Links

അരാഷ്ട്രീയവും ജനാധിപത്യവും

ഫേസ്‌ബുക്കിലെ ഡമോക്രാറ്റിക്ക് ഗ്രൂപ്പില്‍ ഡിക്‍സണ്‍ ഗ്ലോറി എന്ന് പ്രൊഫൈല്‍ പേരുള്ള ഒരു സുഹൃത്ത് താരതമ്യേന ചെറിയൊരു  പോസ്റ്റ്  ഇട്ടിരുന്നു. അതിങ്ങനെ:

“ ഒരു ചോദ്യം ചോദിക്കട്ടെ. എന്താണ് ഈ അരാഷ്ട്രീയവാദം? ജനാധിപത്യത്തില്‍ ഒന്നോരണ്ടോ പേര്‍ മാത്രം ശരി പറഞ്ഞാല്‍/ചുണ്ടിക്കാണിച്ചാല്‍ അത് അംഗികരിക്കരുത് എന്നുണ്ടോ ? ഭൂരിപക്ഷം പറയുന്നത് മാത്രമാണ് ശരി എന്നും കൂടിയുണ്ടോ? ദയവായി വ്യക്തമാക്കണം, ആരെങ്കിലും! ”


എനിക്ക് ഇത് നല്ലൊരു ചോദ്യമായി തോന്നി. പക്ഷെ ഒറ്റ വാക്കില്‍ മറുപടി പറയാന്‍ കഴിയുന്നില്ല. അത്കൊണ്ട് ഇവിടെ ഒരു പോസ്റ്റ് എഴുതാമെന്ന് കരുതി. ഇനി മറുപടിയിലേക്ക്:

ഒന്നാമത്തെ കാര്യം  അരാഷ്ട്രീയവാദം എന്നൊരു വാദം ഇല്ല എന്നതാണ്. രാഷ്ട്രീയക്കാരെ എതിര്‍ക്കുന്നവരെ ചാപ്പ കുത്താന്‍ രാഷ്ട്രീയക്കാര്‍ കണ്ടുപിടിച്ച ഒരു വാക്കാണ് അരാഷ്ട്രീയവാദം എന്നത്. രാഷ്ട്രീയക്കാരെ എന്ത്കൊണ്ട് എതിര്‍ക്കേണ്ടി വരുന്നു എന്ന് രാഷ്ട്രീയക്കാര്‍ ചിന്തിക്കുന്നില്ല. നിലവില്‍ ഇന്ത്യയില്‍ അനേകം പാര്‍ട്ടികളുണ്ട്. ഇപ്പോഴും പാര്‍ട്ടികള്‍ ജനിച്ചുകൊണ്ടേയിരിക്കുന്നു. ഇങ്ങനെയുള്ള എല്ലാ പാര്‍ട്ടികളും പറയുന്ന അഭിപ്രായങ്ങളെയും ഇടപെടലുകളെയും മൊത്തത്തില്‍ കക്ഷിരാഷ്ട്രീയം എന്നു പറയുന്നു. കക്ഷിരാഷ്ട്രീയക്കാര്‍ അഭിപ്രായം പറയുന്നതും ഇടപെടുന്നതും നിലപാട് സ്വീകരിക്കുന്നതും പലപ്പോഴും ദേശതാല്പര്യങ്ങള്‍ വിസ്മരിച്ചും സ്വന്തം പാര്‍ട്ടി താല്പര്യം നോക്കിയുമാണ്. ചുരുക്കത്തില്‍ തന്റെ പാര്‍ട്ടിക്ക് അധികാരം കിട്ടുമോ, പാര്‍ട്ടിക്ക് കൂടുതല്‍ ജനപിന്തുണ ആര്‍ജ്ജിക്കാന്‍ കഴിയുമോ എന്നു നോക്കിയിട്ടാണ് പാര്‍ട്ടികള്‍ ഓരോ പ്രശ്നത്തെയും കാണുന്നത്. ആ നിലപാടും സമീപനവും ആ പാര്‍ട്ടിക്കാര്‍ക്ക് മാത്രം സ്വീകാര്യവും യോജിച്ചതും ആ പാര്‍ട്ടി വിശ്വാസികളാല്‍ മാ‍ത്രം അംഗീകരിക്കപ്പെടുന്നതുമായിരിക്കും.

ഇങ്ങനെ നിലവിലെ എല്ലാ പാര്‍ട്ടികളും തമ്മില്‍ എല്ലാ കാര്യത്തിലും വൈരുദ്ധ്യങ്ങളുണ്ട്. ഈ വൈരുദ്ധ്യങ്ങള്‍ രാജ്യതാല്പര്യത്തിന്റെ പേരിലല്ല മറിച്ച് പാര്‍ട്ടി താല്പര്യങ്ങളുടെ പേരിലാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. തങ്ങളുടെ അണികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ഓരോ പാര്‍ട്ടി നേതാവും നിലപാട് എടുക്കുന്നതും പ്രസംഗിക്കുന്നതും. ഇപ്രകാരം പാര്‍ട്ടികള്‍ തമ്മില്‍ കടുത്ത വൈരുദ്ധ്യങ്ങളും ശത്രുത തന്നെയും നിലനില്‍ക്കുന്നുണ്ട്. ശത്രുത എന്നത് സ്വന്തം അധികാരവും പദവിയും നിലനിര്‍ത്താനാണെന്നും ഓര്‍ക്കണം. എന്നാല്‍ തങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ ശത്രുത മനസ്സിലൊളിപ്പിച്ച് ഒറ്റക്കെട്ടാകാനും രാഷ്ട്രീയക്കാര്‍ക്ക് കഴിയാറുണ്ട്. അത് പക്ഷെ നേതാക്കളുടെ തലത്തില്‍ മാത്രമാണ്. അണികളിലേക്കെത്തുമ്പോള്‍ ശത്രുത സ്ഥായിയാണ്. ഇങ്ങനെ ജനങ്ങള്‍ ആകെ മൊത്തം പല പല പാര്‍ട്ടികളില്‍ വിശ്വസിച്ച് സമൂഹത്തില്‍ ഭിന്നിച്ച് നിലകൊള്ളൂകയാണ് ഇന്ന്. ഇങ്ങനെ ഭിന്നിക്കപ്പെട്ട ജനങ്ങള്‍ താന്താങ്ങളുടെ നേതാക്കള്‍ പറയുന്നത് മാത്രമാ‍ണ് ശരിയെന്ന് കരുതുന്നു. രാഷ്ട്രത്തിന്റെ കാര്യമായ രാഷ്ട്രീയത്തില്‍ സ്വന്തമായി ചിന്തിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. ചിന്തിക്കാനുള്ള അവകാശം അവര്‍ നേതാക്കള്‍ക്ക് വിട്ടുകൊടുക്കുന്നു. നേതാക്കളാകട്ടെ സ്വന്തം പാര്‍ട്ടിയെ പറ്റിയും അതിലും സ്വന്തം പദവിയെ പറ്റിയും മാത്രം ചിന്തിക്കുന്നു. ഇതാണ് പൊതുവെ ഇന്നത്തെ കക്ഷിരാഷ്ട്രീയത്തിന്റെ അവസ്ഥ.

ഇതില്‍ നിന്ന് വ്യത്യസ്തമായി ചിലര്‍ സ്വന്തം നിലയില്‍ രാഷ്ട്രീയകാര്യങ്ങള്‍ ചിന്തിക്കുകയും അഭിപ്രാ‍യം പറയുകയും ചെയ്യുന്നു. അവരുടെ രാഷ്ട്രീയമെന്നത് പൊതുവെ സമൂഹത്തിനും രാഷ്ട്രത്തിനും അനുഗുണവും ഏതെങ്കിലും പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയുടെ പക്ഷം ചേരാത്തതുമായിരിക്കും. അത്തരക്കാരെയാണ് രാഷ്ട്രീയക്കാര്‍ അരാഷ്ട്രീയക്കാര്‍ എന്നു വിശേഷിപ്പിക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ വിശ്വസിച്ചോ അല്ലെങ്കില്‍ പക്ഷം പിടിച്ചോ മാത്രമേ അഭിപ്രായം പറയാവൂ എന്ന നിലപാടില്‍ നിന്നാണ് അരാഷ്ട്രീയവാദം എന്ന വാക്ക് ഉണ്ടാവുന്നത്.  എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടില്‍ വിശ്വസിച്ച് എതിരഭിപ്രായം പറയുന്നവരെ വ്യക്തിഹത്യ നടത്താനോ സാധിക്കുമെങ്കില്‍ വക വരുത്താനോ യാതൊരു വൈമനസ്യവുമില്ലാത്ത രാഷ്ട്രീയക്കാരുമുണ്ട് എന്നത് വസ്തുതയാണ്. ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേര്‍ന്ന് എന്തും പറയാം, പൊതുമുതല്‍ നശിപ്പിക്കാം, മറ്റ് പാര്‍ട്ടിക്കാരെ ആക്രമിക്കാം അങ്ങനെ എന്തും കാട്ടിക്കൂട്ടാം അതൊക്കെ തെറ്റായി രാഷ്ട്രീയക്കാര്‍ കാണുന്നില്ല. കാണും മറ്റ് പാര്‍ട്ടിക്കാര്‍ ചെയ്യുമ്പോള്‍ മാത്രം. സ്വന്തം പാര്‍ട്ടിക്കാരന്‍ എന്ത് ചെയ്താലും ന്യായീകരിക്കുകയും ചെയ്യും. ചുരുക്കത്തില്‍ രാഷ്ട്രീയക്കാരന്‍ തന്റെ പാര്‍ട്ടിയെയൊഴികെ മറ്റെല്ലാ പാര്‍ട്ടികളെയും എതിര്‍ക്കുന്നു. ഇക്കൂട്ടര്‍ അരാഷ്ട്രീയക്കാരന്‍ എന്നു പറയുന്നവര്‍ അവന്റെ ഒരു പാര്‍ട്ടിയെയും ചേര്‍ത്ത് എല്ലാറ്റിനെയും എതിര്‍ക്കുന്നു എന്ന വ്യത്യാസമേയുള്ളൂ.

