്മാര്‍ത്ഥത കൊണ്ടുമാണ് മാഷ് പറയുന്നത്. രാസവളത്തിന്റെ ഒരു തരിപോലും ഉപയോഗിക്കരുത് എന്നാണദ്ദേഹം പറയുന്നത്. ആയിക്കോട്ടെ. അതൊക്കെ വിശ്വസിക്കുന്നവര്‍ വിശ്വസിക്കുകയും ചെയ്തോട്ടെ. ഞാന്‍ പറയുന്നത് ചിലരെങ്കിലും മനസ്സിലാക്കും. അവരോട് പറയാന്‍ ദയവായി എന്നെ അനുവദിക്കണം. ഇതില്‍ ശാഠ്യത്തിന്റെ പ്രശ്നമില്ല.

മണ്ണും , മണ്ണില്‍ നിന്നും ചെടികള്‍ വലിച്ചെടുക്കുന്ന പോഷകങ്ങളും രണ്ടല്ല. ഒന്ന് തന്നെയാണ്. കുറെ മൂലകങ്ങളുടെ ആകെത്തുകയാണ് മണ്ണ്. സിലിക്കണ്‍ , അലുമിനിയം എന്നീ മൂലകങ്ങളാണ് മണ്ണില്‍ കൂടുതലായി ഉള്ളത്. മണ്ണില്‍ ആകെയുള്ള മൂലകങ്ങളില്‍ 13 മൂലകങ്ങളാണ് സസ്യങ്ങള്‍ക്ക് വേണ്ടത്. ഈ മൂലകങ്ങളില്‍ ചിലത് മണ്ണില്‍ തീര്‍ന്നുപോകുമ്പോഴാണ് വളപ്രയോഗം വേണ്ടി വരുന്നത്. വന്‍ വൃക്ഷങ്ങള്‍ക്ക് നമ്മള്‍ വളമൊന്നും കൊടുക്കേണ്ട. അതിന്റെ വേരുകള്‍ എവിടെയെങ്കിലും പോയി അത് കണ്ടെത്തിക്കോളും. എന്നാല്‍ ചെറിയ സസ്യങ്ങളുടെ വേരുകള്‍ക്ക് പരിമിതിയുണ്ട്. അത്കൊണ്ടാണ് വള പ്രയോഗം വേണ്ടി വരുന്നത്. ജൈവവളത്തിലും രാസവളത്തിലും ഉള്ളത് മണ്ണില്‍ ഉള്ളത് പോലെയുള്ള മൂലകങ്ങള്‍ തന്നെയാണ്. സസ്യങ്ങള്‍ക്ക് വേണ്ടത് കൃത്യമായും പെട്ടെന്ന് ആഗിരണം ചെയ്യാന്‍ കഴിയുന്ന വിധവുമാണ് രാസവളം നിര്‍മ്മിക്കുന്നത്.

ഓരോരോ ചെടികള്‍ക്കും അവയ്ക്കാവശ്യമായതെടുത്ത് മിച്ചമുള്ളത് അവിടെ ശേഷിപ്പിക്കും എന്ന് ഗോപാലകൃഷ്ണന്‍ മാഷ് തന്നെ പറയുന്നുണ്ട്. എന്താണതിന്റെ അര്‍ത്ഥം? സിലിക്കണ്‍ ഉണ്ട് എന്ന് വെച്ച് സസ്യം അത് എടുക്കുകയില്ല. അതേ സമയം ചെടിക്ക് ആവശ്യമായ നൈട്രജന്‍, പൊട്ടാസിയം , ഫോസ്ഫറസ് പോലുള്ള മൂലകങ്ങള്‍ തേടി അതിന്റെ വേരുകള്‍ സഞ്ചരിക്കുകയും ചെയ്യും. ചുറ്റുവട്ടത്ത് ആവശ്യമുള്ളത് ലഭ്യമായാല്‍ വേരുകള്‍ നീണ്ടുപോവുകയില്ല. ഈ യാഥാര്‍ഥ്യമാണ് ഹൈഡ്രോപോണിക്ക് കൃഷിരീതിയില്‍ ഉപയോഗിക്കുന്നത്.

ബാംഗ്ലൂര്‍ , ചെന്നൈ പോലുള്ള നഗരങ്ങളില്‍ ഫ്ലാറ്റുകളിലും , തൊട്ട് തൊട്ടുള്ള ചുമരുകളോടെയുള്ള വീടുകളിലും താമസിക്കുന്നവര്‍ ഒരു രസത്തിന് വേണ്ടിയും അവനവന് ആവശ്യത്തിന് വേണ്ടിയും ചില്ലറ പച്ചക്കറി കൃഷി ചെയ്യാന്‍ മണ്ണ് ചാക്കുകളിലാക്കി നാട്ടില്‍ നിന്നു കൊണ്ടുപോകുന്നുണ്ട്. അവര്‍ക്കൊന്നും ജൈവകൃഷിയുടെ പിന്നാലെ പോകാന്‍ കഴിയില്ല. ജൈവളം ജീര്‍ണ്ണിച്ച് അതില്‍ നിന്നും ഉല്പന്നമാകുന്ന നൈട്രജനും പൊട്ടാസിയവും മഹത്തരമെന്നും , യൂറിയയിലോ ഫാക്ടം ഫോസിലോ ഉള്ള നൈട്രജനും പൊട്ടാസിയവും ഫോസ്ഫറസും വിഷമാണെന്നും പറഞ്ഞ് അവരെ ഭയപ്പെടുത്തരുത് സര്‍. രാസവളമിടാതെ ജൈവവളം മാത്രമിട്ട് കൃഷി ചെയ്യുന്ന പഴങ്ങളോ പച്ചക്കറികളോ എന്തായാലും അവര്‍ക്ക് നഗരങ്ങളില്‍ ഒരിക്കലും കിട്ടാന്‍ പോകുന്നില്ലല്ലോ. അത്കൊണ്ട് ദയവായി അവരെ നിരുത്സാഹപ്പെടുത്തരുതേ ....

ഗോപാലകൃഷ്ണന്‍ മാഷ് വീണ്ടും എഴുതുന്നു: 


അനുഭവത്തില്‍ നിന്നു വീണ്ടും പറയട്ടെ.മണ്ണും മണ്ണിലെ മൂലകങ്ങളും രണ്ടല്ല, ഒന്നാണ്. മണ്ണ് ഒരു  സംയുക്തമാണ്, ശരി.മണ്ണില്‍ കുറെ സൂക്ഷ്മജീവികള്‍ ഉള്ളതിനെ കുറിച്ചു എന്തെ പറയാത്തത്? അവയുടെ ധര്‍മ്മങ്ങളെ കുറിച്ചെന്തേ പറയാത്തത്? സാധാരണക്കാരന് എളുപ്പം ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ച് എന്തെ പറയാത്തത്?ചട്ടിയില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് കുറച്ചു ചാണകപ്പൊടി ഇട്ടു നോക്കൂ. പട്ടണത്തില്‍ ചാണകം കിട്ടില്ലെന്നല്ലേ വേണമെങ്കില്‍ പട്ടണത്തിലും ചാണകം കിട്ടും. ഒരു ചെറിയ സഞ്ചിയുമായി പട്ടണത്തിലേക്കിറങ്ങൂ, തെരുവ് കന്നുകാലികളുടെ ചാണകം ഇഷ്ടം പോലെയുണ്ട്.അത് നാണക്കേടാണെങ്കില്‍ വെറും അടുക്കള വെയ്സ്റ്റ്‌ പരീക്ഷിച്ചു നോക്കൂ.ചട്ടിയില്‍ വളര്‍ത്തുന്ന ചെടികള്‍ എത്രയെണ്ണം വരും?അതുമല്ലെങ്കില്‍ ഈ വെയിസ്റ്റെല്ലാം കമ്പോസ്റ്റാക്കൂ. ചട്ടിയിലെ മണ്ണ് ആണെങ്കിലും അല്ലാത്ത മണ്ണ് ആണെങ്കിലും അതില്‍ രാസവിഷങ്ങള്‍ കോരി ഒഴിക്കുന്നില്ലെങ്കില്‍ ഉറപ്പായും അതില്‍ സൂക്ഷ്മ ജീവികള്‍ കാണും. അവയാണ് മണ്ണിനെ മണ്ണായി നിലനിര്‍ത്തുന്നത്. അവയ്ക്കുള്ള ഭക്ഷണമാണ് സകല ജൈവ അവശിഷ്ടങ്ങളും .അവയാണല്ലോ ജൈവാവശിഷ്ടങ്ങളില്‍ നിന്ന് മൂലകങ്ങളെ വേര്‍പെടുത്തി ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പാകത്തില്‍ ആക്കിക്കൊടുക്കുന്നത്.നമ്മുടെ സമയവും പണവും മുടക്കാതെ ചെയ്തു കിട്ടുന്ന ഈ സേവനം നമ്മള്‍ തകരാറി ലാക്കാതിരുന്നാല്‍ ഇനി വരുന്ന തലമുറകള്‍ക്കെല്ലാം ഭക്ഷണം ഉണ്ടാക്കാന്‍ ഈ മണ്ണ് ഇവിടെ ഉണ്ടാവും.ഇല്ലെങ്കില്‍ അവര്‍ ഭക്ഷണത്തിനു വേറെ മാര്‍ഗങ്ങള്‍ തേടേണ്ടി വരും.

വമ്പന്‍ കമ്പനികള്‍ രാസവളങ്ങളും കീട നാശിനികളും വിറ്റഴിക്കാന്‍ ചെയ്യുന്ന കുതന്ത്രങ്ങളുടെ ബാക്കിയാണ് ജൈവ വൈവിധ്യത്തെ തകര്‍ക്കുക എന്നത്.നമ്മുടെ നാടന്‍ വിത്തുകള്‍ എല്ലാം പോയില്ലേ ? ഇന്ന് വിത്തിന് പോലും നമ്മള്‍ ആരെയാണ് ആശ്രയിക്കുന്നത്? എന്തുകൊണ്ട് നമ്മള്‍ ഇന്ന് വെച്ചൂര്‍ മാടുകളെ സംരക്ഷിക്കുന്നു?ശാസ്ത്രീയത എന്നാ പേരില്‍ ചില തല്‍പരകക്ഷികള്‍ നമുക്ക് വച്ച പാരകള്‍ പലതാണ്.അബദ്ധം മനസിലാക്കി തിരുത്താന്‍ നോക്കനമെന്നെ പറഞ്ഞുള്ളൂ.ഇത് ശരിയാണോ എന്ന് പരിശോധിക്കുവാന്‍ ഞങ്ങളെഴുതിയ പുസ്തകങ്ങള്‍ വായിക്കാനോ, ഞങ്ങളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാനോ അല്ല ക്ഷണിക്കുന്നത്.മണ്ണില്‍ സത്യ സന്ധമായി ചെയ്തു വച്ച കാര്യങ്ങള്‍ കാണാന്‍ വരൂ.താന്കള്‍ ഓര്‍ക്കുക ഇന്ന് യുദ്ധം വെറും അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൊണ്ട് മാത്രമല്ല ഉണ്ടാകുന്നത്, ആയുധം ഉണ്ടാക്കുന്നവന്റെ കച്ചവട തന്ത്രങ്ങള്‍ക്കും തീര്‍ത്തും മോശമല്ലാത്തൊരു പങ്കുണ്ട്.തീവ്ര വാദവും അങ്ങനെ തന്നെ, നമ്മള്‍ മറ്റുള്ളവരുടെ കൈകളിലെ കരുക്കളാകാതിരിക്കാന്‍ ശ്രമിക്കുക.

അദ്ദേഹത്തിന് എന്റെ മറുപടി: 


ചാണകത്തിന് എവിടെ നിന്നാണ് ഈ അത്ഭുതസിദ്ധി കിട്ടുന്നത്. ഏതൊരു ജീവിയെയുമെന്ന
പോലെ പശുവും അതിന്റെ തീറ്റ തിന്ന് അതിനാവശ്യമുള്ളത് എടുത്ത് അവശിഷ്ടം പുറത്ത്
കളയുന്നു. സ്വാഭാവികമായും കാര്‍ബണ്‍ അടങ്ങിയ ജൈവാവശിഷ്ടങ്ങള്‍ അതില്‍ ഉണ്ടാവും. സസ്യങ്ങള്‍ക്ക് കാര്‍ബണ്‍ മണ്ണില്‍ നിന്ന് ലഭിക്കേണ്ടതില്ല. എല്ലാജീവജാലങ്ങള്‍ക്കുംസസ്യങ്ങള്‍ക്കും കോശനിര്‍മ്മിതിക്ക് വേണ്ട പ്രധാനമൂലകം നൈട്രജനാണ്. പശു അതിനാ‍വശ്യമായ നൈട്രജന്‍ തീറ്റയില്‍ നിന്ന് എടുക്കുന്നു. ആ നൈട്രജന്‍ കൊണ്ട് പശു അതിനാവശ്യമായ അമിനോ അമ്ലങ്ങളും അതില്‍ നിന്ന് പ്രോട്ടീനും ഉണ്ടാക്കുന്നു. നൈട്രജന്‍, കാ‍ര്‍ബണ്‍, ഓക്സിജന്‍, ഹൈഡ്രജന്‍ എന്നിങ്ങനെ നാല് മൂലകങ്ങള്‍ ചേര്‍ന്നതാണ് പ്രോട്ടീന്‍. ചാണകത്തില്‍ നൈട്രജന്‍ ഉണ്ടെങ്കില്‍ ഉണ്ട് ഇല്ലെങ്കില്‍ ഇല്ല എന്നേ പറയാന്‍ പറ്റൂ. ചാണകം ഒരു സമ്പൂര്‍ണ്ണ വളമാണെന്ന മട്ടില്‍ അവതരിപ്പിക്കുന്നത് അശാസ്ത്രീയമാണ്.

