Links

ജൂലായ് അഞ്ചിന്റെ ഭാരത് ബന്ദ്

വ്യക്തിപരമായി ഞാന്‍ ബന്ദിനും ഹര്‍ത്താലിനും എതിരാണ്.  ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ അടിക്കടി യാതൊരു തത്വദീക്ഷയുമില്ലാതെ ദേശീയപാര്‍ട്ടികള്‍ തൊട്ട് ഈര്‍ക്കിലിപാര്‍ട്ടികള്‍ വരെ ബന്ദ് നടത്തുന്നതിനാലാണ് അങ്ങനെ എതിര്‍പ്പ് തോന്നാന്‍ കാരണം. എന്നാല്‍ ഗവണ്മേണ്ട് എന്തെങ്കിലും തെറ്റുകള്‍ ചെയ്താല്‍ അതിനെ ചോദ്യം ചെയ്യാനും ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നയിക്കാനും പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ജനാധിപത്യത്തില്‍ ഭരണകക്ഷിയേക്കാളും ഒട്ടും കുറവല്ല പ്രതിപക്ഷത്തിന്റെ ചുമതലകളും കടമകളും. ജനാധിപത്യം എന്ന് പറയണമെങ്കില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷവും ഉണ്ടായേ പറ്റൂ.  പ്രതിപക്ഷങ്ങള്‍ സര്‍ക്കാരിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയപ്രേരിതമായാല്‍ ആ സമരങ്ങളുടെ വിശ്വാസ്യത കുറയും. നെല്ലും പതിരും വേര്‍തിരിച്ചുകാണാനുള്ള കഴിവ് ജനങ്ങള്‍ക്കുണ്ടെന്ന് എല്ലാ പാര്‍ട്ടികളും മനസ്സിലാക്കേണ്ടതാണ്.

ഭരിക്കുന്ന സര്‍ക്കാരിന്റെ തെറ്റുകുറ്റങ്ങള്‍ പ്രതിപക്ഷങ്ങളിലൂടെയേ ജനങ്ങള്‍ക്ക് മനസ്സിലാവുകയുള്ളൂ. ആ അര്‍ത്ഥത്തില്‍ ചിലപ്പോള്‍ സര്‍ക്കാരിനേക്കാളും ജനങ്ങളോട് ബാധ്യത പ്രതിപക്ഷത്തിനാണെന്ന് പറയേണ്ടി വരും. നമ്മുടെ നാട്ടില്‍ പ്രതിപക്ഷരാഷ്ട്രീയം വെറും അന്ധമായ സര്‍ക്കാര്‍ വിരുദ്ധവും കക്ഷിരാഷ്ട്രീയപ്രേരിതവുമായാണ് പ്രവര്‍ത്തിക്കാറ് എന്നതിനാല്‍ പ്രതിപക്ഷ പ്രക്ഷോഭങ്ങളെ നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ ഗൌരവമായി കാണാറില്ല. അതാത് പാര്‍ട്ടികളുടെ അണികള്‍ മാത്രമേ അത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാറുള്ളൂ. പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി പൊതുപ്രക്ഷോഭങ്ങള്‍ ഇവിടെ നടക്കാറില്ല എന്ന് തന്നെ പറയണം. ചില പാര്‍ട്ടികളെ ചില ലേബല്‍ ചാര്‍ത്തി അയിത്തം കല്‍പ്പിക്കുന്നത്കൊണ്ട് ഇവിടെ പ്രതിപക്ഷ ഐക്യം ഉണ്ടാകാറില്ല. ജൂലായ് അഞ്ചിന് ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍ ഡി ഏ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നു. ഇടത് പക്ഷങ്ങള്‍ അതേ ദിവസം ദേശീയ ഹര്‍ത്താലും പ്രഖ്യാപിച്ചിരിക്കുന്നു. രണ്ട് പ്രഖ്യാപനങ്ങളും ഒരേ ദിവസമാണ് ഉണ്ടായിട്ടുള്ളത്, ഒരേ കാരണത്തിന്റെ പേരില്‍ . പ്രതിപക്ഷങ്ങള്‍ ഒറ്റക്കെട്ടായി ആലോചിച്ച് ഇത്തരമൊരു പ്രക്ഷോഭപരിപാടി ആലോചിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു. മാത്രമല്ല കേരളത്തില്‍ മാത്രം ഇതേ കാരണത്തിന് ഒരു ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. ഇതൊക്കെ പ്രക്ഷോഭങ്ങളെ പ്രഹസനമാക്കുന്ന വൃത്തികേടുകളാണ്. ഇന്ത്യയൊട്ടുക്ക്  പെട്രോളിനും മറ്റും വില ഉയര്‍ത്തുക. അതിനെതിരെ ചില അഖിലേന്ത്യാപാര്‍ട്ടികള്‍ കേരളത്തില്‍ മാത്രം എടുത്തുചാടി ഹര്‍ത്താല്‍ പ്രഖ്യാപിക്കുക. ഇതിന്റെ പേരാണ് സമരാഭാസം.

ഇപ്പോള്‍ കേന്ദ്രഗവണ്മേണ്ട് ചെയ്തിരിക്കുന്നത് വില വര്‍ദ്ധിപ്പിക്കുക മാത്രമല്ല, പെട്രോള്‍ ഉല്പന്നങ്ങള്‍ക്ക് വില നിര്‍ണ്ണയിക്കാനുള്ള അധികാരം കൈയ്യൊഴിയുക കൂടിയാണ്. ഇത് വളരെ ദൂരവ്യാപകമായി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നടപടിയാണ്. ചുളുവിലാണ് ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. പ്രതിപക്ഷം ഒറ്റക്കെട്ടല്ലാതെ ദുര്‍ബ്ബലമായത്കൊണ്ടാണ് സര്‍ക്കാരിന് ഇത് സാധിക്കുന്നത്.  ആഗോളവല്‍ക്കരണവും ഉദാരീകരണവും രാജ്യത്തെ വളരെ പുരോഗതിയിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഗുണം വളരെ വലിയൊരു വിഭാഗത്തിന് ഇനിയും കിട്ടിയിട്ടില്ല. കിട്ടുന്നവര്‍ ധൂര്‍ത്തടിക്കുകയും ചെയ്യുന്നു.  കൂടുതല്‍ ഉദാരവല്‍ക്കരണത്തിലേക്ക് നീങ്ങുന്നതിന്റെ മുന്നോടിയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. എന്നാല്‍ സാധാരണക്കാരന്റെ ജീവിതം ഭദ്രമാക്കുന്നതിന് ഒരു നടപടിയും തുടങ്ങാനുള്ള ആലോചന പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാണുന്നില്ല. നികുതിപ്പണം ചെലവഴിക്കാന്‍ ചില ക്ഷേമപദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെങ്കിലും അതൊക്കെ ദുര്‍വ്യയമാകാനുള്ള സാധ്യതയാണ് കാണുന്നത്. ഒരു പദ്ധതിയും ലക്ഷ്യം കാണുന്നില്ല. ഇടത്തരക്കാരന്റെ ജീവിതം കൂടുതല്‍ ദുസ്സഹമാവുകയാണ്.

ജനങ്ങള്‍ക്ക് ആരെയും വിശ്വസിക്കാന്‍ കഴിയുന്നില്ല. സര്‍ക്കാര്‍ തോന്നിയ പോലെ പെരുമാറുന്നു. പ്രതിപക്ഷങ്ങള്‍ വെറും രാഷ്ട്രീയം കളിക്കുന്നു.  ജൂലായ് അഞ്ചിന് മുഴുവന്‍ പ്രതിപക്ഷപാര്‍ട്ടികളും ചേര്‍ന്ന് സംയുക്തമായി ദേശീയ ബന്ദ് നടത്തുകയും തുടര്‍ന്ന് കൂട്ടായി പ്രക്ഷോഭപരിപാടികള്‍ ആലോചിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അതൊരു നല്ല തുടക്കമാവുമായിരുന്നു. ഭരണവും പ്രതിപക്ഷവും ജനങ്ങളും എല്ലാം തെറ്റായ ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് എനിക്കും ബാധകമാണ്.

എന്തായാലും ജൂലായ് അഞ്ചിന്റെ ഭാരത് ബന്ദിന് ഞാന്‍ പിന്‍‌തുണ രേഖപ്പെടുത്തുന്നു. എന്തെന്നാല്‍ സര്‍ക്കാരിന്റെ നടപടിയെ നിരുത്തരവാദപരമായാണ് ഞാന്‍ കാണുന്നത്. എനിക്കതില്‍ അമര്‍ഷമുണ്ട്.

റോഡുകള്‍ യോഗം ചേരാനുള്ളതല്ല

റോഡുകളില്‍ പൊതുയോഗം ചേരുന്നത് ഹൈക്കോടതിക്ക് നിരോധിക്കേണ്ടി വന്നത് തന്നെ നമ്മുടെ സമൂഹം അത്ര പരിഷ്കൃതമല്ല എന്നത്കൊണ്ടാണ്.  എന്നാല്‍ കോടതി ഇടപെട്ട് അങ്ങനെ നിരോധിച്ചതിനെ പരിഷ്കൃതമനസ്സുള്ളവര്‍ തീര്‍ച്ചയായും സ്വാഗതം ചെയ്തിരിക്കും. റോഡുകള്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ മാത്രമാണ്.  അതിനപ്പുറം എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് യാത്രാസൌകര്യത്തെ അപഹരിക്കുന്ന നീചമായ പ്രവൃത്തിയാണ്. എന്നാല്‍ റോഡുകളില്‍ പൊതുയോഗം വിലക്കിക്കൊണ്ട് വിധി പ്രസ്ഥാവിച്ച ജഡ്ജിമാരെ ശുംഭന്മാര്‍ എന്നാണ് സി.പി.എമ്മിന്റെ ഒരു ഉന്നത നേതാവ് വിശേഷിപ്പിച്ചത്. ആരാണ് ശുംഭന്‍ എന്ന് ചിന്തിക്കുന്നവര്‍ തിരിച്ചറിയും.  ഇങ്ങനെ പ്രസംഗിക്കാന്‍ കഴിയുന്നവര്‍ക്കാണ് സി.പി.എമ്മില്‍ ഉയര്‍ന്ന പദവിയില്‍ എത്താന്‍ കഴിയുക. അല്ലാതെ ജനങ്ങളെ കാലത്തിനൊപ്പം പരിഷ്ക്കാരങ്ങളിലേക്കും നവീനസംസ്ക്കാരങ്ങളിലേക്കും നയിക്കാന്‍ കഴിയുന്നവര്‍ക്കല്ല. സി.പി.എം.കാര്‍ക്ക് പാര്‍ട്ടി താല്പര്യമേയുള്ളൂ.  എന്തെന്നാല്‍ ജനാധിപത്യത്തില്‍ അവര്‍ക്ക് അളവില്ലാത്ത സൌകര്യങ്ങളാണ് പാര്‍ട്ടി നിമിത്തം ലഭിക്കുന്നത്. ആരോടും കണക്ക് പറയേണ്ടതില്ല. അത്കൊണ്ട് പാര്‍ട്ടി നിലനിര്‍ത്താന്‍ എന്ത് നെറികേടും പ്രസംഗിക്കും, പ്രവര്‍ത്തിക്കും.  ഇത്തരം ചില രാഷ്ട്രീയവൈകൃതങ്ങളും ജനാധിപത്യത്തില്‍ സഹിക്കേണ്ടതുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ജനങ്ങള്‍ക്കെന്താണോ താല്പര്യം അതേ ഉണ്ടാകാന്‍ പാടുള്ളൂ. അല്ലാതെ പാര്‍ട്ടികള്‍ക്ക് പാര്‍ട്ടികളുടെ താല്പര്യം എന്നൊന്നു ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ ഇവിടെ പാര്‍ട്ടികള്‍ക്ക് വേണ്ടി പാര്‍ട്ടികള്‍ ഉണ്ടാവുകയും അവ പാര്‍ട്ടികള്‍ക്ക് വേണ്ടി മാത്രം നിലനില്‍ക്കുകയും ചെയ്യുന്നു. ഇതൊക്കെ പാടില്ലായിരുന്നു. പക്ഷെ എന്ത് ചെയ്യാം. കുറെ പാര്‍ട്ടികളെ വേണ്ടാതെ ചുമക്കാന്‍ ജനങ്ങള്‍ നിര്‍ബ്ബന്ധിതരാവുന്നു. സമൂഹം ചിന്താപരമായി തീരെ പുരോഗമിക്കുന്നില്ല എന്നോ അല്ലെങ്കില്‍ പൌരന്മാരായി സംഘടിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല എന്നോ മറ്റോ ആയിരിക്കാം കാരണം. രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളെ വീതം വെച്ചെടുക്കാന്‍ നിഷ്‌പ്രയാസം സാധിക്കുന്നു.

