Links

എന്ത് കൊണ്ട് ബ്ലോഗ് എഴുതുന്നു ?

എന്ത്കൊണ്ട് ബ്ലോഗ് എഴുതുന്നു എന്ന് ചോദിച്ചാല്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ഉത്തരങ്ങളാണ് പറയാനുണ്ടാവുക എന്ന് തോന്നുന്നു. പൊതുവെ പറഞ്ഞാല്‍ എല്ലാവരും മറ്റുള്ളവരുടെ അംഗീകാരവും പരിഗണനയും സ്നേഹവും ഒക്കെ ആഗ്രഹിക്കുന്നുണ്ട്. ഈ ലോകത്തില്‍ ഒരു മനുഷ്യന്‍ ഒറ്റപ്പെട്ടുപോയി എന്ന് വയ്ക്കുക,അക്കാരണം കൊണ്ട് തന്നെ അയാള്‍ ഹൃദയം പൊട്ടി ചത്തുപോകും. അംഗീകാരം മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ ഒന്നാണെന്ന് ഡെയില്‍ കാര്‍ണഗി പറഞ്ഞിട്ടുണ്ട്. നമ്മള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും മറ്റുള്ളവരുടെ അംഗീകാരം പിടിച്ചു പറ്റാന്‍ വേണ്ടിയാണ്. എന്നെ മറ്റുള്ളവര്‍ സദാ വീക്ഷിക്കുന്നുണ്ട് എന്ന ജഗ്രതാബോധമാണ് ആളുകളെ സദാ നയിക്കുന്നത്. ഇത് ജീവിതത്തില്‍ ഒരു ബാഹ്യസമ്മര്‍ദ്ധം എല്ലാവരിലും എല്ലായ്പ്പോഴും അടിച്ചേല്‍പ്പിക്കുന്നുണ്ട്.

എനിക്ക് പറയാനുള്ളത് നാലാളെ കേള്‍പ്പിക്കുക എന്നത് തന്നെയായിരിക്കണം ആളുകളെ ബ്ലോഗ് എഴുതാന്‍ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. വെറുതെ എഴുതി പോസ്റ്റ് പബ്ലിഷ് ചെയ്താല്‍ മാത്രം തൃപ്തിവരണമെന്നില്ല. ആരെങ്കിലും വായിച്ചു കമന്റ് എഴുതിയാല്‍ മാത്രമേ ഒരു പോസ്റ്റ് അതിന്റെ സഫലത കൈവരിക്കുന്നുള്ളു. ആത്മാവിഷ്ക്കാരത്തിനുള്ള ഫലപ്രദമായ വേദികള്‍ അച്ചടി,ദൃശ്യമാധ്യമങ്ങള്‍ പോലുള്ളവയ്ക്ക് വളരെ കുറച്ചു പേരെ മാത്രമെ ഉള്‍ക്കൊള്ളാന്‍ കഴിയൂ. എല്ലാവര്‍ക്കും എല്ലാവരുടെയും അംഗീകാരം വേണമെങ്കിലും ചുരുക്കം പേര്‍ക്ക് മാത്രമേ അതിന് കഴിയൂ. ബ്ലോഗ് എഴുതുമ്പോള്‍ ഏതാനും പേരുടെ അംഗീകാരവും സൌഹൃദവും തീര്‍ച്ചയായും ലഭിക്കുന്നുണ്ട്. അത് തന്നെയാണ് ബ്ലോഗിന്റെ ആകര്‍ഷണീയതയും.

ബ്ലോഗ് എനിക്ക് കുറെ സുഹൃത്തുക്കളെ നേടിത്തന്നിട്ടുണ്ട്. ആശയപരമായ വിയോജിപ്പുകള്‍ നിമിത്തം പലരും എന്നോട് അകല്‍ച്ച പാലിക്കാന്‍ നിര്‍ബ്ബന്ധിതരായെങ്കിലും ആര്‍ക്കും എന്നോട് ശാശ്വതമായ വിരോധം തോന്നാനിടയില്ല. കേരളത്തിലെ എല്ല്ലാ പട്ടണങ്ങളിലും ഏതാനും നല്ല സൌഹൃദബന്ധങ്ങള്‍ ഈ പ്രായത്തില്‍ സമ്പാദിക്കാന്‍ കഴിഞ്ഞു എന്നത് എന്നെ സംബന്ധിച്ച് ചില്ലറക്കാര്യമല്ല. ആശയപരമായ സംഘട്ടനങ്ങളില്‍ നിന്ന് നൂതനമായ ആശയങ്ങള്‍ ജന്മം കൊള്ളേണ്ടതായിരുന്നു. അതിപ്പോള്‍ സമൂഹത്തിലും നടക്കുന്നില്ല, ബ്ലോഗിലും നടക്കുന്നില്ല. താന്താങ്ങളുടെ വിശ്വാസങ്ങള്‍ മുറുകെപ്പിടിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അത് കൊണ്ട് ബ്ലോഗിലെ ചര്‍ച്ചകളും എവിടെയും എത്തുന്നില്ല.

എന്നെ സംബന്ധിച്ചു ബ്ലോഗ്ഗിങ്ങ് നേരമ്പോക്കിന്റെ പ്രശ്നമാണ്. ജീവിതത്തിന്റെ പ്രാരബ്ധങ്ങളുമായി മല്ലടിച്ചു കഴിയുമ്പോള്‍ കരുതിയത് എപ്പോഴാണ് ഒന്നും ചെയ്യാതെ ഒന്ന് വിശ്രമിക്കാന്‍ കഴിയുക എന്നായിരുന്നു. കുടുംബജീവിതം എല്ലാം ശരിയായ പ്ലാന്‍ ചെയ്താണ് മുന്നോട്ട് നീക്കിയത്. അത്കൊണ്ട് അമ്പത്തഞ്ചാമത്തെ വയസ്സില്‍ തന്നെ ഞാന്‍ വാനപ്രസ്ഥത്തിനുള്ള യോഗ്യത നേടി. രണ്ട് മക്കള്‍ക്കും ജോലിയായി, വീട് പണി പൂര്‍ത്തിയാക്കി, മക്കള്‍ വിവാഹിതരുമായി. അപ്പോഴാണ് ആ സത്യം ഒരു ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കിയത്. ഒന്നും ചെയ്യാതിരിക്കലാണ് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നതിനെക്കാളും ക്ലേശകരമെന്ന്. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ, അതാര്‍ക്കും താങ്ങാന്‍ കഴിയുകയില്ല. അങ്ങനെയാണ് ഇന്റര്‍നെറ്റ് വഴി ഓര്‍ക്കുട്ടിലും ബ്ലോഗിലും എത്തുന്നത്. ഭൌതികമായ സമ്പാദ്യങ്ങളല്ല യഥാര്‍ത്ഥത്തില്‍ നമുക്ക് ആനന്ദം നല്‍കുന്നത്, ആരുടെയെങ്കിലും പരിഗണനയോ അംഗീകാരമോ സ്നേഹമോ ഒക്കെയാണ്. പലപ്പോഴും ഇതാരും മനസ്സിലാക്കുന്നില്ല.

എന്ത്കൊണ്ടാണ് നമ്മളൊക്കെ ഇങ്ങനെയെന്തെങ്കിലും പറഞ്ഞും ചെയ്തും കൊണ്ടൊക്കെ ഇരിക്കേണ്ടി വരുന്നത് എന്നത് ഭ്രാന്തന്‍ ചോദ്യമായി കരുതിയേക്കാം. അതല്ലെ ജീവിതം! ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും ഒക്കെ ചോദ്യം ചെയ്യുന്നത് തന്നെ അര്‍ഥശൂന്യമാണെന്ന് തോന്നുന്നു. എന്ത് വന്നാലും ജീവിതം നമ്മള്‍ ജീവിച്ച് തീര്‍ത്തേ പറ്റൂ. നല്ല ജീവിതം മനുഷ്യര്‍ക്ക് പ്രദാനം ചെയ്യാനാണ് മഹാത്മാക്കള്‍ ചില ചിന്തകളും ദര്‍ശനങ്ങളും ഒക്കെ മനുഷ്യരാശിക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ ആ ചിന്തകളൊക്കെ ഉള്‍ക്കൊണ്ട് ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കാതെ അത് വിശ്വസിച്ച് ആ വിശ്വാസം സ്ഥാപിക്കാന്‍ ആയുധമെടുക്കുന്ന രീതി ഇന്ന് സമൂഹത്തില്‍ ഭീതിയും അരക്ഷിതാവസ്ഥയും കുറെയൊക്കെ സൃഷ്ടിക്കുന്നുണ്ട്. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് മനസ്സിനെ ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നു.

ഏ.ആര്‍.റഹ്‌മാന് ഓസ്കാര്‍ ലഭിക്കുമ്പോള്‍ .....!