രാസവിഷങ്ങള്‍ കോരി ഒഴിക്കാനോ? എന്താ സര്‍ ഇത്? ഈ വിഷം എന്നതിന്റെ നിര്‍വ്വചനം എന്താണ് സര്‍? രാസവളം വിഷമാണ് എന്ന് പറയുമ്പോള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന്  വ്യക്തമാക്കാമോ? സസ്യങ്ങള്‍ക്ക് വിഷമാണെന്നോ അതോ മനുഷ്യന് വിഷമാണെന്നോ?  ആരാണ് രാസവളം കോരി ഒഴിക്കാന്‍ പറയുന്നത്? കൃത്രിമമായി ഉണ്ടാക്കുന്ന രാസവളം  വിഷമാണെങ്കില്‍ ആന്റിബയോട്ടിക്ക് മരുന്നുകള്‍ കഴിക്കാമോ? വിഷമല്ലേ? ശുദ്ധമായ രാസപദാര്‍ത്ഥമാണത്. ഒരു ഉദാഹരണം പറയാം. ആദ്യമായി കണ്ടുപിടിച്ച ആന്റിബയോട്ടിക്കായ പെനിസിലിന്‍ ഒരു തരം പൂപ്പലില്‍ നിന്നാണ് നിര്‍മ്മിച്ചത്. അതേ കെമിക്കല്‍ ഫോര്‍മ്യൂല ഉപയോഗിച്ച് പിന്നീട് ആമ്പിസിലിന്‍ എന്ന ആന്റിബയോട്ടിക്ക് ലാബറട്ടറികളില്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. രണ്ടിന്റെയും തന്മാത്രഘടന ഒരേ പോലെ. ഒന്ന് പൂപ്പലില്‍ നിന്ന്, മറ്റേത് കൃത്രിമമായി. അപ്പോള്‍ ആമ്പിസിലിന്‍ വിഷമാണോ സര്‍?

ഇന്ന് എത്രയോ തരം ആന്റിബയോട്ടിക്കുകള്‍. കൃത്രിമായി നിര്‍മ്മിക്കുന്നു. സംശയം വേണ്ട,രാസപദാര്‍ത്ഥങ്ങള്‍ കൊണ്ടു തന്നെയാണ് നിര്‍മ്മിക്കുന്നത്. അതൊക്കെ വിഷമാണ്, വര്‍ജ്ജിക്കണം എന്ന് താങ്കള്‍ പറയുമോ? രാസപദാര്‍ത്ഥങ്ങള്‍ കൊണ്ട് കൃത്രിമമായി നിര്‍മ്മിക്കുന്ന ആന്റിബയോട്ടിക്ക് മരുന്നുകള്‍ മനുഷ്യന് വിഷമല്ലെങ്കില്‍ NPK വളം സസ്യങ്ങള്‍ക്ക് വിഷമാകുന്നത് എങ്ങനെയാണ്? ആന്റിബയോട്ടിക്ക് മരുന്നുകള്‍ സൈഡ് എഫക്റ്റ് ഉണ്ടാക്കും എന്ന് ലാഘവത്തോടെ പറയരുത്, വിഷമാണെന്ന് കരുതുന്നുണ്ടെങ്കില്‍ വിഷമാണെന്നും വര്‍ജ്ജിക്കണമെന്നും തന്നെ പറയണം.

എന്താണ് സൂക്ഷ്മജീവി പ്രശ്നം? മണ്ണിലും വായുവിലും വെള്ളത്തിലും സര്‍വ്വത്ര സൂക്ഷ്മജീവികള്‍ ഉണ്ട്. അവയില്ലാത്ത ഒരിഞ്ച് സ്ഥലം എവിടെയും ഇല്ല. എല്ലാ ജൈവപദാര്‍ത്ഥങ്ങളും ചീയുന്നതും അഴുകുന്നതും സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനഫലമാണ്. മണ്ണിലും അവ ജൈവപദാര്‍ത്ഥങ്ങള്‍ തിന്നും അതൊക്കെ വിഘടിപ്പിച്ചും നിലനില്‍ക്കുന്നു എന്നേയുള്ളൂ. രാസവളം സസ്യങ്ങള്‍ക്ക് ഇടുമ്പോള്‍ ആ വളവുമായി സമ്പര്‍ക്കത്തിലാവുന്ന സൂക്ഷ്മജീവികള്‍ക്ക് നാശം വന്നാലും മണ്ണിലെ മൊത്തം സൂക്ഷ്മജീവികളും നശിച്ച് മണ്ണ് സൂക്ഷ്മാണുരഹിതമാവില്ല. അത്രയും സാന്ദ്രത മണ്ണിലും വായുവിലും വെള്ളത്തിലുമായി സൂക്ഷ്മജീവികള്‍ക്ക് ഉണ്ട്. മാത്രമല്ല സെക്കന്റുകള്‍ കൊണ്ടാണ് അവ പെറ്റുപെരുകുന്നത്.

ചുരുക്കത്തില്‍ രാസവളം ദോഷമാണെന്ന് താങ്കള്‍ക്കോ മറ്റ് ജൈവകൃഷി വാദികള്‍ക്കോ സ്ഥാപിക്കാന്‍ കഴിയില്ല. എന്തെങ്കിലും പറയുന്നെങ്കില്‍ അതിശയോക്തിപരമായോ അശാസ്ത്രീമായോ അല്ലെങ്കില്‍ അതിവൈകാരികമായോ മാത്രമേ പറയാന്‍ പറ്റൂ. ഇപ്പറയുന്നതിനെ കളിയാക്കലായി എടുക്കരുതേ. വിഷയം ഇവിടെ നമുക്ക് രാസവളവും ജൈവകൃഷിയും മാത്രമായി പരിമിതപ്പെടുത്താം. അല്ലെങ്കില്‍ കാട് കയറിപ്പോകും.

എന്റെ മേല്‍ക്കമന്റിന് ഗോപാലകൃഷ്ണന്‍ മാഷ് ഒന്നും പ്രതികരിച്ചുകണ്ടില്ല.  എന്നാല്‍ അബ്ദു സമദ് എന്ന ഗ്രൂപ്പ് മെമ്പര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടു: 

രാസവളകൃഷിയോ ജൈവകൃഷി രീതിയേയോ കൊള്ളുകയോ തള്ളുകയോ അല്ല ഒരു ആധുനിക കർഷകൻ ചെയ്യേണ്ടത്. രണ്ടിന്റേയും ഗുണവശങ്ങൾ മനസ്സിലാക്കി ഉത്തമമായ മാർഗ്ഗം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം കർഷകർക്കു നൽകുക എന്നതാണ്. തങ്ങളുടെ ഭൂമിയിൽ ഏതു കൃഷിരീതിയാണ് അഭികാമ്യമെന്നു തീരുമാനിക്കേണ്ടത് അവരാണ്. ഇന്നു കേരളത്തിലെ കൃഷിരീതികളിൽ ഒരു “ജൈവകൃഷി” ട്രന്റാണ് കണ്ടുവരുന്നത് എന്നു പറഞ്ഞാൽ ആരും എതിർത്തു പറയുമെന്നു തോന്നുന്നില്ല. എന്നാൽ രാസവളം നമ്മുടെ മണ്ണിൽ നിന്നും തുടച്ചു നീക്കാനും സാധ്യമല്ല എന്നതും മറ്റൊരു വസ്തുത തന്നെ. പക്ഷെ ജൈവ‌- രാസവള സംഘട്ടനം ഒഴിവാക്കി ഒരു സമ്മിശ്ര കൃഷി രീതിയാണ് ഇന്നു നമ്മുക്കാവശ്യം.

അബ്ദു സമദിന്റെ അഭിപ്രായത്തിന് ഞാന്‍ ഇങ്ങനെ മറുപടി എഴുതി: 

സമ്മിശ്രകൃഷിയായിരുന്നു നമ്മള്‍ പിന്‍‌തുടര്‍ന്നു വന്നിരുന്നത്. അതാണ് ശരിയും. പൊടുന്നനെ എല്ലാം തകിടം മറിഞ്ഞു. പരിസ്ഥിതിവാദികളും പ്രകൃതിജീവനക്കാരും നമ്മുടെ കോമണ്‍ സെന്‍സിനെ പോലും താറുമാറാക്കി കളഞ്ഞു. സമ്മിശ്രകൃഷിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന ഒരു ലേഖനം നെറ്റില്‍ നിന്ന് കിട്ടിയതിലെ പ്രസക്തഭാഗങ്ങള്‍ താഴെ വായിക്കുക. ആവശ്യമെങ്കില്‍ പിന്നീട് പരിഭാഷപ്പെടുത്താം:

A common misconception is that synthetic fertilizers are better than organic. Another misunderstanding is that organic is better than synthetic. You can make political or environmental arguments for synthetic or organic fertilizer, but the plants can't tell the difference as long as the nutrients are available.

Plants can only use nutrients that have been reduced to the molecular form. Chemical fertilizers work so fast because they have already been processed into the molecular form, whereas organic fertilizers must first be broken down by soil microbes. This activity depends on soil temperature. Below 70°F, soil microorganisms work slower, which makes the nutrients in organic fertilizer unavailable to plants in cold soils. Organic fertilizers release nutrients over a period of time, unlike synthetic fertilizers which make the nutrients available at time of application.

Chemical fertilizers dissolve fairly quickly in water, which makes them easily accessible to plants. Their labels instruct to water thoroughly after application. Unfortunately, this ready solubility also means that chemical fertilizers, unlike slow-release organics, leach more quickly from the soil.

For the best results with the least expense, strategically combine the two types of fertilizer. In the spring, while the soil is still cool, apply chemical fertilizer to lawn, flower borders, and vegetable gardens. Once the soil is warm, switch to compost or another low-cost organic source. Organic fertilizers are not necessarily more costly than synthetics. This is commonly misstated, because the measurable amount of nitrogen, phosphorus, and potassium in synthetic fertilizers costs less per pound than those in many commercially prepared organic fertilizers. But those aren't the only sources of organic fertilizer. Once you know, roughly, the fertilizer analysis of organic compounds, which varies with different sources, you can mix your own fertilizers balanced for your particular needs, at a fraction of the cost.

So long as you supply the plants' nutrient requirements, it just doesn't matter to them where the nutrients come from, whether it is an organic or synthetic source.


ഉപസംഹാരം:  കുറ്റിക്കുരുമുളക് ചെടികള്‍ വേര് പിടിപ്പിച്ചത് ആവശ്യമുള്ളവര്‍ കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ ഉള്ള കൃഷിവിജ്ഞാന്‍ കേന്ദ്രയുമായി ബന്ധപ്പെടുക. വിലാസം:


K.M. Prakash
Subject Matter specialist (Agron.)
Krishi Vigyan Kendra, Peruvannamuzhi (P.O.)
Calicut-673528
Phone: 0496-2662372/9447526964.

കമല്‍ ഹാസന്‍ ഖമല്‍ ഹസ്സനാകരുത്. എന്ത്കൊണ്ട് ?

ഷാരൂഖാനെ അമേരിക്കയില്‍ വിമാനത്താവളത്തില്‍ രണ്ട് മണിക്കൂര്‍ തടഞ്ഞ് നിര്‍ത്തിയത് ഇന്ത്യയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. അതില്‍ പ്രതിഷേധിച്ച് തമിഴ് താരം കമല്‍ ഹാസന്‍ തന്റെ പേര് ഖമല്‍ ഹസ്സന്‍ എന്നാക്കി മാറ്റുന്നതായി ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സത്യമാണോ എന്നറിയില്ല. പേരിന്റെ അവസാനം ഹാസന്‍ എന്ന് ഉള്ളത്കൊണ്ട് കമല്‍ ഹാസനും ഒരിക്കല്‍ ഇമ്മാതിരി കാത്തിരിപ്പിനും പരിശോധനയ്ക്കും വിധേയനായിട്ടുണ്ട്. 

ഇത് ഒരു വംശീയപ്രശ്നമായി കാണുന്നതില്‍ അര്‍ത്ഥമില്ല. 2001ലെ 9/11 ആക്രമണത്തിന് ശേഷം അമേരിക്ക ആഭ്യന്തര സുരക്ഷയ്ക്ക് പല നിയമങ്ങള്‍ പാ‍സ്സാക്കുകയും നടപടികള്‍ സ്വീകരിച്ചു വരികയും ചെയ്യുന്നുണ്ട്. അത് ആ രാജ്യത്തിലെ പൌരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. അല്ലാതെ ഒരു മതവിഭാഗത്തെ വംശവിവേചനത്തോടെ കാണാനോ ഇന്ത്യക്കാരനെ അപമാനിക്കാനോ അല്ല. അമേരിക്കയിലേക്ക് പോകുന്ന മറ്റ് രാ‍ജ്യക്കാര്‍ അവിടത്തെ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ പോകാതിരിക്കണം. അമേരിക്കയിലെ ഉദ്യോഗസ്ഥര്‍ നിയമം അണുകിട വ്യതിചലിക്കാതെ പാലിക്കുന്നവരാണ്. ഉദ്യോഗസ്ഥന്മാര്‍ മാത്രമല്ല സര്‍ക്കാരും പൌരജനങ്ങളും നിയമം തെറ്റാതെ പാ‍ലിക്കുന്നു. നിയമം നിര്‍മ്മിക്കുന്നത് പാലിക്കാനാണ് എന്നാണ് അമേരിക്കക്കാരുടെ സംസ്ക്കാരം. ഇന്ത്യയില്‍ നേരെ മറിച്ചാണ്. നിയമങ്ങള്‍ ലംഘിക്കാനുള്ളതാണ് എന്നാണ് ഇന്ത്യയിലെ സര്‍ക്കാ‍രും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ജനങ്ങളും എല്ലാം കരുതുന്നത്. ഒരു നിയമവും തനിക്ക് ബാധകമല്ല എന്നാണ് ശരാശരി ഇന്ത്യക്കാരന്റെ വിചാരം. 

എയര്‍പോര്‍ട്ടില്‍ എത്തുന്ന ഷാരൂഖാനെ അവിടെ നിലവിലുള്ള നിയമം അനുസരിച്ച് മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷം മാത്രമേ പുറത്ത് വിടാന്‍ പാടുള്ളൂ. ആ നിയമം അനുസരിക്കുക മാത്രമേ അവിടത്തെ ഉദ്യോഗസ്ഥന് മാര്‍ഗ്ഗമുള്ളൂ. ഇവിടത്തെ പോലെ സിനിമ നടന്‍ ആണെന്ന് വെച്ച് നിയമത്തിന് അതീതനാണ് സൂപ്പര്‍ താരം എന്ന് അമേരിക്കക്കാര്‍ കരുതുകയില്ല. നിയമം തെറ്റിക്കുന്ന ഒരു ഉദ്യോഗസ്ഥനെ അമേരിക്കയില്‍ കാണാന്‍ കഴിയില്ല. നിയമം അതേ പടി പാലിക്കുന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ വിരളമായിരിക്കും. പണ്ട്, ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ അവരുടെ വാഹനം ഡല്‍ഹിയില്‍ പാര്‍ക്കിങ്ങ് നിരോധിച്ച ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്യുകയുണ്ടായി. അന്ന് പോലീസ് കമ്മീഷണര്‍ ആയിരുന്ന കിരണ്‍ ബേഡി പ്രധാനമന്ത്രിയുടേത് എന്ന് മനസ്സിലാക്കിയിട്ടും ആ വാഹനം അവിടെ നിന്ന് നീക്കം ചെയ്തു. അതിന്റെ പേരില്‍ കുറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നെങ്കിലും കിരണ്‍ ബേഡി അതില്‍ അഭിമാനിക്കുകയാണ് ചെയ്തത്.