റോഡുകളില്‍ എന്താണ് പൊതുയോഗം ചേരേണ്ടി വരുന്നത്? കുറച്ച് ശ്രോതാക്കളെ ചുളുവില്‍ കിട്ടും. അത് തന്നെ. ഇപ്പോള്‍ പ്രസംഗം കേള്‍ക്കാന്‍ ആര്‍ക്കും താല്പര്യമില്ല. ഹാളുകളിലോ , അനുവാദം വാങ്ങി സ്കൂളുകളിലോ അല്ലെങ്കില്‍ ഇപ്പോള്‍ എല്ലാ പഞ്ചായത്തിനും സാംസ്ക്കാരികനിലയങ്ങളും ഗ്രൌണ്ടുകള്‍ , സ്റ്റേഡിയങ്ങള്‍ ഒക്കെയുണ്ട് അവിടെയൊക്കെ പൊതുയോഗം വെച്ചാല്‍ നാലാള് വരുമെന്ന് ഒരു ഉറപ്പുമില്ല.  രാഷ്ട്രീയപ്രസംഗം ഇപ്പോള്‍ അത്ര അരോചകമാണ്. സ്വന്തം പാര്‍ട്ടിക്കാരന്റെ ആകുമ്പോള്‍ ഒരു തലയെഴുത്ത് പോലെ ഇരുന്നുകൊടുക്കുന്നതാണ് ചിലര്‍. പൊതുയോഗം നടത്തുക എന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഒരു വഴിപാട് പോലെ നടത്തപ്പെടുന്ന അനുഷ്ടാനങ്ങളാണ്. അപ്പോള്‍ നാലാള് വന്നില്ലെങ്കില്‍ എന്ത് ചെയ്യും. അവിടെയാണ് റോഡുകളുടെ പ്രസക്തി. ഒന്നുമില്ലെങ്കില്‍ ബസ്സ് കാത്ത് നില്‍ക്കുന്ന നാലാളെങ്കിലും കാണും.  എന്നാലും കേള്‍വിക്കാര്‍ ആരുമില്ലാതെ വിരലിലെണ്ണാവുന്ന ചില സംഘാടകരെ മുന്നില്‍ നിര്‍ത്തി പ്രാസംഗികന്റെ  പ്രസംഗപാടവം പ്രകടിപ്പിക്കുന്ന യോഗങ്ങളും കാണാറുണ്ട്. അതേ സമയം സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമ്പോള്‍ ട്രാഫിക്ക് ജാം ആയി വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയാതെ കഷ്ടപ്പെടുന്നതും പതിവാണ്. എന്ത് തന്നെയായാലും പൊതുയോഗം എന്നത് ഒരു ഹാളില്‍ നടക്കുന്നതാണ് സിവിലൈസ്ഡ് രീതി എന്ന് പറയാതെ വയ്യ. നമ്മുടെ സമൂഹത്തെ പ്രാകൃതസമ്പ്രദായങ്ങളില്‍ തളച്ചിടാനാണ് രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത്. അവര്‍ക്കും അത്രയേ നിലവാരമുള്ളൂ എന്നതാണ് സംഗതി. കഴിവും  ഭാവനയും ചിന്താശക്തിയും ഒക്കെ ഉള്ളവര്‍ ആര് രാഷ്ട്രീയത്തില്‍ വരുന്നു?

ഒരു ജനതയുടെ സംസ്ക്കാരം എന്ത് എന്ന് തിരിച്ചറിയാന്‍ അവിടത്തെ റോഡുകള്‍ നോക്കിയാല്‍ മതി. നമ്മുടെ റോഡുകള്‍ കണ്ടാല്‍ നമ്മള്‍ എത്ര പ്രാകൃതരാണെന്ന് ബോധ്യപ്പെടും. വെറുമൊരു ആള്‍ക്കൂട്ടം എന്നതിലുപരി ഒരു സമൂഹമായി , പരിഷ്കൃത ജനതയായി നമ്മള്‍ ഇനിയും മാറിയിട്ടില്ല എന്ന് ഇവിടത്തെ റോഡുകള്‍ സാക്ഷ്യം പറയുന്നു. നമ്മെ നയിക്കാന്‍ നല്ല നേതാക്കള്‍ ഇല്ലാതെ പോയി. അതാണ് കാരണം. ഇന്‍ഫീരിയോരിറ്റി കോംപ്ലക്സ് ഉള്ളവരാണ് താഴെ തട്ട് മുതല്‍ രാഷ്ട്രീയത്തില്‍ കടന്ന് വന്നത്. അവരാണ് പല ജനാധിപത്യസ്ഥാനങ്ങളിലും ഇരിക്കുന്നത്.  രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥതലത്തിലും കുറച്ച് നല്ലവര്‍ ഉണ്ട്. പക്ഷെ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല. ഞാന്‍ വെറുതെ പരാതി പോലെ പറയുന്നതല്ല. നമുക്ക് ഒരു നല്ല സമൂഹം കെട്ടിപ്പടുക്കാമായിരുന്നു. അതിന് കഴിഞ്ഞില്ല. ആ ദു:ഖം ഇവിടെ രേഖപ്പെടുത്തുന്നു എന്ന് മാത്രം.

കോടതി വിധി ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു എന്നും ആത്മാഭിമാനമുണ്ടെങ്കില്‍ ജഡ്ജിമാര്‍ രാജി വെക്കണമെന്നും ആ ഉന്നതനേതാവ് ആവശ്യപ്പെട്ടിരിക്കുന്നു. നമ്മുടേത് പോലെ ഒരു അപരിഷ്കൃത സമൂഹത്തില്‍ മാത്രമേ ഇങ്ങനെ പ്രസംഗിക്കാന്‍ ഒരു നേതാവ് ധൈര്യപ്പെടുകയുള്ളൂ. കവലപ്രസംഗത്തിന് , തെരുവ് പ്രസംഗത്തിന് എന്ത് അന്തസ്സാണുള്ളത്. എന്ത് മാന്യതയാണുള്ളത്? ഒരു കാലത്ത് അതൊക്കെ നടന്നിരിക്കാം. നമ്മള്‍ അത്ര പുരോഗമിക്കാത്തത്കൊണ്ട് തെരുവുകളില്‍ യോഗങ്ങള്‍ കൂടേണ്ടി വന്നിരിക്കും. എന്നാല്‍ എന്നും അങ്ങനെ മതിയോ? ഇന്ന് നിരവധി ഹാളുകള്‍ എവിടെയും ലഭ്യമാണ്. മാത്രമല്ല, ഇന്ന് റോഡുകള്‍ യാത്രാവശ്യത്തിന് തന്നെ അപര്യാപ്തമാണ്. വാഹനങ്ങള്‍ കൂടി. കാല്‍നടക്കാര്‍ കൂടി. റോഡുകള്‍ കൈയ്യേറുന്നതും കൂടി.  എല്ലാറ്റിനും ഒരു അടുക്കും ചിട്ടയുമാണ് പരിഷ്ക്കാരത്തിന്റെ മുഖമുദ്ര.  നമ്മുടെ റോഡുകള്‍ ശ്രദ്ധിച്ചാല്‍ നമ്മള്‍ തൊലിപ്പുറമെ മാത്രമാണ് പരിഷ്ക്കാരികള്‍ എന്നും മനസ്സ് കാടന്മാരുടേതാണെന്നും തോന്നിപ്പോകും. ഇതില്‍ കുറ്റവാളികള്‍ വ്യക്തികളല്ല. നല്ല നേതാക്കളെ നമുക്ക് സിദ്ധിച്ചില്ല.  ചെന്നൈയില്‍ ഇപ്പോള്‍ എവിടെയും വാള്‍ പോസ്റ്ററുകളോ കട്ട്-ഔട്ടുകളോ കാണാനില്ല. നഗരം ഇപ്പോള്‍ കൂടുതല്‍ സൌന്ദര്യവല്‍ക്കരണത്തിന്റെ പാതയിലാണ്. ചോദിച്ചപ്പോള്‍ ഉപമുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിര്‍ദ്ദേശമാണെന്നാണ് പറഞ്ഞത്. അങ്ങനെയും ചില വ്യക്തികള്‍ വിചാരിച്ചാല്‍ കഴിയും.

അതിരിക്കട്ടെ, ഈ ജനങ്ങള്‍ എന്ന് പറഞ്ഞാല്‍ ആരാണ്. ഒരു പാര്‍ട്ടി പറഞ്ഞാല്‍ റോഡുകളില്‍ വന്ന് യോഗം ചേരുന്നവര്‍ മാത്രമാണോ ജനങ്ങള്‍ ? പൊതുയോഗം റോഡുകളില്‍ ചേരുന്നത് എങ്ങനെയാണ് ജനങ്ങളുടെ ആവശ്യമാകുന്നത്. അവര്‍ക്ക് യോഗങ്ങള്‍ വേണമെങ്കില്‍ അവര്‍ ഹാളുകളിലും മൈതാനങ്ങളിലും മറ്റ് ഒഴിഞ്ഞ സ്ഥലങ്ങളിലും വരില്ലേ? പൊതുയോഗം റോഡുകളില്‍ തന്നെ വേണം എന്ന് ജനങ്ങള്‍ പറയുമോ? പുരോഗമനപരമായ എന്തിനെയും എതിര്‍ക്കുക, സമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിയെ തടയുക, ജനങ്ങളെ എന്നും അപരിഷ്കൃതരായി തളച്ചിടുക എന്നിങ്ങനെയുള്ള സി.പി.എമ്മിന്റെ പ്രാകൃതരീതിയാണ് ഈ കോടതി വിധിക്കെതിരെയുള്ള എതിര്‍പ്പിലും പ്രകടമാകുന്നത്.  ഏതായാലും ഈ കോടതി വിധി കൊണ്ടൊന്നും നമ്മുടെ റോഡുകള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. ബന്ദ് , ഹര്‍ത്താല്‍ , പൊതുപണിമുടക്ക് എന്നിവ നിരോധിച്ച പോലെയേ ഇതും ഉള്ളൂ.  കേരളത്തിന്റെ രാഷ്ട്രീയചിന്തയില്‍ , സാംസ്ക്കാരികനിലപാടുകളില്‍ സമഗ്രമായ മാറ്റം വരണം. അതിന് നമ്മള്‍ കുറെ കാത്തിരിക്കണം.  അന്ന് ഈ യു.ഡി.എഫ്-എല്‍‌ഡി‌എഫ് വീതം വയ്പ്പ് അവസാനിക്കും. അന്ന് പുതിയൊരു രാഷ്ട്രീയ നേതൃത്വം ഉയര്‍ന്ന് വരും. റോഡുകളേ, അത് വരെ കാത്തിരിക്കുക.

ചിദംബരം എന്ത് ചെയ്യണമായിരുന്നു ?