അപ്പോഴും അരാഷ്ട്രീയക്കാര്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ രാഷ്ട്രീയക്കാരെ മാത്രമേ എതിര്‍ക്കുന്നുള്ളൂ എന്നും രാജ്യത്തെയോ രാജ്യതാല്പര്യങ്ങളെയോ എതിര്‍ക്കുന്നില്ല എന്നും ഓര്‍ക്കണം. രാഷ്ട്രകാര്യങ്ങളില്‍ അവര്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകളുമുണ്ട്. അത്കൊണ്ട് രാഷ്ട്രീയക്കാര്‍ സ്വയം നന്നാകാനാണ് നോക്കേണ്ടത്. അല്ല്ലാതെ എതിര്‍ക്കുന്നവരെ അരാഷ്ട്രീയക്കാരെന്ന് വിശേഷിപ്പിച്ച് പരിഹസിക്കുകയല്ല ചെയ്യേണ്ടത്. നിങ്ങള്‍ തമ്മില്‍ വല്ല യോജിപ്പുമുണ്ടോ രാഷ്ട്രീയക്കാരേ?  പരസ്പരം സ്പര്‍ദ്ധയും പകയുമല്ലേ നിങ്ങള്‍ സമൂഹത്തില്‍ വിതയ്ക്കുന്നത്?  ഇന്ന് എത്രയോ പാര്‍ട്ടികള്‍ ഇന്ത്യയിലുണ്ട്. എത്രയോ നേതാക്കളും അതിലേറെ അണികളുമുണ്ട്. ഇവരൊക്കെ നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം എന്താണ്? സമൂഹത്തിന് എന്ത് സേവനമാണ് ഇവര്‍ ചെയ്യുന്നത്. നേതാവിന് അധികാരം നേടിക്കൊടുക്കുക എന്ന ദല്ലാള്‍ പണി മാത്രമല്ലേ ഇന്ന് രാഷ്ട്രീയപ്രവര്‍ത്തനം എന്നത്. രാഷ്ട്രീയപ്രവര്‍ത്തനം എന്നത് സാമൂഹ്യപ്രവര്‍ത്തനമാണെന്ന ബാലപാഠം പോലും നിങ്ങള്‍ വിസ്മരിച്ചില്ലേ.

എത്രയെത്ര പാര്‍ട്ടിക്കമ്മറ്റികള്‍? ഈ കമ്മറ്റികള്‍ സമൂഹത്തിന് വേണ്ടി എന്താണ് ചെയ്യുന്നത് എന്ന് ആലോച്ചിട്ടുണ്ടോ? ഒന്ന് മാത്രമേ ചെയ്യുന്നുള്ളൂ, സ്വന്തം നേതാക്കളെ താങ്ങിനിര്‍ത്തുന്നു. സാധാരണ ജനങ്ങള്‍ രാഷ്ട്രീയപ്രവര്‍ത്തകരെ കാണുന്നത് സംഭാവന പിരിക്കാ‍നും  വോട്ട് അഭ്യര്‍ത്ഥിക്കാനും ജാഥയ്ക്കും സമ്മേളനങ്ങള്‍ക്കും ക്ഷണിക്കാനും വേണ്ടി വരുമ്പോള്‍ മാത്രമാണ്. ജനങ്ങള്‍ക്ക് രാഷ്ടീയപ്രവര്‍ത്തകര്‍ ഇന്ന് അപ്രാപ്യരാണ്. അധികാരത്തിന്റെ അനേകം ശ്രേണികളില്‍ അഭിരമിക്കുന്നവരാണ് ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍. ഇങ്ങനെയൊക്കെ പറയുന്നതിനെയാണ് രാഷ്ട്രീയക്കാര്‍ അരാഷ്ട്രീയം എന്നു പറയുന്നത്. അവര്‍ക്കൊക്കെ ഒരു കംഫര്‍ട്ടബിള്‍ സോണില്‍ ഇരുന്നുകൊണ്ട് അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും രുചി നുണയണമെന്നേയുള്ളൂ. എതിര്‍ക്കുന്നവരെ അരാഷ്ട്രീയവാദികള്‍ എന്നു മുദ്ര കുത്തി പരിഹസിക്കാന്‍ അണികളെ ചുമതലപ്പെടുത്തിയിരിക്കുന്നു. നമ്മുടെ രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും അപഹാസ്യവും പൊറാട്ട് നാടകവുമാക്കി മാറ്റുന്നത്ത് രാഷ്ട്രീയക്കാരോ അതോ ഇപ്പറഞ്ഞ സ്വന്തം അഭിപ്രായം പറയുന്ന കക്ഷിരാഷ്ട്രീയ രഹിതരോ എന്ന് ആലോചിക്കുക.

ഇന്ത്യക്ക് താ‍ങ്ങാനാവുന്നതില്‍ അധികം രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ന് നിലവിലുണ്ട്.  എന്തിനാണ് ഇത്രയധികം പാര്‍ട്ടികള്‍? എത്രയെത്ര നേതാക്കളെയാണ് ജനം തീറ്റിപ്പോറ്റുന്നത്. എന്നിട്ട് ആ നേതാ‍ക്കള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതോ? മറ്റുള്ള പാര്‍ട്ടിക്കാരെ വെറുക്കാനുള്ള ആഹ്വാനവും മറ്റേ പാര്‍ട്ടി ഉള്ളത് മാത്രമാണ് ഒരേയൊരു പ്രശ്നം എന്ന മട്ടില്‍ അണികളെ മസ്തിഷ്ക്കപ്രക്ഷാളനം ചെയ്യലും. ആ പാര്‍ട്ടി കൂടി നിലനിന്നാലേ ജനാധിപത്യത്തിന് അര്‍ത്ഥമുണ്ടാകൂ എന്ന് ഏതെങ്കിലും നേതാവ് അണികളെ പഠിപ്പിക്കുമോ?  നിലവിലെ രാഷ്ട്രീയത്തില്‍ നേതാക്കള്‍ പഴയ രാജാക്കന്മാരെ പോലെയോ ഏറ്റവും താഴെ തട്ടില്‍ യജമാനന്മാരെ പോലെയോ ആണ് വിലസുന്നത്. ഇതൊക്കെ മാറണം എന്നു പറയുന്നത് അരാഷ്ട്രീയമാണെങ്കില്‍ , അരാഷ്ട്രീയമാണ് ശരിയായ രാഷ്ട്രീയം. രാഷ്ട്രീയക്കാരെയും രാഷ്ട്രീയപാ‍ര്‍ട്ടികളെയും മാറ്റാനും നന്നാക്കാനും സമൂഹം മൊത്തത്തില്‍ അരാഷ്ട്രീയവല്‍ക്കരിക്കണം, അതായത് കക്ഷിരാഷ്ട്രീയം ആളുകള്‍ ഉപേക്ഷിക്കണം.

ഇന്ത്യയിലെ ഏറ്റവും പുരാതനമായ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനെ നോക്കൂ, സംഘടനാ തെരഞ്ഞെടുപ്പ് എന്ന് കേട്ടാല്‍ അതിലെ നേതാക്കള്‍ക്കെല്ലാം ബോധക്ഷയം വരും. എന്ത്കൊണ്ട്? തെരഞ്ഞെടുപ്പില്‍ ജയിച്ച് കയറാന്‍ പറ്റും എന്ന് ഒരു നേതാവിനും ആത്മവിശ്വാസമില്ല. എന്നാല്‍ നേതാവായിരിക്കുകയും വേണം. ഇങ്ങനെയാണോ രാഷ്ട്രീയം വേണ്ടത്? ജനാധിപത്യത്തിന് വേണ്ടത്, രാഷ്ട്രീയപാര്‍ട്ടികളും സേവനതല്പരരായ രാഷ്ട്രീയപ്രവര്‍ത്തകരും മുന്‍‌വിധിയില്ലാത്ത, ഒരു പാര്‍ട്ടിയിലും അന്ധമായി വിശ്വസിക്കാത്ത സിവില്‍ സമുഹവുമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അംഗങ്ങളും ഭാരവാഹികളും നേതാക്കളും മതി, അനുയായികള്‍ വേണ്ട എന്നര്‍ത്ഥം. പെര്‍ഫോമന്‍സ് വിലയിരുത്തി വോട്ടര്‍മാര്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഭരണനിര്‍വ്വഹണാനുമതി നല്‍കട്ടെ.

രണ്ടാമത്തെ കാര്യം, ജനാധിപത്യത്തില്‍ ഒന്നോരണ്ടോ പേര്‍ മാത്രം ശരി പറഞ്ഞാല്‍ /ചുണ്ടിക്കാണിച്ചാല്‍ അത് അംഗികരിക്കരുത് എന്നുണ്ടോ എന്ന ചോദ്യം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ശരി ഒന്നോ രണ്ടോ പേര്‍ക്കോ അനേകം പേര്‍ക്കോ പറയാം. ചിന്തിക്കുന്നവര്‍ അത് അംഗീകരിക്കുകയും ചെയ്യും. പക്ഷെ പാര്‍ലമെന്റില്‍ എത്തുമ്പോള്‍ ആ ശരി എന്നത് ഭൂരിപക്ഷം പേരുടെ ശരിയായിരിക്കണം. ആ ശരി മാ‍ത്രമേ നടപ്പിലാക്കാന്‍ പറ്റൂ. പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ടര്‍മാരെ പ്രതിനിധീകരിക്കുന്നത്കൊണ്ട് , പാര്‍ലമെന്റിലെ ഭൂരിപക്ഷം എന്നത് വോട്ടര്‍മാരുടെ ഭൂരിപക്ഷമാണ്. ചിലപ്പോള്‍ ഭൂരിപക്ഷത്തിന് തെറ്റ് പറ്റാം. അങ്ങനെ തെറ്റ് നടപ്പിലാവാം. ന്യൂനപക്ഷമായിപ്പോയി എന്നത്കൊണ്ട് ഒരു ശരി നടപ്പിലാവാതെയും വരാം. അക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഭൂരിപക്ഷതീരുമാനം നടപ്പിലാവും എന്നതാണ് ജനാധിപത്യത്തിന്റെ രീതി. മറ്റൊരു മാര്‍ഗ്ഗം ഇല്ലല്ലൊ. ശരി എന്നത് ആപേക്ഷികമാവാം, അല്ലെങ്കില്‍ അനേകം ശരികളുണ്ടാവാം. അപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും? ആ പ്രതിസന്ധി മറികടക്കാനാണ് ഭൂരിപക്ഷതീരുമാനം എന്തായാലും അതിന് ന്യൂനപക്ഷം വഴങ്ങുക എന്ന ഉപായം കണ്ടുപിടിച്ചത്. തങ്ങളുടെ ശരി മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അങ്ങനെ തെറ്റില്‍ നിന്ന് ശരിയിലേക്കെത്തിക്കാനും  ജനാധിപത്യത്തില്‍ അവസരങ്ങളും അവകാശവുമുണ്ട്.