ഒരു രാ‍ജ്യത്തിന്റെ സുരക്ഷാനിയമങ്ങള്‍ സാഹചര്യത്തിനനുസരിച്ച് മാറും. പണ്ടൊക്കെ സിഖുകാര്‍ക്ക് വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ പോലും അവരുടെ കൃപാണ്‍ (വീരവാള്‍) ധരിക്കാന്‍ അനുവാദം ഉണ്ടായിരുന്നു. പിന്നീട് സിഖ് ഭീകരവാദികള്‍ വിമാനം റാഞ്ചിയപ്പോള്‍ ആ അനുമതി എടുത്തുകളഞ്ഞു. അമേരിക്കയ്ക്ക് ഇനിയൊരു 9/11 ആവര്‍ത്തിക്കരുത് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനുള്ള മുന്‍‌കരുതല്‍ ആണ് അവര്‍ എടുക്കുന്നത്. അമേരിക്കയെ കുറ്റം പറയുന്നതിന് മുന്‍പ് ഇക്കാര്യങ്ങളെല്ലാം ചിന്തിക്കേണ്ടതുണ്ട്.

കമല്‍ ഹാസന്‍ വെറുമൊരു സിനിമാനടനല്ല. നടന്മാരില്‍ വെച്ച് ഒരു ജീനിയസ്സ് ആണ് അദ്ദേഹം. കാലത്തിന് മുന്നേയാണ് അദ്ദേഹത്തിന്റെ ചിന്തകള്‍.  മറ്റുള്ളവര്‍ക്ക് ക്വാട്ട് ചെയ്യാ‍ന്‍ ഒട്ടേറെ മഹദ്‌വചനങ്ങള്‍ അദ്ദേഹം പറഞ്ഞുവെച്ചിട്ടുണ്ട്. ഷാരൂഖാനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ വേണ്ടി അദ്ദേഹം തന്റെ പേരു മാറ്റുകയാണെങ്കില്‍ അത് നിയമങ്ങള്‍ അനുസരിക്കരുത് എന്നൊരു സന്ദേശം ജനങ്ങള്‍ക്ക് നല്‍കുന്നതിന് തുല്യമായിപ്പോകും.  അമേരിക്കയിലെ പോലെ തന്നെ നിയമങ്ങള്‍ അക്ഷരം പ്രതി അനുസരിക്കാന്‍ നമ്മുടെ ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് കമല്‍ ഹാസനെ പോലെ അപൂര്‍വ്വപ്രതിഭയായ ഒരാള്‍ മുന്നോട്ട് വരേണ്ടത്.  ഒരു രാജ്യം അതിന്റെ  നിയമം പാലിക്കുന്നതിനെതിരെ ധാര്‍മ്മിക രോഷം പൂണ്ട് പേരു മാറ്റുന്നതിലാണ് എനിക്ക് എതിര്‍പ്പ്. അല്ലാതെ തത്വസംഹിതയില്‍ ആകൃഷ്ഠനായി ഇസ്ലാം മതം സ്വീകരിക്കുകയാണെങ്കില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയേയുള്ളൂ.

പൊങ്കാല ; വിചാരവും വിവാദവും

ജീവിതം യുക്തിക്ക് വഴങ്ങാത്ത ഒരു സംഗതിയാണ്. അത്കൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും യുക്തിയുടെ അളവ്കോല്‍ വെച്ചുകൊണ്ട് നിര്‍വ്വചിക്കുന്നത് ശരിയാവുമെന്ന് തോന്നുന്നില്ല. പലര്‍ക്കും പല തരത്തിലുള്ള വിശ്വാസങ്ങളും ആചാരങ്ങളും നിലവിലുണ്ട്. അതൊക്കെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണെന്ന് കരുതുന്ന യുക്തിവാദികളുമുണ്ട്.  ആചാരങ്ങളെയും വിശ്വാസങ്ങളെയും യുക്തികൊണ്ട് ഖണ്ഡിക്കുക എളുപ്പമാണ്. എന്നാല്‍ വിശ്വസിക്കുന്നവര്‍ക്കും ആചാരങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്കും അത് ഒഴിവാക്കാനോ സ്വന്തം യുക്തി ഉപയോഗിച്ച് പരിശോധിക്കാനോ പരിമിതികള്‍ ഉണ്ട് താനും.

യുക്തി എന്നത് യുക്തിവാദികള്‍ മാത്രം ആശ്രയിക്കുന്ന ഒരു മാനദണ്ഡമല്ല. വിശ്വാസികളും യുക്തി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് ഹിന്ദുക്കളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മുസല്‍മാനും കൃസ്ത്യാനിയും അവരവരുടെ യുക്തി ഉപയോഗിച്ച് പരിശോധിക്കുകയും അതൊക്കെ തെറ്റാണെന്ന നിഗമനത്തില്‍ എത്തുന്നുണ്ട്. ഉദാഹരണത്തിന് നിലവിളക്ക് കൊളുത്തുക, പൊട്ട് ചാര്‍ത്തുക എന്നതൊക്കെ മുസല്‍മാന് ഹറാമാണ്. ഇത്പോലെ തന്നെ മുസല്‍മാന്റെയും കൃസ്ത്യാനിയുടെയും വിശ്വാസങ്ങളെയും ഹിന്ദു തന്റെ യുക്തി ഉപയോഗിച്ച് പരിശോധിക്കുകയും അതൊന്നും അനുകരണീയമല്ല എന്ന നിഗമനത്തില്‍ എത്തുകയും ചെയ്യുന്നുണ്ട്. അത്കൊണ്ട് യുക്തി എന്നത് യുക്തിവാദികള്‍ക്ക് മാത്രമുള്ള സവിശേഷതയല്ല എന്നും എല്ലാ മനുഷ്യര്‍ക്കുമുള്ള ആറാമത്തെ ഇന്ദ്രിയമാണ് അതെന്നും കാണാന്‍ കഴിയും.

അന്യമതങ്ങളില്‍ മാത്രമല്ല സ്വന്തം മതങ്ങളിലും ഉള്ള വിശ്വാസങ്ങളെയും ആചാരങ്ങളെയും യുക്തി ഉപയോഗിച്ച് ചിലത് തള്ളിക്കളയാനും ആളുകള്‍ തയ്യാറാവാറുണ്ട്. ഉദാഹരണത്തിന് ദൈവത്തെ പ്രീതിപ്പെടുത്താന്‍ നരബലി ഒരു കാലത്ത് സാധാരണമായിരുന്നു. ഇന്ന് അത് തിരുത്തിയിട്ടുണ്ട്.  ഭക്തിയും ആരാധനയും വിശ്വാസവും ഒക്കെ ആളുകളുടെ സ്വകാര്യതകളാണ്. എന്നിരുന്നാലും കൂട്ടമായി ആരാധിക്കാനും പ്രാര്‍ത്ഥിക്കാനും ഒക്കെ സൌകര്യങ്ങളുണ്ടാക്കുന്ന ഏര്‍പ്പാടുമുണ്ട്. അങ്ങനെയാണ് അമ്പലങ്ങളും പള്ളികളും ഒക്കെ പടുത്തുയര്‍ത്തപ്പെടുന്നത്. ഇതൊന്നും നൂറ് ശതമാനം പേരുടെയും യുക്തിക്ക് നിരക്കണമെന്നില്ല. മറ്റുള്ളവര്‍ക്ക് ദോഷം ഒന്നുമില്ലെങ്കില്‍ ആളുകള്‍ പ്രാര്‍ത്ഥിക്കുന്നതിലും വിവിധ രീതികളിലുള്ള ആരാധനകള്‍ ചെയ്യുന്നതിലും തെറ്റ് പറയാന്‍ കഴിയില്ല.

ഇതിലൊന്നും വിശ്വസിക്കാത്ത യുക്തിവാദികള്‍ ഈ മാതിരിയുള്ള മനുഷ്യന്റെ സ്വകാര്യതകളില്‍ കയറി ആളുകള്‍ക്ക് അലോസരം ഉണ്ടാക്കേണ്ട എന്നാണ് എന്റെ അഭിപ്രായം. സമൂഹത്തില്‍ നിരവധി അശാസ്ത്രീയധാരണകള്‍ ഇന്ന് പ്രചരിക്കുന്നുണ്ട്. അവയ്ക്കൊക്കെ എതിരായി ശരിയായ ശാസ്ത്രീയ വീക്ഷണം സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ യുക്തിവാദികള്‍ക്ക് മുന്നോട്ട് വരാമായിരുന്നു. അതിനൊന്നും അവര്‍ തയ്യാറാവുന്നില്ല. ചില കാര്യങ്ങളില്‍ യുക്തിവാദികള്‍ പോലും അന്ധവിശ്വാസികളാണോ എന്നെനിക്ക് സംശയമുണ്ട്. ഉദാഹരണത്തിന് ആരോഗ്യരംഗമെടുക്കാം. ചികിത്സ എന്നാല്‍ ശാസ്ത്രീയമായത് മോഡേണ്‍ മെഡിസിന്‍ മാത്രമാണ്. ബാക്കിയെല്ലാം അശാസ്ത്രീയമോ തട്ടിപ്പുകളോ ആണ്. ആളുകളാണെങ്കില്‍ ഒന്നാം തരം തട്ടിപ്പായ ഹോമിയോപ്പതിയിലാണ് കൂടുതല്‍ വിശ്വസിക്കുന്നത്. യുക്തിവാദികളും ഹോമിയോപ്പതിയില്‍ വിശ്വസിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. യുക്തിവാദികള്‍ ഹോമിയോപ്പതിയെ എതിര്‍ക്കുന്നത് കണ്ടിട്ടില്ല. രാസവളം, ജി.എം. വിത്ത് തുടങ്ങിയ കാര്യങ്ങളിലും യുക്തിവാദികളുടെ നിലപാട് അറിയില്ല. ഇതൊക്കെ സമൂഹത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. മതത്തെയും ദൈവത്തെയും മാത്രം എതിര്‍ക്കുക എന്ന യാന്ത്രികയുക്തിവാദമാണ് ഇവിടെയുള്ളത്. 

പറഞ്ഞ് വന്നത് ആചാരങ്ങളെയും വിശ്വാസങ്ങളെയും പറ്റിയാണല്ലൊ. ചില ആചാരാനുഷ്ഠാനങ്ങള്‍ സമൂഹത്തിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമ്പോള്‍ അത് ഒരു വിവാദമാകുന്നു. അങ്ങനെ വിവാദമായ ഒരാചാരമാണ് പൊങ്കാല. കഴിഞ്ഞ ഒരു പത്ത് പതിനഞ്ച് വര്‍ഷമായിട്ടാണ് പൊങ്കാലയ്ക്ക് ഇങ്ങനെ പ്രചാരം കിട്ടുന്നത്. ടിവി ചാനലുകളാണ് മറ്റെല്ലാമെന്ന പോലെ പൊങ്കാലയെയും പൊലിപ്പിച്ചെടുത്തത്. ചിലപ്പതികാരത്തിലെ കണ്ണകി എന്ന കഥാപാത്രമാണ് പൊങ്കാല എന്ന ആചാരത്തിന് പിന്നില്‍. എന്തോ ആയിക്കോട്ടെ, ക്ഷേത്രത്തിലോ അമ്പലത്തിലോ അടുപ്പുകള്‍ കൂട്ടി പൊങ്കാല വേവിച്ച് കണ്ണകിക്ക് നിവേദിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുകള്‍ ഉണ്ടാകാന്‍ വഴിയില്ല. എന്നാല്‍ അത് ഇങ്ങ് നടുറോട്ടില്‍ വന്ന് ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ റോഡിന്റെ ഇരുവശവും അടുപ്പ് കൂട്ടുകയും ആ സമയം വളണ്ടിയര്‍മാര്‍ ആ റോഡിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം തടയുകയും ചെയ്യുന്നു എന്നതാണ് ഇപ്പോഴത്തെ വിവാദത്തിന് ആസ്പദമായിട്ടുള്ളത്.

ആരായാലും പൌരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നത് കാടത്തമാണ്. പൊങ്കാലക്കാര്‍ തടയുന്നില്ലേ അത്കൊണ്ട് ഞങ്ങളും തടഞ്ഞോട്ടെ എന്നു പറയുന്ന രാഷ്ട്രീയക്കാരും,  മറ്റുള്ളവര്‍ ബന്ദും ഹര്‍ത്താലും പ്രകടനങ്ങളും നടത്തി തടയുന്നില്ലേ അത്കൊണ്ട് ഞങ്ങളും തടഞ്ഞോട്ടെ എന്നു പൊങ്കാലക്കാരും പറയുന്ന ന്യായം പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല.  രാഷ്ട്രീയക്കാരും മറ്റ് സംഘടനക്കാരും പൊതുയോഗം കൂടാനും , പൊങ്കാലക്കാര്‍ അടുപ്പ് കൂട്ടാനും ആളുകള്‍ക്ക് അസൌകര്യമുണ്ടാക്കാത്ത തരത്തില്‍ മൈതാനങ്ങളോ സ്റ്റേഡിയമോ മറ്റോ കണ്ടെത്തുകയാണ് വേണ്ടത്. സഞ്ചരിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും അവരുടെ വികാരങ്ങളും മാനിക്കപ്പെടുകയും വേണം.