ചിത്രകാരന്‍ എന്ന പ്രശസ്ത ബ്ലോഗര്‍ ഒരു ബ്ലോഗില്‍ എഴുതിയ കമന്റ് വായിച്ചപ്പോള്‍ എനിക്ക് അല്പം അസ്വസ്ഥതയായി. അതാണ് ഈ പോസ്റ്റിന് ആധാരം.  മാവോയിസ്റ്റുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. അത് ഇനിയും ശക്തമാക്കാനാണ് സാധ്യത. മാവോയിസ്റ്റുകളാണ് ഇപ്പോള്‍ രാജ്യത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി എന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞല്ലൊ. മാവോയിസ്റ്റുകളെ ഇനിയും വളരാന്‍ അനുവദിച്ചാല്‍ അത് വന്‍‌ദുരന്തത്തിലാണ് കലാശിക്കുക. എത്രയും പെട്ടെന്ന് മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുന്നുവോ അത്രയും രക്തച്ചൊരിച്ചല്‍ ഒഴിവായികിട്ടും.  മിഡ്നാപ്പുര്‍ ജില്ലയില്‍ സുരക്ഷാസേന നടത്തിയ റെയിഡില്‍ മൂന്ന് സ്ത്രീകളടക്കം എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍ ഒരു സ്ത്രീയുടെ ജഢം സെക്യൂരിറ്റി ഭടന്മാ‍ര്‍ എടുത്തുകൊണ്ട് പോകുന്ന ചിത്രം  ഹിന്ദുവിന്റെ ഓണ്‍‌ലൈന്‍  എഡിഷനില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ ചിത്രത്തെ ആസ്പദമാക്കി ഒരു ബ്ലോഗര്‍ എഴുതിയ പോസ്റ്റിലാണ് ചിത്രകാരന്‍ മേപ്പടി കമന്റ് എഴുതിയത്.  നമ്മുടെ രാജ്യം ജനാധിപത്യസമ്പ്രദായം പിന്തുടരുന്നത്കൊണ്ട് അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ പൌരന്മാര്‍ അല്പം ഉത്തരവാദിത്വബോധം പാലിക്കേണ്ടതാണ്. അല്ലാതെ വൈകാരികമായി എടുത്തുചാടി ഇത്തരത്തില്‍ പ്രതികരിക്കുമ്പോള്‍ നാം തന്നെ നമ്മുടെ ജനാധിപത്യത്തെ വികൃതമാക്കുകയാണ്. ധാരാളമായി അനുഭവിക്കുന്നത്കൊണ്ടാണ് ജനാധിപത്യത്തിന്റെ വിലയും മഹത്വം നമ്മള്‍ തിരിച്ചറിയാതെ പോകുന്നത്. ചൈനയില്‍ ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ പൌരന്മാര്‍ അറിയുക പോലുമില്ല. അറിഞ്ഞാലും മനസ്സില്‍ വെക്കുകയെ നിവൃത്തിയുള്ളൂ.  ചിദംബരത്തിന്റെ സ്ഥാനത്ത് ചിത്രകാരന്‍ ആയിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു. പ.ബംഗാളില്‍ നിന്ന് സുരക്ഷാസേനയെ പിന്‍‌വലിക്കുമായിരുന്നോ? പോട്ടെ, ചിദംബരം എന്ത് ചെയ്യണമായിരുന്നു എന്നാണ് ചിത്രകാരന്‍ പ്രതീക്ഷിക്കുന്നത്? മാവോയിസ്റ്റുകള്‍ റെയില്‍ പാളം തകര്‍ത്തപ്പോള്‍ തീവണ്ടി കൂട്ടിയിടിച്ചും സ്ത്രീകളും കുട്ടികളും ഇതേ പോലെ  മരിച്ചിട്ടുണ്ട്. അവരുടെയും ജഢങ്ങള്‍ അവിടത്തെ ചുറ്റുപാടിനനുസരിച്ച് നീക്കം ചെയ്തിട്ടുണ്ട്.  അതിലൊന്നും ചിത്രകാരന് ധാര്‍മ്മികരോഷമില്ലേ?

മാവോയിസ്റ്റുകള്‍ ട്രെയിന്‍ അട്ടിമറി നിര്‍ത്തിവെച്ചിട്ടൊന്നുമില്ല. ഇനിയും ധാരാളം സാധാരണക്കാര്‍ മരിച്ചെന്നിരിക്കും. ആദിവാസികള്‍ , വെറും ആദിവാസികളല്ല  ആയുധമണിഞ്ഞ മാവോയിസ്റ്റ് ആദിവാസികള്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം ചുരക്കുന്ന കണ്ണീരിന്റെ പേരെന്താണ് സര്‍ ? ഇനി അഥവാ റെയിഡ് നടക്കുമ്പോള്‍ നിരപരാധികളായ ആദിവാസികള്‍ കൊല്ലപ്പെട്ടു എന്ന് തന്നെ വയ്ക്കുക. അപ്പോഴും ചിദംബരത്തിനോ സുരക്ഷാഭടന്മാര്‍ക്കോ എന്ത് ചെയ്യാന്‍ പറ്റും?  നിരപരാധികളെ കൊല്ലരുത് എന്ന തത്വം മാവോയിസ്റ്റുകള്‍ക്ക് ബാധകമല്ലേ?  മരണം പ്രതീക്ഷിക്കാതെയാണ് യാത്രക്കാര്‍ തീവണ്ടികളില്‍ കയറുന്നത്. പട്ടാളവും സുരക്ഷാസേനയും അവര്‍ക്ക് ആ‍യുദ്ധങ്ങളും ഇവിടെയുണ്ട് എന്നറിഞ്ഞുകൊണ്ടാണ് മാവോയിസ്റ്റുകള്‍ സായുധസമരത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. പരമാവധി ആയുധങ്ങള്‍ ശേഖരിച്ചു വരികയാണ് അവര്‍ .  ചിത്രകാരനെ പോലെയുള്ളവര്‍ക്ക് ഏകപക്ഷീയമായ ധാര്‍മ്മികരോഷം അണപൊട്ടി ഒഴുകുന്നുണ്ടെങ്കില്‍ അവരോട് നമുക്ക് ഒന്നേ പറയാനുള്ളൂ. ആഭ്യന്തര സുരക്ഷ ഉറപ്പ് വരുത്താന്‍ തന്നെയാണ് ചിദംബരത്തെ ഞങ്ങള്‍ ആ സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത്.  മാവോയിസ്റ്റുകളുമായി അന്തിമയുദ്ധത്തിന് ഒരുങ്ങാന്‍ ഒരു പൌരന്‍ എന്ന നിലയില്‍ ഞാന്‍ ചിദംബരത്തോട് ആവശ്യപ്പെടുന്നു.

എന്താണ് മാവോയിസ്റ്റ് പ്രശ്നം? എന്താണ് മാവോയിസ്റ്റുകള്‍ക്ക് വേണ്ടത്? ആദിവാസി മേഖലയില്‍ ദാരിദ്ര്യമുണ്ട്, പട്ടിണിയുണ്ട്, എല്ലാ തരത്തിലുമുള്ള ചൂഷണവുമുണ്ട്. ഇതൊക്കെ നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്നതാണ്. സ്വാതന്ത്ര്യം കിട്ടിയ ഉടനെ ഒറ്റയടിക്ക് ഇതൊന്നും പരിഹരിക്കാന്‍ മാന്ത്രികവടിയൊന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കൈയില്‍ ഇല്ല.  മാത്രമല്ല സ്വകാര്യസ്വത്തിലും സ്വകാര്യമൂലധനത്തിലും അധിഷ്ഠിതമായ ഒരു ജനാധിപത്യവ്യവസ്ഥിതിയാ‍ണ് നമ്മള്‍ സ്വാതന്ത്ര്യാനന്തരം തെരഞ്ഞെടുത്തത്. അത്തരം സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തിന് പരിമിതികളുണ്ട്. അങ്ങനെയുള്ള ഭരണകൂടത്തിന് സ്ഥിതിസമത്വം ഏര്‍പ്പെടുത്താനുള്ള ബാധ്യതയുമില്ല. വികസനപ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളും നടപ്പാക്കുക, പൌരന്റെ ജീവനും സ്വത്തിനും (എന്ന് വെച്ചാല്‍ ഏറ്റവും ധനികന്റെയും ഏറ്റവും ദരിദ്രന്റെയും) സംരക്ഷണം ഉറപ്പ് വരുത്തുക, നിയമവാഴ്ചയും ആഭ്യന്തര ഐക്യവും സുരക്ഷയും ഉറപ്പിക്കുക ഇവയൊക്കെയാണ് സര്‍ക്കാരിന്റെ പ്രാഥമിക കര്‍ത്തവ്യങ്ങള്‍ . സ്വന്തം ജീവിതം മെച്ചപ്പെടുത്താനുള്ള ബാധ്യത പൌരജനങ്ങള്‍ക്ക് മാത്രമാണ്. പണക്കാരന്റെ കൈയില്‍ നിന്ന് കുറെ തട്ടിപ്പറിച്ച് ആദിവാസികള്‍ക്ക് വിതരണം ചെയ്യാനുള്ള സംവിധാനം ഈ സമ്പ്രദായത്തിലുള്ള സര്‍ക്കാരിനില്ല എന്ന് പച്ചമലയാളത്തില്‍ പറയാം. അതിനൊക്കെ കമ്മ്യൂണിസ്റ്റ്കാരുടെ വിപ്ലവവും അവരുടെ നേതൃത്വത്തില്‍ ഏകകക്ഷിഭരണവും വരണമായിരുന്നു. അത് വന്നാല്‍ ആദിവാസികള്‍ രക്ഷപ്പെടുമായിരുന്നോ എന്നത് വേറെ കാര്യം.

കമ്മ്യൂണിസ്റ്റുകള്‍ നടപ്പാക്കും എന്ന് പറയുന്ന കാര്യങ്ങള്‍ ഈ സമ്പ്രദായത്തില്‍ നടപ്പാക്കികിട്ടണം എന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല.  നാട്ടില്‍ സമ്പത്തും കുത്തകമുതലാളിമാരും ഉള്ളതാണല്ലൊ ആദിവാസികളുടെ കാര്യമായ പ്രശ്നം.  ആദിവാസികള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നതേ സര്‍ക്കാരിന് കഴിയുകയുള്ളൂ. കഴിയുന്നത് എല്ലാം ചെയ്യുന്നുണ്ട് എന്ന് ഞാനും കരുതുന്നില്ല.  സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യേണ്ടത് ചെയ്ത്കിട്ടാന്‍ വ്യവസ്ഥാപിതമാ‍യ മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കണം. എല്ലാം ചെയ്യേണ്ടത് സര്‍ക്കാരാണ്, ജനങ്ങള്‍ ചുമ്മാ പെറ്റുപെരുകിയാല്‍ മതി എന്നാണെങ്കില്‍ ഇപ്പോള്‍ തന്നെ വിപ്ലവത്തിന് ഇറങ്ങിപ്പുറപ്പെടണം. ഇത് ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതി തന്നെയാണ്. സോഷ്യലിസത്തില്‍ അപ്പറഞ്ഞത് സാധിക്കുമെങ്കില്‍ ആ വ്യവസ്ഥിതി വരുത്താന്‍ വിപ്ലവം നടത്തുക. അല്ലാ‍തെ ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാറി മാറി വരുന്ന സര്‍ക്കാരുകളോട് സോഷ്യലിസം നടപ്പാക്കിത്തരൂ എന്ന് പറയുന്നതില്‍ കാര്യമില്ല. സത്യത്തില്‍ അതിന് തന്നെയാണ് മാവോയിസ്റ്റുകള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