എല്ലാ മനുഷ്യര്‍ക്കും ഏതെങ്കിലും തരത്തില്‍ ചില കഴിവുകളുണ്ട്. ആ കഴിവുകളുടെയെല്ലാം ആകെത്തുകയാണ് നമ്മള്‍ ഈ കാണുന്നതെല്ലാം. അങ്ങനെ നോക്കുമ്പോള്‍ മാനുഷികമായ കഴിവുകളെ ആദരിക്കപ്പെടേണ്ടവയെന്നും അവഗണിക്കപ്പെടേണ്ടവയെന്നും രണ്ടായി വിഭജിക്കപ്പെടാന്‍ കഴിയുമോ? എല്ലാ കഴിവുകളും ആദരിക്കപ്പെടുന്നില്ല. ചില കഴിവുകള്‍ക്ക് അനര്‍ഹമായ ആദരവും അംഗീകാരവും ലഭിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് അഭിനയം എന്ന ഒരു മേഖല എടുത്താല്‍ സിനിമാ നടനെക്കാളും ഏറ്റവും കഴിവ് വേണ്ടത് നാടകനടനാണ്. എന്നാല്‍ സിനിമാ നടനാണ് അംഗീകാരവും ആവാര്‍ഡുകളും നിര്‍ലോഭം ലഭിക്കുന്നത്. ആദരിക്കുന്നതിലുള്ള ഈ വിരോധാഭാസത്തെ കളിയാക്കുന്നതിനായി യശ:ശ്ശരീരനായ രാമദാസ് വൈദ്യര്‍ ഒരിക്കല്‍ കോഴിക്കോട് വെച്ച് അലക്ക് കല്ലിനെ ആദരിക്കുന്ന ഒരു ചടങ്ങ് നടത്തിയിരുന്നു. രാമദാസ് വൈദ്യരെ പറ്റി ഒരു അനുസ്മരണം മലയാള മനോരമയില്‍ തോമസ് ജേക്കബ് എഴുതിയത് പ്രശസ്ത ബ്ലോഗ്ഗര്‍ കലേഷ് കുമാര്‍ ഇവിടെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അലക്ക് കല്ലിനെ ആദരിച്ചു നടത്തപ്പെട്ട ആ ചടങ്ങിനെപ്പറ്റി നെറ്റില്‍ തപ്പിയപ്പോള്‍ ഒന്നും കണ്ടില്ല.അന്നൊന്നും യുനിക്കോഡ് ഇല്ലല്ലൊ. തടഞ്ഞത് കാപ്പിലാന്റെ അലക്ക് കല്ല് എന്ന പോസ്റ്റ് ആണ്.

മറ്റുള്ളവരുടെ കഴിവുകള്‍ കണ്ട് അമ്പരന്ന് നില്‍ക്കാനായിരുന്നു കുട്ടിക്കാലം മുതലേ എന്റെ വിധി. അന്നൊക്കെ എനിക്ക് തലവിധിയില്‍ വിശ്വാസമുണ്ടായിരുന്നു. കുട്ടിക്കാലത്താണല്ലൊ വിശ്വാസങ്ങള്‍ തലയില്‍ അധിനിവേശം നടത്തുന്നത്. എനിക്ക് മാത്രം യാതൊരു കഴിവും ഇല്ലാത്തത് എന്റെ തലവിധിയായിരിക്കുമെന്ന് ഞാന്‍ അന്നൊക്കെ സമാധാനിച്ചു. പാട്ട് കേള്‍ക്കാനും കഥകള്‍ വായിക്കാനും പക്ഷെ എനിക്ക് അപാരമായ കഴിവ് അന്നുണ്ടായിരുന്നു. പാട്ടിന്റെ ഒരു വരി ഈണത്തില്‍ മൂളാനോ ഒരു പാട്ട് തികച്ചും ഓര്‍ത്ത് വയ്ക്കാനോ എനിക്ക് അന്നും ഇന്നും കഴിഞ്ഞിട്ടില്ല. അന്നൊക്കെ പലരും പാട്ടുകള്‍ ഉറക്കെ പാടിക്കൊണ്ടാണ് നടന്നു പോവുക. പാട്ടുകള്‍ കേള്‍ക്കാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ പരിമിതമായിരുന്നു. റേഡിയോ നാട്ടില്‍ വന്നിട്ടില്ല. കല്യാണ വീടുകളില്‍ ഗ്രാമഫോണ്‍ പാട്ടുകള്‍ മൈക്കിലൂടെ കേള്‍ക്കാം. പിന്നെ അഞ്ചാറ് നാഴിക(മൈല്‍) അകലെ നിന്ന് സിനിമാ കൊട്ടകയില്‍ നിന്ന് വൈകുന്നേരം സിനിമ തുടങ്ങുന്നതിന് മുന്‍പ് പുറത്തുള്ള മൈക്കിലൂടെ പാട്ടുകള്‍ അല്പസമയം വെക്കുമായിരുന്നു.

സംഗീതത്തിന്റെ സാങ്കേതികത ഇന്നുമെനിക്കറിയില്ല. എന്നാല്‍ പാട്ട് കേള്‍ക്കാന്‍ ഇന്നുമിഷ്ടം ഏറെ. പാട്ട് എന്നാല്‍ എനിക്ക് മനുഷ്യന്റെ സ്വരമാണ്. മനുഷ്യന്റെ ശബ്ദവും സ്വരവുമാണ് എന്റെ കാതുകള്‍ക്ക് ഇമ്പം തരുന്നത്. പണ്ടത്തെ നാടകഗാനങ്ങള്‍,സിനിമാപ്പാട്ടുകള്‍ എന്നിവയില്‍ പാട്ടുകാരന്റെ ശബ്ദത്തിനാണ് മുന്‍‌തൂക്കം. സംഗീതോപകരണങ്ങള്‍ പാട്ടുകാരന്റെ ശബ്ദത്തിന് അനുപൂരകമായേ അല്ലെങ്കില്‍ അകമ്പടിയായേ വരുന്നുള്ളൂ. ശബ്ദത്തിന് ഒരു സയന്‍സ് ഉണ്ട്. അത് കേള്‍ക്കുന്നവരില്‍ ഒരു തരം ലയമോ അല്ലെങ്കില്‍ നിര്‍വ്വാണാവസ്ഥയോ ഉണ്ടാക്കും. അതേസമയം ഇറിറ്റേഷനും ഉണ്ടാക്കും. അത് കൊണ്ടാണ് സംഗീതപരിജ്ഞാനമില്ലെങ്കിലും കര്‍ണ്ണാടകസംഗീതം ഏവര്‍ക്കും ആസ്വാദ്യകരമാവുന്നത്.

ആയിടക്കാണ് സിനിമാപ്പാട്ടുകളില്‍ ഒരു ഇളയരാജ തരംഗം ആഞ്ഞടിക്കുന്നത്. എന്താണ് പറയുക. സംഗീതോപകരണങ്ങളുടെ ബാഹുല്യങ്ങളില്‍ ശബ്ദപ്രകമ്പനങ്ങളില്‍ പാട്ടുകാരന്റെ ശബ്ദം അതിദയനീയമാം വണ്ണം മുങ്ങിപ്പോകുന്ന അവസ്ഥ. തട്ടുപൊളിപ്പന്‍ പാട്ടുകള്‍. പാട്ടുകാരന് യാതൊരു പ്രാധാന്യവുമില്ല. പാട്ടുകാരന്റെ ശബ്ദവും സ്വരമാധുരിയും പാട്ടുകളില്‍ കേള്‍ക്കാന്‍ ഞാന്‍ വെമ്പി. ഞാന്‍ ഇളയരാജയെ മനസ്സ് കൊണ്ട് ശപിച്ചു. എന്നാല്‍ ഇളയരാജ വെച്ചടി വെച്ചടി മുന്നേറി സംഗീതചക്രവര്‍ത്തിയായി സര്‍വ്വരാലും ആദരിക്കപ്പെടുന്നു. ഇതെന്തൊരു കലികാലം. ഞാന്‍ ആലോചിച്ചു. ആര്‍ക്കും മനുഷ്യര്‍ പാടുന്നത്, മനുഷ്യന്റെ ശബ്ദം കേള്‍ക്കണ്ടേ? വെറും സംഗീതോപകരണങ്ങളുടെ കാതടപ്പിക്കുന്ന ഒച്ചകള്‍ കേട്ടാല്‍ മതിയോ? ഞങ്ങള്‍ക്ക് മനുഷ്യര്‍ പാടുന്നത് കേട്ടാല്‍ മതിയെന്ന് എന്താണ് ആരും ഇളയരാജയോട് പറയാത്തത്? അപ്പോഴെക്കും ഇളയരാജയെ അനുകരിക്കാന്‍ മറ്റ് സംഗീതസംവിധായകര്‍ ഒന്നടങ്കം മത്സരിക്കുകയായിരുന്നു. പാട്ടിന്റെ മരണത്തില്‍ ഞാന്‍ അങ്ങേയറ്റം ദു:ഖിച്ചു.