കൈരളി ചാനലില്‍ ഒരു ടോക്ക് ഷോയില്‍ പങ്കെടുത്തുകൊണ്ട് എന്റെ സുഹൃത്ത് കൂടിയായ രവിചന്ദ്രന്‍ സി. ഇക്കാ‍ര്യത്തെ കുറിച്ചു സംസാരിക്കുന്നത് കേള്‍ക്കുക:



ടി വി പ്രോഗ്രാം റെക്കോര്‍ഡ് ചെയ്യാം

അവിചാരിതമായാണ് കൈരളി ചാനലില്‍ ഒരു ടോക്ക് ഷോയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയത്. എന്റെ ഒരു സുഹൃത്ത് മുഹമ്മദ് ഖാന്‍ ആണ് കൈരളിയിലെ അവതാരകന്‍ അരുണിനോട് എന്റെ പേര് നിര്‍ദ്ദേശിച്ചത്. കേള്‍ക്കൂ കേള്‍പ്പിക്കൂ പരിപാടിയില്‍ മൈദയെ കുറിച്ചായിരുന്നു സംവാദം. ടിവിയില്‍ ആ പരിപാടി സം‌പ്രേക്ഷണം ചെയ്യുമ്പോള്‍ അത് റെക്കോര്‍ഡ് ചെയ്യണം എന്ന് ചില സ്നേഹിതന്മാര്‍ ആവശ്യപ്പെടുകയുണ്ടായി. അത്കൊണ്ട് ഒരു ട്യൂണര്‍ കാര്‍ഡിന് വേണ്ടി നെറ്റില്‍ തപ്പിനോക്കി.  അങ്ങനെയാണ് ചിത്രത്തില്‍ കാണുന്ന യു എസ് ബി ടിവി സ്റ്റിക്ക് വാങ്ങാന്‍ തീരുമാനിക്കുകയും  ഫ്ലിപ്കാര്‍ട്ടില്‍  ഓര്‍ഡര്‍ ചെയ്യുകയും ചെയ്യുന്നത്.ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഇപ്പോള്‍ വളരെ എളുപ്പമാണ്.  ഇതിനെ കുറിച്ച് ഞാന്‍ എഴുതിയ പോസ്റ്റ് ഇവിടെ വായിക്കാം.  ഓര്‍ഡര്‍ ചെയ്ത് ഒരാഴ്ചയ്ക്കകം സാധനം വീട്ടിലെത്തി. 3762രൂപയാണ് ഇതിന്റെ ഓണ്‍‌ലൈന്‍ വില. പുറത്ത് ഷോപ്പില്‍ പോയി വാങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും ഇതിനേക്കാളും അധികമായിരിക്കും വില എന്ന് പറയേണ്ടതില്ലല്ലൊ. മാത്രമല്ല ഇത് ലഭിക്കുന്ന ഷോപ്പ് കണ്ടെത്തുകയും എളുപ്പമല്ലല്ലൊ. ഈ ടിവി സ്റ്റിക്ക് കൊണ്ട് ഞാന്‍ റെക്കോര്‍ഡ് ചെയ്ത പ്രോഗ്രാം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത് താഴെ കാണാം. 

ഈ വീഡിയോ നിങ്ങളുടെ സിസ്റ്റത്തില്‍ ഡൌണ്‍‌ലോഡ് ചെയ്തിട്ട് കാണുന്നതായിരിക്കും നല്ലത്. അല്ല്ലാതെ നിര്‍ത്തി നിര്‍ത്തി ലോഡ് ആയി വന്ന് കാണുന്നത് ഒരു സുഖവും ഉണ്ടാവില്ല. കണ്ടു കഴിഞ്ഞ് ഡിലീറ്റ് ചെയ്താല്‍ മതിയല്ലൊ. ഇപ്പോള്‍ വീഡിയോകള്‍ ഡൌണ്‍‌ലോഡ് ചെയ്യാന്‍ യൂട്യൂബ്  തന്നെ അവസരം നല്‍കുന്നുണ്ട്. വീഡിയോയുടെ താഴെ ഡൌണ്‍‌ലോഡ് എന്നൊരു ബട്ടണ്‍ കാണാം. എന്തൊക്കെ സൌകര്യങ്ങളാണ് ഇപ്പോഴൊക്കെ ലഭിക്കുന്നത് അല്ലേ. എന്നിട്ടും ആളുകളൊക്കെ ഒരു തരം ഇല്ലാപ്പാട്ടുകളാണ് പാടി നടക്കുന്നത്. ഇതൊക്കെ ആസ്വദിക്കാനുള്ള സഹൃദയത്വം ഇല്ല്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

ഈ പരിപാടിയില്‍ മൈദ വര്‍ജ്ജിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാദിച്ച ശ്രീ.മോഹനന്‍ വൈദ്യരും ഗംഗാധരന്‍ വൈദ്യരും വളരെ അശാസ്ത്രീയമായ വാദഗതികളാണ് മുന്നോട്ട് വെച്ചത്. എഴുതുന്നത് പോലെ എളുപ്പമല്ല സംസാരിക്കുന്നത്. എന്നാലും ഞാന്‍ ഒരു വിധം കാര്യങ്ങള്‍ പറഞ്ഞ് ഒപ്പിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.  പറയേണ്ട സന്ദര്‍ഭത്തില്‍ പറയാന്‍ ആശയങ്ങളും വാക്കുകളും കിട്ടാതിരിക്കുകയും പിന്നീട്, അയ്യോ ഇതൊക്കെ പറയാമായിരുന്നില്ലേ എന്ന് തോന്നുകയും ചെയ്യുക പലര്‍ക്കുമുള്ള അനുഭവമായിരിക്കും.  ഇനി പരിപാടിയിലേക്ക് :

ഡൌണ്‍ലോഡ് ലിങ്ക്

പുകയുല്പാദിപ്പിക്കുന്ന അടുപ്പുകള്‍ ..

ങ്ങളുടെ നാട്ടില്‍ ഇപ്പോള്‍ ഒരു തരം അടുപ്പുകള്‍ പ്രചരിച്ചു വരുന്നുണ്ട്. പുകയില്ലാത്ത അടുപ്പുകള്‍ എന്ന പേരില്‍ നിര്‍മ്മിക്കപ്പെടുന്ന പുക സമൃദ്ധമായി ഉല്പാദിപ്പിക്കുന്ന അടുപ്പുകളാണ് അവ. ഏത് വീട്ടില്‍ നോക്കിയാലും ഇമ്മാതിരി പുകയടുപ്പുകള്‍ കാണാം. കത്തിക്കാന്‍ തുടങ്ങിയാല്‍ അവരുടെ അടുക്കളയിലും , പുകക്കുഴലിലൂടെ പുറത്തേക്ക് വമിക്കുന്നതുമായി ധാരാളം പുക കാണാം. പുകയില്ലാത്ത അടുപ്പുകള്‍ എന്ന പേര് പറഞ്ഞ് ഇത്തരം അടുപ്പുകള്‍ ഉണ്ടാക്കിക്കൊടുക്കുന്നത് ചില അടുപ്പ് കമ്പനിക്കാരാണ്.  എളുപ്പത്തിന് വേണ്ടിയാണ് അവര്‍ അപ്രകാരം ചെയ്യുന്നത്. എന്നാല്‍ വീട്ടുകാരെ സംബന്ധിച്ച് ഇത് വലിയൊരു ചതിയാണ്.

പല വീടുകളിലും നല്ല ചിമ്മിണിയും പരമ്പരാഗതമായി പെരുതേരി (Mason) നിര്‍മ്മിച്ച അടുപ്പും നിലനില്‍ക്കെയാണ് ഈ അടുപ്പ് സ്ഥാപിക്കുന്നത്. ഇതിന് വേണ്ടി പഴയ അടുപ്പ് പൊളിക്കുകയും പുതിയത് സ്ഥാപിക്കുകയും ചെയ്യുന്നു. ചിമ്മിണി ഉപയോഗശൂന്യമായി നില്‍ക്കുകയും അതിന്റെ ഓരം ചേര്‍ന്ന് പുതിയ അടുപ്പിന്റെ പുകക്കുഴല്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. ശരിയായ രീതിയില്‍ പുകയില്ല്ലാത്ത അടുപ്പ് തന്നെയാണ് ഇങ്ങനെ നിര്‍മ്മിക്കുന്നതെങ്കില്‍ വളരെ നല്ലത് തന്നെ. എന്നാല്‍ വീട്ടുടമയുടെ അജ്ഞത മുതലെടുത്ത് തെറ്റായ രീതിയിലുള്ള അടുപ്പാണ് നിര്‍മ്മിച്ചുകിട്ടുന്നതെങ്കില്‍ അത് വല്ലാത്ത പൊല്ലാപ്പാണ്. അടുക്കളയിലും പരിസരത്തും സദാ പുകയായിരിക്കും. ഇങ്ങനെ കഷ്ടപ്പെടുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും സംഗതി പിടി കിട്ടിയിട്ടില്ല.  ചുരുക്കം വീടുകളില്‍ ശരിയായ അടുപ്പ് , പുക അശേഷം ഇല്ലാത്തത് ഉണ്ടാക്കികിട്ടിയവരും ഉണ്ട്.  എന്റെ അഞ്ചരക്കണ്ടിയിലെ വീട്ടില്‍ അപ്രകാരമുള്ള പുകയില്ലാത്ത അടുപ്പാണ് ഉള്ളത്. എന്നാല്‍ മകളുടെ പുതിയ വീട്ടില്‍ ഇപ്പറഞ്ഞ പുക ഉല്പാദിപ്പിക്കുന്ന അടുപ്പാണുള്ളത്.  അത്കൊണ്ട് മകളുടെ വീട്ടില്‍ ഇപ്പോള്‍ ഗ്യാസ് ആണ് പാചകത്തിന് ഉപയോഗിക്കുന്നത്.  ചിമ്മിണിയും പുകയടുപ്പും ചുമ്മാ കിടക്കുന്നു.

എന്താണ് ഈ അടുപ്പുകള്‍ തമ്മിലുള്ള വ്യത്യാസം എന്ന് മനസ്സിലാക്കുന്നതിന് മുന്‍പ് എന്ത്കൊണ്ടാണ് പുക ഉണ്ടാകുന്നത് എന്ന് നോക്കാം.  പുക എന്നാല്‍ കത്തിത്തീരാ‍ത്ത വിറകാണെന്ന്  ഒറ്റ വാക്കില്‍ പറയാം.  ഏത് ഇന്ധനവും കത്തുക എന്ന് പറഞ്ഞാല്‍  അന്തരീക്ഷത്തിലെ ഓക്സിജനും ആ ഇന്ധനത്തിലെ കാര്‍ബണും യോജിക്കുക എന്നാണ് അര്‍ത്ഥം. അങ്ങനെ യോജിക്കുമ്പോള്‍ താപോര്‍ജ്ജവും കാര്‍ബണ്‍ ഡൈയോക്സൈഡും ഉണ്ടാകുന്നു. കാര്‍ബണ്‍ ഡൈയോക്സൈഡ് എന്ന വാതകത്തിന് നിറമില്ല. അത്കൊണ്ടാണ് പൂര്‍ണ്ണമായി ഇന്ധനം കത്തുമ്പോള്‍ പുക ഇല്ലാത്തത്. എന്നാല്‍ ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ വരുമ്പോഴോ മറ്റ് കാരണങ്ങളാ‍ലോ ഇന്ധനം മുഴുവനും കത്താതിരിക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് ഉണ്ടാകുന്നു. അതാണ് പുക. പുക ഉണ്ടാവുമ്പോള്‍ നമുക്ക് ഇന്ധനനഷ്ടം ഉണ്ടാകുന്നു.

നമ്മള്‍ അടുപ്പില്‍ കത്തിക്കുന്ന വിറകിന് ഇഷ്ടാനുസരണം ഓക്സിജന്‍ ലഭ്യമാക്കിയാല്‍ പൂര്‍ണ്ണമായി കത്തുകയും പുക തീരെ ഇല്ലാതിരിക്കുകയും ചെയ്യും. വിറക് കുറച്ച് ഉപയോഗിച്ചാല്‍ മതിയാവുകയും ചെയ്യും.  കേരളത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്താണ് ഈ ആശയം മുന്നോട്ട് വെച്ചതും പുകയില്ലാത്ത അടുപ്പ് രൂപകല്പന ചെയ്തതും.  ഇമ്മാതിരി അടുപ്പുകള്‍ അക്കാലത്ത് എത്രയോ പേര്‍ക്ക് ഉപകാരപ്രദവും അനുഗ്രഹവുമായിട്ടുണ്ട്.  ക്രമേണ പരിഷത്ത് ജനങ്ങളില്‍ നിന്ന് അകലുകയും ഇപ്പോള്‍ തീരെ നിഷ്ക്രിയമാവുകയും ചെയ്തല്ലൊ.  എനിക്ക് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്ന ഒരു സംഘടനയായിരുന്നു പരിഷത്ത് എന്ന് നഷ്ടബോധത്തോടെ ഇവിടെ സ്മരിക്കട്ടെ.