അതെ മാവോയിസ്റ്റുകളുടെ അന്തിമലക്ഷ്യം വിപ്ലവമാണ്. അല്ലാതെ ആദിവാസികളെ ഉദ്ധരിക്കല്‍ മാത്രമല്ല. വിപ്ലവം നടത്താനുള്ള സായുധസമരത്തിന്റെ പാതയിലാണ് മാവോയിസ്റ്റുകള്‍ .  ആദിവാസികളെ അതിനാണ് സംഘടിപ്പിച്ച് ആയുധമണിയിക്കുന്നത്. ഗറില്ലാ യുദ്ധമുറയാണ് മാവോയിസ്റ്റുകള്‍ ആദിവാസികളെ പരിശീലിപ്പിക്കുന്നത്. ഭൂമിശാസ്ത്രപരമായി സുരക്ഷിതമായ ഇടനാഴിയില്‍ നിലയുറപ്പിച്ചുകൊണ്ട് അവര്‍ സര്‍ക്കാരിനെയും നമ്മുടെ ജനാധിപത്യസമ്പ്രദായത്തെയും വെല്ലുവിളിക്കുന്നു. അപ്പോള്‍ ചിദംബരം എന്ത് ചെയ്യണം ചിത്രകാരാ?  നമ്മുടെ രാജ്യത്ത് ഭൂരിപക്ഷം പേരും ഈ ജനാധിപത്യവും നിലവിലെ സാമ്പത്തികവ്യവസ്ഥിതിയും നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നത്കൊണ്ടാണ് ഈ സമ്പ്രദായം ഇവിടെ തുടരുന്നത്. അല്ലാതെ മന്‍‌മോഹന്‍സിങ്ങോ ചിദംബരമോ മാത്രം ഇച്ഛിക്കുന്നത്കൊണ്ടല്ല. ബഹുഭൂരിപക്ഷത്തിന്റെ ആശയാഭിലാഷങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആയുധങ്ങളുമായി ഒരു പറ്റം മാവോയിസ്റ്റുകള്‍ മുന്നോട്ട് വന്നാല്‍ നമ്മുടെ പട്ടാളം ചുമ്മാ ഇരിക്കില്ല ചിത്രകാരാ. ഈ യുദ്ധത്തില്‍ ആദിവാസി സ്ത്രീകള്‍ ഇനിയും മരിച്ചെന്നിരിക്കും.  നിരപരാധികളെയും തീവണ്ടിയാത്രക്കാരെയുമൊക്കെ സംരക്ഷിക്കാ‍നുള്ള ചുമതല ഞങ്ങളാണ് ചിദംബരത്തെ ഏല്‍പ്പിച്ചത്. അത് കൊണ്ട് ചിദംബരത്തെ വെറുതെ വിടുക!

പിന്‍‌കുറിപ്പ്:  തമിഴ് പുലികളെ ഒടുക്കിയ ശേഷം ശ്രീലങ്കയുടെ ബാധിക്കപ്പെട്ട പ്രദേശങ്ങളുടെ പുനര്‍നവീകരണത്തിന് ഇന്ത്യാ ഗവണ്മേണ്ട് ശ്രീലങ്കന്‍ സര്‍ക്കാരിന് 1000 കോടി രൂപ സഹായധനം നല്‍കിയിരുന്നു. താറുമാറായ റോഡുകള്‍ , റെയില്‍‌വേ പാളങ്ങള്‍ മുതലായവ നവീകരിക്കാനുള്ള കരാര്‍ ശ്രീലങ്കന്‍ ഗവണ്മേന്റ് ചൈനയ്ക്കാണ് നല്‍കിയത്.  ആ ജോലികള്‍ ചെയ്യാന്‍ 25,000 തടവുകാരെ ചൈനീസ് സര്‍ക്കാര്‍ ശ്രീലങ്കയില്‍ എത്തിച്ചിരിക്കുന്നു. 

 ( ആധാരം )

പരസ്യങ്ങള്‍ ആര്‍ക്ക് വേണ്ടി ?

ഇടത്പക്ഷ ജനാധിപത്യമുന്നണി ഗവണ്മേന്റ് അഞ്ചാം വര്‍ഷത്തിലേക്ക് കടന്നതിന്റെ ഭാഗമായി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ നിത്യേന ഒന്നും രണ്ടും പേജുകളില്‍ ഫുള്‍പേജ് പരസ്യങ്ങളായി ഇപ്പോള്‍ പത്രങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ രീതിയില്‍ സര്‍ക്കാരിന്റെ തുടരന്‍ പരസ്യങ്ങള്‍ കണ്ടത് അടിയന്തിരാവസ്ഥക്കാലത്താണ്. സാധാരണഗതിയില്‍ വാര്‍ഷികത്തിന് ഒരു ദിവസം പരസ്യം കൊടുക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഇതിപ്പോ അഞ്ചാം വര്‍ഷം പരസ്യവര്‍ഷമായി ആചരിക്കാനാണോ സര്‍ക്കാരിന്റെ ഭാവം എന്ന് തോന്നിപ്പോകുന്നു. ഇങ്ങനെ പരസ്യം കൊടുക്കുന്നതിന് മന്ത്രിമാര്‍ക്ക് കൈയില്‍ നിന്ന് കാശ് മുടക്കില്ല. അതിനൊക്കെ വേണ്ടുവോളം നികുതിപ്പണം ജനങ്ങള്‍ നല്‍കുന്നുണ്ട്. എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയാണ് ജനങ്ങള്‍ ശമ്പളം കൊടുത്ത് മന്ത്രിമാരെ ചുമതലപ്പെടുത്തുന്നത്. ഒന്നും ചെയ്യാതിരിക്കാന്‍ അവര്‍ക്കാവില്ല. അപ്പോള്‍ പിന്നെ ഇങ്ങനെ പരസ്യം കൊടുക്കുന്നതിന്റെ സാംഗത്യമെന്ത്? സര്‍ക്കാര്‍ അതേതായാലും ഇങ്ങനെ പരസ്യം കൊടുക്കുന്നത് അധാര്‍മ്മികമാണെന്ന് ഒരു പൌരന്‍ എന്ന നിലയില്‍ ഞാന്‍ കരുതുന്നു.

സി.എം.എസ്. കോളേജില്‍ എസ്.എഫ്.ഐ. നടത്തിയ ആക്രമണങ്ങളും അവരെ ക്രിമിനലുകള്‍ എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചതുമായ സംഭവങ്ങള്‍ ഒന്ന് മാത്രം മതി ഈ പരസ്യങ്ങളെ നിഷ്‌പ്രഭമാക്കാന്‍ . മാര്‍ക്സിസ്റ്റുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കുത്തക-മുത്തശ്ശി പത്രങ്ങളിലാണ് ഈ പരസ്യങ്ങള്‍ വരുന്നത്. അതേ പത്രങ്ങളിലാണ് ആക്രമണവാര്‍ത്തകളും വരുന്നത്. വായനക്കാരുടെ കണ്ണില്‍ പരസ്യങ്ങള്‍ക്ക് അത്ര പ്രാധാന്യം തോന്നുകയില്ല. കാരണം സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ഒരു പട്ടികയായി നിരത്തുക വലിയ കാര്യമല്ല. എന്നാല്‍ മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ തൊട്ട് സ്മാര്‍ട്ട് സിറ്റി വരെ വായനക്കാരുടെ മനസ്സിലുണ്ട്. ഏത് സര്‍ക്കാരായാലും സ്വാഭാവികമായി ചെയ്തുപോകുന്ന കാര്യങ്ങളേ പരസ്യങ്ങളിലുള്ളൂ. നാലു വര്‍ഷക്കാലം ഒന്നും ചെയ്യാതെ മന്ത്രിമാര്‍ക്ക് ചുമ്മാ വീട്ടിലിരിക്കാന്‍ പറ്റുമായിരുന്നോ? ഈ പരസ്യങ്ങളില്‍ മുഴച്ചു നിന്നത് സര്‍ക്കാരിന് ചെയ്യാന്‍ കഴിയാതെ പോയ കാര്യങ്ങളാണ്. ഇനി ശേഷിക്കുന്ന ചില്ലറ മാസക്കാലം കൊണ്ട് ഒന്നും ചെയ്യാനും പോകുന്നില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് പോലീസിനെ നോക്കുകുത്തിയാക്കി മാര്‍ക്സിസ്റ്റുകാര്‍ കാട്ടിക്കൂട്ടിയ ആക്രമണങ്ങളായിരിക്കും ഏതൊരു പത്രവായനക്കാരന്റെയും ഓര്‍മ്മയില്‍ സജീവമായിട്ടുണ്ടായിരിക്കുക.

ഈ പരസ്യകാലത്തെങ്കിലും മാര്‍ക്സിസ്റ്റുകള്‍ക്ക് ആക്രമത്തിന് അവധി കൊടുക്കാന്‍ കഴിഞ്ഞില്ല. ഇക്കാലത്തെ മാര്‍ക്സിസ്റ്റ് മനസ്സുകളില്‍ തങ്ങള്‍ക്ക് ആള്‍ബലവും പേശീബലവും ഉണ്ടെന്ന ധാരണയല്ലാതെ മറ്റൊന്നുമില്ല എന്ന് തെളിയിക്കുന്നതാണ് അവരുടെ പ്രവര്‍ത്തനശൈലി. ഞാനടക്കം എത്രയോ പേര്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യാന്‍ ഒറ്റക്കാരണമേയുള്ളൂ. കോണ്‍ഗ്രസ്സുകാരനെക്കൊണ്ട് ഗുണവുമില്ല ദോഷവുമില്ല. ഒരു ഉപദ്രവവുമില്ല. എന്ത് പറയുമ്പോഴും എവിടെ പോകുമ്പോഴും കോണ്‍ഗ്രസ്സുകാരനെ പേടിക്കേണ്ട. തെരഞ്ഞെടുപ്പിന്റെ രണ്ട് ദിവസം മുന്‍പ് സ്ലിപ്പ് നല്‍കാന്‍ വീട്ടില്‍ വന്നെങ്കിലായി. ചുരുക്കത്തില്‍ നാട്ടില്‍ കോണ്‍ഗ്രസ്സുകാര്‍ ഉണ്ടെന്ന് ആരും ഓര്‍ക്കാറേയില്ല. എന്നാല്‍ നാട്ടില്‍ മാര്‍ക്സിസ്റ്റുകള്‍ ഉണ്ടെന്ന് ആള്‍ക്കാര്‍ ഉറക്കത്തില്‍ പോലും ഓര്‍ക്കുന്നു. അത് അവരുടെ ആക്രമണശൈലിയുടെ പേരിലാണ്. ഒരു സര്‍ക്കാരുണ്ടെങ്കില്‍  എന്തെങ്കിലും ചിലത് ചെയ്യാതിരിക്കില്ല. എന്നാല്‍ പിന്നെ ഗുണവും ദോഷവുമില്ലാത കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യാം എന്ന മനോഭാവത്തിലാണ് ഞാന്‍ പോളിങ്ങ് ബൂത്തില്‍ പോകാറുള്ളത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഈ മാസ്സ് സൈക്കോളജിയാണ് യു.ഡി.എഫിന് വോട്ടായി മാറാന്‍ പോകുന്നത്. പിന്നെ ഈ പരസ്യങ്ങള്‍ കൊണ്ട് എന്ത് പ്രയോജനം? ഐ.ടി.വകുപ്പ് മുഖ്യമന്ത്രിയുടെ കൈയില്‍ ആയതിനാല്‍ അച്യുതാനന്ദന് മാത്രമായി ഒറ്റയ്ക്ക് കിട്ടി ഒരു ഫുള്‍ പേജ്.