അത്കൊണ്ടാണ് എത്ര ദൂഷ്യങ്ങള്‍ ഉണ്ടെങ്കിലും മറ്റെല്ലാ ഭരണ സമ്പ്രദായങ്ങളെക്കാളും പാര്‍ലമെന്ററി സമ്പ്രദായമാണ് മികച്ചത് എന്ന് പറയുന്നത്. ശരി എന്നത് എല്ലായ്പ്പോഴും ശരി തന്നെയാണ്. അത് മറ്റാരും അംഗീകരിച്ചില്ലെങ്കിലും. പക്ഷെ ഒരു സിസ്റ്റം പ്രവര്‍ത്തിക്കണമെങ്കില്‍ ഭൂരിപക്ഷതീരുമാനം നടപ്പിലായേ പറ്റൂ. ചിന്തിക്കുന്ന മനുഷ്യര്‍ക്ക് എപ്പോഴായാലും ശരിയിലേക്ക് എത്താതിരിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ തെറ്റുകള്‍ക്ക് ആധിപത്യം നേടാന്‍ കഴിഞ്ഞാലും, ശരിയിലേക്കെത്താനുള്ള പോരാട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കും. അങ്ങനെയുള്ള പോരാട്ടങ്ങളിലൂടെ ജനാധിപത്യവും സമ്പുഷ്ടമാകേണ്ടതുണ്ട്. ഈ പോസ്റ്റും അങ്ങനെയൊരു പോരാട്ടത്തിന്റെ തീരെ നിസ്സാരമായ ഭാഗമാണ്.

ആന്‍ഡ്രോയ്‌ഡ് ആപ്ലിക്കേഷന്‍സ്

ആന്‍ഡ്രോയ്‌ഡ് ഫോണുകളുടെ ഒരു പ്രത്യേകത അനേകം ആപ്ലിക്കേഷന്‍സ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം എന്നതാണ്. ഏതെല്ലാം ആപ്ലിക്കേഷന്‍സ് എന്ന് വിവരിക്കാന്‍ കഴിയില്ല. അത്രയധികം ആപ്പ്സ് ഉണ്ട്. എല്ലാം ആന്‍ഡ്രോയ്‌ഡ് മാര്‍ക്കറ്റില്‍ നിന്ന് സര്‍ച്ച് ചെയ്ത് സൌജന്യമായി ഡൌണ്‍‌ലോഡ് ചെയ്യാം.  ചില ആപ്പ്സ് തുച്ഛമായ കാശ് നല്‍കിയും വാങ്ങാം.  അത്തരത്തില്‍ ഒരു ആപ്ലിക്കേഷന്‍ ഞാന്‍ വാങ്ങിയിരുന്നു. ഫോണ്‍ റൂട്ട് ചെയ്യാതെ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കുന്ന ആപ്പ് ആണ് ഞാന്‍ വാങ്ങിയത്. അത് ഉപയോഗിച്ച് എടുത്ത രണ്ട് സ്ക്രീന്‍ ഷോട്ട് ആണ് താഴെ കാണുന്നത്. എനിക്ക് വളരെ ഉപയോഗപ്രദമെന്ന് തോന്നിയ രണ്ട് ആപ്ലിക്കേഷന്‍ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ് എഴുതുന്നത്.

ഒന്നാമത്തെ ആപ്പ് ‘ബ്ലോഗര്‍’ തന്നെയാണ്. അതെ ബ്ലോഗറിന്റെ ഔദ്യോഗിക ആപ്ലിക്കേഷന്‍. നമുക്ക് സഞ്ചരിക്കുമ്പോള്‍ തന്നെ ബ്ലോഗ് ചെയ്യാം. വഴിയില്‍ കാണുന്ന ദൃശ്യങ്ങള്‍ അപ്പോള്‍ തന്നെ ഫോട്ടോകള്‍ എടുത്ത് ടൈറ്റിലും ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യാം. മൊബൈലില്‍ ബ്ലോഗിന്റെ പോസ്റ്റ് എഡിറ്റര്‍ എങ്ങനെയുണ്ടാകുമെന്ന് താഴെ കാണുന്ന സ്ക്രീന്‍ ഷോട്ട് നോക്കുക. ക്യാമറയുടെ ചിഹ്നം കാണുന്നില്ലേ , അതില്‍ ക്ലിക്ക് ചെയ്ത് ഫോട്ടോ എടുത്താല്‍ അപ്പോള്‍ തന്നെ ഇമേജ് എഡിറ്ററില്‍ അപ്‌ലോഡ് ആയിക്കഴിഞ്ഞു. ഫോണില്‍ സേവ് ആയിട്ടുള്ള ഫോട്ടോകള്‍ പോസ്റ്റില്‍ ചേര്‍ക്കാന്‍ ക്യാമറ ചിഹ്നത്തിന് അടുത്തുള്ള ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ മതി.  ഇപ്രകാരം ഫോട്ടോ എടുത്തിട്ട് അപ്പോള്‍ തന്നെ പബ്ലിഷ് ചെയ്യുകയോ ഡ്രാഫ്റ്റ് ആയി സേവ് ചെയ്യുകയോ ചെയ്യാം.



ഈ ആപ്ലിക്കേഷന്റെ ലിങ്ക് ഇവിടെ.

രണ്ടാമത്തേത്  GNOTES  ആണ്. ഈ ആപ്ലിക്കേഷന്‍ ഓപന്‍ ചെയ്ത് ഇതില്‍ ഫോട്ടോകള്‍, ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ഒക്കെ അപ്‌ലോഡ് ചെയ്യാം. മൈക്കിന്റെ ഐക്കണ്‍ ക്ലിക്ക് ചെയ്ത് റെക്കോര്‍ഡ് ചെയ്യാം. അതൊക്കെ ജിനോട്ട് എന്ന ഈ ആപ്പില്‍ സേവ് ആകും. അതോടൊപ്പം നമ്മുടെ ജിമെയിലിലും അതൊക്കെ സേവ് ആകും. ജിമെയില്‍ തുറന്നാല്‍ ഇടത് ഭാഗത്തുള്ള സൈഡ് ബാറില്‍  Notes എന്ന ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ഫോണിലെ ജിനോട്ടില്‍ സേവ് ചെയ്ത എല്ലാ ഫയലുകളും അവിടെ കാണാം.  മറ്റൊന്ന് ഫോണില്‍ നിന്ന് എല്ലാ ഫയലുകളും ബ്ലൂടൂത്തിലൂടെയും ഫേസ്‌ബുക്ക് പോലെയുള്ള സോഷ്യല്‍ കമ്മ്യൂണിറ്റിയിലും 4share പോലെയുള്ള ഫയല്‍ ഷേറിങ്ങ് സൈറ്റിലും തത്സമയം ഷേര്‍ ചെയ്യാമെന്നതാണ്. ഇപ്രകാരം ധാരാളം ആപ്ലിക്കേഷനുകളുണ്ട്. അതൊക്കെ വിവരിക്കാന്‍ ഒരു ബ്ലോഗ് പോസ്റ്റ് കൊണ്ട് കഴിയില്ല. ജിനോട്ടില്‍ ഞാന്‍ ഒരു ഫോട്ടോ എടുത്തതിന്റെ സ്ക്രീന്‍ ഷോട്ട് താഴെ കാണുക.


           ഒരു കല്യാണത്തിന് പോയപ്പോള്‍ ഞാന്‍ എടുത്ത ഫോട്ടോ ആണ് ഇവിടെ കാണുന്നത്.

മുല്ലപെരിയാറും കൂടംകുളവും സാങ്കല്പിക ഭയങ്ങളും ..

എന്റെ ഫേസ്‌ബുക്ക് സ്നേഹിതന്‍  അസിഫ് അലി , എന്റെ വാളില്‍ ഒരു പോസ്റ്റ് എഴുതുകയുണ്ടായി. ആ പോസ്റ്റ് താഴെ പകര്‍ത്തുന്നു. അസിഫ് അലിക്ക് എന്റെ മറുപടിയാണ് ഈ പോസ്റ്റ്.


"ആദ്യമായാണ് താങ്കളുടെ FBയില്‍ ഒരു Comment എഴുതുന്നത്‌. Blog follow ചെയ്യാറുണ്ട്. Endosulfan വിഷയത്തില്‍ താങ്കളോട് യോജിക്കുന്നു, പക്ഷെ GM വിളകളുടെ കാര്യത്തില്‍ വിയോജിക്കുന്നു. ആണവ നിലയത്തിന്റെ കാര്യത്തിലും ചില്ലറ വില്പനയുടെ കാര്യത്തിലും ഇത് വരെ മൂര്‍ത്തമായ ഒരു അഭിപ്രായത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നിട്ടില്ല. അതിനുള്ള ശ്രമത്തിലാണ്. കൂടംകുളം ആണവ നിലയത്തെ നമ്മുടെ മുല്ലപെരിയാര്‍ വിഷയത്തെ മുന്‍ നിര്‍ത്തി നോക്കി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 


1) മുല്ലപെരിയാര്‍ 50 വര്‍ഷം ആയുസ്സ് പറഞ്ഞു പണിതിട്ട് 116 വര്‍ഷം കഴിഞ്ഞു എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. നമ്മള്‍ കാര്യങ്ങളെ നേരാം വണ്ണം വിലയിരുത്തുന്നവരായിരുന്നുവെങ്കില്‍ 51ആം വര്‍ഷം അത് പുതുക്കി പണിയുമായിരുന്നു.


2) ആ പ്രദേശത്ത് 22തവണ ചെറുതല്ലാത്ത ഭൂചലനങ്ങള്‍ ഉണ്ടായി എന്ന് പറയുന്നത് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ അല്ല, മറിച്ചു ഒരു സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്.


ഇവിടെ നാം കാണുന്നത് ഇത് പൊട്ടും, 35 ലക്ഷം ജനങ്ങളെ ബാധിക്കും  എന്ന് പറഞ്ഞു ചുമ്മാ show കാണിക്കുകയല്ലാതെ യാതൊരു ക്രിയാത്മകമായ നടപടിയും  എടുക്കാത്ത ഒരു സര്‍ക്കാര്‍. മറുഭാഗത്ത്‌ ഡാം പുതിയത് പോലെ സുരക്ഷിതമാണ്, യാതൊരു കുഴപ്പവുമില്ല എന്ന് പറഞ്ഞു അയല്‍ സംസ്ഥാനത്തിന്റെ ആശങ്കകളെ മുഴുവന്‍ തള്ളികളയുന്ന മറ്റൊരു സംസ്ഥാന സര്‍ക്കാര്‍. ഫെഡറല്‍ സംവിധാനത്തില്‍ ഞങ്ങള്‍ നിസ്സഹായരാണ്, നമുക്ക് ചര്‍ച്ചചെയ്യാം, കോടതി വിധി വരട്ടെ, ഉന്നതാ ധികാര സമിതി പഠിക്കട്ടെ എന്നൊക്കെ പറഞ്ഞു നിസ്സഹായത കാണിക്കുന്ന ഒരു കേന്ദ്ര ഗവണ്മേന്റ്.