അപ്പോഴാണ് സിനിമാപ്പാട്ടുകളില്‍ മനുഷ്യശബ്ദത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് പരിമിതമായ സംഗീതോപകരണങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് ഏ.ആര്‍.റഹ്‌മാന്‍ രംഗത്ത് വരുന്നത്. ഇങ്ങനെ എഴുതാന്‍ കാരണം പാട്ട് ആസ്വദിക്കാനല്ലാതെ അതിന്റെ സാങ്കേതികമായ കാര്യങ്ങളില്‍ പരിജ്ഞാനമില്ല്ലാത്തത് കൊണ്ടാണെന്ന് ഇത് വായിക്കുന്നവര്‍ മനസ്സിലാക്കുമല്ലൊ. എന്റെ കാതുകളില്‍ തേനായി, പാലായി,അമൃതായായാണ് റഹ്‌മാന്റെ “ ചിന്ന ചിന്ന ആശൈ” മുതലായ പാട്ടുകള്‍ വന്ന് പതിച്ചത്. ഞാന്‍ നെടുവീര്‍പ്പിട്ടു. പാട്ടുകള്‍ റഹ്‌മാനിലൂടെ പുനര്‍ജ്ജനിച്ചിരിക്കുന്നു. പാട്ടുകള്‍ക്ക് അസംഖ്യം സംഗീത ഉപകരണങ്ങളല്ല പാട്ടുകാരന്റെ ശബ്ദമാണ് മുഖ്യമായി വേണ്ടതെന്ന് റഹ്‌മാന്‍ തിരിച്ചറിഞ്ഞിരുന്നില്ലെങ്കില്‍ ? എനിക്കത് സങ്കല്പിക്കാന്‍ കൂടി കഴിയുന്നില്ല. നമുക്ക് ഒരു ഓസ്ക്കാര്‍ കിട്ടുകയില്ലായിരുന്നു എന്നതാവുമായിരുന്നില്ല പ്രശ്നം,പിന്നെയോ പാട്ടുകള്‍ വെറും ശബ്ദഘോഷങ്ങളായി കേള്‍ക്കുന്നവന്റെ കാതുകളെയും സംഗീതാസ്വാദനത്തെയും തകര്‍ക്കുമായിരുന്നു.

പ്രിയപ്പെട്ട റഹ്‌മാന്‍ താങ്കള്‍ ഞങ്ങള്‍ക്ക് പാട്ടുകള്‍ വീണ്ടെടുത്തു തന്നു. സംഗീതാസ്വാദകര്‍ അതിന് താങ്കളോട് കടപ്പെട്ടിരിക്കുന്നു. കൊഡാക് തീയേറ്ററിലെ വേദിയില്‍ വെച്ച് ഓസ്ക്കാര്‍ മെഡല്‍ താങ്കള്‍ ഏറ്റുവാങ്ങുന്ന ദൃശ്യം ടിവിയില്‍ കാണുമ്പോള്‍ എന്റെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുന്നുണ്ടായിരുന്നു.

ലാവലിന്‍ ഇടപാടില്‍ അഴിമതിയുണ്ട് !

ലാവലിന്‍ കരാറിനെ പറ്റി നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ മാധ്യമങ്ങളിലും ബ്ലോഗിലും ഒക്കെ നടക്കുന്നത് സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്ന ഞാന്‍ ആകെ കണ്‍ഫ്യൂഷനില്‍ ആയിരുന്നു. ഇതില്‍ പ്രതിസ്ഥാനത്തുള്ള പിണറായി ആകട്ടെ ഒരിക്കലും ഒന്നും വ്യക്തമായി തുറന്നു പറഞ്ഞിരുന്നില്ല. അളന്ന് മുറിച്ചു ഏതാനും വാക്കുകള്‍ മാത്രം. അതിനിടയില്‍ മൂന്ന് നാല് ദിവസം മുന്‍പ് പിണറായി ഒരു വെടി പൊട്ടിച്ചു. യു.ഡി.എഫ്. ധാരണാപത്രം പുതുക്കാത്തത് കൊണ്ടാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ഗ്രാന്റ് മുഴുവനും കിട്ടാതെ പോയതെന്ന്. പിണറായി ഇത് പറഞ്ഞ അന്നേ ദിവസം തന്നെ എസ്സെന്‍സി ലാവലിന്റെ വെബ്‌സൈറ്റിലും ഇതേ വിശദീകരണം വന്നു. പത്രങ്ങളില്‍ ഇത് പ്രധാന വാര്‍ത്തയായി. ഞാന്‍ ആലോചിച്ചത് ഇതെങ്ങനെ ഒരേ സമയം സംഭവിച്ചു. പിണറായിയും ലാവലിനും ഇപ്പോഴും സമ്പര്‍ക്കത്തിലുണ്ടോ. ലാവലിന്‍ കമ്പനിയുടെ വൈസ് പ്രസിഡണ്ടും പ്രതിയായ സ്ഥിതിക്ക് അതിനുള്ള സാധ്യതയുണ്ട്. പക്ഷെ ഗ്രാന്റ് ലഭിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം, ഉത്തരവാദപ്പെട്ട വ്യക്തിയായ പിണറായിയും ലാവലിന്‍ കമ്പനിയും യു.ഡി.എഫിന്റെ മേലെ ഒരേ സമയം ചുമത്തുമ്പോള്‍ അത് തികച്ചും സത്യസന്ധമായിരിക്കേണ്ടേ? ആയിരിക്കണം തീര്‍ച്ച. അല്ലെങ്കില്‍ അതില്‍ അഴിമതിയുണ്ട്, ലാവലിനും പിണറായിയും ഒത്തുകളിക്കുന്നു എന്ന് പറയേണ്ടി വരും. ഇക്കാര്യത്തില്‍ യു.ഡി.എഫിന്റെ കുറ്റമല്ല, അതിന് മുന്‍പേ നടപടിക്രമങ്ങളില്‍ അസ്വാഭാവികതയുണ്ട്, അത് വിരല്‍ ചൂണ്ടുന്നത് ഏതോ അഴിമതിയുടെ കാണാക്കയങ്ങളിലേക്കാണ് എന്നെനിക്ക് ബോധ്യമായത് സൈറ്റ് ഇന്‍ഡ്യ ഡോട്ട് കോം എന്ന സൈറ്റില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പണം ലഭിക്കാതിരുന്നത് ധാരണാപത്രം പുതുക്കാത്തതിനാലല്ല എന്ന ലേഖനം വായിച്ചപ്പോഴാണ്.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം:

കൊച്ചി.ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന്‌ കരാര്‍ നല്‍കിയതിന്‌ പകരമായി മലബാര്‍ കാന്‍സര്‍ സെന്ററിന്‌ നല്‍കുമെന്ന്‌ വാഗ്ദാനം ചെയ്ത തുക ലഭിക്കാതിരുന്നത്‌ കേരള സര്‍ക്കാര്‍ ധാരണപത്രം യഥാ സമയം പുതുക്കാത്തതു കൊണ്ടാണെന്ന ലാവ്‌ ലിന്‍ കമ്പനിയുടെ പുതിയ വാദം വസ്തുതാ വിരുദ്ധവും യഥാര്‍ത്ഥ പ്രതികളെ വെള്ള പൂശുന്നതിനും പുകമറ സ്യഷ്ടിക്കുന്നതിനു വേണ്ടിയുള്ളതാണെന്ന്‌ മുന്‍ കാല രേഖകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും.

ഇതിനോട്‌ ചേര്‍ന്ന്‌ കൊണ്ട്‌ മന്ത്രി കടവൂര്‍ ശിവദാസന്‍ ധാരണാപത്രം പുതുക്കാഞ്ഞതിനാലാണ്‌ കാന്‍സര്‍ സെന്ററിന്‌ പണം നഷ്ടമായതെന്ന്‌ പിണറായി വിജയനും പറയുന്നു. കടവൂരിന്റെ കാലത്ത്‌ ലാവലിന്‍ ആവശ്യപ്പെട്ടത്‌ പോലെ ഒരു അപ്രീസിയേഷന്‍ ലെറ്റര്‍ കൊടുക്കാഞ്ഞതു കൊണ്ടാണ്‌ സഹായം മുടങ്ങിയത്‌ എന്ന്‌ മന്ത്രി ടി കെ ബാലനും പി ജയരാജനും പറയുന്നു. എന്നാല്‍ കടവൂരിനു മുന്‍പ്‌ വൈദ്യുതി മന്ത്രിയായിരുന്ന എസ്‌ ശര്‍മ്മ ഫയലില്‍ രേഖപ്പെടുത്തിയതിനെ കുറിച്ച്‌ സിബിഐ യുടെ പ്രതികളായ ലാവ്‌ലിനും പിണറായിയും മൗനം ദിക്ഷീക്കുകയാണ്‌.

1998 ഏപ്രില്‍ 25 നാണ്‌ ലാവ്‌ ലിന്‍ കമ്പനി സംസ്ഥാന വൈദ്യുതി ബോര്‍ഡുമായി ധാരണാപത്രം ഒപ്പിടുന്നത്‌. 1998 മാര്‍ച്ച്‌ 3 ലെ കാമ്പിനറ്റ്‌ മീറ്റിംഗില്‍ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചത് മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കല്‍ വൈദ്യുതി നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ഉത്തരവാദിത്തമാണെന്നാണ്‌. അതെ സമയം കെ എസ്‌ സി ബി സെക്രട്ടറി 98 ജനുവരി 21 ന്‌ പവര്‍ സെക്രട്ടറിക്ക്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള ഗ്രാന്‍ന്റ്‌ കിട്ടുന്നത്‌ വൈദ്യുത ബോര്‍ഡിനല്ലെന്നും അതിനാല്‍ വാഗ്ദാനം ചെയ്ത തുക ക്യത്യമായി സര്‍ക്കാര്‍ തന്നെ വാങ്ങിച്ചെടുക്കണമെന്നും ഓര്‍മ്മിപ്പിച്ചിരുന്നു. ഇതിനുവേണ്ടി സര്‍ക്കാര്‍ ലാവ്‌ ലിനുമായി ഏതെങ്കിലും വ്യക്തമായ കരറില്‍ ഏര്‍പ്പെടണമെന്നും ബോര്‍ഡ്‌ സെക്രട്ടറി മൂന്നറിയിപ്പ്‌ നല്‍കിയിരുന്നു.