Smokeless oven -1പിന്നീട് , പരിഷത്തിന്റെ അടുപ്പിന് മോടി കൂട്ടി ചില ചെറുകിട കമ്പനികള്‍ രംഗത്ത് വന്നു.  അത് നന്നായിരുന്നു താനും. കാണാനും നല്ല ചന്തം. പരിഷത്തിന്റെ സയന്‍സ് പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിട്ടാണ് അവര്‍ അടുപ്പ് ആധുനിക രൂ‍പത്തില്‍ നിര്‍മ്മിച്ച് ,  വീടുകളില്‍ സ്ഥാ‍പിച്ചുകൊടുത്തിരുന്നത്.  ഇക്കാണുന്നതാണ് ആ അടുപ്പ്. (ഫോട്ടോ ക്ലിക്ക് ചെയ്ത് വലിപ്പത്തില്‍ കാണുക) അടുപ്പില്‍ വിറക് വെക്കാന്‍ മേലെ ദ്വാരമുള്ളത് പോലെ , ഇഷ്ടം പോലെ ഓക്സിജന്‍ അടുപ്പില്‍ പ്രവേശിക്കാന്‍ താഴെയും ദ്വാരം ഉണ്ട് എന്നതാണ് ഈ അടുപ്പിന്റെ പ്രത്യേകതയും സയന്‍സും.  കത്തിത്തുടങ്ങിയാല്‍ പിന്നെ ഊതേണ്ടതായ ആവശ്യമില്ല. വിറക് തീരുന്നത് വരെ കത്തികൊണ്ടേയിരിക്കും. രണ്ട് ചീള് നേരിയ വിറക് മതി.  പുക തീരെ ഉണ്ടാവില്ല. താഴെയുള്ള ദ്വാരത്തിലൂടെ ഓക്സിജന്‍ ധാരാളമായി അടുപ്പില്‍ എത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അത്കൊണ്ട് പുകയില്ലാത്ത അടുപ്പ് നിങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ ഈ ഫോട്ടോയില്‍ ഉള്ളത് പോലെ അടുപ്പില്‍ വായു കടക്കാനുള്ള ദ്വാരം കൂടി ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം.

xxxxxxxxxx

അടുപ്പിന്റെ മുകള്‍ ഭാഗം ശ്രദ്ധിക്കുക. താഴെയുള്ള ദ്വാരത്തില്‍ നിന്നും ഓക്സിജന്‍ അടുപ്പില്‍ കടക്കാനും , വിറക് കത്തിത്തീരുമ്പോള്‍ ഉണ്ടാകുന്ന അല്പമാത്രമായ വെണ്ണീര് താഴെ വീഴാനുമുള്ള കവാടം കണ്ടോ. ഇങ്ങനെയാണ് പുകയില്ലാത്ത അടുപ്പ് നിര്‍മ്മിക്കേണ്ടത്. എന്നാല്‍ ഇക്കാര്യം പലര്‍ക്കും അറിയില്ല. ഫലമോ ,  നിര്‍മ്മാതാക്കള്‍ വന്ന് പുക ധാരാളമുണ്ടാക്കുന്ന അടുപ്പും നിര്‍മ്മിച്ച് കാശും വാങ്ങി പോകുന്നു. അടുക്കളയില്‍ പണിയെടുക്കുന്ന വീട്ടമ്മമാര്‍ കഷ്ടപ്പെടുകയും ചെയ്യുന്നു. ഇക്കാര്യം അടുപ്പ് പണിയുന്നവര്‍ക്ക് അറിയാ‍ത്തതല്ല.  എങ്ങനെയും പറ്റിച്ച് പണമുണ്ടാക്കുക എന്നതാ‍ണ് ഇപ്പോള്‍ നാട്ടുനടപ്പ്. ആര്‍ക്കും ആരോടും ഒന്നിനോടും ആത്മാര്‍ത്ഥതയില്ല. ചെയ്യുന്ന തൊഴിലില്‍ നീതി പുലര്‍ത്തണമെന്നോ , അതിനോട് കൂറ് വേണമെന്നോ ആര്‍ക്കുമില്ല.  ചുരുക്കം ചിലര്‍ക്ക് ഉണ്ടാവാം. അതല്ലല്ലൊ കാര്യം.

aduppu-1ഇതാണ് പുക ഉല്പാദിപ്പിക്കുന്ന ആ സാധനം. ഇമ്മാതിരി അടുപ്പുകളില്‍ നിന്ന്  യഥേഷ്ടം പുക ഉയരുമെന്ന് മേലെ വായിച്ച ആര്‍ക്കും മനസ്സിലാകുമല്ലൊ.  ഇത്തരത്തിലുള്ള തട്ടിപ്പ് അടുപ്പുകളാണ് ഇപ്പോള്‍ നാട്ടില്‍ സര്‍വ്വത്ര പണിഞ്ഞുകൊടുക്കപ്പെടുന്നത്. അടുപ്പ് ശ്രദ്ധിക്കുക. മേലെ പാത്രവും , താഴെയുള്ള ദ്വാരത്തില്‍ വിറകും വെച്ചാല്‍ ഓക്സിജന്‍ എങ്ങനെയാണ് അടുപ്പില്‍ കടക്കുക? ഇതിനേക്കാളും എത്രയോ ഭേദമാണ് നമ്മുടെ പഴയ അടുപ്പുകള്‍ .  അതിന് മൂന്ന് ഭാഗത്ത് വിടവുണ്ടാകുമല്ലൊ. ഒന്നില്‍ വിറക് കയറ്റി വെച്ചാലും ഓക്സിജന്‍ കടക്കാന്‍ പിന്നെയും രണ്ട് കണ്ണ് ബാക്കിയുണ്ട്. ഈ അടുപ്പ് എളുപ്പത്തില്‍ ഉണ്ടാക്കാം.  ആദ്യം പറഞ്ഞ അടുപ്പിനാവശ്യമായ സാമഗ്രികളും വേണ്ട.

aduppu-2

മേല്‍ ഭാഗം കണ്ടില്ലേ, ഓക്സിജന്‍ കടക്കാനും ചാരം വീഴാനും ഒന്നും ഇല്ല.  അഞ്ചരക്കണ്ടിയിലായാലും മകളുടെ വീട്ടിലായാലും ഉമ്മറത്ത് ഇരിക്കുമ്പോള്‍ അയല്‍പ്പക്കത്തെ വീടുകളില്‍ നിന്ന് ഉയരുന്ന കട്ട പിടിച്ച പുക കുറെയായി കാണുന്നത്കൊണ്ടാണ് ഇങ്ങനെയൊരു ലേഖനം എഴുതിയത്. ആരെങ്കിലും പുകയില്ലാത്ത അടുപ്പ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ,  അവര്‍ക്ക് ഈ പോസ്റ്റ് ഉപകാരപ്രദമായെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനാ‍യി.

കമ്മ്യൂണിസത്തിന്‌ ഇന്ത്യന്‍പതിപ്പ്‌ എന്നത് നടക്കാത്ത കാര്യം

ന്ത്യയിലെ രണ്ട് മുഖ്യധാര കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളില്‍ സി.പി.ഐ.യുടെ പാര്‍ട്ടി കോണ്‍ഗ്രസ്സ് നടന്നു കഴിഞ്ഞു. സി.പി.എമ്മിന്റെ കോണ്‍ഗ്രസ്സ് ഇപ്പോള്‍ നടക്കുകയാണ്.  കിട്ടിയേടത്തോളം റിപ്പോര്‍ട്ടുകള്‍ വെച്ചു നോക്കുമ്പോള്‍ ശ്രദ്ധേയമായ ഒരേയൊരു അഭിപ്രായം വന്നിട്ടുള്ളത് സി.പി.ഐ.യുടെ നേതാവ് ഗുരുദാസ് ഗുപ്തയുടെ ഭാഗത്ത് നിന്നാണ്.  ഇടത് ഐക്യം ശക്തിപ്പെടുത്താന്‍ സോഷ്യലിസ്റ്റ് കൂട്ടായ്മയല്ല വിശാല ജനാധിപത്യ സഖ്യമാണ്  വേണ്ടത് എന്നാണ് ഗുപ്തയുടെ ഒന്നാമത്തെ അഭിപ്രായം.  പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ ഗുരുദാസ് ഗുപ്ത വിഭാവനം ചെയ്യുന്ന വിശാല ജനാധിപത്യ സഖ്യത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ഇടമുണ്ടാവും.  കോണ്‍ഗ്രസ്സ് കൂടി ഉള്‍പ്പെടുന്ന വിശാല ജനാധിപത്യ സഖ്യം എന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയിലെ ഒരു പുരോഗമന സഖ്യം ആയിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. വര്‍ഗ്ഗരാഷ്ട്രീയത്തിന് പകരം സ്വത്വരാഷ്ട്രീയമാണ് ഇന്ത്യന്‍ സമൂഹത്തില്‍ പ്രസക്തമായിട്ടുള്ളത് എന്നാണ് ഗുപ്തയുടെ രണ്ടാമത്തെ അഭിപ്രായം.  വര്‍ഗ്ഗവൈരുദ്ധ്യമല്ല മറിച്ച് ജാതിവൈരുദ്ധ്യങ്ങളാണ് ഇന്ത്യന്‍ സമൂഹത്തിന്റെ ശാപം എന്ന് ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകും.  എന്നാല്‍ ഗുരുദാസ് ഗുപ്തയുടെ ഭേദഗതി സി.പി.ഐ. നേതൃത്വം അപ്പാടെ തള്ളിക്കളഞ്ഞു. നേരു പറയുന്നവര്‍ക്ക് ഇക്കാലത്ത് കമ്മ്യൂണിസ്റ്റുപാര്‍ട്ടികളില്‍ പോലും സ്ഥാനമില്ല.

എന്ത്കൊണ്ടാണ് ഗുപ്തയുടെ ബദല്‍ രേഖ സി.പി.ഐ. തള്ളിക്കളഞ്ഞിട്ടുണ്ടാവുക? കാരണം വ്യക്തമാണ്. ആ ബദല്‍ നിര്‍ദ്ദേശം സി.പി.എം. മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ രേഖയ്ക്ക് വിരുദ്ധമാണ്. സി.പി.എമ്മിന് വിശാല ജനാധിപത്യ സഖ്യവും സ്വത്വരാഷ്ട്രീയവും പറ്റില്ല. സി.പി.എമ്മിന്റെ കൂടെ മുന്നണിയില്‍ നില്‍ക്കണമെങ്കില്‍ ഗുരുദാസ് ഗുപ്തയുടെ ബദല്‍ രേഖ തള്ളിക്കളഞ്ഞേ പറ്റൂ.  സി.പി.എമ്മിന്റെ കൂടെ നിന്ന് ഇഞ്ചിഞ്ചായി മരിക്കുന്നതാണ്, സ്വന്തം നിലയില്‍ പരിപാടിയും നയങ്ങളുമായി പ്രവര്‍ത്തിച്ച് പാര്‍ട്ടി വളര്‍ത്തുന്നതിനേക്കാളും എളുപ്പം എന്ന് സി.പി.ഐ.യുടെ നേതൃത്വം തീരുമാനിച്ചാല്‍ പിന്നെ എന്ത് ചെയ്യാന്‍ പറ്റും? പാവം ഗുരുദാസ് ഗുപ്തയോട് സഹതപിക്കാനേ കഴിയൂ.

ഭയങ്കരപ്പെട്ട വാചാടോപങ്ങളുമായാണ് പ്രകാശ് കാരാട്ട് അവരുടെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കത്തിക്കയറുന്നത്. എതിര്‍ വാക്കുകള്‍ പറയാന്‍ മാത്രം ആ പാര്‍ട്ടിയില്‍ മൌലികമായി ചിന്തിക്കുന്ന ഭാവനാശാലികള്‍ വേറെ ആരും തന്നെ ഇല്ലല്ലൊ. അത്കൊണ്ട് കാരാട്ട് സഖാവ് പറയുന്നത് യാന്ത്രികമായി അംഗീകരിക്കപ്പെടാനാണ് സാധ്യത. എന്തൊക്കെയാണ് പ്രകാശ് കാരാട്ടിന്റെ പുതിയ വെളിപാടുകള്‍? ലോകത്ത് എല്ലാ രാജ്യങ്ങളിലെയും കമ്മ്യൂണിസത്തിന് തെറ്റ് പറ്റിയിരിക്കുന്നു. അത്കൊണ്ട് ഒരു രാജ്യത്തെയും കമ്മ്യൂണിസം മാതൃകയാക്കാന്‍ പറ്റില്ല. ആയതിനാല്‍ കമ്മ്യൂണിസത്തിന് ഇന്ത്യന്‍ പതിപ്പ് ഉണ്ടാക്കണം.  പിന്നെ, സോഷ്യലിസത്തിന്റെ കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതണം. 21ആം നൂറ്റാണ്ടിലെ സോഷ്യലിസം ഒരിക്കലും 20ആം നൂറ്റാണ്ടിലെ സോഷ്യലിസമാകാന്‍ കഴിയില്ല. മുതലാളിത്ത ഉടമസ്ഥതയ്ക്ക് പകരം സ്റ്റേറ്റിന്റെ ഉടമസ്ഥത എന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ തീരുമാനമെടുത്തത് തെറ്റെന്ന് വ്യക്തമായി. സാമൂഹിക ഉടമസ്ഥത എന്നതാകണം ഇതിനുള്ള പരിഹാരം. അതെങ്ങനെയെന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണം.

ഇതൊക്കെ തന്നെയല്ലേ സഖാവേ ഞങ്ങള്‍ പണ്ടുമുതലേ പറഞ്ഞുവരുന്നത്. ഇങ്ങനെയൊക്കെ പറയുന്നത്കൊണ്ടല്ലേ ഞങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരായി ചാപ്പ കുത്തപ്പെട്ടത്.  കമ്മ്യൂണിസത്തിന്റെ ഇന്ത്യനൈസേഷന്‍ ചിന്തിക്കുന്നവര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. ഉടമസ്ഥത സ്റ്റേറ്റിന്റെ കൈയ്യില്‍ ആകുന്നത് ഫലത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും പാര്‍ട്ടി ഭാ‍രവാഹികളും ആയ പുത്തന്‍ മുതലാളി വര്‍ഗ്ഗത്തെ സൃഷ്ടിക്കലാകുമെന്നും വിവരമുള്ളവര്‍ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. അന്നൊക്കെ ഇതൊന്നും തലയില്‍ കയറാതെ ഇപ്പോള്‍ പറയുന്നത്കൊണ്ട് എന്താണ് പ്രയോജനം? എങ്ങനെയാണ് കമ്മ്യൂണിസത്തിന് ഇന്ത്യന്‍ മാതൃക കണ്ടെത്തുക എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയുന്ന കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ ഇപ്പോള്‍ ആരെങ്കിലും താങ്കളുടെ പാര്‍ട്ടിയിലുണ്ടോ? ഏതെങ്കിലും ഒരു പി.ബി.അംഗത്തിന് ഇതിനെ പറ്റി കമാ എന്നൊരക്ഷരം പറയാന്‍ പറ്റുമോ? വളരെ വൈകിപ്പോയി സഖാവേ. മൌലികമായി ചിന്തിക്കാന്‍ കഴിയുന്ന ഒരൊറ്റ സൈദ്ധാന്തികനും ഇപ്പോള്‍ താങ്കളുടെ പാ‍ര്‍ട്ടിയില്‍ ഇല്ല. അത്കൊണ്ട് മാര്‍സ്ക്സിസത്തിന്റെയോ കമ്മ്യൂണിസത്തിന്റെയോ ഇന്ത്യനൈസേഷന്‍ വെറുത പറയാമെന്നല്ലാതെ നടക്കാന്‍ പോകുന്നില്ല.