രാഷ്ട്രീയ ഗിമ്മിക്കുകള്‍ക്കപ്പുറം ഇതൊരു യഥാര്‍ഥ അപകടം ആണോ എന്ന് പരിശോധിക്കാന്‍, ആണെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ( crisis management) ആരും ഇല്ലാത്ത ഒരവസ്ഥ. അതായതു പരസ്പരം പഴിചാരുകയല്ലാതെ reality യെ face ചെയ്യാന്‍ ആളില്ലാതെ വരിക.
ഇതൊക്കെ തന്നെയല്ലേ നാളെ കൂടംകുളത്തും ആവര്‍ത്തിക്കപ്പെടുക. ഇപ്പോള്‍ ലഭ്യമായ ഏറ്റവും നല്ല സാങ്കേതിക വിദ്യ ഉപയോഗിച്ച് പണിതാലും, ഏറ്റവും നല്ല സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാലും ഒരു അപകടം ഒരിക്കലും വരുകയേ ഇല്ല എന്ന് ആര്‍ക്ക് ഉറപ്പക്കാനാകും.


അങ്ങനെ ഒരു crisis ഉണ്ടായാല്‍ കഴിയുന്നതും അത് മൂടി വെക്കാനും അല്ലെങ്കില്‍ പരസ്പരം പഴി ചാരാനുമല്ലാതെ നമ്മുടെ നേതൃത്വം എന്തെങ്ങിലും magic കാണിക്കുമെന്നു നമ്മുക്ക് കരുതാനാകുമോ?
ജപ്പാനെ നോക്കുക. മനുഷ്യ സാധ്യമായതെല്ലാം  അവര്‍ ചെയ്യുന്നു. ഇവിടെ ചെറിയ തോട്ടിലെക്കോ പുഴയിലെക്കോ ഒരു ബസ്‌ വൈകുന്നേരം മറിഞ്ഞാല്‍ സന്ധ്യ മയങ്ങുമ്പോഴേക്കും "വെളിച്ചക്കുറവു കാരണം തിരച്ചില്‍ നിര്‍ത്തി വെക്കേണ്ടി വരുന്ന" ഒരു system ആണ് നമ്മുടേതെന്നോര്‍ക്കുമ്പോള്‍, തീര്‍ച്ചയായും മനസ്സില്‍ ഒരു ഭയപ്പാടു തോന്നുന്നു.


താങ്കളുടെ വാദങ്ങളെ negate ചെയ്യാന്‍ വേണ്ടി എഴുതുന്നതല്ല. ഈ വിഷയത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ മനസ്സില്‍ വന്ന ആകുലതകളെ പകര്‍ത്തി എന്ന് മാത്രം. അത് താങ്കളുമായി പങ്കു വെക്കുന്നു... 


നന്ദി, സസ്നേഹം അസിഫ് അലി."

************************************************************************************


പ്രിയ അലി അസിഫ്,

GM വിളകളുടെ കാര്യത്തില്‍ മറ്റെല്ലാറ്റിലുമെന്ന പോലെ, ശാസ്ത്രീയമായ ടെക്നോളജിയെ എതിര്‍ക്കുന്ന ഒരു ചില ഐഡിയോളജിക്കാരുടെ പ്രചാരണങ്ങളില്‍ സാമാന്യജനങ്ങള്‍ പെട്ടുപോകുന്നതാണ് പ്രശ്നം. ആളുകള്‍ക്ക് എല്ലാ കാര്യത്തിലും പൊതുവെ ഒരു ശാസ്ത്രീയ വീക്ഷണം ഇല്ലാതിരിക്കുന്നത് ഈ ഐഡിയോജിക്കാരുടെ പ്രചാരണം എളുപ്പത്തില്‍ പ്രചരിക്കാന്‍ കാരണമാകുന്നു. ജനറ്റിക്ക് മോഡിഫിക്കേഷന്‍ എന്നത് നാം കുറെകാലങ്ങളായി ചെയ്ത് വരുന്ന ഹൈബ്രിഡൈസേഷന്റെ കൃത്യതയാര്‍ന്ന വികസിതമാര്‍ഗ്ഗമാണ്. ഉദാഹരണത്തിന് ഒട്ടുമാവ്, ബ്രോയ്‌ലര്‍ കോഴികള്‍, ജഴ്‌സി പശുക്കള്‍ മുതലായവ ജനറ്റിക്ക് മോഡിഫിക്കേഷന്റെ ഏറ്റവും ലളിതമായ രൂപങ്ങളാണ്. ശാസ്ത്രത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇതിലപ്പുറം എന്ത് വിശദീകരിച്ചാലും ഉള്‍ക്കൊള്ളാനാവില്ല.

ആണവവൈദ്യുതിയെ എതിര്‍ക്കുന്നതും ചില ഐഡിയോളജിക്കാരാണ്. എതിര്‍പ്പുകള്‍ പല കാരണങ്ങളാല്‍ ഉയര്‍ത്തപ്പെട്ട് അവ ഒന്നായി ചേര്‍ന്ന് ശക്തിപ്രാപിക്കുന്നതും നാം കാണുന്നു. ഐഡിയോളജിക്കാര്‍ എന്ന് പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത് പ്രധാനമായും കമ്മ്യൂണിസ്റ്റുകാര്‍, പരിസ്ഥിതിവാദികള്‍, മത സംഘടനകള്‍ എന്നിവരെയാണ്. ഒരേ പ്രശ്നത്തില്‍ ഇക്കൂട്ടരുടെ എതിര്‍പ്പുകള്‍ ഉയരുന്നത് വ്യത്യസ്ത കാരണങ്ങളാലാണ്. ജനാധിപത്യത്തില്‍ ഇവരുടെ എതിര്‍പ്പുകള്‍ ഫ്രിക്‍ഷന്‍ പോലെ വര്‍ത്തിച്ച് സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുകയോ താമസിപ്പിക്കുകയോ ചെയ്യുന്നുണ്ട്. എല്ലാ പ്രശ്നങ്ങളിലും ഈ ഐഡിയോളജിക്കാര്‍ ഒന്നിച്ച് എതിര്‍ക്കാനുള്ള കാരണങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് ശ്രദ്ധിക്കണം. ഈ എതിര്‍പ്പുകള്‍ ഒന്നും ചൈന പോലെയുള്ള രാജ്യങ്ങള്‍ക്ക് ബാധകമല്ല. അവിടെയൊക്കെ സര്‍ക്കാരിന് പ്രായോഗികമെന്ന് തോന്നുന്നത് സ്വതന്ത്രമായി ചെയ്ത് മുന്നോട്ട് പോകാന്‍ കഴിയുന്നു. സര്‍ക്കാരിന്റെ കാര്യങ്ങളും പ്രവര്‍ത്തനങ്ങളും പൌരജനങ്ങള്‍ ശ്രദ്ധിക്കുന്നേയില്ല.

ചില്ലറ വില്പന രംഗത്ത് വിദേശ നിക്ഷേപം വന്നാല്‍ ഇന്ത്യയിലെ സകല ചെറുകിട കച്ചവടക്കാരും പൂട്ടിപ്പോവുകയില്ല. എന്ന് മാത്രമല്ല ഇന്നുള്ള എല്ലാ കച്ചവടക്കാരും തുടര്‍ന്നും കച്ചവടം ചെയ്യുകയും ഇനിയും പതിവ് പോലെ ചെറുകിട കച്ചവടക്കാര്‍ക്ക് പുതിയതായി കടന്നുവരാന്‍ അവസരങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഏത് പോലെ എന്ന് ചോദിച്ചാല്‍ ,  പണ്ടൊന്നുമില്ലാത്ത തരത്തില്‍ രാജ്യത്ത് എത്രയോ ഷോപ്പിങ്ങ് മാളുകളും ഹൈപ്പര്‍- സുപ്പര്‍ മാര്‍ക്കറ്റുകളും നാടന്‍ കുത്തകകളുടേതായി നിലവില്‍ വന്നല്ലോ. അക്കാരണത്താല്‍ മാത്രം ഏതെങ്കിലും ചെറുകിട കച്ചവടക്കാരന്‍ പൂട്ടിപ്പോയിട്ടുണ്ടോ? ഇല്ല എന്ന് മാത്രമല്ല ചെറുകിടക്കാരനും വന്‍‌കിടക്കാരനും ഒരേ പോലെ കച്ചവടരംഗത്ത് വെച്ചടി വെച്ചടി കയറുന്നതാണ് നാം കാണുന്നത്.  വിദേശ നിക്ഷേപം വന്നാല്‍ അവരുടെ ശൃംഖലയും മറ്റുള്ള കച്ചവടക്കാരോടൊപ്പം നിലനില്‍ക്കും എന്നേയുള്ളൂ. അല്ലാതെ ഇന്ന് പ്രചരിപ്പിക്കുന്നത് പോലെ എല്ലാ നാടന്‍ കച്ചവടക്കാരെയും തുരത്തി വിദേശക്കാരുടെ സ്റ്റാളുകള്‍ മാത്രമേ എവിടെയുമുണ്ടാകൂ എന്ന വാദം ശരിയല്ല. വ്യാപാരികളുടെ സംഘടന അങ്ങനെയൊരു എതിര്‍പ്പ് ഉയര്‍ത്തിയത്കൊണ്ട് അവരുടെ വോട്ട് നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് രാഷ്ട്രീയക്കാര്‍ അവരെ പ്രീണിപ്പിക്കാനായി വിദേശനിക്ഷേപത്തെ എതിര്‍ക്കുന്നത്. ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് , ഉപഭോക്താവ് എന്ന നിലയില്‍ എതിര്‍പ്പോ ആശങ്കയോ ഉണ്ടാകേണ്ടതില്ലായിരുന്നു.

ശരി, രാജ്യത്ത് റീടെയിലും ഹോള്‍‌സെയിലുമായി ഇത്രയും വ്യാപാരസ്ഥാപനങ്ങള്‍ കുത്തകയായും അല്ലാതെയും  ഉണ്ടല്ലോ പിന്നെ എന്തിനാണ് വിദേശനിക്ഷേപകരും വരുന്നത് എന്ന് ചോദിക്കാം. ഇടയ്ക്ക് ഒന്ന് വിട്ട് പോയത് പറയട്ടെ, വിദേശനിക്ഷേപത്തെ എതിര്‍ക്കുന്നതില്‍ ബി.ജെ.പി.ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും കാരണമുള്ളത് അവരുടെ വ്യാജ ഐഡിയോളജിയാണ്. മമത ബാനര്‍ജിക്ക് അവര്‍ക്ക് ഇപ്പോള്‍ ലഭിച്ച വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള തത്രപ്പാട്. ഡി.എം.കെ.യ്ക്ക്  2ജി കേസില്‍ കോണ്‍ഗ്രസ്സിന്റെ സപ്പോര്‍ട്ട് കിട്ടാത്തതിലുള്ള അമര്‍ഷം പ്രച്ഛന്നമായ എതിര്‍പ്പായി പുറത്ത് വരുന്നു എന്ന് മാത്രം. വിരുദ്ധതാല്പര്യക്കാരുടെ ഏകോപനസമിതിയാണല്ലൊ നമ്മുടെ കേന്ദ്ര മന്ത്രിസഭ.