അക്രമം ചെയ്യുന്നത് സമരമല്ലെന്നും, ആക്രമണകാരികള്‍ ക്രിമിനലുകളാണെന്നും സഖാവ് അച്യുതാനന്ദന് ഇപ്പോള്‍ വെളിപാട് ഉണ്ടാകാന്‍ കാരണമെന്താണ്? ഉത്തരം ഉള്ളംകൈയിലെ നെല്ലിക്ക പോലെ എല്ലാവര്‍ക്കും അറിയാം. അദ്ദേഹം ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ആരുമല്ല. ജനാധിപത്യപരമായൊരു ഗതികേട് കൊണ്ട് അദ്ദേഹത്തെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ വിടുന്നു എന്ന് മാത്രം. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്താണോ പറയേണ്ടത് അത് ഇ.പി.ജയരാജന്‍ പറയും. സി.എം.എസ്.കോളേജില്‍ എന്താണ് നടന്നതെന്ന് ഇ.പി.സഖാവ് പറഞ്ഞിട്ടുണ്ട്. ബാക്കി എസ്.എഫ്.ഐ.സംസ്ഥാനസെക്രട്ടരിയും വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധി പ്രസ്ഥാവിച്ചാലും എസ്.എഫ്.ഐ.ക്ക് കൊടിപിടിക്കാനാളുള്ളിടത്തെല്ലാം സംഘടനാപ്രവര്‍ത്തനം നടത്തുമെന്ന്. സംഘടനാപ്രവര്‍ത്തനം എന്നാല്‍ എന്താണെന്ന് എല്ലാവര്‍ക്കുമറിവുള്ളത് തന്നെ. ഈ സംഘടനാപ്രവര്‍ത്തനം കേരളത്തിലും ബംഗാളിലും ഒതുങ്ങിപ്പോയത് ഇന്ത്യയുടെ ഭാഗ്യം. പണ്ടത്തെ പോലെ പല്ലിന്റെ ശൌര്യം ഇനി ബംഗാളില്‍ ഫലിക്കുമെന്ന് തോന്നുന്നില്ല.

സമരങ്ങള്‍ എന്നാല്‍ അക്രമമല്ല എന്ന വി.എസ്സിന്റെ വൈകിവന്ന വെളിപാട് ഏതായാലും നന്നായി. പക്ഷെ അത് പറയുമ്പോള്‍ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിക്കാനുണ്ടായിരുന്നു. ഇനി ചോദിച്ചിട്ടും കാര്യമില്ല. ഈ ഭരണം കഴിഞ്ഞാല്‍ അദ്ദേഹത്തെ പൊതുരംഗത്ത് കാണാന്‍ കഴിയില്ലല്ലൊ. ഒരു പക്ഷെ പിണറായിക്കോ സാക്ഷാല്‍ ഇ.പി.ജയരാജനോ തന്നെയും എന്നെങ്കിലും ഇത്തരം വെളിപാടുണ്ടാവുകയാണെങ്കില്‍ ഇപ്പോഴേ ചോദിച്ചു വയ്ക്കാം.  ആക്രമണമില്ലാതെ ഏതെങ്കിലും ഒരു സമരം കമ്മ്യൂണിസ്റ്റുകള്‍ എവിടെയെങ്കിലും എന്നെങ്കിലും നടത്തിയിട്ടുണ്ടോ സഖാവേ? ഇ.പി.സഖാവിനും പിണറായിക്കുമെല്ലാം ഇത്തരം വെളിപാട് വന്നുകൂടെന്നില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അടിമുടി ഗുണ്ടാപ്പാര്‍ട്ടിയാക്കിയ നേതാവ് സാക്ഷാല്‍ എം.വി.രാഘവന്‍ ആയിരുന്നു. പറഞ്ഞു വന്നാല്‍ അന്നത്തെ പാര്‍ട്ടിയില്‍ സ്റ്റാലിന്റെ പ്രതിരൂപം. ആ എം.വി.ആറല്ലേ പില്‍ക്കാലത്ത് മാര്‍ക്സിസ്റ്റുകള്‍ സ്റ്റാലിനിസ്റ്റുകളാണ് എന്നാരോപിച്ചത്, ശിഷ്യന്മാര്‍ വേട്ടയാടിയപ്പോള്‍ .  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ എന്തും നടക്കാം. പക്ഷെ ഒന്നുണ്ട്, പാര്‍ട്ടി എന്നും ജയരാജന്മാരുടെ വരുതിയിലായിരിക്കും.  അങ്ങനെ നമ്മള്‍ ഈ പാര്‍ട്ടിയെ എന്നും ഓര്‍മ്മിച്ചുകൊണ്ടിരിക്കും. അത് തന്നെ ഏറ്റവും നല്ല പരസ്യം. അക്കണക്കിന് ഈ തുടരന്‍ പരസ്യം എന്തിന് കൊള്ളാം! നടക്കട്ടെ , ജനങ്ങളുടെ നികുതിപ്പണമാണെങ്കിലും കുത്തക-മൂരാച്ചി-മുത്തശ്ശി പത്രങ്ങളും അടിച്ചല്ലൊ കോള്.

ഗൂഗ്‌ള്‍ പികാസ - 3

ഗൂഗ്‌ള്‍ നല്‍കുന്ന മറ്റൊരു സൌജന്യ സോഫ്റ്റ്‌വേര്‍ ആയ “പികാസ 3” കൊണ്ട് ധാരാളം ഉപയോഗമുണ്ട്. ഫോട്ടോ ആല്‍ബം നിര്‍മ്മിക്കാനും ഓണ്‍ലൈനില്‍ ഷേര്‍ ചെയ്യാനും നേരിട്ട് ബ്ലോഗില്‍ പോസ്റ്റ് ചെയ്യാനും പിന്നെ ഫോട്ടോ കൊളാഷ് ഉണ്ടാക്കാനും വീഡിയോ റെക്കോര്‍ഡ് ചെയ്യാനും അങ്ങനെ പല വിധത്തില്‍ പ്രയോജനപ്രദമായ ഈ സോഫ്റ്റ്‌വേര്‍  ഇവിടെ  നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാം.  ഞാനും ശ്രീമതിയും മകനും കൂടി ഈയ്യിടെ മുഴപ്പിലങ്ങാട് ഡ്രൈവ്‌-ഇന്‍ ബീച്ചില്‍ പോയപ്പോള്‍ എടുത്ത ചില സ്നാപ്പുകള്‍ പികാസ 3 ല്‍ കൊളാഷ് (collage) ആയി രൂപപ്പെടുത്തിയ ഒരു ഇമേജ് താഴെ കാണാം. collage എന്ന വാക്കിന്റെ ശരിയായ ഉച്ചാരണം ഇവിടെ നിന്ന് കേള്‍ക്കാം.  ബാക്കിയൊക്കെ ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കിയാല്‍ മനസ്സിലാകും.



                     അമ്മുവിന്റെ ചില ചിത്രങ്ങള്‍ കൊളാഷ് രൂപത്തില്‍

കുറ്റവാളികളുടെ സ്വന്തം കേരളം

സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷത്തില്‍ കുറവ് മാത്രം കാലാവധിയിരിക്കെ കേരളത്തില്‍ ഇപ്പോള്‍ കുറ്റവാളികള്‍ക്ക് ആനുകൂല്യങ്ങളുടെ പെരുമഴപ്പെയ്ത്താണ്. തടവുകാരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്, ജയില്‍ മോചിതര്‍ക്ക് 25000 രൂപ ധനസഹായം അങ്ങനെ പോകുന്നു ആനുകൂല്യങ്ങളുടെ പട്ടിക. അല്ലെങ്കിലും ഇക്കാലത്ത് യാതൊരു ആനുകൂല്യങ്ങളും കിട്ടാതെ ആരാണ് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പോവുക? പാര്‍ട്ടിക്കാണെങ്കില്‍ ഭരണം പോയാല്‍ നിരവധി കുറ്റവാളികള്‍ ആവശ്യമുണ്ട് താനും. ഇപ്പോള്‍ തന്നെ കുറ്റവാളികള്‍ക്ക് ബക്കറ്റ് പിരിവെടുത്തും പാര്‍ട്ടി സ്ഥാപനങ്ങളില്‍ ജോലി കൊടുത്തും ഒക്കെ കുറ്റവാളികളെ സൃഷ്ടിച്ചും പ്രോത്സാഹിപ്പിച്ചും വരുന്നുണ്ട്. അത് പോര. കുറ്റവാളികള്‍ക്ക് ഒരന്തസ്സ് ലഭിക്കണമെങ്കില്‍ സര്‍ക്കാരില്‍ നിന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടതുണ്ട്. കുറ്റവാളികള്‍ ജയിലില്‍ പോയ ദിവസം മുതല്‍ കുടുംബത്തിന് പെന്‍ഷന്‍ നല്‍കാനുള്ള സ്കീമിനെ പറ്റി എത്രയും വേഗം ചിന്തിക്കുന്നത് നന്ന്. മുന്‍പൊക്കെ പാര്‍ട്ടിക്കൂറ് നിമിത്തം അണികള്‍ അഹമഹമികയാ കുറ്റങ്ങള്‍ ചെയ്യാന്‍ മുന്നോട്ട് വന്നിരുന്നു. പറശ്ശിനിക്കടവിലെ സ്നേക്ക് പാര്‍ക്കിലെ മിണ്ടാപ്രാണികളെ വരെ ചുട്ടുകരിച്ചത് എന്തെങ്കിലും ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ചായിരുന്നില്ല. അദമ്യമായ പാര്‍ട്ടിക്കൂറ്. ഇന്നിപ്പൊ പാര്‍ട്ടിക്ക് വേണ്ടി ബക്കറ്റ് തൂക്കണമെങ്കിലും എന്തെങ്കിലും വ്യക്തിപരമായ നേട്ടം മനസ്സില്‍ കണ്ടിട്ടാണ് ആളുകള്‍ വരുന്നത്. കാലം പോയൊരു പോക്കേ. അണികളെ കുറ്റം പറയാന്‍ പറ്റില്ല. നേട്ടങ്ങളില്ലെങ്കില്‍ നയിക്കാന്‍ നേതാക്കളെ ഇന്ന് കിട്ടുമോ? നേതാക്കളും അണികളും ഇങ്ങനെ വ്യക്തിതാല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം പാര്‍ട്ടിയെ കൊണ്ടുനടക്കുമ്പോള്‍ പാവം കുറ്റവാളികള്‍ ചുമ്മാ ജയിലില്‍ പോയി കിടക്കണം എന്നാര്‍ക്കെങ്കിലും പ്രതീക്ഷിക്കാന്‍ പറ്റുമോ?

ഭരണം അഞ്ച് കൊല്ലം വീതം പങ്ക് വയ്ക്കുന്നതാണല്ലോ ഇവിടെ നാട്ടുനടപ്പ്. യു.ഡി.എഫ്.ഭരിക്കുമ്പോള്‍ നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അപ്പോള്‍ പോലീസ് കുറെ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും കുറെ പേര്‍ തടവിലാവുകയും ചെയ്യും. എല്‍ .ഡി.എഫ്.അധികാരത്തില്‍ വന്നാല്‍ ആ കേസുകളെല്ലാം പിന്‍‌വലിക്കും. അതാണ് പതിവ്. ജയിലുകളില്‍ എന്നിട്ടും മുക്കാല്‍ ഭാഗം കുറ്റവാളികള്‍ പാര്‍ട്ടിക്കാരാണ്. ജയിലുകള്‍ ഭരിക്കുന്നത് യഥാര്‍ഥത്തില്‍ പാര്‍ട്ടിയുടെ വക കുറ്റവാളികളാണ്. ശമ്പളം വാങ്ങാന്‍ മാത്രമാണ് വാര്‍ഡര്‍മാരൊക്കെ. യു.ഡി.എഫ്.ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യം എടുക്കാറില്ല. പരസ്പരം പാര വയ്ക്കാനും കുതികാല്‍ വെട്ടാനും ഒക്കെത്തന്നെ അവര്‍ക്ക് സമയം തികയാറില്ല. അന്യോന്യം ആക്രമിക്കുമ്പോള്‍ മാത്രമെ അവരില്‍ അന്തര്‍ലീനമായ ശൌര്യം പുറം ലോകം അറിയാറുള്ളൂ.  കോണ്‍ഗ്രസ്സുകാരുടെ കാര്യം എടുക്കാം. അവര്‍ക്ക് വെട്ടാനും കുത്താനും ഒക്കെ അറിയാം. പക്ഷെ തമ്മില്‍ത്തമ്മില്‍ മാത്രം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരെ കണ്ടാല്‍ പൂച്ചയെ പോലെ പതുങ്ങി രക്ഷപ്പെടും.