എന്നാല്‍ നിയമപരമായി നടപ്പാക്കാന്‍ കഴിയാത്ത ( എന്‍ഫോഴ്സബിള്‍ അല്ലാത്ത ) ഒരു ധാരണാപത്രം മാത്രമാണ്‌ 98 ഏപ്രില്‍ 25ന്‌ ഉണ്ടാക്കിയത്‌. അതെ സമയം പദ്ധതിക്കുവേണ്ടി ലാവ്‌ലിന്‍ കമ്പനി കെ എസ്‌ സി ബിയുമായി ഉണ്ടാക്കിയ കരാറില്‍ 98.3 കോടിയുടെ സഹായത്തെ കുറിച്ച്‌ ഒരു വാക്കു പോലും പരാമര്‍ശിച്ചിരുന്നില്ല.

പിണറായിക്ക്‌ ശേഷം വൈദ്യുതി മന്ത്രിയായ എസ്‌ ശര്‍മ്മ കാന്‍സര്‍ സെന്ററിന്‌ പണം നല്‍കുന്നത്‌ സംബന്ധിച്ച്‌ എന്‍ഫോഴ്സബിള്‍ അല്ലാത്ത ധാരണാപ്ത്രം ഇങ്ങനെ പുതുക്കി കൊണ്ടിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും വ്യക്തമായ കരാര്‍ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന്‌ ലാവ്‌ലിന്‍ കമ്പനി 13-5-2000 ല്‍ ഒരു കരട്‌ കരാര്‍ ഒപ്പിടുന്നതിനുവേണ്ടി കേരളാ സര്‍ക്കാറിന്‌ അയച്ചു. അതില്‍ നേരത്തെ പറഞ്ഞ " വീ വില്‍ അറേഞ്ച്‌ ഫിനാന്‍സ്‌ " എന്ന വ്യവസ്ഥയില്‍ നിന്നും ലാവ്‌ലിന്‍ പിന്‍മാറി. പകരം "എസ്‌ എന്‍ സി ഷാല്‍ അണ്ടര്‍ റ്റെയ്ക്ക്‌ ഓള്‍ റീസനബിള്‍ എഫോര്‍ട്ട്‌ ടു അറേഞ്ച്‌ ദി ഫിനാന്‍സ്‌ ' എന്നാക്കി മാറ്റി.

ഈ കരട്‌ കരാര്‍ സംബന്ധിച്ച്‌ മന്ത്രി ശര്‍മ്മ 21-4-2001 ല്‍ ഫയലില്‍ എഴുതിയ നോട്ട്‌ ഇപ്രകാരം ആണ്‌. " കരട്‌ എഗ്രിമെന്റ്‌ ഖണ്ഡിക 2 (1) പ്രകാരം പ്രോജറ്റ്‌ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ പദ്ധതി നടത്തിപ്പിനുള്ള മൊത്തം ധനം സമാഹരിച്ച്‌ നലകുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും ലാവ്‌ലിന്‍ സമ്മതിച്ചതായെ കാണുന്നുള്ളു. ഇത്‌ എം ഒ യു വിലെ ഖണ്ഢിക 3 (എ) അനുസരിച്ച്‌ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കുന്നതാണെന്ന വ്യവസ്ഥയില്‍ നിന്നുള്ള വ്യതിയാനമാണ്‌. ഈ സാഹചര്യത്തില്‍ എം ഒ യുവിലെ (എ) വ്യവസ്ഥ പ്രകാരം പദ്ധതി നടത്തിപ്പിനാവശ്യമായ മുഴുവന്‍ തുകയും ലാവ്‌ലിന്‍ ലഭ്യമാക്കുമെന്ന്‌ ഉറപ്പുവരുത്തുന്നതിനാവശ്യമായ ഭേദഗതികളോടെ എഗ്രിമെന്റ്‌ വെക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക ". എന്നാല്‍ ഇതനുസരിച്ച്‌ ഒരു എഗ്രിമെന്റ്‌ വെക്കുവാന്‍ ലാവ്‌ലിന്‍ തയ്യാറായില്ല. അതുകൊണ്ട്‌ തന്നെ ശര്‍മ്മ സ്ഥാനം ഒഴിയുന്നതുവരെ ഈ കരട്‌ കരാറില്‍ ഒപ്പുവെച്ചില്ല. ഇതെ കുറിച്ച്‌ ലാവ്‌ലിന്‍ കമ്പനിയും മൗനം ദീഷിക്കുകയാണ്‌.

പിന്നീട്‌ കടവൂര്‍ ശിവദാസന്‍ മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ മുന്നിലും ഈ ഫയല്‍ വന്നു. 12-07-2001 ല്‍ ഫയലില്‍ കടവൂര്‍ ശിവദാസന്‍ ഇങ്ങനെ എഴുതി. " മെസ്സേഴ്‌ സ്‌ ഏസ്‌ എന്‍ സി ലാവ്‌ലിന്‍ കാനഡ പണം തരുന്നത്‌ സംബന്ധിച്ച പരാമര്‍ശങ്ങള്‍ അവ്യക്തത നിറഞ്ഞതാണ്‌ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സര്‍ക്കാരിന്‌ മുന്നോട്ട്‌ പോകുവാന്‍ സാധിക്കുകയുള്ളു. 98.30 കോടി രൂപ മലബാര്‍ കാന്‍സര്‍ സൊസൈറ്റിക്ക്‌ നല്‍കുമോ ? അങ്ങനെയെങ്കില്‍ എപ്പോള്‍ ? ഏത്‌ വ്യവസ്ഥയില്‍ നല്‍കും ? അപ്രകാരം ചെയ്യുന്നതിന്‌ കരാര്‍ ഉണ്ടാക്കാന്‍ തയ്യാറാണോ ? അര്‍ത്ഥ ശംങ്കയ്‌ ക്ക്‌ ഇടയില്ലാതെ കരാറുണ്ടാക്കാന്‍ നടപടി സ്വീകരിക്കുക .

ഇതിന്‌ ലാവ്‌ലിന്‌ അയച്ച മറുപടിയില്‍ ' അറേഞ്ചിങ്‌ ദി ഫിനാന്‍സിങ്‌ ഫോര്‍ ദി ബാലന്‍സ്‌ ഓഫ്‌ ദി ഫെസിലിറ്റീസ്‌ വില്‍ നോ ബി ഈസി ' എന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇതോടെ ലാവ്‌ലിന്‍ പണം നല്‍കേണ്ടുന്ന ബാധ്യതയില്‍ നിന്ന്‌ പരിപൂര്‍ണ്ണമായി പുറകോട്ട്‌ പോവുകയായിരുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിന്‌ ബാക്കി ധനസഹായം ആവശ്യപ്പെട്ടു കൊണ്ട്‌ കടവൂരിന്റെ കാലത്ത്‌ 12-07-2002 ല്‍ ലാവ്‌ലിന്‌ അയച്ച കത്തിന്‌ അവര്‍ കേരളാ വൈദ്യുത വകുപ്പിന്‌ 15-10-2002 ല്‍ അയച്ച മറുപടിയില്‍ ശബരിഗിരി, നേര്യമംഗലം പ്ദ്ധതികളുടെ കരാറും ടെണ്ടറില്ലാതെ ലാവ്‌ലിന്‌ നല്‍കിയാലേ കാന്‍ സര്‍ സെന്ററിന്‌ തുടര്‍ന്ന്‌ ധസഹായം നല്‍കു എന്ന്‌ പറഞ്ഞിട്ടുണ്ട്‌. പിന്നീട്‌ എം ഒ യു പുതുക്കുവാനുള്ള കേരളാ സര്‍ക്കറിന്റെ അഭ്യര്‍ത്ഥനകളെ ലാവ്‌ലിന്‍ അവഗണിക്കുകയായിരുന്നു.

ലാവ്‌ ലിന്‍ 4-07-2002 ല്‍ കേരളാ സര്‍ക്കാറിന്‌ അയച്ച കത്തില്‍ രേഖപ്പെടുത്തിയിരുന്നത്‌ 13-05-2000ത്തില്‍ തങ്ങള്‍ അയച്ച കരട്‌ കരാര്‍ ഒപ്പിട്ടാല്‍ മതിയെന്നും എം ഒ യു പുതുക്കേണ്ട ആവശ്യമില്ലെന്നുമാണ്‌. (Note this point)പിന്നീട്‌ എം ഒ യു പുതുക്കുവാനുള്ള കേരളാ സര്‍ക്കറിന്റെ അഭ്യര്‍ത്ഥനകളെ ലാവ്‌ലിന്‍ അവഗണിക്കുകയായിരുന്നു. ഇതില്‍ നിന്ന്‌ എം ഒ യു പുതുക്കാഞ്ഞതുമൂലമാണ്‌ തുടര്‍ന്ന്‌ ധനസഹായം ലഭിക്കാതിരുന്നെന്ന ലാവ്‌ലിന്റെയും പിണറായിയുടെയും വാദം പൊളിയുന്നു.

2-12-2002 ല്‍ കേരളാ മുഖ്യമന്ത്രിക്ക്‌ ലാവ്‌ലിന്‍ അയച്ച കത്തില്‍ പണം കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടെന്നും കാന്‍സര്‍ സെന്ററിന്‌ ഇനി കേരളാ സര്‍ക്കാര്‍ തന്നെ പണം മുടക്കണമെന്നും പറഞ്ഞിട്ടുണ്ട്‌. കടവൂരിന്റെ കാലത്ത്‌ അപ്രീസിയേഷന്‍ ലെറ്റര്‍ നല്‍കാന്‍ തയ്യാറായില്ലെന്ന മന്ത്രി ടികെ ബാലന്റെയും പി ജയരാജന്‍ എം എല്‍ എയുടെ വാദവും ശരിയല്ല. 30-11-2002 ല്‍ വൈദ്യുത വകൂു‍പ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ലിസി ജേക്കബ്‌ അപ്രീസിയേഷന്‍ കത്ത്‌ അയച്ചിരുന്നു.