സോഷ്യലിസത്തിന് താങ്കള്‍ നിര്‍ദ്ദേശിക്കുന്ന തിരുത്തലും അതിനേക്കാളും അപ്രായോഗികമാണ്.  സ്റ്റേറ്റ് ഉടമസ്ഥത തെറ്റാണെന്ന് താങ്കള്‍ ഇപ്പോള്‍ കണ്ടെത്താന്‍ കാരണമെന്താണ്? അവശേഷിക്കുന്ന ചുരുക്കം കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും സ്റ്റേറ്റ് ഉടമസ്ഥത ക്രമേണ ഒഴിവാക്കിക്കൊണ്ടു വരുന്നത്കൊണ്ടല്ലേ.  സ്റ്റേറ്റ് ഉടമസ്ഥത എന്ന സമ്പ്രദായത്തില്‍ ആളുകള്‍ക്ക് ഉല്പാദനത്തില്‍ താല്പര്യം ഉണ്ടാവുകയില്ല എന്നും അങ്ങനെ, അധ്വാനത്തില്‍ നിന്ന് ആളുകള്‍ അന്യവല്‍ക്കരിക്കപ്പെട്ട് ഉല്പാദനമുരടിപ്പ് ഏര്‍പ്പെട്ട് സമൂഹത്തിന് മുന്നോട്ട് പോകാനാവാതെ സ്തംഭനം ഏര്‍പ്പെടുമെന്നും ചിന്തിക്കുന്നവര്‍ പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ. അത് തന്നെയല്ലേ സംഭവിച്ചതും. ഇപ്പോള്‍ താങ്കള്‍ പറയുന്നു, അതൊക്കെ തെറ്റിപ്പോയി ഇനി സാമൂഹിക ഉടമസ്ഥതയെ പറ്റി ചര്‍ച്ച ചെയ്യണമെന്ന്. ആരൊക്കെ ചര്‍ച്ച ചെയ്യാന്‍? അത്രയും ധിഷണയുള്ളവര്‍ ആരാണ് താങ്കളുടെ പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉള്ളത്.  പാര്‍ട്ടിയുടെ സ്വത്ത് എന്ന് തോന്നും വിധം  സ്വകാര്യസ്വത്ത് സമ്പാദിച്ചുകൂട്ടുന്ന നേതാക്കള്‍ക്ക് എങ്ങനെയാണ് സാമൂഹിക ഉടമസ്ഥത എന്ന ആശയം തലയില്‍ കയറുക? സാമൂഹ്യ ഉടമസ്ഥതയുടെ പ്രാഥമിക രൂപമായി സഹകരണ ഉടമസ്ഥതയെ കാണാന്‍ കഴിയുമായിരുന്നു. എന്നാല്‍ സഹകരണ മേഖലയില്‍ നിന്ന് മാറി ട്രസ്റ്റുകള്‍ സംഘടിപ്പിച്ച് വ്യവസായ സംരഭങ്ങള്‍ നടത്തുകയല്ലേ താങ്കളുടെ പാര്‍ട്ടിയിലെ പി.ബി.അംഗങ്ങള്‍ പോലും? അവര്‍ക്ക് സാമൂഹിക ഉടമസ്ഥതയുടെ പ്രായോഗിക രൂപം ചിന്തിക്കാന്‍ പോലും സാധിക്കുമോ?  സാമൂഹിക ഉടമസ്ഥത എന്ന ആശയവും ഒരിക്കലും നടക്കില്ല സഖാവേ.

മൂന്നാം മുന്നണി എന്ന ഏര്‍പ്പാട് അവസാനിപ്പിച്ച് രാജ്യത്ത് കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും ബദലായി ഇടത്പക്ഷ ജനാധിപത്യ സഖ്യം കെട്ടിപ്പടുക്കുക എന്നൊരു ആശയവും പ്രകാശ് കാരാട്ട് അവതരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ്സ് കൂടിയത്കൊണ്ട് തോന്നിയ ഒരു കിനാവാണത്.  ആ നിര്‍ദ്ദിഷ്ട സഖ്യത്തിന് ഇടത്പക്ഷം നേതൃത്വം നല്‍കുകയും വേണം പോലും. രാജ്യത്ത് എവിടെയാണ് ഇപ്പോള്‍ ഇടത്പക്ഷമുള്ളത്?  ഉള്ളതെല്ലാം കുറേശ്ശെ കോണ്‍ഗ്രസ്സും ബി.ജെ.പി.യും പിന്നെ പ്രാദേശിക പാര്‍ട്ടികളും.  പ്രാദേശിക പാര്‍ട്ടികള്‍ക്ക് നിങ്ങളുടെ നേതൃത്വം വേണ്ടല്ലൊ.  എന്ത്കൊണ്ടാണ് ഇടത്പക്ഷങ്ങള്‍ക്ക് ഈ ഗതികേട് വന്നത്?  താങ്കള്‍ക്ക് ഇപ്പോള്‍ തെറ്റ് എന്ന് തോന്നിയില്ലേ, അതൊക്കെ മുന്‍പേ തോന്നാത്തത്കൊണ്ട്.  തെറ്റാണ് എന്ന് അന്നേ ഞങ്ങള്‍ പറയുമ്പോള്‍ ഞങ്ങളെ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ആക്കിയത്കൊണ്ട്. മനസ്സിലായോ? ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നാത്ത ഒരു തെറ്റ് എന്താണെന്ന് പറയട്ടേ?  ഈ ഇടത് പക്ഷ ജനാധിപത്യ സഖ്യവും ഇന്ത്യയില്‍ നടക്കുകയില്ല.  എന്നാല്‍ ഗുരുദാസ് ഗുപ്ത പറഞ്ഞ വിശാല ജനാധിപത്യ സഖ്യം നടക്കുമായിരുന്നു. താങ്കളുടെ പാര്‍ട്ടിയെ പേടിച്ച് ആ നിര്‍ദ്ദേശം സി.പി.ഐ. പുറത്തെടുത്തില്ല.

രാഷ്ട്രീയമായ അസ്തിത്വം വേണമെങ്കില്‍ നിങ്ങളുടെ മുന്നില്‍ ഉള്ള ഒരേയൊരു വഴി, വിശാല ജനാധിപത്യ സഖ്യം എന്നൊരു കാഴ്ചപ്പാട് സ്വീകരിച്ചിട്ട് ബി.ജെ.പി.യുടെയോ കോണ്‍ഗ്രസ്സിന്റെയോ മുന്നണിയില്‍ ചേരുക എന്നതാണ്. അവിടെ നേതൃത്വം വേണമെന്ന ദുര പുറത്ത് കാണിക്കുകയുമരുത്. ബി.ജെ.പി.യുടെ കൂടെ ചേരാന്‍ പ്രയാസമുണ്ടെങ്കില്‍ കോണ്‍ഗ്രസ്സിന്റെ കൂടെ ചേരുക.  ഇത് പറയുമ്പോള്‍ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധന്റെ വിലാപമായി നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നില്ലേ?  എന്നാല്‍ ഒരു മൂന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സ് കൂടി കഴിയുമ്പോള്‍ ഞാന്‍ പറഞ്ഞതാണ് ശരി എന്നു നിങ്ങള്‍ക്ക് തോന്നും. അന്ന് വീണ്ടും കുറെ തെറ്റുകള്‍ ഏറ്റുപറയും. പക്ഷെ അപ്പോള്‍ തിരുത്താന്‍ പാര്‍ട്ടി ഉണ്ടായെന്ന് വരില്ല.  ലാല്‍ സലാം!

മൈദ ; സത്യവും മിഥ്യയും

മൈദയെക്കുറിച്ചുള്ള ആരോപണങ്ങളില്‍ ഒന്ന് അത് ഗോദമ്പില്‍ നിന്ന് ആട്ടയും മറ്റും ഉണ്ടാക്കി ബാക്കി വരുന്ന വേസ്റ്റ് അല്ലെങ്കില്‍ ചണ്ടിയാണ് എന്നതാണ്.  ഇതിന്റെ സത്യാവസ്ഥ ഒന്ന് പരിശോധിക്കാം.  ഗോദമ്പ് ഉള്‍പ്പെടെ ഏത് ധാന്യത്തിനും ഉമി എന്നു പറയുന്ന പുറംതൊലി മാറ്റിയാല്‍ മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. തവിട് എന്ന ആവരണം , പിന്നെ Germ എന്നു പറയുന്ന അതിന്റെ ബീജം പിന്നെ എന്‍ഡോസ്പേം എന്നു പറയുന്ന കേന്ദ്രഭാഗം.
ഇതില്‍ തവിടും Germ എന്നു പറയുന്ന ബീജവും ഒഴിവാക്കി ഗോദമ്പിന്റെ എന്‍ഡോസ്പേം എന്ന് പറയുന്ന കേന്ദ്രഭാഗം പൊടിച്ചുണ്ടാക്കുന്നതാണ് മൈദ.  ഒരു ഗോദമ്പ് മണിയുടെ 85 ശതമാനവും ഈ എന്‍ഡോസ്പേം ആണെന്ന് ഓര്‍ക്കണം. ഗോദമ്പ് മുഴുവനുമായി പൊടിക്കുന്നതാണ് ആട്ട. അതേ ഗോദമ്പില്‍ നിന്ന് 15 ശതമാനം വരുന്ന തവിടും മറ്റും നീക്കം ചെയ്ത് ബാക്കി 85ശതമാനമുള്ള മധ്യഭാഗം പൊടിച്ചെടുക്കുന്ന മൈദ എങ്ങനെയാണ് ചണ്ടി അല്ലെങ്കില്‍ വേസ്റ്റ് ആ‍വുക? അത്കൊണ്ട് മൈദ വേസ്റ്റ് ആണെന്ന വാദം ആദ്യം തന്നെ തള്ളിക്കളയേണ്ടതുണ്ട്.

പിന്നെ പറയുന്നത് മൈദയില്‍ പോഷകഘടകങ്ങള്‍ ഒന്നുമില്ല എന്നതാണ്.  എന്തെല്ലാമാണ് ഈ പോഷകഘടകങ്ങള്‍? നാം കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്ന് അഞ്ച് തരത്തിലുള്ള പോഷകഘടകങ്ങളാണ് നമുക്ക് ലഭിക്കേണ്ടത്.  കാര്‍ബോഹൈഡ്രേറ്റ് എന്നു പറയുന്ന അന്നജം, പ്രോട്ടീന്‍ എന്ന് പറയുന്ന മാംസ്യം, വൈറ്റമിന്‍‌സ് എന്ന് പറയുന്ന ജീവകങ്ങള്‍,  ഇരുമ്പ് - കാല്‍‌സ്യം പോലുള്ള ധാതുക്കളും ലവണങ്ങളും (മിനറല്‍‌സ്) , പിന്നെ ജലം. ഇതാണ് അഞ്ച് ഘടകങ്ങള്‍. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് എന്ന് പറയുന്ന അന്നജത്തില്‍ നിന്നാണ് നമുക്ക് പ്രവര്‍ത്തി ചെയ്യാനും ശ്വസിക്കാന്‍ പോലും ആവശ്യമുള്ള ഊര്‍ജ്ജം ലഭിക്കുന്നത്.  അത്കൊണ്ട് അന്നജമാണ് നമുക്ക് കൂടുതല്‍ അളവില്‍ വേണ്ടത്. ധാന്യത്തിന്റെ കേന്ദ്രത്തിലുള്ള എന്‍ഡോസ്പേമില്‍ ഉള്ളത് ഈ അന്നജമാണ്. സ്റ്റാര്‍ച്ച് എന്നാണ് പറയുക. അതായത് സ്റ്റാര്‍ച്ച് എന്നു പറയുന്ന അന്നജം അല്ല്ലെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ് നമുക്ക് പ്രധാനമായി ആവശ്യമുള്ള ഒരു പോഷകഘടകമാണ്.

ശരീരത്തില്‍ ഊര്‍ജ്ജം അനവരതം ഉല്പാദിപ്പിക്കപ്പെടേണ്ടതുണ്ട്. ഈ ഊര്‍ജ്ജം സ്റ്റാര്‍ച്ചില്‍ നിന്നാണ് ലഭിക്കുന്നത്. ഗോദമ്പില്‍ നിന്ന് തവിടും മറ്റും നീക്കം ചെയ്യുന്നത്കൊണ്ട് അതിലുള്ള ജീവകങ്ങള്‍ മുതലായ പോഷകഘടകങ്ങള്‍ നഷ്ടപ്പെടുന്നുണ്ട് എന്നത് നേരാണ്. പക്ഷെ നമ്മള്‍ വെറും മൈദ മാത്രം കഴിച്ചിട്ടല്ലല്ലൊ ജീവിയ്ക്കുന്നത്.  ആട്ട മാത്രം കഴിച്ചിട്ടും അല്ല. ധാന്യങ്ങളോടൊപ്പം പയര്‍ വര്‍ഗ്ഗങ്ങളും പച്ചക്കറികളും പഴങ്ങളും മറ്റ് പദാര്‍ത്ഥങ്ങളും ഒക്കെ നമ്മള്‍ കഴിക്കുന്നുണ്ടല്ലൊ. എല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളെയും ചേര്‍ത്താണ് സമീകൃതാഹാരം എന്ന് പറയുന്നത്. ഊര്‍ജ്ജദായനിയായ സ്റ്റാര്‍ച്ച് ആണ് മൈദ എന്നത്കൊണ്ട് അതില്‍ പോഷകഘടകം ഇല്ല എന്ന വാദം തെറ്റാണ്.  ഇങ്ങനെയാണെങ്കിലും മൈദയില്‍ മറ്റ് പോഷകഘടങ്ങള്‍ തീരെ ഇല്ല എന്നു പറഞ്ഞാലും ശരിയാവില്ല. ഒരു ധാ‍ന്യത്തില്‍ സ്റ്റാര്‍ച്ച് മാത്രം വേര്‍തിരിച്ചെടുത്ത് ഒരറയിലെന്ന പോലെ സൂക്ഷിക്കാന്‍ പറ്റില്ലല്ലൊ. കുറഞ്ഞ അളവില്‍ മറ്റ് പോഷകഘടങ്ങളും ഗോദമ്പിന്റെ കേന്ദ്രഭാഗമായ എന്‍ഡോസ്പേമില്‍ ഉണ്ട്.  സ്റ്റാര്‍ച്ചാണ് ധാന്യത്തില്‍ കൂടുതല്‍ ഉള്ളത് എന്നതിനാലും  അത് മധ്യഭാഗത്താണ് കേന്ദ്രീകരിച്ചത് എന്നത്കൊണ്ടും മൈദയില്‍ സ്റ്റാര്‍ച്ച് മാത്രമേയുള്ളൂ എന്നു പറയുന്നതാണ്.