എന്തിനാണ് കുറ്റവാളികളെ ഇങ്ങനെ ആനുകൂല്യങ്ങളും  ക്ഷേമപദ്ധതികളും നല്‍കി സംരക്ഷിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും? കുറ്റം എന്ന് പറയുന്നത് ബൂര്‍ഷ്വാനിഘണ്ടു പ്രകാരമാണ്. അവര്‍ ചെയ്യുന്നത് പാര്‍ട്ടിപ്രവര്‍ത്തനമാണ്. ഇന്നത്തെ ആഭ്യന്തരമന്ത്രി ഒരിക്കല്‍ പോലീസ് സ്റ്റേഷനില്‍ വെച്ചും ബോംബ് ഉണ്ടാക്കും എന്ന് പറഞ്ഞിട്ടില്ലെ. ബോംബ് ഉണ്ടാക്കുക എന്ന് വെച്ചാല്‍ വര്‍ഗ്ഗപരമായി അത് പാര്‍ട്ടിപ്രവര്‍ത്തനമാണ്. അത്കൊണ്ടാണ് അദ്ദേഹം അന്നങ്ങനെ പറഞ്ഞത്. അത് കുറ്റകൃത്യമാവുന്നത് ബൂര്‍ഷ്വാപരമാണ്. ഭരണം പോയാല്‍ അഞ്ച് കൊല്ലക്കാലം പിന്നെ വഴിതടയല്‍ തൊട്ട് ഉപരോധം, ബന്ദ്, ഹര്‍ത്താല്‍ പിന്നെ ചില്ലറ കൊലപാതകങ്ങള്‍ അങ്ങനെ നിരവധി പാര്‍ട്ടി വര്‍ക്കുകള്‍ ചെയ്യേണ്ടതായിട്ടുണ്ട്. അതൊക്കെ ബൂര്‍ഷ്വാപരമായി കുറ്റകൃത്യങ്ങള്‍ ആകുന്നത്കൊണ്ട് കുറ്റവാളികള്‍ക്ക് ഇപ്പോഴേ ക്ഷേമപദ്ധതികള്‍ ഉറപ്പ് വരുത്തിയാല്‍ അത് പിന്നീട് യു.ഡി.എഫ്. വന്നാല്‍ പിന്‍‌വലിക്കാനൊന്നും പോകുന്നില്ല. തൊഴിലുറപ്പ് പദ്ധതിയെക്കാളും പാര്‍ട്ടിക്ക് ഗുണം ചെയ്യുക ഇത്തരം ക്ഷേമപദ്ധതികളാണ്. ഒരു കണക്കിന് കുറ്റവാളികള്‍ ആകുന്നതാണ് ഇനി കേരളത്തില്‍ ശേഷിക്കുന്നവര്‍ക്ക് ഗുണം ചെയ്യുക എന്ന് പോലും ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങിയേക്കാം.  അങ്ങനെ കേരളം കുറ്റവാളികളുടെ സ്വന്തം നാടാകും. മാനം മര്യാദയ്ക്ക് ജീവിയ്ക്കണം എന്നാഗ്രഹിക്കുന്നവര്‍ക്ക് കേരളത്തിന് വെളിയില്‍ ഇഷ്ടം പോലെ സ്ഥലമുണ്ട്. അല്ലെങ്കിലും ഇപ്പോള്‍ തന്നെ കേരളം കൊണ്ടാണോ കേരളീയര്‍ ജീവിയ്ക്കുന്നത്?

മൊബൈല്‍ ഫോണില്‍ നിന്ന് ബ്ലോഗില്‍ ലൈവ് സ്ട്രീമിങ്ങ്

ലൈവ് സ്ട്രീമിങ്ങിനെക്കുറിച്ച് ഞാന്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു.  അത് പക്ഷെ യൂസ്ട്രീം എന്നൊരു വെബ്‌സൈറ്റ് മുഖാന്തിരമായിരുന്നു. എന്നാല്‍ നാം സഞ്ചരിച്ചുകൊണ്ടിരിക്കവേ നമുക്ക് നമ്മുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലൈവ് സ്ട്രീം ചെയ്യാം. അത് അപ്പോള്‍ തന്നെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഷേര്‍ ചെയ്യാം. യൂട്യൂബ് , ട്വിറ്റര്‍ , ഫേസ്ബുക്ക് എന്നിവയിലും ഷേര്‍ ചെയ്യാം. മാത്രമല്ല നമ്മുടെ ബ്ലോഗിലും ലൈവായി കാണിക്കാം. ആലോചിച്ചു നോക്കൂ. നമ്മള്‍ മൊബൈല്‍ ഫോണുമായി എവിടെയെങ്കിലും പോകുന്നു. വഴിയില്‍ കാണുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു. അത് അപ്പോള്‍ തന്നെ ലൈവായി ബ്ലോഗില്‍ സ്ട്രീം ചെയ്യപ്പെടുന്നു. ഇങ്ങനെ ബ്ലോഗിന്റെ സാധ്യതകള്‍ അനന്തമായി വര്‍ദ്ധിച്ചു വരുമ്പോള്‍ ആളുകള്‍ ബ്ലോഗില്‍ നിന്ന് പിന്നോട്ട് പോകുന്നതും പുതിയ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്താതിരിക്കുന്നതും കഷ്ടമാണ്. വെറും വിവാദങ്ങള്‍ക്കും അടികൂടാനും മാത്രമല്ല ബ്ലോഗ്. അറിവുകളും അനുഭവങ്ങളും പങ്ക് വയ്ക്കാന്‍ കൂടിയാണ്. തങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ മാത്രമായി ബ്ലോഗിന്റെ സാധ്യത ചുരുക്കിക്കളയരുത്. വിശ്വസിക്കുന്ന ആശയങ്ങള്‍ക്കപ്പുറത്ത് അനുഭവവേദ്യമായൊരു വ്യക്തിജീവിതവും നമുക്കെല്ലാവര്‍ക്കുമുണ്ട്. അത് പരസ്പരം പങ്ക് വയ്ക്കാനും നമുക്ക് കഴിയണം. അതിന് ചിലപ്പോഴെങ്കിലും ആ‍ശയങ്ങളുടെ ഭാരം ഒന്നിറക്കി വയ്ക്കണം. സന്തോഷിക്കാനുള്ള ഫോര്‍മ്യൂലകള്‍ ഏവര്‍ക്കും ഏറെക്കുറെ സമാനമാണ്.

എങ്ങനെയാണ് മൊബൈലില്‍ ലൈവ് സ്ട്രീം ചെയ്യുന്നത് എന്ന് നോക്കാം. കിക്ക് ഡോട്ട് കോം എന്നൊരു സൈറ്റാണ് അതിന് സൌകര്യം ചെയ്തു തരുന്നത്. കിക്ക് ഡോട്ട് കോമില്‍ എന്റെ പ്രൊഫൈല്‍ ഇവിടെ കാണുക. qik.com ല്‍ അക്കൌണ്ട് തുറക്കുക. എന്നിട്ട് ഏത് ഫോണ്‍ ആണോ നിങ്ങള്‍ ഉപയോഗിക്കുന്നത് ആ ഫോണിന് പറ്റിയ ആപ്ലിക്കേഷന്‍സ് അവിടെ നിന്ന് ഡൌണ്‍‌ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. എല്ലാ ഫോണുകളും QIK സപ്പോര്‍ട്ട് ചെയ്യുന്നില്ല. ബാക്കി കാര്യങ്ങളൊക്കെ അവിടെ സൈറ്റില്‍ നിന്ന് വായിച്ച് മനസ്സിലാക്കേണ്ടതാണ്. ഒന്ന് പരിചയപ്പെടുത്തുക മാത്രമാണ് എന്റെ ഉദ്ദേശ്യം. എനിക്ക് ഒരു ബ്ലാക്ക്ബെറി (ബോള്‍ഡ് 9700) കിട്ടിയിട്ടുണ്ട്. അതില്‍ പരീക്ഷിച്ച് നോക്കി. ശരിക്ക് പഠിച്ചു വരുന്നതേയുള്ളൂ. പ്രൊഫൈലില്‍ My Live Channel എന്നൊരു ലിങ്ക് കാണും. അതില്‍ ക്ലിക്ക് ചെയ്താല്‍ വിഡ്ജറ്റിന്റെ എംബഡ് കോഡ് ലഭിക്കും. അത് താഴെ കാണുന്ന പോലെ ബ്ലോഗില്‍ പോസ്റ്റ് ചെയ്താല്‍ നമ്മള്‍ മൊബൈലില്‍ പകര്‍ത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ ബ്ലോഗില്‍ ലൈവായി കാണുകയും സേവ് ആവുകയും ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യാം.

ബ്ലോഗര്‍മാരുടെ ശ്രദ്ധയ്ക്ക് !

ബ്ലോഗില്‍ ഇപ്പോള്‍ പൊതുവെ ആളുകള്‍ക്ക് മടുപ്പാണ്. പഴയ ബ്ലോഗര്‍മാരൊക്കെ ബ്ലോഗെഴുത്ത് നിര്‍ത്തി. അത്കൊണ്ട് ബ്ലോഗിനെ പറ്റിയുള്ള വിവരങ്ങളൊന്നും പങ്ക് വയ്ക്കുന്നതില്‍ അര്‍ത്ഥമില്ല.  ഗൌരവമുള്ള സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഏറ്റവും ഫലപ്രദമായ പ്ലാറ്റ്ഫോം ആണ് ബ്ലോഗ്. അത്തരത്തില്‍ ചില പേര്‍ ഇപ്പോഴും ബ്ലോഗ് എഴുതുന്നുണ്ട്. എന്നാല്‍ അവരൊക്കെ ബ്ലോഗ് എഴുതി,
വേണമെങ്കില്‍ ആരെങ്കിലും വന്ന് വായിച്ചോട്ടെ എന്ന മട്ടില്‍ എഴുതിക്കഴിഞ്ഞാല്‍ അനങ്ങാതിരിക്കുന്നതാണ് കാണുന്നത്. വേറെ ബ്ലോഗില്‍ കമന്റ് എഴുതുന്നതോ, സ്വന്തം ബ്ലോഗിലെ കമന്റുകള്‍ക്ക് മറുപടി എഴുതുന്നതോ അധികം കാണുന്നില്ല. ബ്ലോഗിന്റെ പ്രസക്തി തന്നെ കമന്റെഴുത്തിലൂടെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുക എന്നതാണ്.

കമന്റെഴുത്ത് എന്ന് പറയുമ്പോള്‍ ചിലര്‍ക്കെങ്കിലും അനോനിശല്യം അനുഭവപ്പെട്ടിരിക്കും. (എന്റെ ബ്ലോഗില്‍ വന്ന് ശല്യം ചെയ്യുന്ന ഒരു അനോനിയുടെ ഡിട്ടെയില്‍‌സ് ഇവിടെകാണുക) അനോനികളെ തങ്ങളുടെ ബ്ലോഗില്‍ ബ്ലോക്ക് ചെയ്യാന്‍ ബ്ലോഗറില്‍ ഓപ്ഷന്‍ ഇല്ല. എന്നാല്‍ അനോനികളുടെ ഐ.പി. കണ്ടുപിടിക്കാനും അവരെ ബ്ലോക്ക് ചെയ്യാനും കഴിയുന്ന സംവിധാനമാണ് ഡിസ്ക്കസ് എന്ന കമന്റിങ്ങ് സിസ്റ്റം.  ബ്ലോക്ക് ചെയ്യല്‍ മാത്രമല്ല കമന്റ് എഡിറ്റ് ചെയ്യുക തുടങ്ങി ഒട്ടേറെ ഓപ്ഷന്‍സ് ഉണ്ട്. ഞാന്‍ മുന്‍പ് ഇതേ പറ്റി ഒരു പോസ്റ്റ് എഴുതിയെങ്കിലും ആരും    ബ്ലോഗില്‍  ഈ സിസ്റ്റം ഏര്‍പ്പെടുത്തിയതായി കാണുന്നില്ല. അത്കൊണ്ട് അത് ഇനേബിള്‍ ചെയ്യാനുള്ള സ്റ്റപ്പ് വിശദമാക്കാന്‍ വേണ്ടിയാണ് വീണ്ടും ഈ പോസ്റ്റ്. ആര്‍ക്കെങ്കിലും ഉപകാരമാകട്ടെ. അതേപോലെ തന്നെ ബ്ലോഗില്‍ ആരൊക്കെ , എവിടെ നിന്ന്, എപ്പോള്‍ വന്നു എന്നൊക്കെ  വിശദമായ ഡാറ്റകള്‍ കുട്ടുന്ന ഒരു സൈറ്റാണ്  mystatcounter . അതിലും ബ്ലോഗ് യു.ആര്‍ . എല്‍ . റജിസ്റ്റര്‍ ചെയ്താല്‍ കിട്ടുന്ന കോഡ് ബ്ലോഗ് വിഡ്‌ജറ്റില്‍ ചേര്‍ത്താല്‍ നിരവധി  പ്രയോജനമുണ്ട്.