റീടെയില്‍ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം വരുമ്പോള്‍ , അങ്ങനെയും വിദേശ നിക്ഷേപം രാജ്യത്ത് എത്തുന്നു എന്നതാണ് ഒന്നാമത്തെ നേട്ടം. സ്വദേശി കറന്‍സി കൊണ്ട് മാത്രം ഒരു രാജ്യത്തിനും മുന്നോട്ട് പോകാന്‍ കഴിയില്ല. എന്നാല്‍ പ്രധാനപ്പെട്ട നേട്ടം എന്നത് ആ നിക്ഷേപം നമ്മുടെ കാര്‍ഷികോല്പാദന-വിതരണ രംഗത്ത് വിപ്ലവകരവും ശാസ്ത്രീയവുമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കും എന്നതാണ്. പാട്ടക്കൃഷി സമ്പ്രദായത്തിലൂടെ,  വെറുതെ തരിശായി ഇട്ടിരിക്കുന്ന സ്ഥലങ്ങളില്‍ കൃഷി പ്രോത്സാഹിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. മറ്റൊന്ന് ശീതീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്കൊണ്ട് കാര്‍ഷിക വിളകള്‍ ചീഞ്ഞ് നഷ്ടമായി പോകുന്നത് തടുത്ത് നിര്‍ത്തപ്പെടും. ഒരു വറ്റ് പാഴായിപ്പോകാതിരിക്കുക എന്നതിന്റെ അര്‍ത്ഥം ഒരു മണി ധാന്യം ഉല്പാദിപ്പിക്കുക എന്ന് തന്നെയാണ്. ഇവിടെ നിലവിലുള്ള പരമ്പരാഗത വാണിജ്യ സമ്പ്രദായത്തിന് ഇത്തരമൊരു നവീകരണം സാധ്യമല്ല. നാടന്‍ കുത്തക-ഇടത്തട്ട്-ചെറുകിട വ്യാപാരികള്‍ക്ക് ലാഭം മാത്രമാണ് ലക്ഷ്യം. മറ്റൊരു സാമൂഹ്യ വീക്ഷണവും അവര്‍ക്കില്ല.


മുല്ലപെരിയാറും കൂടംകുളവും എടുത്താല്‍ ജനങ്ങളുടെ ഭയമാണ് യഥാര്‍ത്ഥ പ്രശ്നം എന്ന് കാണാന്‍ കഴിയും. 1979ല്‍ ഗുജറാത്തില്‍ മോര്‍വി അണക്കെട്ട് തകര്‍ന്ന് വലിയ തോതില്‍ ജീവാ‍പായങ്ങളും നാശനഷ്ടങ്ങളും ഉണ്ടായത് മുതലാണ് മുല്ലപെരിയാര്‍ അണക്കെട്ട് കേരളത്തില്‍ പേടിസ്വപ്നമാകുന്നത്. 2011 മാര്‍ച്ചില്‍ ജപ്പാനിലെ ഫുകുഷിമാവില്‍ സുനാമി വന്ന് അവിടത്തെ ആണവവൈദ്യുതിനിലയം അപകടത്തില്‍ ആയതാണ് കൂടംകുളത്തെ ജനങ്ങള്‍ക്ക് ഭയം ഉണ്ടാവാന്‍ കാരണം. ജനങ്ങള്‍ക്ക് ഭയം ഉണ്ടാവുമ്പോള്‍ ആ ഭയം നീക്കാന്‍ മനുഷ്യസാധ്യമായത് ചെയ്യാനേ പറ്റൂ. അതിനപ്പുറം എന്ത് ചെയ്യാന്‍ സാധിക്കും? കൂടംകുളത്ത് അവിടത്തെ ശാസ്ത്രജ്ഞന്മാര്‍ ഇന്നത്തെ ആധുനികടെക്‍നോളജി വെച്ച് പരമാവധി സുരക്ഷാക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജപ്പാന്‍ പോലെ അടിക്കടി ഭൂകമ്പം ഉണ്ടാകുന്ന പ്രദേശമല്ല കൂടംകുളം എന്ന് ബന്ധപ്പെട്ട ശാസ്ത്രജ്ഞന്മാരും വിദഗ്ദരും സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

അപകടം എന്തായാലും സംഭവിക്കും എന്ന് ആരെങ്കിലും പറയുമ്പോള്‍ അതിനെ നിഷേധിച്ച് ഇല്ല ഒരിക്കലും അപകടം സംഭവിക്കില്ല എന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. അതാണ് അപകടങ്ങളുടെയും അപകട ഭയങ്ങളുടെയും ഒരു സവിശേഷത. അപകടഭയം സദാ എല്ലാവരെയും വേട്ടയാടുന്നുണ്ട്. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ , യാത്ര പുറപ്പെട്ട് സുരക്ഷിതമായി തിരിച്ചെത്തുമെന്ന് ആര്‍ക്കും ഉറപ്പുണ്ടാവില്ല. എന്നാലും ആര്‍ക്കും യാത്ര ചെയ്യാതിരിക്കാനും സാധ്യമല്ല. അണക്കെട്ടുകളുടെയും ആണവവൈദ്യുതനിലയങ്ങളുടെയും കാര്യവും ഇത് പോലെ തന്നെയാണ്. അതൊന്നും നമുക്ക് ഒഴിവാക്കാനാവുന്നതല്ല. ചിലര്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നത് ശബ്ദം കൊണ്ടോ എഴുത്തിലൂടെയോ ആണ്. അങ്ങനെ ചെയ്യുന്നത് ഏറ്റവും എളുപ്പമാണ്. എന്നാല്‍ പ്രയോഗത്തില്‍ വരുത്തുമ്പോള്‍ അതൊന്നും എളുപ്പമായിരിക്കില്ല.

മുല്ലപെരിയാറിന്റെ കാര്യത്തില്‍ 116 വര്‍ഷം മുന്‍പ് പണി തീര്‍ത്ത അതേ രൂപത്തില്‍ അല്ല ആ അണക്കെട്ട് ഇപ്പോഴും ഉള്ളത്. മനുഷ്യസാധ്യമായ എല്ലാ അറ്റകുറ്റപ്പണികളും ഇക്കാലയളവില്‍ ചെയ്യുകയും ബന്ധപ്പെട്ട വിദഗ്ദര്‍ അതിന്റെ ഉറപ്പ് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതൊക്കെ കണക്കിലെടുത്തിട്ടാണ് സുപ്രീം കോടതി മുല്ലപെരിയാ‍റിലെ ജലനിരപ്പ് 156 അടിയാ‍യി ഉയര്‍ത്താമെന്ന് 27-2-2006ല്‍ വിധി പ്രസ്താവിച്ചത്. എന്നാല്‍ ജനങ്ങളുടെ ഭയം കണക്കിലെടുത്ത് സുപ്രീം കോടതി വിധിയെ മറി കടക്കാന്‍ കേരള സര്‍ക്കാര്‍ 2006 മാര്‍ച്ചില്‍ ഒരു നിയമം പാസ്സാക്കി. ആ നിയമം റദ്ധ് ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ആ കേസ് ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്.

ഇടുക്കിയില്‍ ഭൂചലനങ്ങള്‍ പതിവായി ഉണ്ടാകുന്നെങ്കില്‍ പുതിയ അണക്കെട്ട് എങ്ങനെയാണ് പോംവഴിയാവുക? അതിനെയും നിലവിലെ ഇടുക്കി അണക്കെട്ടിനെയും ഭൂചലനങ്ങള്‍  ബാധിക്കില്ല എന്ന് ഉറപ്പ് പറയാന്‍ പറ്റുമോ? ഇങ്ങനെ ഭയങ്ങളും സംശയങ്ങളും കൊണ്ട് ഒന്നും ചെയ്യാതെ ഇരിക്കാന്‍ സാധിക്കുമോ? മനുഷ്യന്‍ ബഹിരാകാശത്ത് വരെ പോകുന്നു, എന്താണ് ഒരു ഉറപ്പ്? പല ഭയങ്ങളും സാങ്കല്പികമാണ് എന്ന് കാണാം. അതിന് ഒരു മരുന്നുമില്ല. മോര്‍വിയില്‍ സംഭവിച്ചത് ലോകത്തെ എല്ലാ അണക്കെട്ടുകളിലും സംഭവിക്കണമെന്നില്ല. ഫുകുഷിമയില്‍ സംഭവിച്ചത് എല്ലാ ആണവവൈദ്യുതിനിലയങ്ങള്‍ക്കും ബാധകമാവണമെന്നില്ല. അങ്ങനെയൊരു ആത്മവിശ്വാസത്തില്‍ മാത്രമേ മനുഷ്യര്‍ക്ക് ജീവിയ്ക്കാനാവൂ. മനുഷ്യസാധ്യമായത് ഓരോ മേഖലയിലും ബന്ധപ്പെട്ട വിദഗ്ദരും ശാസ്ത്രജ്ഞന്മാരും ചെയ്യുന്നുണ്ട് എന്ന് നാം വിശ്വസിക്കണം. രാഷ്ട്രീയക്കാര്‍ക്ക് അത്തരത്തില്‍ വൈദഗ്ദ്ധ്യമോ അറിവോ ഇല്ലെന്നും നാം മനസ്സിലാക്കണം.


മുല്ലപെരിയാര്‍ ഡാം പൊട്ടുകയാണെങ്കില്‍ തന്നെ നാലു ജില്ലകളെ ബാധിക്കുമെന്നും 35ലക്ഷം പേര്‍ മരണമടയുമെന്നും പറയുന്നത് എന്ത് പഠനത്തിന്റെയോ കണക്കിന്റെയോ അടിസ്ഥാനത്തിലാണ്?അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ പറഞ്ഞത് യാതൊരു വിദഗ്ദ്ധ പഠനത്തിന്റെയും പിന്‍ബലമില്ലാതെയാണോ? ഇവിടെ മീഡിയാക്കള്‍ അകാരണമായി ഭീതി പ്രചരിപ്പിക്കുന്നു എന്നതാണ് വാസ്തവം. മുല്ലപെരിയാറില്‍ 1895ല്‍ ബ്രിട്ടീഷ്‌കാര്‍ സുര്‍ക്കി മിശ്രിതം കൊണ്ട് പണി തീര്‍ത്ത ആ ഗ്രാവിറ്റി അണക്കെട്ട് 1933ല്‍ ബ്രിട്ടീഷ്‌കാര്‍ തന്നെ വീണ്ടും ബലപ്പെടുത്തിയിട്ടുണ്ട്. പിന്നിട് തമിഴ്‌നാട് സര്‍ക്കാരും പല ഘട്ടങ്ങളായി അത് ബലപ്പെടുത്തുന്ന പണികള്‍ നടത്തിയിട്ടുണ്ട്.