മൈദയില്‍ ഫൈബര്‍ ഇല്ല അത്കൊണ്ട് ദോഷമാണ് എന്നാണ് മറ്റൊരു വാദം.  ഈ ഫൈബര്‍ എന്നു പറഞ്ഞാല്‍ അതും കാര്‍ബോഹൈഡ്രേറ്റ് ആണ്. സ്റ്റാര്‍ച്ചിന്റെ മറ്റൊരു വകഭേദം. സെല്ലുലോസ് എന്ന വസ്തുവിനെയാണ് ഫൈബര്‍ എന്നു പറയുന്നത്. സസ്യങ്ങളുടെ കോശഭിത്തി സെല്ലുലോസ് കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. നാരിന്റെ സ്വഭാവം കാണിക്കുന്നത്കൊണ്ട് ഫൈബര്‍ എന്നു പറയുന്നു എന്നേയുള്ളൂ.  തന്മാത്രഘടനയിലുള്ള വ്യത്യാസം കൊണ്ടാണ് സ്റ്റാര്‍ച്ച് ഫൈബര്‍ അഥവാ സെല്ലുലോസ് ആകുന്നത്. ഈ സെല്ലുലോസിനെ ദഹിപ്പിക്കാന്‍ മനുഷ്യന് കഴിയില്ല. അത്കൊണ്ട് ഫൈബര്‍ മനുഷ്യന് ഒരു പോഷകഘടകമായല്ല ഉപയോഗപ്പെടുന്നത്.  നമ്മള്‍ കഴിക്കുന്ന ഫൈബര്‍ ഒക്കെയും ദഹനപ്രക്രിയയ്ക്ക് വിധേയമാവാതെ അന്നനാളത്തിലൂടെ സഞ്ചരിച്ച് പുറത്തേക്ക് പോവുകയാണ് ചെയ്യുന്നത്. പക്ഷെ വന്‍‌കുടലില്‍ ജലാംശം നില്‍ക്കാനും  ദഹനാവശിഷ്ടത്തിന്റെ സഞ്ചാരം വേഗത്തിലാക്കാനും മലബന്ധം ഒഴിവാക്കാനും ഫൈബര്‍ സഹായിക്കുന്നുണ്ട്. പിന്നെ ചെറുകുടലില്‍ ദഹിക്കുന്ന ആഹാരത്തില്‍ നിന്ന്  ആന്ത്രകോശങ്ങളിലേക്ക് ഗ്ലൂക്കോസ് പതിയെ മാത്രം സ്വതന്ത്രമാക്കാനും ഫൈബറുകളുടെ സാന്നിധ്യം കാരണമാകുന്നുണ്ട്.

ദഹിക്കുക എന്ന് പറഞ്ഞാല്‍ നമ്മുടെ ചെറുകുടലില്‍ വെച്ച് എന്‍സൈമുകളുടെ സാന്നിദ്ധ്യത്തില്‍ ആഹാരപദാര്‍ത്ഥങ്ങളിലെ സങ്കീര്‍ണ്ണമായ തന്മാത്രകള്‍ വിഘടിച്ച് ലഘുതന്മാത്രകള്‍ ആവുക എന്നാണ് അര്‍ത്ഥം. ഉദാഹരണത്തിന് സ്റ്റാര്‍ച്ച് എന്ന് പറഞ്ഞാല്‍ അത് കൂറ്റന്‍ തന്മാത്രയാണ്. ചോറ് നമ്മള്‍ എത്ര ചവച്ചരച്ചാലും അത് സ്റ്റാര്‍ച്ചായിട്ടാണ് ചെറുകുടലില്‍ എത്തുന്നത്. ആ സ്റ്റാര്‍ച്ച് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടണമെങ്കില്‍ ഗ്ലൂക്കോസ് എന്ന ലഘുതന്മാത്രയായി വിഘടിക്കേണ്ടതുണ്ട്. അതേ പോലെ പ്രോട്ടീന്‍ എന്നു പറയുന്ന മാംസ്യം അമിനോ ആസിഡുകള്‍ എന്ന ലഘുതന്മാത്രകള്‍ ആയിട്ട് മാത്രമേ ചെറുകുടലില്‍ നിന്ന് ആഗിരണം ചെയ്യുകയുള്ളൂ. മൈദ ദഹിക്കുകയില്ല എന്നും പ്രചരിപ്പിക്കുന്നുണ്ട്. ഗോദമ്പ് മാവോ ആട്ടയോ കൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ ദഹിക്കുമെന്നും മൈദകൊണ്ട് ഉണ്ടാക്കുന്നത് ദഹിക്കുകയില്ല എന്നും പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. ചോറായാലും പറോട്ടയായാലും ചപ്പാത്തിയായാലും സ്റ്റാര്‍ച്ച് അല്ലെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ് ആയാണ് ചെറുകുടലില്‍ എത്തുന്നത്. അവിടെ വെച്ച് അന്നജത്തെ ദഹിപ്പിക്കുന്ന എന്‍സൈം അവയെ ഗ്ലൂക്കോസ് ആക്കി മാറ്റുന്നു. ദഹനവും ഒരു രാസപ്രവര്‍ത്തനമാണ് എന്ന് പ്രത്യേകം ഓര്‍മ്മിക്കേണ്ടതുണ്ട്.

എന്തായാലും  ഭക്ഷണത്തില്‍ ഫൈബര്‍ വേണം എന്നത് അത്യാവശ്യമാണ്.  മൈദയില്‍ ഇപ്പറഞ്ഞ ഫൈബര്‍ അല്ലെങ്കില്‍ സെല്ലുലോസ് ഇല്ല എന്നതും വസ്തുതയാണ്. പക്ഷെ നമ്മള്‍ വെറും മൈദ മാത്രം അല്ലല്ലൊ കഴിക്കുന്നത്. മാത്രമല്ല മുഴുവന്‍ ഗോദമ്പോ ആട്ടയോ കഴിച്ചാലും ആവശ്യമുള്ളത്രയും ഫൈബര്‍ കിട്ടില്ല. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും മറ്റും കഴിച്ചേ പറ്റൂ. അത്കൊണ്ട് മൈദയില്‍ ഫൈബര്‍ ഇല്ല എന്ന് വാദത്തില്‍ കഴമ്പില്ല.

പിന്നെ പറയുന്നത്, മൈദ പശയാണ് അത് കഴിച്ചാല്‍ നമ്മുടെ ആമാശയത്തിലും അന്നനാളത്തിലും ഒക്കെ ഒട്ടിപ്പിടിക്കും എന്നാണ്. ഒട്ടുക എന്നത് സ്റ്റാര്‍ച്ചിന്റെ ഒരു ഭൌതികഗുണമാണ്. അതിന്റെ തന്മാത്ര ഘടനയാണ് കാരണം. എപ്പോഴാണ് മൈദ ഒട്ടുക. അതില്‍ ചൂടുവെള്ളം ഒഴിച്ച് തിക്കായി പരുവപ്പെടുത്തിയാലാണ് ഒട്ടിപ്പിടിക്കുന്ന പശയായി ഉപയോഗിക്കാന്‍ പറ്റുക. ചോറും ഇങ്ങനെ പശയായി ഉപയോഗപ്പെടുത്താലോ. നമ്മള്‍ കടലാസ് ഒട്ടിക്കാന്‍ വറ്റ് ഉപയോഗിക്കാറില്ലേ? എന്ന് വെച്ച് ചോറ് കഴിച്ചാല്‍ അത് അന്നനാളത്തില്‍ എവിടെയെങ്കിലും ഒട്ടിപ്പിടിക്കുമോ? അതേ സമയം മൈദ കൊണ്ട് ഉണ്ടാക്കുന്ന പറോട്ടയോ റൊട്ടിയോ ബിസ്ക്കറ്റോ ചോറ് പോലെ പശയായി ഉപയോഗിക്കാന്‍ പറ്റില്ല എന്നും മനസ്സിലാക്കണം. മൈദ ചൂടുവെള്ളം കലക്കി കട്ടിയായി എടുത്ത് നമ്മുടെ അന്നനാളത്തില്‍ ആരെങ്കിലും തേച്ച് പിടിപ്പിച്ചാല്‍ ഒരു പക്ഷെ അതവിടെ ഒട്ടുമായിരിക്കും. അതല്ലാതെ മൈദ കൊണ്ട് ഉണ്ടാക്കുന്ന ഒരു പലഹാരവും കഴിച്ചാല്‍ എവിടെയും ഒട്ടിപ്പിടിക്കില്ല. മൈദയെ പശയായി മാത്രം കാണുന്നത്കൊണ്ട് തോന്നുന്നതാണത്.

എന്തിനാണ് ഗോദമ്പിലെ തവിടും  അതിലടങ്ങിയിട്ടുള്ള പോഷകഘടകങ്ങളും  എല്ലാം  മാറ്റി മൈദ ഉപയോഗിക്കുന്നത്, മുഴുവന്‍ ധാന്യവും പൊടിച്ച് ആട്ടയോ ഗോദമ്പ് മാ‍വ് തന്നെയോ ഉപയോഗിച്ചുകൂടേ എന്ന് ചോദിക്കാം. ചോദ്യം ന്യായമാണ് താനും.  എന്നാല്‍ ഗോതമ്പില്‍ നിന്ന് മൈദയുണ്ടാക്കുന്നത് പ്രധാനമായും സാംസ്കാരിക - രുചി ശീലങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നതാണ് അതിനുള്ള ഉത്തരം. മൈദ കൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ ഗോദമ്പ് മാവ് കൊണ്ട് ഉണ്ടാക്കാന്‍ പറ്റില്ല. ബേക്കറി ഉല്പന്നങ്ങള്‍ എല്ലാം മൈദ ഉപയോഗിച്ചിട്ടാണ് ഉണ്ടാക്കുന്നത്. നമ്മള്‍ സാധാരണ കഴിക്കുന്ന ബ്രഡ് അഥവാ റൊട്ടിയുടെ കാര്യം എടുക്കാം.  മൈദ കൊണ്ട് ഉണ്ടാക്കുന്ന വൈറ്റ് ബ്രഡ് ആണ് എല്ലാവര്‍ക്കും ഇഷ്ടം. ആട്ട കൊണ്ടു ഉണ്ടാക്കുന്ന ബ്രൌണ്‍ റൊട്ടിയുടെ രുചി പലര്‍ക്കും ഇഷ്ടമല്ല.  ബേക്കറിയില്‍ പോയാല്‍ വൈറ്റ് റൊട്ടി മാത്രമേ ആളുകള്‍ വാങ്ങുകയുള്ളൂ. ഗോദമ്പ് മാവ് കൊണ്ടോ ആട്ട കൊണ്ടോ ഉണ്ടാക്കാന്‍ കഴിയാത്ത പല പലഹാരങ്ങള്‍ മൈദ കൊണ്ട് ഉണ്ടാക്കാന്‍ കഴിയും. അത്കൊണ്ടാണ് മൈദയെ All purpose flour എന്നു പറയുന്നത്.

ഗോതമ്പിന്റെ അന്നജഭാഗം വേര്‍തിരിച്ച്, പൊടിച്ച് കുറെനാള്‍ സൂക്ഷിച്ചതിനുശേഷം റൊട്ടിയും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതായിരുന്നു ആദ്യകാലരീതി. മൈദയുടെ സ്വാഭാവിക നിറം ശുദ്ധവെളുപ്പ് അല്ല.  അത്പോലെ തന്നെ മൈദ ശുദ്ധ അന്നജവുമല്ല. അതില്‍ ചില പ്രോട്ടീനുകളും വര്‍ണ്ണകങ്ങളുമുണ്ട്. അത്കൊണ്ട് മൈദയുടെ സ്വാഭാവികനിറം മഞ്ഞ കലര്‍ന്നതാണ്.  ഗോദമ്പിലെ അന്നജഭാഗം വേര്‍തിരിച്ച് പൊടിച്ച് ആ മാവ് സൂക്ഷിച്ചിരുന്ന കാലത്ത് അതിന് സ്വാഭാവികമായ ഓക്സീകരണം സംഭവിക്കുകയും ഗ്ലൂട്ടനിന്‍ എന്ന പ്രോട്ടീനുകള്‍ തമ്മില്‍ ഡൈസള്‍ഫൈഡ് രാസബന്ധങ്ങള്‍ രൂപപ്പെടുകയും അങ്ങനെ മാവിനു ഒരു തരം പശിമ ലഭിക്കുകയും ചെയ്തിരുന്നു. കൂടാതെ മാവില്‍ ഉള്ള കരോട്ടിനോയ്ഡ് എന്ന   വര്‍ണകങ്ങള്‍ക്ക് (Carotenoid pigments) ഓക്സീകരണം സംഭവിച്ച് അവയുടെ സ്വാഭാവികമായ മഞ്ഞനിറം നഷ്ടപ്പെട്ട് വെള്ളനിറമായി മാറുകയും ചെയ്തിരുന്നു.

ഈ രാസമാറ്റങ്ങളെ വ്യാവസായികമായി ഉപയോഗിക്കാന്‍ പില്‍ക്കാലത്ത് വിവിധങ്ങളായ രാസവസ്തുക്കള്‍ ഉപയോഗിച്ച് മാവ് ബ്ലീച്ച് ചെയ്യാന്‍ തുടങ്ങി. ഇങ്ങനെ ബ്ലീച്ച് ചെയ്ത മാവാണ് മൈദയായി അറിയപ്പെടാന്‍ തുടങ്ങിയത്.  ഇങ്ങനെ ബ്ലീച്ച് ചെയ്യുന്നത് കൊണ്ടാണ് മൈദ കൊണ്ടുണ്ടാക്കുന്ന കേക്ക്, റൊട്ടി പോലുള്ള ബേക്കറി സാധനങ്ങള്‍ പതഞ്ഞ് വീര്‍ത്ത രൂപത്തില്‍ ഇരിക്കുന്നത്. അതായത് മൈദയെ വെളുപ്പിക്കാന്‍ വേണ്ടി മാത്രമല്ല ബ്ലീച്ച് ചെയ്യുന്നത്. മാവിനെ അതിമൃദുവായ പരുവത്തിലാക്കുക എന്നതാണു ബ്ലീച്ചിങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്. ബ്ലീച്ച് ചെയ്യുന്നത്കൊണ്ട് മാവ് പുളിപ്പിക്കുമ്പോള്‍ നല്ല പതുപതുത്ത് വീര്‍‌ത്തുവരും‌, മാത്രവുമല്ല പെട്ടെന്ന് സെറ്റ് ആകുകയും ചെയ്യും.‌ അങ്ങനെയാണ് ബ്രഡും കേക്കുകളും മറ്റും ഉണ്ടാക്കുന്നത്.