Disqus എന്നാല്‍ ഡിസ്ക്കസ് എന്ന് തന്നെ പ്രൊനൌണ്‍സ് ചെയ്യാം. അതെങ്ങെനെ ബ്ലോഗില്‍ ചേര്‍ക്കാം എന്ന് നോക്കാം.
                  
                  ആദ്യമായി  Disqus ല്‍ സൈന്‍ അപ് ചെയ്യുക.

                                                
                                 സെറ്റിങ്ങ്സ് എല്ലാം എളുപ്പമാണ്.  

ഇനി ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് പ്രധാനം. ഇതില്‍ പേടിക്കാനൊന്നുമില്ല. ഡാഷ്‌ബോര്‍ഡില്‍ നിന്ന്   Edit HTML   പോവുക. അവിടെ നിന്ന് ടെമ്പ്ലേറ്റ് ഡൌണ്‍‌ലോഡ് ചെയ്യുക.  ഈ ടെമ്പ്ലേറ്റ് നമ്മള്‍ ഡെസ്ക്‍ടോപ്പിലോ ഡോക്യുമെന്റ്സിലോ സേവ് ചെയ്യുന്നത്കൊണ്ട് എപ്പോള്‍ വേണമെങ്കിലും നമുക്ക് പഴയ സിസ്റ്റം പുനസ്ഥാപിക്കാമല്ലൊ.  താഴെ കാണുക:
 ഇനി ഡൌണ്‍‌ലോഡ് ചെയ്ത ടെമ്പ്ലേറ്റ്   choose file എന്ന ബോക്സില്‍ ക്ലിക്ക് ചെയ്ത് അപ്‌ലോഡ് ചെയ്യുക. എന്നിട്ട് കണ്ടിന്യൂ ചെയ്താല്‍ താഴെ കാണുന്ന പോലെ ലഭിക്കുന്ന കോഡ് കോപ്പി ചെയ്ത് ,  Expand Widget Templates  ടിക്ക് ചെയ്ത് ഡിലീറ്റ് ചെയ്ത ശേഷം    പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക. അതിന് ശേഷം സെറ്റിങ്സില്‍ പോയി കമന്റ് സെന്റിങ്സില്‍    New post do not have comments     എന്ന് സെലക്റ്റ് ചെയ്ത് സേവ് ചെയ്യുക.    നമ്മുടെ ബ്ലോഗിന്റെ പഴയ ടെമ്പ്ലേട് സേവ് ചെയ്തത്കൊണ്ട് ഇതില്‍ ഒട്ടും പേടിക്കാനില്ല എന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. നമ്മുടെ കമന്റുകള്‍ എല്ലാം ഒരിടത്ത് നിന്ന് വായിക്കാനും എഡിറ്റ് ചെയ്യാനും ഒക്കെ സാധിക്കുന്ന ഡിസ്ക്കസ് കമന്റിങ്ങ് സിസ്റ്റം വളരെ നല്ലതാണ്, ബ്ലോഗിങ്ങ് ഗൌരവമായി എടുക്കുന്നവര്‍ക്ക്.

NB: സ്വന്തമായി ബ്ലോഗ് ഉള്ളവരും ഇല്ലാത്തവരും  കമന്റുകള്‍ എഴുതാനായി ഡിസ്ക്കസ്സില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കുന്നത് നല്ലതാണ്. എഴുതുന്ന എല്ലാ കമന്റുകളും പ്രൊഫൈലില്‍ കാണാനും ഏത് സമയവും എഡിറ്റ് ചെയ്യാനും സാധിക്കും.                                                                                                                                                                                                                                                                                                                                                                                            

ഏറണാകുളം ബ്ലോഗ് ശില്പശാലയെക്കുറിച്ച്....

ഏറണാകുളത്ത് ഇക്കഴിഞ്ഞ മെയ് 30ന് നടന്ന ബ്ലോഗ് ശില്പശാല ഞാന്‍ വീട്ടിലിരുന്ന് വൃത്തിയായി കണ്ടിരുന്നു. പരിപാടി ലൈവായി സ്ട്രീം ചെയ്തത്കൊണ്ടാണ് അതിന് സാധിച്ചത്. ഞാന്‍ നോക്കുമ്പോഴെല്ലാം സ്ട്രീമിങ്ങ് ലൈവായി കണ്ട വ്യൂവേഴ്സ് ആറോ പരമാവധി ഏഴോ പേര്‍ മാത്രമായിരുന്നു. ലോകത്തിന്റെ ഏത് മൂലയില്‍ ഇരുന്നിട്ടും ഈ പരിപാടി കാണാമെന്നിരിക്കെ ആളുകള്‍ മൊത്തത്തില്‍ ബഹിഷ്ക്കരിച്ച പോലെയായിപ്പോയി ഇത്. എന്തോ ആകട്ടെ, ഇവിടെ എത്രയോ ബ്ലോഗ് മീറ്റുകളും ശില്പശാലകളും ഒക്കെ നടന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ലൈവ് സ്ട്രീമിങ്ങ് നടക്കുന്നത്. വെറും കൌതുകത്തിന് വേണ്ടിയെങ്കിലും ഒന്ന് എത്തിനോക്കാമായിരുന്നു.  ഒരു പക്ഷെ ആളുകള്‍ സംഗതി അറിഞ്ഞില്ലായിരിക്കാം. അപ്പോള്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംഘാടകരുടെ മട്ട് തന്നെ വേണമെങ്കില്‍ ഇങ്ങോട്ട് വന്ന് അറിയട്ടെ എന്നായിരുന്നു എന്ന് തോന്നുന്നു. ബ്ലോഗ് അക്കാദമിയും മലയാളം ബ്ലോഗ് കൌണ്‍സിലും സംയുക്തമായാണ് പരിപാടി നടത്തുന്നത് എന്ന അറിയിപ്പ് കണ്ടിരുന്നു. ബ്ലോഗ് അക്കാദമിയിലെ എല്ലാ അംഗങ്ങളും ഇതറിഞ്ഞിരുന്നോ എന്നറിയില്ല. ബ്ലോഗ് കൌണ്‍സിലില്‍ ആകെ മൂന്നോ നാലോ പേര്‍ മാത്രമേ അതിന്റെ പ്രൊഫൈലില്‍ കാണുന്നുള്ളൂ. കൂടുതല്‍ ആളുകളെ കൌണ്‍സിലില്‍ ചേര്‍ക്കാത്തത്കൊണ്ടാണോ അതല്ല ആള്‍ക്കാര്‍ ചേരാത്തത്കൊണ്ടാണോ എന്നറിയില്ല.  ബ്ലോഗ് കൌണ്‍സിലിനെ പറ്റി അനില്‍@ബ്ലോഗിന്റെ ഒരു പോസ്റ്റ് കണ്ടിരുന്നു. ഉദ്യോഗസംബന്ധമായി തനിക്ക് അതില്‍ അംഗമാകാന്‍ പറ്റില്ല എന്ന് അതില്‍ അനില്‍ എഴുതിക്കണ്ടു. അതെന്താണെന്നറിയില്ല. ഏതായാലും കൌണ്‍സിലില്‍ അംഗങ്ങളായി ചേരാന്‍ അതിന്റെ ഭാരവാഹികള്‍ ആരെയെങ്കിലും ക്ഷണിച്ചിരുന്നോ എന്നും നിശ്ചയം പോര.

ശില്പശാല കഴിഞ്ഞിട്ട് പിന്നെ ഒരനക്കവും എവിടെയും കണ്ടില്ല. ചിത്രകാരന്‍ ചില്ലറ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍ പെട്ടു. സാധാരണയായി അങ്ങനെയല്ല. പത്രറിപ്പോര്‍ട്ടുകള്‍ ഒക്കെ സ്കാന്‍ ചെയ്ത് പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. പരിപാടി ലൈവ് ആയി കണ്ട എനിക്ക് പ്രദീപ് കുമാറിന്റെ സാമാന്യം ദീര്‍ഘമായ ക്ലാസ്സ് മുഷിപ്പ് ആയിത്തോന്നി. ബ്ലോഗ് പഠിതാക്കള്‍ക്ക് മുന്നില്‍ പോഡ്‌കാസ്റ്റിനെ പറ്റിയൊക്കെ ക്ലാസ്സ് എടുക്കുന്നത് ഓവറോ ബോറോ ആണ്. അതൊക്കെ പിന്നീട് മനസ്സിലാക്കേണ്ടതാണ്. മാത്രമല്ല ഇപ്പോഴൊക്കെ ലൈവ് സ്ട്രീമിങ്ങ് തന്നെ കാശ് മുടക്കില്ലാതെ ചെയ്യാമെന്നിരിക്കെ പോഡ്‌കാസ്റ്റിങ്ങിന് പ്രസക്തിയുമില്ല. ആളുകള്‍ ബ്ലോഗ് എഴുതാനും വായിക്കാനും മുന്നോട്ട് വരിക എന്നതിലാണ് കാര്യം. പൊതുവെ ഇപ്പോള്‍ ബ്ലോഗില്‍ ഇപ്പോള്‍ ഒരു സ്തംഭനാവസ്ഥയാണ്. അത്കൊണ്ടായിരിക്കണം ഏറണാകുളം ശില്പശാലയും ശുഷ്ക്കമായിപ്പോയത് എന്ന് തോന്നുന്നു. ശുഷ്ക്കമായിപ്പോയി എന്ന് ഞാന്‍ പറഞ്ഞത് സംഘാടകര്‍ വകവെച്ചു തരണമെന്നില്ല. മൊത്തത്തില്‍ അങ്ങനെയാണ് പ്രതീതി. ഇന്റര്‍നെറ്റ് മൊത്തത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും ലൈവ് സ്ട്രീമിങ്ങുകളിലൂടെയും ഒക്കെ മുന്നോട്ട് കുതിക്കുമ്പോള്‍ നമ്മുടെ ബ്ലോഗുകള്‍ക്ക് പോലും എന്ത് പറ്റി ? യഥാര്‍ഥ ജീവിതത്തില്‍ നമുക്ക് നഷ്ടപ്പെട്ട സോഷ്യല്‍ ലൈഫ് വെര്‍ച്വല്‍ ലോകത്തിലും നഷ്ടപ്പെടുകയാണോ? വെറും പണമുണ്ടാക്കുന്ന യന്ത്രമായി മനുഷ്യന്‍ മാറുകയാണോ? കൂടുതല്‍ ചിന്തിക്കരുതെന്ന് എന്നോട് ചില സു ഹൃത്തുക്കള്‍ ഉപദേശിച്ചിട്ടുണ്ട്.