(ചിത്രം നോക്കുക. എല്ലാം വിശദീകരിക്കാന്‍ ഇവിടെ തുനിയുന്നില്ല) അതൊക്കെ വിദഗ്ദ്ധര്‍ പരിശോധിക്കുകയും  അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയും  തെളിവുകളുടെയും അടിസ്ഥാനത്തിലാണ് 2006ല്‍ സുപ്രീം കോടതി അണക്കെട്ട് സുരക്ഷിതമാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം തമിഴ്‌നാടിന്റെ ഹരജി പ്രകാരം അണക്കെട്ട് പരിശോധിക്കാന്‍ ഒരു ഉന്നതാധികാര സമിതിയെയും സുപ്രീം കോടതി നിയമിച്ചിട്ടുണ്ട്. ആ സമിതി അണക്കെട്ടില്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് 2012 ഫെബ്രവരിയില്‍ കോടതിയില്‍ സമര്‍പ്പിക്കും. വ്യവസ്ഥാപിതമായതും നിയമവിധേയവുമായി മാത്രമേ മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. അതല്ലാതെ ജനങ്ങള്‍ പ്രശ്നം ഏറ്റെടുത്താല്‍ വലിയ ദുരന്തങ്ങള്‍ വേറെ സംഭവിക്കും.

അവസാനമായി, നമ്മുടെ രാജ്യത്ത് ഒന്നും ശരിയല്ല ഒന്നിനും ഒരു സംവിധാനവും ഇല്ല എന്നൊരു ധ്വനിയും പരിഭവവവും അസിഫിന്റെ എഴുത്തിലുണ്ട്. അത് മുഴുവനും ശരിയല്ല. നമ്മുടേത് ഒരു വികസ്വരരാജ്യമാണ്. അതിന്റേതായ പരിമിതികളുണ്ട്. എന്നാല്‍ തീരെ അവികസിതരാജ്യവുമല്ല. അതിന്റെ നേട്ടങ്ങളും പുരോഗതിയും തീര്‍ച്ചയായും നമുക്കുണ്ട്. പിന്നെ രാഷ്ട്രീയപാര്‍ട്ടികളുടെ ഗിമ്മിക്കുകള്‍. അതിനെ പറ്റി എന്ത് പറയാനാണ്? ജപ്പാനെ പുനര്‍നിര്‍മ്മിച്ചത് അവിടത്തെ സര്‍ക്കാരോ രാഷ്ട്രീയപാര്‍ട്ടികളോ അല്ല. മറിച്ച് അവിടത്തെ ജനതയാണ്. ജനങ്ങളാണ് ഒരു രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളും സര്‍ക്കാരും ജനങ്ങളില്‍ നിന്നാണ് ഉയര്‍ന്നു വരുന്നത്. എന്തെങ്കിലും മാറണമെങ്കില്‍ ആ മാറ്റത്തിന്റെ തുടക്കം കുറിക്കേണ്ടത് ജനങ്ങളുടെ മനോഭാവത്തില്‍ നിന്നാണ്. പഴയ കാലത്തെ രാജാക്കന്മാരോടുള്ള വീരാരാധനാ മനോഭാവത്തില്‍ നിന്ന് നമ്മുടെ ജനങ്ങള്‍ അല്പം പോലും മാറിയിട്ടില്ല. രാജാക്കന്മാരുടെ സ്ഥാനത്ത് ഇന്ന് നേതാ‍ക്കള്‍ ആണെന്ന് മാത്രം.

ഇത്രയുമാണ് അസിഫ് അലിയോട് എനിക്ക് തല്‍ക്കാലം പറയാനുള്ളത്. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അക്കാര്യം കമന്റില്‍ സൂചിപ്പിച്ചാല്‍ ഇനിയും എനിക്കറിയാവുന്ന പോലെ വിശദീകരിക്കാന്‍ സന്തോഷമേയുള്ളൂ.

ഒരുപാട് സ്നേഹത്തോടെ,
കെ.പി.എസ്സ്.

ന്യൂഡല്‍ഹി - നൂറാം വാര്‍ഷികം

ധികമാരാലും ശ്രദ്ധിക്കപ്പെടാതെ അങ്ങനെ നമ്മുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയുടെ നൂറാം വാര്‍ഷികം ഇക്കഴിഞ്ഞ ഡിസംബര്‍ 11ന് കടന്നു പോയി. ഇന്ത്യ ഗവണ്മേന്റ് ഈ നൂറാം വാര്‍ഷികം ഔദ്യോഗികമായി ആഘോഷിച്ചില്ല. ലോക്‍സഭ സ്പീക്കര്‍ മീരാ കുമാര്‍ ഇത് പ്രമാണിച്ച് ഡല്‍ഹി നിവാസികള്‍ക്ക് ആശംസ നേരുകയും കൊച്ചു കൊച്ചു ആഘോഷങ്ങള്‍ ഡല്‍ഹിയില്‍ നടക്കുകയും ചെയ്തതൊഴിച്ചാല്‍ ചരിത്രപ്രാധാന്യമുള്ള ഈ ദിവസം ഇന്ത്യ തമസ്കരിക്കുക തന്നെ ചെയ്തു. ഒരു പക്ഷെ ഈ നൂറാം വാര്‍ഷികം ഔദ്യോഗികമായി ആഘോഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ അത് രാജ്യത്ത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയേനേ. അത് ഒഴിവാക്കാനായിരിക്കാം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൌനം പാലിച്ചത്. ഒന്നാമത്തെ കാര്യം ദല്‍ഹിയുടെ നൂറാം വര്‍ഷം എന്നത് ഇവിടെയുള്ള ആര്‍ഷഭാരത പ്രചാരകര്‍ അംഗീകരിക്കുകയില്ല. കാരണം ദല്‍ഹിക്ക് മൂവായിരം വര്‍ഷത്തോളം ചരിത്രപാരമ്പര്യമുണ്ട്. മറ്റൊന്ന് ബ്രിട്ടീഷ് കോളനി വാഴ്ചയെ അംഗീകരിക്കുന്ന നടപടിയായി അത് വ്യാഖ്യാ‍നിക്കപ്പെട്ടേക്കാം.

എന്നിരുന്നാലും 1911 ഡിസമ്പര്‍ 11ന് ചരിത്രപരമായ പ്രാധാന്യമുണ്ട് എന്നും അതിന്റെ നൂറാം വാര്‍ഷികം നമ്മള്‍ സമുചിതമായി ആഘോഷിക്കണമായിരുന്നു എന്നുമാണ് എന്റെ അഭിപ്രായം. കാരണം 1757 മുതല്‍ 1911 വരെ കൊല്‍ക്കത്തയായിരുന്നു ഇന്ത്യയുടെ തലസ്ഥാനം. 1910ല്‍ ബ്രിട്ടനില്‍ സ്ഥാനാരോഹണം ചെയ്ത രാജാവ് ജോര്‍ജ്ജ് അഞ്ചാമന്‍ 1911 ഡിസമ്പര്‍ 11ന് ഡല്‍ഹിയില്‍ ഡര്‍ബാര്‍ സമ്മേളിക്കാന്‍ എത്തുകയും ആ ഡര്‍ബാറില്‍ വെച്ചാണ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാ‍റ്റുകയുമാണെന്ന് പ്രഖ്യാപിച്ചത്. ഡല്‍ഹിക്ക് അതിന് മുന്‍പ് പുരാതനമായ പ്രൌഢി ഉണ്ടായിരുന്നെങ്കിലും അതിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനായത് ഈ പ്രഖ്യാപനവും തുടര്‍ന്ന് ന്യൂഡല്‍ഹിയുടെ നിര്‍മ്മാണവുമാണ്.  അതിന് മുന്‍പ് ദല്‍ഹി എന്നത് ഷാജഹാനാബാദ് എന്നൊരു ചെറു നഗരമായിരുന്നു. ഇന്ന് നമ്മള്‍ കാണുന്ന ന്യൂ ഡല്‍ഹി, എഡ്‌വിൻ ല്യൂട്ടൻസ് എന്ന ബ്രിട്ടീഷ് വാസ്തുശില്പി രൂപകല്പന ചെയ്ത് നിര്‍മ്മിച്ചതാണ്. അത്കൊണ്ട് ന്യൂ ദല്‍ഹിക്ക് ല്യൂട്ടന്‍സ് ദല്‍ഹി എന്നൊരു പേരുമുണ്ട്.

ഭാ‍രതത്തിന് അനേകായിരം വര്‍ഷത്തെ ചരിത്രമുണ്ടെങ്കിലും ആധുനിക ഇന്ത്യയുടെ ചട്ടക്കൂട് രൂപപ്പെടുത്തിയത് ബ്രിട്ടീഷ് കോളനി ഭരണമായിരുന്നു എന്നത് വാസ്തവമാണ്. അന്ന് ഇന്ത്യ എന്ന് പറയുന്നത് ബ്രിട്ടീഷ്‌കാരുടെ അടിമത്വത്തില്‍ ആയിരുന്നെങ്കിലും,  അവര്‍ ഇന്ത്യയില്‍ മൊത്തത്തില്‍ ഒരു ഏക ഗവണ്മേന്റ് സ്ഥാപിച്ച് സിവില്‍ സര്‍വീസ്സ് ഏര്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യ എന്നൊരു വലിയ രാജ്യം ഉണ്ടാവുമായിരുന്നില്ല എന്നത് തര്‍ക്കമറ്റ സംഗതിയാണ്. അത്പോലെ തന്നെ 1911ല്‍ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്ന് ദല്‍ഹിയിലേക്ക് മാറ്റിയിരുന്നില്ലെങ്കില്‍ ഇന്ന് കാ‍ണുന്ന ഡല്‍ഹിയുമുണ്ടാകുമായിരുന്നില്ല. ഇങ്ങനെ നോക്കുമ്പോള്‍ ചരിത്രത്തില്‍ സംഭവിച്ചതെല്ലാം നല്ലതിനായിരുന്നു എന്ന് കാണാന്‍ കഴിയും. ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് നമ്മുടെ തലസ്ഥാനത്തിന്റെ നൂറ്റാണ്ട് ആര്‍ഭാടപൂര്‍വ്വം ആഘോഷിക്കണമായിരുന്നു എന്ന് ഇപ്പോള്‍ പറയാന്‍ കാരണം.