മൈദയില്‍ അലോക്സാന്‍ ( Alloxan) അടങ്ങിയിട്ടുണ്ട്, അത് പ്രമേഹം ഉണ്ടാക്കും എന്നാണ് മറ്റൊരു വാദം. മൈദ ബ്ലീച്ച് ചെയ്യുമ്പോള്‍ സ്വാഭാവികമായി അതില്‍ അല്പം അലോക്സാന്‍ ഉണ്ടാകാം എന്നത് നേരാണ്. എന്നാല്‍ ബ്ലീച്ച് ചെയ്യാനോ മൈദയ്ക്ക് മൃദുത്വം ലഭിക്കാനോ അലോക്സാന്‍ ചേര്‍ക്കുന്നില്ല എന്നതാണ് വസ്തുത. അതായത് ബ്ല്ലീച്ചിങ്ങിന്റെ ഒരു ഘട്ടത്തിലും അലോക്സാന്‍ ഉപയോഗിക്കുന്നില്ല. ഗോതമ്പ് മാവ് കുറെ നാള്‍ വെച്ചുകൊണ്ടിരുന്നാലും അന്തരീക്ഷവായുവിലെ ഓക്സിജനുമായുള്ള സമ്പര്‍ക്കത്തില്‍ മാവിലെ കരോട്ടിനോയ്ഡ് വര്‍ണകങ്ങള്‍ക്ക് ഓക്സീകരണം സംഭവിച്ച് അവയുടെ സ്വാഭാവികമായ മഞ്ഞനിറം നഷ്ടപ്പെട്ട് വെള്ളനിറമായി മാറും. അതായത് മാവ്‌ ബ്ലീച്ച് ചെയ്താല്‍ മാത്രമല്ല, ഏറെനാള്‍ സൂക്ഷിച്ചുവെച്ചാലും നേരിയ അളവില്‍ അലോക്സാന്‍ ഉണ്ടാകുമെന്നതാണു വസ്തുത. ധാന്യപ്പൊടികള്‍ക്ക് മൃദുത്വവും വെളുപ്പുനിറവും രുചിയും നല്‍കാനുള്ള കഴിവൊന്നും അലോക്സാനില്ല. അതുകൊണ്ടുതന്നെ, വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന ധാന്യപ്പൊടികളിലെല്ലാം അലോക്സാന്‍ ചേര്‍ക്കുന്നു എന്ന പ്രചാരണവും വാസ്തവവിരുദ്ധമാണ്.

മെഡിക്കല്‍ ഗവേഷണങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നൊരു രാസപദാര്‍ത്ഥമാണ് അലോക്സാന്‍ (Alloxan). ഇത് ആഗ്നേയഗ്രന്ഥിയിലെ ഇന്‍‌സുലിന്‍ ഉല്പാദിപ്പിക്കുന്ന കോശങ്ങളെ കൊല്ലും എന്നതിനാല്‍ എലികളില്‍ ഡയബറ്റീസ് ഉണ്ടാക്കിയിട്ട് അവയില്‍ ഡയബറ്റീസ് മരുന്നുകള്‍ പരീക്ഷിക്കാനാണു അലോക്സാന്‍ മെഡിക്കല്‍ ഗവേഷണത്തില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ അലോക്സാന്‍ എലികളില്‍ അല്ലാതെ മനുഷ്യരില്‍ ഡയബറ്റീസ് ഉണ്ടാക്കുന്നില്ല.  ഗ്ലൂക്കോസിനോട് രൂപസാമ്യമുള്ള അലോക്സാന്‍ ശരീരത്തിലെത്തുമ്പോള്‍ എലികളിലെ ആഗ്നേയഗ്രന്ഥിയിലെ (Pancreas) ഇന്‍സുലിന്‍ ഉല്പാദക കോശങ്ങളില്‍ ഇത് കടക്കുന്നതും മനുഷ്യനില്‍ ഇത് കടക്കുന്നതും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട് എന്നതാണു കാരണം.

അലോക്സാന്‍  രാസസ്ഥിരത ഇല്ലാത്ത  (Chemical stability) ഒരു വസ്തുവാണ്‌. ദ്രാവകരൂപത്തില്‍ ഒന്നര മിനിറ്റ് ആണതിന്റെ  അര്‍ദ്ധായുസ്സ്. അതായത് ദ്രാവകാവസ്ഥയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ സാധനം അലോക്സാനിക് ആസിഡ് ആയി വിഘടിച്ചുപോകുമെന്നര്‍ത്ഥം. അതായത് മൈദയിലുള്ള അലോക്സാന്‍ വെള്ളം തട്ടിയാല്‍ വേഗം തന്നെ അലോക്സാനിക് ആസിഡ് ആയി മാറുന്നു എന്നര്‍ത്ഥം. രാസപദാര്‍ത്ഥം എന്നു കേട്ടാല്‍ തന്നെ അതെന്തോ ഒരു ഭീകരസംഭവമാണെന്ന് ഇന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ശരീരത്തിലും നമ്മുടെ ചുറ്റുപാടും നടക്കുന്നത് അനവരതമായ രാസപ്രവര്‍ത്തങ്ങള്‍ തന്നെയാണ്. ആഹാരം ദഹിക്കുക എന്നതും ഒരു രാസപ്രവര്‍ത്തനമാണ്. ധാന്യങ്ങളിലെ സ്റ്റാര്‍ച്ച് ചെറുകുടലില്‍ വെച്ച് ദഹിച്ച് ഗ്ലൂക്കോസായി മാറി രക്തത്തില്‍ കലര്‍ന്ന് എല്ലാ കോശങ്ങളിലുമെത്തി, പിന്നീട് കോശങ്ങളില്‍ വെച്ച് ആ ഗ്ലൂക്കോസ് വിഘടിച്ച് ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നതും രാസപ്രവര്‍ത്തനമല്ലാതെ മറ്റൊന്നല്ല.

പരീക്ഷണത്തിന്റെ ഭാഗമായി എലികളില്‍ അലോക്സാന്‍ കുത്തിവെച്ച് അവയ്ക്ക് കൃത്രിമമായി ഡയബറ്റീസ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അലോക്സാന്‍ എന്ന പദാര്‍ത്ഥം ഗ്ലൂക്കോസിനോട് സാമ്യമുള്ള പദാര്‍ത്ഥമാണെന്ന് പറഞ്ഞു. ഗോദമ്പ് മാവില്‍ തന്നെ കുറെ കഴിയുമ്പോള്‍ ആ മാവിലുള്ള കരോട്ടിനോയ്‌ഡ് വര്‍ണ്ണകങ്ങളും ഓക്സിജനുമായി സംയോജിച്ച് അലോക്സാന്‍ സ്വാഭാവികമായി ഉണ്ടാവുമെന്നും അപ്പോള്‍ മാവിന് വെളുപ്പ് നിറം ഉണ്ടാവുമെന്നും പറഞ്ഞല്ലൊ. മൈദ ബ്ലീച്ച് ചെയ്യാനുള്ള കണ്ടുപിടുത്തം പ്രകൃത്യാ നടക്കുന്ന ഈ പ്രതിഭാ‍സം കണ്ടിട്ടാണെന്നും പറഞ്ഞു. ബ്ലീച്ച് ചെയ്യുമ്പോള്‍ മൈദയില്‍ അലോക്സാന്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും അല്ലാതെ അലോക്സാന്‍ ചേര്‍ത്ത് ബ്ലീച്ച് ചെയ്യുന്നില്ല എന്നും പറഞ്ഞുകഴിഞ്ഞു. അലോക്സാന്‍  രാസസ്ഥിരത ഇല്ലാത്ത പദാര്‍ത്ഥമാണെന്നും ജലത്തിന്റെ സാന്നിദ്ധ്യത്തില്‍ അത് അലോക്സാനിക് ആസിഡായി വിഘടിച്ചുപോകും എന്നും പറഞ്ഞുവല്ലൊ. അങ്ങനെയാവുമ്പോള്‍ എലികള്‍ക്ക് അലോക്സാന്‍ കുത്തിവെച്ചിട്ട് ഡയബറ്റീസ് ഉണ്ടാകുന്ന പോലെ മൈദയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന അലോക്സാന്‍ ഭക്ഷണത്തില്‍ ഉണ്ടായാല്‍ ഒരു തരത്തിലും മനുഷ്യര്‍ക്ക് പ്രമേഹം ഉണ്ടാവുകയില്ല എന്ന് ഇനിയും വിശദീകരിക്കേണ്ടല്ലൊ.

മൈദ ബ്ലീച്ച് ചെയ്യാന്‍ പ്രധാനമായി ഉപയോഗിക്കുന്നത് ബെന്‍സോയ്‌ല്‍ പെറോക്സൈഡ് (Benzoyl peroxide) ആണ്. എന്ത്കൊണ്ടാണ് ബ്ലീച്ച് ചെയ്യാന്‍ ബെന്‍സോയ്‌ല്‍ പെറോക്സൈഡ് ഉപയോഗിക്കുന്നത്. ഗോദമ്പ് മാവ് കുറെക്കാലം വെച്ചുകൊണ്ടിരുന്നാല്‍ അതില്‍ ഉള്ള കരോട്ടിനോയ്ഡ് വര്‍ണകങ്ങള്‍ക്ക് ഓക്സീകരണം സംഭവിച്ച് ക്രമേണ മാവ് വെള്ളനിറം ആവുമെന്ന് നേരത്തെ പറഞ്ഞല്ല്ലൊ. ബെന്‍സോയ്‌ല്‍ പെറോക്സൈഡ് കൊണ്ട് വ്യാവസായികാടിസ്ഥാനത്തില്‍ ബ്ലീച്ച് ചെയ്യുമ്പോഴും സംഭവിക്കുന്നത് മൈദയില്‍ ഉള്ള കരോട്ടിനോയ്ഡ് വര്‍ണ്ണകങ്ങള്‍ക്ക് ഓക്സീകരണം സംഭവിച്ച് വെളുപ്പ് നിറം കൈവരുന്നു എന്നതാണ്.  മൈദ കൊണ്ട് ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുമ്പോള്‍  അതില്‍  കലര്‍ന്നിട്ടുള്ള ബെന്‍സോയ്‌ല്‍ പെറോക്സൈഡ്  ബെന്‍സോയ്ക് ആസിഡായി (Benzoic acid) മാറുന്നു. ഈ പറയുന്ന ബെന്‍സോയ്ക് ആസിഡ് മിക്ക ഭക്ഷണപദാര്‍ത്ഥങ്ങളിലും പ്രിസര്‍വേറ്റീവായി( Preservative) സാധാരണയായി ഉപയോഗിക്കുന്നതാണ്.  ആഹാരത്തില്‍ കൂടി നമ്മുടെ വയറില്‍ എത്തുന്ന ബെന്‍സോയ്‌ക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ആസിഡ് എന്നു കേള്‍ക്കുമ്പോള്‍ ഭയപ്പെടേണ്ടതില്ല. നമ്മള്‍ കഴിക്കുന്ന നാരങ്ങയില്‍ സിട്രിക്ക് ആസിഡും ബെറി പഴങ്ങളില്‍ ബെന്‍സോയ്‌ക് ആസിഡും വാളന്‍ പുളിയില്‍ ടാര്‍ടാറിക് ആസിഡുമുണ്ട്. പൊതുവെ പുളിപ്പ് രസമുള്ളത് എല്ലാം ആസിഡാണ്.

ബെന്‍സോയ്‌ല്‍ പെറോക്സൈഡ് ക്യാന്‍സറിന് കാരണമാകുമെന്ന് ഈ രംഗത്ത് ഗവേഷണം നടത്തുന്ന അന്താരാഷ്ട്ര ഏജന്‍സികള്‍ പറഞ്ഞിട്ടില്ല.  യു,എസ്സ്.ഏ. , ക്യാനഡ , ആസ്ത്രേലിയ, ചൈന , ന്യൂസ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബ്ലീച്ച് ചെയ്യാന്‍ ബെന്‍സോയ്‌ല്‍ പെറോക്സൈഡ് ഉപയോഗിക്കുന്നുണ്ട്.  ഉപയോഗിക്കുന്ന അളവിന് ഒരു സ്റ്റാന്‍ഡേര്‍ഡ് ഉണ്ടാക്കിയിട്ടുണ്ട് എന്ന് മാത്രം.  എന്തിനെയും ദോഷൈക ദൃക്കോടെ വീക്ഷിക്കുന്നവര്‍ക്ക് നമ്മുടെ രാജ്യത്ത് മൈദ ബ്ലീച്ച് ചെയ്യാന്‍ കണ്ടമാനം ബെന്‍സോയ്‌ല്‍ പെറോക്സൈഡ് ഉപയോഗിക്കുന്നുണ്ട് എന്ന് വെറുതെ അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിയും എന്ന് മാത്രം.  കമ്പനികള്‍ ആളുകളെ കൊല്ലാന്‍ വേണ്ടിയാണ് പ്രോഡക്റ്റുകള്‍ ഉണ്ടാക്കുന്നത് എന്ന മട്ടിലാണ് ചിലര്‍ വാദിക്കുന്നതും പ്രചരിപ്പിക്കുന്നതും. ചുരുക്കത്തില്‍ മൈദയോ അത്കൊണ്ട് ഉണ്ടാക്കുന്ന പറോട്ട, ബിസ്ക്കറ്റ്, ബ്രഡ്, കേക്ക് മുതലായ ഒന്നും തന്നെ ചിലര്‍ പ്രചരിപ്പിക്കുന്ന പോലെ വിഷമോ ആരോഗ്യത്തിന് ഹാനികരമോ അല്ല എന്നാണ് എന്റെ വാദം.