എല്ലാ പഞ്ചായത്തുകളിലും നമുക്ക് ബ്ലോഗ് ഗ്രൂപ്പുകള്‍ തുടങ്ങാമായിരുന്നു. പക്ഷെ ഒന്ന് തുടങ്ങിവെച്ചാല്‍ അതിന്റെ ഉടമാവകാശം തന്നില്‍ സ്ഥിരമായി നിക്ഷിപ്തമായിരിക്കണം എന്ന് ആരും കരുതരുത്.  തുടങ്ങി വയ്ക്കാം ആരെങ്കിലും കൊണ്ടുനടക്കട്ടെ എന്ന് കരുതാനുള്ള വിശാലമനസ്ക്കത മുന്‍‌കൈ എടുക്കുന്നവര്‍ക്ക് വേണം.  ബ്ലോഗിന് ഇന്നും പ്രസക്തിയുണ്ട്. സമൂഹത്തിലെ കൂട്ടായ്മകള്‍ ബ്ലോഗിലൂടെയും സമ്പുഷ്ടവും സമ്പന്നവുമാകും.  ഇത്തരം കൂട്ടായ്മകള്‍ ലോക്കലായി ഇല്ലെങ്കില്‍ പിന്നെ ഈ ജീവിതം കൊണ്ട് നമ്മള്‍ നേടുന്നതെന്ത് ?

മമത ബാനര്‍ജിയ്ക്ക് അഭിവാദ്യങ്ങള്‍ !

പശ്ചിമ ബംഗാളിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഒരു കാര്യം വ്യക്തമായി, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പോടുകൂടി അവിടെ ഇടത് ഭരണക്കുത്തക അവസാനിക്കും. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ ബംഗാളിലെ അടുത്ത മുഖ്യമന്ത്രി കുമാരി മമത ബാനര്‍ജി ആയിരിക്കും.  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഇങ്ങനെ കുളിപ്പിച്ച് കിടത്തുന്നതില്‍ ആ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടരി പ്രകാശ് കാരാട്ട് സ്തുത്യര്‍ഹമായ സേവനമാണ് വഹിച്ചിട്ടുള്ളത് എന്ന് പറയേണ്ടിയിരിക്കുന്നു.  നന്ദിഗ്രാം പ്രശ്നമൊക്കെ ആ പാര്‍ട്ടി എങ്ങനെയെങ്കിലുമൊക്കെ തരണം ചെയ്യുമായിരുന്നു.  പക്ഷെ കാരാട്ടിന്റെ സ്വന്തം അഭിപ്രായത്തിന് പാര്‍ട്ടിയില്‍ മുന്‍‌തൂക്കം കിട്ടിയത്കൊണ്ടാണ് ആണവക്കരാറിന്റെ പേരില്‍ ഇടത്പക്ഷം യു.പി.ഏ.സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കാനിടയായത്. സോമനാഥചാറ്റര്‍ജിയെ പുറത്താക്കിയ നടപടിയും കാരാട്ടിന്റെ തീരുമാനം തന്നെ.  ഇതിന് മുന്‍പ് ജ്യോതിബസുവിന് പ്രധാനമന്ത്രി പദം സ്വീകരിക്കാന്‍ കഴിയാതെ പോയതിന്റെ കാരണവും അന്ന് സെക്രട്ടരി അല്ലെങ്കില്‍ പോലും കാരാട്ടിന്റെ നിര്‍ബ്ബന്ധ ബുദ്ധി നിമിത്തമായിരുന്നു. ആണവക്കരാരിന്റെ പേരില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസ്സും യോജിക്കാനുള്ള സാഹചര്യം ബംഗാളില്‍ ഉണ്ടാകുമായിരുന്നില്ല. ഇക്കാര്യം സി.പി.എം.ബംഗാള്‍ ഘടകത്തിന് നന്നായറിയാം. അല്ലെങ്കിലും അവിടെ സി.പി.എം. തകരുമായിരുന്നു എന്നത് വേറെ കാര്യം. കാരാട്ടിന്റെ തീരുമാനങ്ങള്‍ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി എന്ന് മാത്രം. ജനാധിപത്യം വളരുന്ന മുറയ്ക്ക് കമ്മ്യൂണിസം തകര്‍ന്നേ പറ്റൂ. ജനാധിപത്യമാര്‍ഗ്ഗം സ്വീകരിച്ചും കമ്മ്യൂണിസ്റ്റുകള്‍ക്ക് നല്ല രീതിയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ കഴിയുമായിരുന്നു. അങ്ങനെ ജനാധിപത്യകമ്മ്യൂണിസ്റ്റുകള്‍ ഉദയം ചെയ്യണമെങ്കിലും ഇന്നത്തെ സ്റ്റാലിനിസ്റ്റ് കമ്മ്യൂണിസ്റ്റുകള്‍ തകര്‍ന്ന് തീരണം.

അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ മാത്രമല്ല കേരളവും ഇടതുകള്‍ക്ക് നഷ്ടപ്പെടും. അതില്‍ പക്ഷെ വലിയ കാര്യമില്ല. കേരളത്തില്‍ ഭരണത്തിലെത്താന്‍ കോണ്‍ഗ്രസ്സുകാര്‍ ലവലേശം പോലും പണി എടുത്തിട്ടില്ല.  ചെന്നിത്തല ആകെ ചെയ്യുന്നത് മുഖം മേക്കപ്പിട്ട് പത്രസമ്മേളനം നടത്തലാണ്. ഉമ്മന്‍ ചാണ്ടി പുതിയ കുപ്പായം തുന്നിയാല്‍ പോലും അതില്‍ തുള ഉണ്ടാക്കിയും ഒതുങ്ങിപ്പോകുന്ന മുടി അലങ്കോലമാക്കിയും ആ‍ദര്‍ശം ലേബലൊട്ടിച്ച് പ്രസ്താവനകള്‍ ഇറക്കലാണ്. ഇവന്മാരുടെ സ്റ്റൈല്‍ കണ്ടിട്ടല്ല ആളുകള്‍ യു.ഡി.എഫിന് വോട്ട് ചെയ്യുന്നത്. ആളുകള്‍ക്ക് വേറെ ഗതി ഇല്ലാത്തത്കൊണ്ടാണ്. മാത്രമല്ല, യു.ഡി.എഫിനെ അധികാരത്തില്‍ എത്തിക്കാന്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് മാര്‍ക്സിസ്റ്റ്കാര്‍ തന്നെയാണ്. മാര്‍ക്സിസ്റ്റുകാരോടുള്ള വെറുപ്പ് ഒന്ന് മാത്രമാണ് യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ ആളുകളെ പോളിങ്ങ് ബൂത്തില്‍ എത്തിക്കുന്നത്. ഉമ്മന്‍ ചാണ്ടിയേക്കാളും ചെന്നിത്തലക്കാരനേക്കാളും എത്രയോ നല്ല നേതാവാണ് കെ.എം.മാണി. പക്ഷെ പറഞ്ഞിട്ടെന്താ. കേരള കോണ്‍ഗ്രസ്സ് എന്നാല്‍ കൃസ്ത്യന്‍ പാര്‍ട്ടി എന്ന ലേബല്‍ പതിഞ്ഞു പോയി. കോണ്‍ഗ്രസ്സിന്  ഇപ്പോള്‍ നേതാക്കന്മാരേയുള്ളു. പ്രവര്‍ത്തകന്മാരില്ല. എന്തിനാ പ്രവര്‍ത്തിക്കുന്നത്. മാര്‍ക്സിസ്റ്റുകാര്‍ അപ്പണി എടുത്തോളുമല്ലോ എന്ന ധൈര്യം.  അല്ല ഉമ്മന്‍ ചാണ്ടീ, മനസ്സിലാവാഞ്ഞിട്ട് ചോദിക്കുവാ.   മുരളിയുടെ കാര്യം അവിടെ നിക്കട്ടെ, സസ്പന്‍ഷന്‍ എന്നൊരു ന്യായമെങ്കിലും പറയാം. ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ചാല്‍ നല്ലതല്ലേ? പത്ത് വോട്ടെങ്കില്‍ പത്ത് വോട്ട് യു.ഡി.എഫിന് കിട്ടിയാല്‍ അത്രയെങ്കിലുമായില്ലേ? ജനാധിപത്യശക്തികളുടെ ഏകീകരണം എന്നൊരു രാഷ്ട്രീയലക്ഷ്യം യു.ഡി.എഫിന് വേണ്ടേ? എവിടെ? പുള്ളിക്ക് ഒന്നുകില്‍ മുഖ്യമന്ത്രി അല്ലെങ്കില്‍ പ്രതിപക്ഷനേതാവ്.

മമത ജീവന്‍ പണയം വെച്ചുകൊണ്ട് ഉള്ള രാഷ്ട്രീയപ്രവര്‍ത്തനമാണ് ബംഗാളില്‍ നടത്തിയത്.  അക്ഷരാര്‍ത്ഥത്തില്‍ മാര്‍ക്സിസ്റ്റ് ദുര്‍ഭരണത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയാണ്  അവര്‍ ബംഗാളികളുടെ സ്വന്തം ദീദിയായത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസ്സും യോജിച്ച് മത്സരിച്ചിരുന്നുവെങ്കില്‍ അവിടെ ഇടതിന്റെ അഡ്രസ്സ് കാണില്ലായിരുന്നു. അടുത്ത വര്‍ഷത്തെ നിയമസഭാതെരഞ്ഞെടുപ്പില്‍ കിട്ടുന്ന സീറ്റ് വാങ്ങി കോണ്‍ഗ്രസ്സിന് മമതയുടെ കൂടെ കൂടാമെന്നേയുള്ളൂ. ഇല്ലെങ്കിലും തൃണമൂല്‍ ഒറ്റയ്ക്ക് തന്നെ വിജയിക്കും.

ബംഗാളും കേരളവും നഷ്ടപ്പെട്ടതിന് ശേഷമാവും സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സ് ചേരുക. പാര്‍ട്ടിയെ പരാജയത്തിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കാരാട്ടിന് ഒഴിഞ്ഞ് മാറാന്‍ പറ്റില്ല. സീതാറാം യെച്ചൂരി സെക്രട്ടരി സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയാണ് കാണുന്നത്. എന്നാലും സി.പി.എമ്മിന് ഇനി ഇന്ത്യയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയില്ല. കാരണം യാന്ത്രികമായ ആവര്‍ത്തനചര്‍ച്ചകളല്ലാതെ സര്‍ഗ്ഗാകത്മകമായി ചിന്തിക്കലോ പഠിക്കലോ ഒന്നും ആ പാര്‍ട്ടിയില്‍ നടക്കില്ല. ഇപ്പോള്‍ തന്നെ സ്വത്വ-വര്‍ഗ്ഗ വിവാദം കാണുന്നില്ലേ? വര്‍ഗ്ഗരാഷ്ട്രീയത്തിനെന്ത് പ്രസക്തി ഇക്കാലത്ത്? പക്ഷെ കുഞ്ഞഹമ്മദും പോക്കറും സ്വത്വം പറഞ്ഞത് മുസ്ലീം വോട്ട് തട്ടാനായിരുന്നു. വലിയ ജാഡയോടെ കടിച്ചാല്‍ പൊട്ടാത്ത സിദ്ധാന്തങ്ങള്‍ വിളമ്പുന്ന കുഞ്ഞഹമ്മദ് ഏതെങ്കിലും സാമൂഹ്യപ്രശ്നങ്ങളില്‍ പ്രതികരിക്കാറുണ്ടോ?  ഇത്തരം വ്യാജബുദ്ധിജീവികള്‍ കൊണ്ടല്ല സമൂഹത്തിന് എന്തെങ്കിലും ഗുണം കിട്ടുക.  ആര്യാടന്‍ ഷൌക്കത്തിന്റെ നിലമ്പൂരില്‍ പോയി നോക്കണം യഥാര്‍ത്ഥ സാമൂഹ്യപ്രവര്‍ത്തനവും  ബുദ്ധിജീവിനാട്യപ്രസംഗങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ .

ഏതായാലും ബംഗാളിനെ മാര്‍ക്സിസ്റ്റ് സര്‍വ്വാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച് ജനാധിപത്യത്തിന്റെ അടിത്തറ ഉറപ്പിക്കാന്‍ പോരാടുന്ന മമത ബാനര്‍ജിക്ക് അഭിവാദനങ്ങള്‍ നേരാന്‍ ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.