ഡര്‍ബാ‍ര്‍ കൂടാന്‍ അന്ന് ദല്‍ഹിയിലെത്തിയ ജോര്‍ജ്ജ് അഞ്ചാമനും പത്നിയും പരിവാരങ്ങളും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ കൂടാരങ്ങളിലാണ് താ‍മസിച്ചത്. തലസ്ഥാനം ദല്‍ഹിയിലേക്ക്  മാറ്റുന്ന പ്രഖ്യാപനം അവിടെ കൂടിയവര്‍ ആഹ്ലാദത്തോടെയാണ് ശ്രവിച്ചത്. പിന്നീട് തലസ്ഥാന നഗരത്തിന് പ്രൌഢി നല്‍കാനുള്ള കെട്ടിടങ്ങളും മറ്റും നിര്‍മ്മിച്ചത് എഡ്‌വിൻ ല്യൂട്ടൻസ് ആണെന്ന് പറഞ്ഞല്ലൊ.  വൈസ്രോയിക്ക് താമസിക്കാന്‍ ല്യൂട്ടിന്‍സ് രൂപകല്പന ചെയ്ത മന്ദിരമാണ് ഇന്നത്തെ രാഷ്ട്രപതി ഭവന്‍. വെളിമ്പ്രദേശമായി കിടന്നിരുന്ന ഡല്‍ഹിയെ പൂമരങ്ങളും മറ്റും വച്ചുപിടിപ്പിച്ച് പച്ചപ്പുള്ള നഗരമായി മാറ്റിയതും ബ്രിട്ടീഷുകാരാണ്. ചൂടുകുറയ്ക്കാന്‍ അവര്‍ കൃത്രിമ വനവും വച്ചുപിടിപ്പിച്ചു. 1911ല്‍ തലസ്ഥാനം മാറ്റിയെങ്കിലും അന്ന് വെറും തറക്കല്ലിടല്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ നടന്നത്. ഇന്നുകാണുന്ന ന്യൂഡല്‍ഹിയുടെ രൂപമാകാന്‍ പിന്നെയും 18 വര്‍ഷമെടുത്തു. 1930 ലായിരുന്നു ന്യൂഡല്‍ഹിയുടെ ഉദ്ഘാടനം.  ഇന്നും ഡല്‍ഹിക്ക് രാജ്യതലസ്ഥാനമെന്ന പ്രൌഢി നല്‍കുന്നത് ബ്രിട്ടീഷുകാരുടെ അന്നത്തെ ആ ആസൂത്രണവും നിര്‍മ്മാണ വൈദഗ്ദ്ധ്യവും തന്നെയാണ് എന്ന് പറയാതെ വയ്യ.

1911ലെ ഡര്‍ബാര്‍ ചടങ്ങുകളുടെ വീഡിയോ ഇവിടെ   കാണുക.

മുല്ലപെരിയാര്‍ കുളമാക്കരുത്

പ്രതിപക്ഷനേതാവ് അച്യുതാനന്ദന്റെ സമ്മതം കിട്ടിയ ശേഷം , മുല്ലപെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 9ന് നിയമസഭാ സമ്മേളനം ചേരാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണല്ലൊ. ആ യോഗത്തില്‍ എന്തെല്ലാം തീരുമാനങ്ങളാണ് കൈക്കൊള്ളുക എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. ഇന്നത്തെ നിലയില്‍ ഡാം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയും. എന്നാല്‍ ഇങ്ങനെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത് അപക്വമായ നടപടിയാണെന്ന് സര്‍ക്കാരിനെ ഞാന്‍ താക്കീത് ചെയ്യുന്നു.

എന്തെന്നാല്‍ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഇപ്പോള്‍ എല്ലാ ഭാഗത്ത് നിന്നും കേരളത്തിന് അനുകൂലമായ നിലപാടാണുള്ളത്.  പ്രശ്നത്തിന്റെ ഗൌരവം ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളെയും ബോധ്യപ്പെടുത്താന്‍ കേരളത്തിനായിട്ടുണ്ട്.  2012 ഫിബ്രവരിയില്‍ മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ്. അതിനിനി രണ്ട് മാസമേയുള്ളൂ.  കേസില്‍ എന്ത്കൊണ്ടും കേരളത്തിന് അനുകൂലമായ വിധിയുണ്ടാവാനുള്ള സാധ്യത തെളിഞ്ഞുകാണുന്നുണ്ട്.  ഇപ്പോള്‍ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീം കോടതിയുടെ വിധി മറി കടക്കാനോ ഇന്നു ചെയ്യുന്ന പോലെ പ്രധാന മന്ത്രിക്ക് കത്തയക്കാനോ പിന്നീട് കഴിയില്ല. അവര്‍ക്ക് വിധി സ്വീകരിച്ചേ പറ്റൂ.

ആ നിലയ്ക്ക് ഇനി കേവലം രണ്ട് മാസം കാത്തിരിക്കുന്നതിന് പകരം തിടുക്കത്തില്‍ നിയമസഭ ചേര്‍ന്ന് എന്തെങ്കിലും പ്രമേയം പാസ്സാക്കുന്നതോ അണക്കെട്ട് ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിക്കുന്നതോ കേരളത്തിന് ഇന്നുള്ള അനുകൂല സാഹചര്യം ഇല്ലാതാക്കുകയും പ്രശ്നം പിന്നെയും നിയമക്കുരുക്കില്‍ അകപ്പെടുകയും ചെയ്യും.  സുപ്രീം കോടതി വിധി വന്നാല്‍ ജയലളിതയ്ക്ക് പിന്നെ മിണ്ടാന്‍ കഴിയില്ല. എന്നാല്‍ നിയമസഭ എന്ത് തീരുമാനിച്ചാലും അത് കേരളത്തിനെതിരെ പൊരുതാന്‍ അവരുടെ മുന്നില്‍ കുറെ വാതിലുകള്‍ തുറക്കപ്പെടുന്നതിന് ഇടയാക്കും.  അക്കൂട്ടത്തില്‍ ഏറ്റവും അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ളത് തമിഴ്നാട്ടില്‍ ആ‍ഞ്ഞടിക്കാവുന്ന മലയാളി വിരുദ്ധ പ്രക്ഷോഭങ്ങളാണ്. ഇപ്പോള്‍ തന്നെ ചെന്നൈയിലെ മലയാളികളെ വെക്കേറ്റ് ചെയ്യിക്കണം എന്ന മട്ടിലുള്ള കമന്റുകള്‍ ചില ഓണ്‍‌ലൈന്‍ പേജുകളില്‍ കാണാന്‍ കഴിയുന്നുണ്ട്. അതൊരു സൂചനയാണ്.

1970കളുടെ തുടക്കത്തില്‍ അന്നത്തെ മദ്രാസില്‍ മലയാളി വിരുദ്ധ കലാപങ്ങള്‍ സാധാരണയായിരുന്നു.  മലയാളപടം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ സ്ക്രീന്‍ വലിച്ചുകീറുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളികളായ കച്ചവടക്കാര്‍ ഏത് നിമിഷവും അക്രമിക്കപ്പെടാമെന്ന ചുറ്റുപാടായിരുന്നു അന്ന്. ഡി.എം.കെ. മാത്രമായിരുന്നു അന്ന് അവിടെ പ്രബലമായ രാഷ്ട്രീയപാര്‍ട്ടി. പിന്നീട് ഭാഗ്യത്തിന് ഡി.എം.കെ.യില്‍ നിന്ന് എം.ജി.ആര്‍ തെറ്റിപ്പിരിഞ്ഞ് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ച് ദ്രാവിഡപ്രസ്ഥാനം നെടുകെ പിളര്‍ന്നപ്പോഴാണ് മലയാളികള്‍ക്ക് ആശ്വാസമായത്.  എം.ജി.ആര്‍ മലയാളിയാണെന്ന വസ്തുത എ.ഡി.എം.കെ. പ്രവര്‍ത്തകര്‍ക്കിടയില്‍ മലയാളിവിരോധം ഇല്ലാതാക്കി. അതിന് ശേഷം തമിഴ്നാട്ടില്‍ “മലയാളത്താന്‍” എന്ന വിശേഷണം പോലും കേള്‍ക്കാന്‍ കഴിയാതായി എന്ന് പറഞ്ഞാല്‍ മതിയല്ലൊ.

ഇന്ന്  മുല്ലപെരിയാറിന്റെ പേരില്‍ മലയാളി വിരോധം ആളിക്കത്തിക്കാനുള്ള ശ്രമം അവിടെ വീണ്ടും നടക്കുന്നുണ്ട്. അത് ആളിക്കത്തിയാല്‍ മലയാളികള്‍ക്ക് ഒരുപാട് നഷ്ടപ്പെടാനുണ്ട്. ഇന്ന് കേരളത്തില്‍ തമിഴ്നാട്ടുകാര്‍ അത്രയൊന്നുമില്ല. അവിടത്തെ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ കാരണം മിക്കവരും തിരിച്ചു പോയി. പാവങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ തന്നെ ജീവിയ്ക്കാം എന്നതാണ് ഇപ്പോള്‍ അവിടത്തെ അവസ്ഥ. എന്നാല്‍ ചെന്നൈയില്‍ ലക്ഷക്കണക്കിനാണ് മലയാളികള്‍. സ്ഥിതിവിവരക്കണക്ക് എന്റെ കൈയില്‍ ഇല്ല. ചെറുകിട കച്ചവടക്കാര്‍ മിക്കവരും മലയാളികളാണ്.  കേരളത്തിലുള്ള തമിഴ്നാട്ടുകാരെ ആ സര്‍ക്കാര്‍ അങ്ങോട്ട് ആകര്‍ഷിച്ച പോലെ  ആ സംസ്ഥാനത്തുള്ള മലയാളികളെ ഇങ്ങോട്ട് പുനരധിവസിപ്പിക്കണമെങ്കില്‍ ഏതോ ഒരു തമിഴ് കമന്റില്‍ കണ്ടത് പോലെ പരശുരാമന്‍ വീണ്ടും മഴുവെറിഞ്ഞ് മറ്റൊരു കേരളം സൃഷ്ടിക്കേണ്ടി വരും.