പിന്നീട്‌ വൈദ്യുതി മന്ത്രിയായിരുന്ന അര്യാടന്‍ മുഹമ്മദ്‌ 2005 ഡിസംബര്‍ 19 ന്‌ കാനഡാ സര്‍ക്കാറിന്‌ അയച്ച കത്തില്‍ കാന്‍സര്‍ സെന്ററിന്‌ ലാവ്‌ലിന്‍ നലകാമെന്നേറ്റ പണം നല്‍കാത്തതിനെ കുറിച്ച്‌ അന്വേഷിച്ചു. ഇതില്‍ 2009 ഡിസംബര്‍ 19 ന്‌ കാനഡ ഹൈകമ്മീഷണര്‍ ലൂയീസ്‌ എഡ്വേര്‍ഡ്‌ നല്‍കിയ മറുപടിയില്‍ പറയുന്നത്‌ സിഡാ വഴി 1.8 മില്ല്യന്‍ കനേഡിയന്‍ ഡോളര്‍ സിഡാ ലാവ്‌ലിന്‌ നല്‍കുകയുണ്ടായി. പദ്ധതി പൂര്‍ത്തിയായതായി തങ്ങള്‍ക്ക്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടുണ്ട്‌. ഞങ്ങളെ സംബന്ധിച്ചടത്തോളം ഈ വിഷയം അവസാനിച്ചു. സിഡായിക്ക്‌ കാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ യതൊരു ബാധ്യതയോ ചുമതലയോ ഇല്ല. കാനഡയിലെ ഒരു സ്വകാര്യ കമ്പനിയായ ലാവ്‌ലിന്റെ കാര്യത്തില്‍ അവര്‍ കേരള സര്‍ക്കാറുമായി മേറ്റ്ന്തെങ്കിലും എഗ്രിമെന്റ്‌ ഉണ്ടെങ്കില്‍ സിഡാ (കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌ മെന്റ്‌ ഏജന്‍സി ) അതില്‍ കക്ഷിയല്ല എന്നാണ്‌.


വാല്‍ക്കഷണം:
Note this point:ലാവ്‌ ലിന്‍ 4-07-2002 ല്‍ കേരളാ സര്‍ക്കാറിന്‌ അയച്ച കത്തില്‍ രേഖപ്പെടുത്തിയിരുന്നത്‌ 13-05-2000ത്തില്‍ തങ്ങള്‍ അയച്ച കരട്‌ കരാര്‍ ഒപ്പിട്ടാല്‍ മതിയെന്നും എം ഒ യു പുതുക്കേണ്ട ആവശ്യമില്ലെന്നുമാണ്‌.

ലാവലിന്‍ കമ്പനി ഈ ലേഖനത്തില്‍ പറയുന്ന പോലെ ഒരു കത്ത് 4-7-02 ന് സര്‍ക്കാറിന് അയക്കുകയും അതില്‍ 13-5-00 ലെ കരട് കരാര്‍ ഒപ്പിട്ടാല്‍ മതിയെന്നും, അതായത് വെള്ളം ചേര്‍ത്തെന്ന പേരില്‍ ശര്‍മ്മ ഒപ്പിടാന്‍ വിസമ്മതിച്ച കരാര്‍, എം.ഒ.യു. പുതുക്കേണ്ട ആവശ്യം ഇല്ലെന്നും ഉണ്ടെങ്കില്‍ അതെങ്ങനെ യു.ഡി.എഫിന്റെ കുറ്റമാകും. അതൊക്കെ കഴിഞ്ഞ് ഇപ്പോള്‍ പിണറായിയും ലാവലിനും ഒരേ സ്വരത്തില്‍ യു.ഡി.എഫ് ധാരണാപത്രം പുതുക്കാത്ത ഒറ്റക്കാരണം നിമിത്തമാണ് ഗ്രാന്റ് ലാപ്സായത് എന്ന് പറയുന്നുണ്ടെങ്കില്‍ ഇതിലൊക്കെ സുവ്യക്തമായ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. അതില്ലാതിരിക്കണമെങ്കില്‍ മേലെയുള്ള ലേഖനത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും വാസ്തവവിരുദ്ധമായിരിക്കണം.



വി.എസ്സിന് ഇനി പ്രസക്തിയില്ല !

ശരിയായ കാര്യങ്ങള്‍ നടപ്പാക്കാനുള്ളതല്ല, അത് സ്വപ്നജീവികളെ മോഹിപ്പിക്കാനുള്ളത് മാത്രമാണ് എന്ന് ഞാന്‍ മുന്‍പ് തന്നെ മനസ്സിലാക്കിയിട്ടുണ്ട്. അത്കൊണ്ടാണ് കമ്മ്യൂണിസം ഒരിക്കലും ലോകത്ത് നടപ്പില്‍ വരില്ല എന്ന് ഞാന്‍ തറപ്പിച്ച് പറയാന്‍ കാരണം. കമ്മ്യൂണിസ്റ്റ് കാര്‍ ആരെങ്കിലും ഇപ്പോഴും സോഷ്യലിസവും കമ്മ്യൂണിസവും നടപ്പില്‍ വരുമെന്നു കരുതുന്നുണ്ടെങ്കില്‍ അത് സ്വപ്നങ്ങള്‍ നിരോധിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് പറയുന്നത് ഇന്ത്യയിലെ മറ്റനേകം പാര്‍ട്ടികളെ പോലെ ഒരു പാര്‍ട്ടി മാത്രമാണ്. പാര്‍ട്ടികള്‍ നിലനില്‍ക്കുന്നതിന് അനുകൂലമായ ഒരു സാമൂഹ്യമനസ്സ് നിലവിലുണ്ട്. ഞാന്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടേ പറ്റൂ എന്ന ബോധമാണ് അത്. ആളുകള്‍ക്ക് എന്തിനെയെങ്കിലും ഇഷ്ടപെടണമെങ്കില്‍ മറ്റെന്തിനെയെങ്കിലും വെറുത്തേ പറ്റൂ. ഇഷ്ടവും വെറുപ്പും, ഒന്ന് നിലനില്‍ക്കണമെങ്കില്‍ അതിന് വിരുദ്ധമായ മറ്റൊന്ന് ഉണ്ടാവണം. ആരെയെങ്കിലും എന്തിനെയെങ്കിലും മനുഷ്യര്‍ക്ക് ഇഷ്ടപ്പെട്ടേ പറ്റൂ. അത് കഴിയണമെങ്കില്‍ എന്തിനെയെങ്കിലും വെറുക്കുകയും വേണം. ഈ വെറുക്കാനുള്ള വാസനയാണ് ആളുകളെ ഒരു പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്തുന്ന ഘടകം. വെറുപ്പിനെ ആര് ഏറ്റവും അധികം ഉത്തേജിപ്പിക്കുന്നുവോ അയാള്‍ അണികള്‍ക്ക് പ്രിയങ്കരനായ നേതാവാകും. അങ്ങനെയാണ് രാഷ്ട്രീയത്തില്‍ നേതാക്കള്‍ ഉണ്ടാകുന്നത്. നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ അവരുടെ വാക്കുകളും ശരീരഭാഷയും ഏറ്റവും ഉച്ചസ്ഥായിയില്‍ വെറുപ്പ് പ്രക്ഷേപിക്കുമ്പോഴാണ് അണികള്‍ ആവേശഭരിതരായി കൈയ്യടിക്കുക.

അച്യുതാനന്ദന്‍ ചില മൂല്യങ്ങള്‍ക്കും ശരികള്‍ക്കും വേണ്ടി നിലകൊണ്ട നേതാവാണെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ പോലും സമ്മതിക്കും. എന്നാല്‍ വെറുപ്പ് പ്രസരിപ്പിച്ച് കൊണ്ട് തന്നെയാണ് അദ്ദേഹവും അണികള്‍ക്ക് ആരാധ്യനായിരുന്നത്. അത്കൊണ്ടാണ് അദ്ദേഹത്തിന്റെ വയല്‍ നിരത്തല്‍ വിരുദ്ധസമരം വെട്ടിനിരത്തല്‍ സമരാഭാസമായി എല്ലാവരുടെയും വെറുപ്പ് പിടിച്ചുപറ്റിയത്. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത അണികളോ കാര്‍ഷികകേരളമോ തിരിച്ചറിഞ്ഞില്ല. ഒരു പ്രദേശത്ത് ജീവിയ്ക്കുന്നവര്‍ക്ക് , അവര്‍ ആഹരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കാനുള്ള മണ്ണ് വേണ്ടേ? അരിയാണ് കേരളീയന്റെ പ്രധാന ആഹാരം. അപ്പോള്‍ ഒരു നിശ്ചിത വിസ്തൃതിയില്‍ വയലുകള്‍ കേരളത്തില്‍ സംരക്ഷിക്കപ്പെടേണ്ടേ? വി.എസ്സിന്റെ നിലപാടുകള്‍ അത് വയല്‍ സംരക്ഷണത്തിന്റെ കാര്യത്തിലായാലും,സ്ത്രീപീഢനങ്ങളുടെയും, അഴിമതിയുടെയും, ഭൂമാഫിയയുടെയും ഒക്കെ കാര്യങ്ങളിലായാലും ശരിയുടെ പക്ഷത്തായിരുന്നു. അത്കൊണ്ടാണ് അവയൊന്നും ഫലവത്താകാതെ പോയത്.

വി.എസ്സിന്റെ മുന്‍പില്‍ എല്ലാ വഴികളും എന്നെന്നേക്കുമായി അടഞ്ഞു എന്നതാണ് കേരള രാഷ്ട്രീയത്തിലെ ഒടുവിലത്തെ സ്ഥിതിവിശേഷം. അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരും എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ നിസ്സഹായത ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ഒരു പ്രായോഗികരാഷ്ട്രീയക്കാരന്‍ കൂടിയായ അദ്ദേഹം ഒരു എം.വി.ആറോ, ഗൌരിയമ്മയോ ആകാന്‍ തയ്യാറല്ല. കേരളരാഷ്ട്രീയത്തില്‍ അതിനപ്പുറമൊന്നും ആകാന്‍ കഴിയില്ല എന്നും അദ്ദേഹത്തിന് ബോധ്യമുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പിണറായിയെ എക്കാരണം കൊണ്ടും ഒഴിവാക്കാന്‍ കഴിയില്ല. കൈരളി ചാനല്‍ തൊട്ട് ഇന്ന് കാണുന്ന ആസ്ഥി മുഴുവനും പാര്‍ട്ടിക്ക് സമ്പാദിക്കാനായത് പിണറായിയുടെ സംഘാടകപാടവം കൊണ്ടാണ്. ആ ശൈലിയെ എതിര്‍ക്കുന്നവര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ഒരു പിടി സ്വപ്നജീവികളും പിന്നെ രാഷ്ട്രീയമായി സി.പി.എം. വിരോധം ഉള്ളവരും മാത്രമാണ്. അങ്ങനെ വി.എസ്സ്. പ്രതിഭാസം കേരളരാഷ്ട്രീയത്തില്‍ അപ്രസക്തമാവുകയോ കാലഹരണപ്പെടുകയോ ചെയ്യുകയാണ്. സ്വപ്നജീവികള്‍ക്ക് ലാല്‍ സലാം!

കേരളത്തില്‍ മറ്റൊരു ഇടത് പാര്‍ട്ടി കൂടി പിറക്കുന്നു !

അധികം താമസിയാതെ കേരളത്തില്‍ മറ്റൊരു ഇടത് പക്ഷ പാര്‍ട്ടി കൂടി ജന്മം കൊള്ളുന്നതിന്റെ പശ്ചാത്തലം ഒരുങ്ങിക്കഴിഞ്ഞു. വി.എസ്സിനെ മുന്‍‌നിര്‍ത്തി എം.ആര്‍.മുരളിയും അപ്പുക്കുട്ടന്‍ വള്ളിക്കുന്നും പ്രസ്തുത പാര്‍ട്ടിയെ നയിക്കാനുള്ള സാധ്യതയാണ് കണുന്നത്. സ:വി.എസ്സ്. അച്യുതാനന്ദന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുമെന്നോ പുറത്താക്കപ്പെടുമെന്നോ ഏതാണ്ട് തീര്‍ച്ചപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തോടൊപ്പം മറ്റ് നേതാക്കള്‍ ആരും പാര്‍ട്ടി വിട്ടു പോകും എന്ന് തോന്നുന്നില്ല. എല്ലാവരും അവരവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നോക്കുമല്ലൊ. പാര്‍ട്ടി ഒന്നടങ്കം പിണറായിക്ക് പിന്‍‌തുണയുമായി രംഗത്തുണ്ട്. അത് കൊണ്ടാണ് വി.എസ്സ്. നവകേരളയാത്രയില്‍ പങ്കെടുക്കാത്തത് ഒരു പ്രശ്നമല്ല എന്ന് പിണറായി പറഞ്ഞത്. അച്യുതാനന്ദന്‍ പാര്‍ട്ടിക്ക് തന്നെ ഒരു പ്രശ്നമല്ല എന്നാണ് പിണറായി അപ്പറഞ്ഞതിന്റെ പച്ചമലയാളം.

എന്നാല്‍ കമ്മ്യൂണിസ്റ്റുകാരന്‍ അഴിമതിക്കാരനാവില്ല എന്നും സി.ബി.ഐ.അന്വേഷണം ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ നടന്നതിനാല്‍ അത് രാഷ്ട്രീയപ്രേരിതമാണെന്ന് പറയുന്നത് കോടതിയെ വെല്ലുവിളിക്കലാണെന്നും താനതിനില്ല എന്നും വി.എസ്സ്. പറയുമ്പോള്‍ അതും ദല്‍ഹിയില്‍ വെച്ച്, അതിന് അര്‍ത്ഥതലങ്ങള്‍ ഏറെയുണ്ട്. പിണറായിയ്ക്ക് ഈ കേസില്‍ നിന്ന് അത്ര എളുപ്പത്തില്‍ തലയൂരാന്‍ കഴിയില്ല എന്നും ജനത്തിന് പിണറായി ഏറെത്താമസിയാതെ തന്നെ അനഭിമതനാവും എന്നും വി.എസ്സിന് ഉറപ്പുണ്ട്. പിണറായി അഴിമതിക്കാരന്‍ ആണെന്ന് കോടതിയില്‍ തെളിയിക്കപ്പെടും എന്നാണ് വി.എസ്സ്. പറഞ്ഞതിന്റെ പൊരുള്‍. ലാവലിന്‍ അഴിമതി അത്ര വലിയ അഴിമതിയൊന്നുമല്ല. ഇതെന്താ അഴിമതികള്‍ ഒന്നും ഇല്ലാത്ത സംശുദ്ധരാഷ്ട്രീയവും പ്രബുദ്ധജനാധിപത്യവും പുലരുന്ന ആധുനിക-പരിഷ്ക്കൃത രാജ്യമാണോ? കാലിത്തീറ്റ കുംഭകോണക്കേസില്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിപദം ഭാര്യക്ക് കൈമാറി അടുത്ത നാള്‍ കേന്ദ്രത്തില്‍ കേബിനറ്റ് മന്ത്രിയായില്ലെ? പക്ഷെ പിണറായിയുടെ കാര്യത്തില്‍ ശക്തമായ തെളിവുകള്‍ സി.ബി.ഐ.ക്ക് കിട്ടിയിട്ടുണ്ട് എന്ന് അനുമാനിക്കാവുന്നതാണ്.

എന്ത് കൊണ്ട് ഇങ്ങനെയൊരു പ്രതിസന്ധി കേരള സി.പി.എമ്മില്‍ ഉടലെടുത്തു? പിണറായി വി.എസ്സിനെ സി.പി.എം. കേരളഘടകത്തില്‍ ഒന്നാമനായി അംഗീകരിക്കുകയും അദ്ദേഹത്തിന്റെ സീനിയോറിറ്റി മാനിച്ച് രണ്ടാമനായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ലാവലിനല്ല ലാവലിന്റെ അച്ഛനില്‍ നിന്നു പോലും വി.എസ്സ്. പിണറായിയെ രക്ഷപ്പെടുത്തുമായിരുന്നു. അല്പസ്വല്പം അഴിമതി കൂടാതെ പാര്‍ട്ടി തരുന്ന പ്രതിഫലം കൊണ്ട് മാത്രം ഇക്കാലത്ത് മാനം മര്യാദയ്ക്ക് ജീവിയ്ക്കാന്‍ ഒക്കത്തില്ല എന്ന് വി.എസ്സിന് അറിഞ്ഞുകൂടേ? പക്ഷെ വെട്ടിപ്പിടിച്ചു മാത്രമേ പിണറായിയ്ക്ക് ശീലമുള്ളൂ. അതാണ് അദ്ദേഹത്തിന് അത്രയും അഹന്തയും ധാര്‍ഷ്ട്യവും. എം.വി.ആറിനെ പുകച്ചു പുറത്താക്കിയത് ഈ ഗുരുവും ശിഷ്യനും ചേര്‍ന്നാണ്. അങ്ങനെയാണ് പിണറായി സി.പി.എമ്മില്‍ സംസ്ഥാനനേതാവായത്. അല്ലെങ്കില്‍ ഇന്നും വെറും ഒരു ജില്ലാനേതാവ് മാത്രമായിരിക്കും. ഇപ്പോള്‍ ഭസ്മാസുരന് വരം കൊടുത്ത പോലെയായി വി.എസ്സിന്റെ കാര്യം. അല്ലെങ്കില്‍ ഇതെല്ലാമോരോ നിമിത്തങ്ങള്‍ മാത്രമാവാം.