തമിഴ്നാടിന് ആവശ്യമുള്ള വെള്ളം ഞങ്ങള്‍ തരാം, കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ കരുതി പുതിയ അണക്കെട്ട് പണിയാന്‍ അനുമതിക്കണം എന്ന് തമിഴ്നാട്ടിലെ ജനങ്ങളെ കൂടി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ എല്ലാ പ്രശ്നവും സുഗമമായി പരിഹരിക്കാന്‍ കഴിയും എന്നാണ് ഞാന്‍ കരുതുന്നത്. അതാണ് നല്ലതും എളുപ്പവും. പുതിയ അണക്കെട്ടിനെ പറ്റി തമിഴ്നാട്ടിലെ ജനങ്ങള്‍ വല്ലാതെ തെറ്റിധരിപ്പിക്കപ്പെട്ടിരിക്കുന്നു. പുതിയത് നിര്‍മ്മിച്ചാല്‍ തങ്ങള്‍ക്ക് വെള്ളം നിഷേധിക്കപ്പെടും എന്നാണ് അവര്‍ ധരിച്ചു വെച്ചിരിക്കുന്നത്. അത്കൊണ്ടാണ് അവര്‍ പുതിയ ഡാമിനെതിരെ ഇത്ര വൈകാരികമായി പ്രതികരിക്കുന്നത്. അവരുടെ തെറ്റിദ്ധാരണ ബലപ്പെടുത്താനേ ഡിസംബര്‍ 9ന്റെ നിയമസഭാ സമ്മേളനം സഹായിക്കുകയുള്ളൂ. അത് പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.  ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ആരാഞ്ഞത് സര്‍ക്കാര്‍ ദുര്‍ബ്ബലമായത്കൊണ്ടാണെന്നാണ് ഞാന്‍ കരുതുന്നത്.

മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഏറ്റവും പരിപക്വവും വിവേകപൂര്‍ണ്ണവുമായ പ്രസ്താവന വന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നായിരുന്നു.  തമിഴ്നാടിന് ഇന്ന് ലഭിക്കുന്ന വെള്ളം തുടര്‍ന്നും നല്‍കും. ഇത് ഉറപ്പാക്കാന്‍ എങ്ങനെ കരാര്‍ ഉണ്ടാക്കാനും ഞങ്ങള്‍ റെഡിയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ വേണം.  ഇതാണ് ചാണ്ടിയുടെ പ്രസ്താവന. ഈ വാക്കുകള്‍ തമിഴ്നാട്ടിലെ ജനങ്ങളിലേക്ക് എത്തിച്ചാല്‍ അവരെന്താ മനുഷ്യരല്ലേ. അവരുടെ എല്ലാ സംശയവും തീരുകയും പ്രശ്നപരിഹാരത്തിനുള്ള സുമുഖമായ അന്തരീക്ഷം ഒരുങ്ങുകയും ചെയ്യും.  നിയമസഭാ സമ്മേളനം ചേരാനുള്ള തീരുമാനം എടുക്കുക വഴി ഉമ്മന്‍ ചാണ്ടി സ്വന്തം വാക്കുകള്‍ വിഴുങ്ങുന്ന അവസ്ഥയാണ് ഉണ്ടാവുക.

ജയലളിത കൂടംകുളത്തിന്റെ പേരിലായാലും മുല്ലപെരിയാറിന്റെ പേരിലായാലും നിലപാടെടുക്കുന്നത് ജനങ്ങളെ വെറുപ്പിക്കരുത് എന്നതിന്റെ പേരിലാണ്.  ജനങ്ങളുടെ ഭീതി കൂടംകുളത്തും സംശയം മുല്ലപെരിയാറിലും ഉള്ളത് താലോലിക്കാനാണ് അവര്‍ ശ്രമിക്കുന്നത്, സ്വന്തം അധികാരം അരക്കിട്ടുറപ്പിക്കാന്‍. രണ്ടിന്റെയും നിജസ്ഥിതി അവര്‍ക്കറിയാം. കാരണം അവര്‍ക്ക് വിദ്യാഭ്യാസമുണ്ട്, ചിന്തിക്കാനുള്ള കഴിവുമുണ്ട്.  പക്ഷെ രാഷ്ട്രീയത്തില്‍ തരിപ്പണമായ അവസ്ഥയില്‍ നിന്ന് വീണ്ടും ഉയര്‍ത്തെഴുന്നേറ്റതല്ലെ. ജനങ്ങളെ പേടിക്കേണ്ടി വരുന്നു.

സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കുന്ന ഈ രണ്ട് മാസത്തിനിടയില്‍ നമ്മള്‍ ചെയ്യേണ്ടത് മുല്ലപെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കേണ്ടത് തമിഴ്നാടിന്റെ കൂടി ജീവല്‍ പ്രശ്നമാണെന്ന് തമിഴ്നാട്ടുകാരെ ബോധ്യപ്പെടുത്തുകയാണ്.  അതിനുള്ള പ്രചാരണം സംഘടിപ്പിക്കണം.  അവര്‍ക്ക് അത് ബോധ്യമാകാതിരിക്കില്ല. കാരണം അണക്കെട്ട് തകര്‍ന്നാല്‍ അവര്‍ക്ക് അഞ്ച് ജില്ലകളില്‍ കുടിവെള്ളം കിട്ടുകയില്ല. പഴയ കരാറും ഉണ്ടാവുകയില്ല. പുതിയ അണക്കെട്ടും നിങ്ങള്‍ക്ക് തുടര്‍ന്നും ആവശ്യമുള്ള വെള്ളം കിട്ടാനുള്ള പുതിയ കരാറുമാണ് ശാശ്വതമായ പരിഹാരം എന്ന് അവിടെയുള്ള ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ ജയലളിതയ്ക്ക് പിന്നെ ഒരു പ്രശ്നവുമുണ്ടാകില്ല. വൈക്കോവിനെ പോലെയുള്ള രാഷ്ട്രീയകൃമികള്‍ക്ക് പിന്നീട് കേരി ഇടപെട്ട് കുളമാക്കാനും കഴിയില്ല. നമുക്ക് ഇത് വരെ ഒത്ത് വന്ന അനുകൂ‍ല സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും അനുകൂലമാക്കാന്‍ ഇതാണ് നല്ല വഴി. നിയമസഭാ സമ്മേളനം എന്നത് ഈ അനുകൂല സാഹചര്യങ്ങളെ മൊത്തം തകിടം മറിക്കും.

മുല്ലപെരിയാറിന്റെ കാര്യത്തില്‍ അതിവൈകാരികമായി പ്രതികരിക്കുന്നവരോട് ഒരു വാക്ക്. അണക്കെട്ടുള്ള സ്ഥലവും അതിലെ വെള്ളവും നമ്മുടേത് തന്നെ.  999 കൊല്ല്ലത്ത് കരാര്‍ എന്നതും അസംബന്ധം തന്നെ. നമ്മുടെ ന്യായങ്ങളും എല്ലാം ശരി തന്നെ. അതേ പോലെ ചെന്നൈ മഹാനഗരത്തിലും തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിലും താമസിക്കുന്ന മറുനാടന്‍ മലയാളികള്‍ നമ്മുടെ സഹോദരന്മാരാണ്. അവര്‍ക്ക് ഇനി കേരളത്തിലേക്ക് തിരിച്ചു വന്ന് ജീവിതം കരുപ്പിടിപ്പിക്കാന്‍ കഴിയില്ല. നമ്മെക്കാളും വൈകാരികക്കാരാണ് തമിഴ്നാട്ടുകാര്‍. എന്ന് വെച്ച് പേടിക്കണമെന്നല്ല. അല്പം വിവേകം കാണിക്കുന്നതാണ് നമ്മുടെ മറുനാടന്‍ മലയാളികളുടെ സുരക്ഷയ്ക്ക് നല്ലത്. മാത്രമല്ല, നമ്മുടെ സ്ഥലവും വെള്ളവുമാണെന്ന് വെച്ച് തമിഴ്നാടിന് വെള്ളം കൊടുക്കാതിരിക്കാനൊന്നും പറ്റില്ല. അത് പ്രത്യേകം കണക്കിലെടുക്കണം. ഇന്ത്യന്‍ യൂനിയനില്‍ പെട്ട രണ്ട് സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും എന്നത്കൊണ്ടാണിത്.

അത്കൊണ്ട്, കേരള സര്‍ക്കാരിനോട് ഞാന്‍ പറയുന്നു: തിടുക്കം കാണിച്ച് ഡിസംബര്‍ 9ന് നിയമസഭാ സമ്മേളനം കൂടണ്ട. അഥവാ കൂടുന്നെങ്കില്‍ അത് കോടതി വിധിക്ക് ശേഷം മതി. അത് വരെ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും തമിഴ്നാട്ടിലെ ജനങ്ങളെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താനും ശ്രമിക്കുക.  പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ക്രിയാത്മകവും സൌമനസ്യപൂര്‍ണ്ണവുമായ നിരുപാധിക സഹകരണം കിട്ടുമെന്ന് കരുതണ്ട.  അവര്‍ക്ക് എന്തിലും ഒളിപ്പിച്ചു വെച്ച രാഷ്ട്രീയ അജണ്ട കാണും.  പൊതുവെ കോണ്‍ഗ്രസ്സിലെ ഉമ്മന്‍ ചാണ്ടി അടക്കമുള്ള ഏ വിഭാഗത്തിന് മാര്‍ക്സിസ്റ്റ്പാര്‍ട്ടിയോട് മൃദുസമീപനവും വിധേയത്വവുമാണ് എന്നും ഐ വിഭാഗമാണ് അവരുടെ രാഷ്ട്രീയശത്രുക്കള്‍ എന്നുമൊരു ധാരണ മുന്‍പ് കാലത്ത് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പക്ഷെ എന്തിലും സ്വന്തം പാര്‍ട്ടി താല്പര്യം മാത്രമേയുള്ളൂ. അവര്‍ ഭരിക്കുമ്പോള്‍ ഒരു കാര്യവും കോണ്‍ഗ്രസ്സിനോടോ യു.ഡി.എഫിനോടോ ആലോചിക്കാറില്ല. പ്രതിപക്ഷത്തെ കണക്കിലെടുക്കാറേ ഇല്ല.  ഞാന്‍ പറയേണ്ടത് പറഞ്ഞു. ബാക്കി നിങ്ങളുടെയൊക്കെ സൌകര്യം പോലെ.

Disclaimer: മുല്ലപെരിയാര്‍ പ്രശ്നം രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിന് സമൂഹത്തിന്റെ  നാനാതുറയില്‍ പെട്ടവര്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.  സൈബര്‍ ലോകത്തുള്ളവരും തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ നിരക്ഷരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മനോജ് രവീന്ദ്രന്റെ ഇടവിടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം ശ്ലാഘനീയമാണ്.  നമ്മുടെ പ്രതികരണങ്ങള്‍ അതിവൈകാരികതയിലേക്ക് കടന്നു തമിഴ്-മലയാളി സ്പര്‍ദ്ധ ഉണ്ടാകാന്‍ ഇടവരരുത് എന്ന് മാത്രമാണ് ഈ പോസ്റ്റിന് പിന്നിലുള്ള താല്പര്യം