കമ്മ്യൂണിസ്റ്റുകാര്‍ പതിവായി പറയുന്ന ഒരു കാര്യമുണ്ട്. ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സ് ഇന്ന് എവിടെയെത്തി, എത്ര സംസ്ഥാനങ്ങളില്‍ ഇന്ന് ഭൂരിപക്ഷമുണ്ട് എന്ന്. ഇത് പറയുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എവിടെയാണുള്ളത് എന്ന് അവര്‍ അലോചിക്കാറേയില്ല. വി.എസ്സിനെ മുന്‍‌നിര്‍ത്തി പുതിയ ഒരു രാഷ്ട്രീയപ്പാര്‍ട്ടി രൂപം കൊള്ളുമ്പോള്‍ അത് എം.വി.ആറും ഗൌരിയമ്മയും രൂപീകരിച്ചത് പോലെയാവില്ല തീര്‍ച്ച. അപ്പോഴൊക്കെ എം.വി.ആറിന്റെയും ഗൌരിയമ്മയുടെയും വ്യക്തിപ്രഭാവം മൂലമാണ് ആളുകള്‍ അവരോടൊപ്പം പോയത്. ഇന്ന് ആശയപരമായി തന്നെ നിരവധി സാധാരണക്കാര്‍ വി.എസ്സിനോടൊപ്പമാണ്. പണക്കൊഴുപ്പിന്റെയും ആര്‍ഭാ‍ടത്തിന്റെയും പ്രതീകമാണ് പിണറായി,കോടിയേരി,ജയരാജന്മാര്‍ എങ്കില്‍ ലാളിത്യത്തിന്റെയും പാവപ്പെട്ടവന്റെയും പ്രതീകമാണ് വി.എസ്സ്. സാധാരണക്കാരായ ആളുകള്‍ക്ക്. അത് കൊണ്ട് വി.എസ്സിന്റെ തിരോധാനം സി.പി.എമ്മിന് ഉണ്ടാക്കാന്‍ പോകുന്ന ആഘാതം പ്രവചനാതീതമാണ്.

എന്ത് കൊണ്ട് ഇത്തരം ഒരു പ്രതിസന്ധി പാര്‍ട്ടിയില്‍ ഉണ്ടാക്കാന്‍ സി.പി.എമ്മിന്റെ ദേശീയ നേതൃത്വവും പി.ബി. യും തയ്യാറായി എന്നത് ദുരൂഹമാണ്. സാധാരണഗതിയില്‍ കേസില്‍ പ്രതിപ്പട്ടികയില്‍ പിണറായി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് വന്നാല്‍ സെക്രട്ടരി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ തല്‍ക്കാലത്തേക്കെങ്കിലും മാറ്റി നിര്‍ത്തിയിരുന്നുവെങ്കില്‍ കേസ് അതിന്റെ വഴിക്കും പാര്‍ട്ടി അതിന്റെ വഴിക്കും പോകുമായിരുന്നു. അതിന് പകരം സി.ബി.ഐ.യെ മ്ലേച്ഛമായ ഭാഷയില്‍ ഭര്‍ത്സിക്കാനാണ് സി.പി.എം. നേതാക്കള്‍ ഒരുമ്പെട്ടത്. ഒരു മന്ത്രിപുംഗവന്‍ മൊഴിഞ്ഞത് സി.ബി.ഐ. എന്നാല്‍ “മത്തിക്കൊട്ടയിലെ സാധനം” എന്നാണ്. അവരുടെ സംസ്ക്കാരത്തിന് ചേര്‍ന്ന പദപ്രയോഗം തന്നെ. ആത്യന്തികമായി ഇവരുടെ വിമര്‍ശനം ചെന്ന് തറയ്ക്കുന്നത് ഹൈക്കോടതിയുടെ മേലെയാണ്. കാരണം ഈ കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ടതും ഇത്രാം തീയ്യതിക്കകം അന്വേഷണം പൂര്‍ത്തിയാക്കണം എന്ന് പറഞ്ഞതും ഹൈക്കോടതിയാണ്. തങ്ങള്‍ക്ക് ഒന്നും ബാധകമല്ല എന്നാണ് സി.പി.എം.നേതാക്കള്‍ ധരിച്ചു വെച്ചിരിക്കുന്നത്. ഒരു അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പിണറായിയെ സംരക്ഷിക്കാന്‍ കേസ് രാഷ്ട്രീയപ്രേരിതമെന്നും,ഇതില്‍ സാമ്രാജ്യത്വത്തിന്റെ പോലും ഗൂഢാലോചനയുണ്ടെന്നും പറയുമ്പോള്‍ സംശയത്തിന്റെ നിഴലില്‍ പാര്‍ട്ടി ഒന്നടങ്കം വരുന്നു. പിണറായി പറ്റിയതിന്റെ പങ്ക് പി.ബി.ക്കും പോയിട്ടുണ്ട് എന്ന് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്താന്‍ സൌകര്യം ചെയ്തുകൊടുക്കുകയാണ് ചെയ്യുന്നത്.

പുതിയ ഒരു രാഷ്ട്രീയപ്പാര്‍ട്ടി കൂടി വന്നാല്‍ അത് ആശയപരമാണെങ്കില്‍ പോലും കേരളത്തില്‍ ഗുണപരമായ എന്ത് മാറ്റമാണുണ്ടാക്കുക? ഒന്നും ഉണ്ടാക്കില്ല. പതിവ് പോലെ തന്നെ യു.ഡി.എഫും എല്‍.ഡി.എഫും മാറി മാറി ഭരിക്കും , വേറെന്ത് ? ഏതെങ്കിലും ഒരു മുന്നണിയില്‍ ചേരാതെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയായി കേരളത്തില്‍ നിലനില്‍ക്കാനാവില്ല. ഇപ്പോള്‍ എന്‍.സി.പി.യുടെ അവസ്ഥ കാണുന്നില്ലെ. അടിയന്തിരമായി സംഭവിക്കാന്‍ പോകുന്നത് പുതിയ പാര്‍ട്ടിയും സി.പി.എമ്മും നടക്കുന്ന ആക്രമണ പരമ്പരകളായിരിക്കും. ഭരണം കൈയിലുള്ളത് കൊണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പ്രതിയാകില്ല എന്നൊരു വ്യത്യാസമുണ്ടാകും. എന്നാലും പാണ്ഡന്‍ നായയുടെ പല്ലിന്റെ ശൌര്യം പണ്ടേ പോലെ ഫലിക്കണമെന്നില്ല. സി.പി.എമ്മിന്റെ ആക്രമണശേഷി അല്പം കുറഞ്ഞെങ്കിലായി. പക്ഷെ ഒരു കാര്യം സമതിക്കാതെ തരമില്ല, പിണറായി ആന്‍ഡ് കമ്പനിയുടെ രാഷ്ട്രീയത്തിന്റെ വാണിജ്യവല്‍ക്കരണം തടഞ്ഞേ പറ്റൂ. അതിന് വി.എസ്സിനും മുരളി പോലുള്ള വിമതര്‍ക്കും കഴിയുമെന്ന് തീര്‍ച്ചയായും കരുതാം.

സോഷ്യലിസം വെറും പിന്തിരിപ്പന്‍‌ ആശയം !

കാള്‍ മാര്‍ക്സ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയിട്ടില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഒന്നും സംഭവിക്കില്ല,ലോകം കറങ്ങിത്തിരിഞ്ഞ് ഇന്ന് കാണുന്ന അവസ്ഥയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ടായിരിക്കും. എങ്ങനെയാണോ സാധ്യമാവുക അങ്ങനെയാണ് ലോകത്തിന്റെ ഗതി. മുന്നോട്ട് പോയേ പറ്റൂ. എല്ലാം ചലനാത്മകമാണ്. സമൂഹത്തിനും മുന്നോട്ട് ചലിച്ചേ കഴിയൂ. അതിന്റെ വഴിയില്‍ തടസ്സം നില്‍ക്കുന്ന എന്തിനേയും അത് തട്ടി മാറ്റും. തീര്‍ച്ചയായും ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉയര്‍ന്നുവരികയും അത് എല്ലാം മാറ്റത്തിന്റെ പ്രേരകങ്ങളായി വര്‍ത്തിക്കുകയും ചെയ്യും. മാറ്റം എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്നു. എല്ലാം ചേര്‍ന്ന് മാറ്റത്തെ ഉണ്ടാക്കുന്നു. സമഗ്രമായി മാത്രമേ പ്രപഞ്ചവും സമൂഹവും ചലിക്കൂ. എന്റെ ആശയം അല്ലെങ്കില്‍ ഞാന്‍ മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രം അനുസരിച്ച് മാത്രമേ ലോകം മാറാവൂ എന്ന് ആരെങ്കിലും ശഠിച്ചാല്‍ ആ ശാഠ്യത്തോട് മാറ്റത്തിന് സഹതാപം തോന്നും. കാരണം മാറ്റം പ്രത്യേകിച്ച് ഒന്നിനെയും ആശ്രയിക്കുന്നില്ല.

സോഷ്യലിസം എന്ന ആശയം ആദ്യം അവതരിപ്പിച്ചത് 1516ല്‍ സര്‍ തോമസ് മൂര്‍ എഴുതിയ ഊട്ടോപ്യ എന്ന കൃതിയിലൂടെയാണ്. മാര്‍ക്സും ഏങ്കത്സും ചേര്‍ന്ന് 1848ല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ദീകരിച്ചതില്‍ പിന്നെ ഉട്ടോപ്യന്‍ സോഷ്യലിസം എന്ന വാക്ക് പ്രചാരത്തില്‍ വന്നത് അത് ഒരു സാങ്കല്പിക സോഷ്യലിസമാണെന്ന് പറഞ്ഞാണ്. തങ്ങളുടേത് ശാസ്ത്രീയസോഷ്യലിസമാണെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിച്ചത്. ശാസ്ത്രീയസോഷ്യലിസമെന്നാല്‍ സമൂഹത്തിന്റെ വളര്‍ച്ചയുടെയും നിലനില്പിന്റെയും മാറ്റത്തിന്റെയും നിയമം. അത് കണ്ടെത്തിയ സാമൂഹ്യശാസ്ത്രജ്ഞനായി കാള്‍ മാര്‍ക്സിനെ കമ്മ്യൂണിസ്റ്റുകാര്‍ കാണുന്നു. അന്തിമമായി ശാസ്ത്രീയകമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിലേക്ക് ലോകം മാറുമെന്ന് ലോകത്ത് ഇപ്പോള്‍ ബാക്കിയുള്ള കമ്മ്യൂണിസ്റ്റ്കാര്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഉട്ടോപ്യന്‍ സോഷ്യലിസം സാങ്കല്പികമാണെങ്കില്‍ കമ്മ്യൂണിസ്റ്റുകാര്‍ പറയുന്ന ശാസ്ത്രീയസോഷ്യലിസം ഒരു അറുപിന്തിരിപ്പന്‍ ആശയമണെന്നാണ് എനിക്ക് പറയാനുള്ളത്. അത് പരിശോധിക്കുന്നതിന് മുന്‍പ് 1917മുതല്‍ 1989വരെ സോവിയറ്റ് യൂനിയനില്‍ നിലവിലിരുന്ന സോഷ്യലിസം ഏത് ഗണത്തില്‍ പെടുന്ന സോഷ്യലിസമായിരുന്നു എന്നും ഇപ്പോള്‍ ചൈന,വിയറ്റ്നാം,ക്യൂബ,ഉത്തരകൊറിയ എന്നീ ശിഷ്ട കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നടപ്പിലുള്ളത് എന്ത് സോഷ്യലിസമാണെന്നും കൂടി അറിയേണ്ടതുണ്ട്. സോവിയറ്റ് യൂനിയനിലേത് ഒരു കപടസോഷ്യലിസമായിരുന്നു എന്ന് അന്നും ഇന്നും പല കമ്മ്യൂണിസ്റ്റ് ചിന്തകന്മാര്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. Michael Batiukov എഴുതിയ ഒരു ലേഖനം മൂന്ന് ഭാഗങ്ങളായി ഇവിടെ വായിക്കുന്നത് നന്നായിരിക്കും ഒന്ന് , രണ്ട് , മൂന്ന് .

വ്യത്യസ്തമായ സാമ്പത്തിക ഘടനകളെക്കുറിച്ച് നാം പറയാറുണ്ട്. അതില്‍ പ്രധാനം സോഷ്യലിസവും ക്യാപിറ്റലിസവുമാണല്ലൊ. ഇവ രണ്ടും പ്രയോഗത്തില്‍ വിരുദ്ധധ്രുവങ്ങളില്‍ പെടുന്നതാണ്. സാമൂഹ്യസഹകരണത്തില്‍ അധിഷ്ഠിതമാണ് സോഷ്യലിസം. സാ‍മൂഹികമായ പരസ്പര മത്സരത്തില്‍ അധിഷ്ഠിതമായതാണ് ക്യാപിറ്റലിസം അഥവാ മുതലാളിത്വം. നിലവിലുള്ള സാമ്പത്തികവ്യവസ്ഥിതികളില്‍ ഇവ രണ്ടിന്റെയും സ്വാധീനമുണ്ടെങ്കിലും പൊതുവെ സ്വീകാര്യമായത് അല്ലെങ്കില്‍ പ്രായോഗികമായത് മുതലാളിത്വം അല്ലെങ്കില്‍ ക്യാപ്പിറ്റലിസം ആണെന്ന് കാണാം. സ്വകാര്യ-കുത്തക മൂലധനത്തില്‍ അധിഷ്ഠിതമായ ഉല്പാദന-വിതരണസമ്പ്രദായമാണ് മുതലാളിത്വം. എല്ലാ കാലത്തും നിലനിന്നിരുന്ന ഈ സമ്പ്രദായത്തിന് താത്വികമായ വിശദീകരണം നല്‍കിയത് 1776ല്‍ “The Wealth of Nations” എന്ന കൃതിയിലൂടെ ആഡം സ്മിത്ത് എന്ന ധനതത്വ ചിന്തകനായിരുന്നു. ഇന്നും സാമ്പത്തികശാസ്ത്രവിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് ആഡം സ്മിത്തിനെയാണ്. മുതലാളിത്വവ്യവസ്ഥിതിയെ അനുകൂലിക്കുന്നവര്‍ ഉല്പാദന-വിതരണ ഉപാധികള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആകുന്നതിനെ അനുകൂലിക്കുന്നില്ല്ല. സ്വകാര്യസംരഭങ്ങളിലൂടെ മാത്രമേ ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങളും സേവനങ്ങളും ഇടതടവില്ലാതെ ലഭിക്കുകയുള്ളൂ എന്നും സമൂഹത്തിന്റെ ചലനാത്മകത മത്സരത്തില്‍ അധിഷ്ഠിതമാണെന്നും അവര്‍ വാദിക്കുന്നു. സമൂഹത്തിന്റെ ക്രമീകരണവും നീതിന്യായവ്യവസ്ഥയും നിയമവാഴ്ചയും ഉറപ്പാക്കലും മാത്രമാണ് സര്‍ക്കാരിന്റെ ചുമതലയെന്നും പറയുന്നു. കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലും വിശദീകരിക്കുന്നത് ഏതാണ്ട് ഇപ്രകാരം തന്നെയാണെന്ന് കാണാന്‍ കഴിയും.

ഉല്പാദന-വിതരണോപാധികള്‍ മുഴുവനും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയിരിക്കണമെന്നും സ്വകാര്യ ഉടമസ്ഥതയില്‍ ഒന്നും പാടില്ല എന്നും എല്ലാറ്റിന്റെയും ഉടമ എന്ന് പറയുന്നത് സമൂഹം മൊത്തത്തില്‍ ആണെന്നും ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് ഒന്നിലും ഉടമാവകാശം പാടില്ലെന്നുമാണല്ലൊ സോഷ്യലിസ്റ്റ് സങ്കല്പം. ഈ ആശയം അപ്രായോഗികവും പിന്തിരിപ്പനുമാണെന്ന് പറയുന്നത് വാസ്തവത്തില്‍ ഡെങ്ങ് സിയാവോ പിങ്ങ് മുതല്‍ ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങി തോമസ് ഐസക്ക് വരെയുള്ളവര്‍ തന്നെയാണ്. എന്ത് കൊണ്ട് ? ഉത്തരം ലളിതമാണ്. ഏത് സര്‍ക്കാറിനും മൂലധനം സ്വരൂപിക്കാന്‍ പറ്റില്ല എന്നത് തന്നെ. ഞാന്‍ ഉറപ്പിച്ചു പറയുന്നു, ഒരു സര്‍ക്കാറിന് എല്ലാ ഉല്പാദനോപാധികളും അതിന്റെ കുത്തകയിലും അധീനതയിലുമാണെങ്കില്‍ ആ സര്‍ക്കാറിന് ഒരിക്കലും മൂലധനം സമാഹരിക്കാന്‍ കഴിയില്ല. നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വിഭാവനം ചെയ്ത മിശ്രസാമ്പത്തികവ്യവസ്ഥിതിയുടെ പ്രാധാന്യവും പ്രസക്തിയും അതാണ്. അതിനെയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ തെറ്റായ സാമ്പത്തികനയം എന്ന് അന്നു മുതലേ യാന്ത്രികമായി എതിര്‍ത്തുവരുന്നത്. ആധുനിക ഇന്‍ഡ്യ ഇക്കാണുന്ന വളര്‍ച്ച നേടിയതും, ഇന്നത്തെ അഗോളസാമ്പത്തിക മാന്ദ്യത്തില്‍ ഉലയാതെ നില്‍ക്കുന്നതും ജവഹര്‍ലാല്‍ തുടക്കമിട്ട മിക്സ്ഡ് ഇക്കണോമി എന്ന സാമ്പത്തികസമ്പ്രദായത്തിന്റെ ഫലമായിട്ടാണ്.

എല്ലാം സര്‍ക്കാര്‍ ഉടമയില്‍ ആയിരുന്നെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ കോലം എന്തായിരിക്കും? അത് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ജനാധിപത്യസമ്പ്രദായവും പൊതു-സ്വകാര്യ ഉടമസ്ഥതയും അംഗീകരിച്ചു കൊണ്ട് തന്നെ നമുക്ക് ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ തീര്‍ച്ചയായും കഴിയും. എന്താണ് ജനാധിപത്യം ? വ്യത്യസ്തമായി ചിന്തിക്കുന്നവന്റെയും വിയോജിക്കുന്നവന്റെയും സ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കുന്നതാണ് അത്. കമ്യൂണിസ്റ്റുകാര്‍ക്ക് അത് മനസ്സിലാവില്ല. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യന്‍ ജനതയ്ക്ക് അത് ഉറപ്പാക്കിയതാണ് ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സിന്റെ മഹത്വം!

വാല്‍ക്കഷണം:

I disagree with anybody who can say that socialism (communism) has failed at the end of the 20th century. How something what never existed can ever fail? But I am sure that pseudo-socialism has failed big time. Why it is very important to know the difference between capitalism, socialism (communism) and pseudo-socialism in the 21st century? Because it can affect your future, it can affect your life, your freedoms and human rights. Capitalism still works. Socialism (communism) did never exist. Pseudo-socialism is based on terror, and always will fail sooner or later.

(Michael Alex Batiukov)